kerala
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഗ്രാമിന് 10 കൂടി
സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,840 രൂപയായി. പവന് വില 80 രൂപ കയറി 1,18,720 രൂപയിലെത്തി. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല.
ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 2026 ജനുവരി 29-നായിരുന്നു. അന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. കൂടാതെ, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കൂടി വിപണിയെ ബാധിച്ചുവെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
kerala
അഞ്ചുപേര്‍ക്ക് പുതുജീവന്‍: കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു
ജിജിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍നിന്ന് കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ജിജിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
ജിജിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, ഒരു വൃക്ക എന്നിവ കിംസ് ആശുപത്രിയിലേക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കോര്‍ണിയ കണ്ണാശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയകള്‍ പുരോഗമിക്കുകയാണ്. മരണത്തിന് മുമ്പ് തന്നെ ജിജിന് അവയവദാനത്തിന് താത്പര്യമുണ്ടായിരുന്നുവെന്നാണ് വിവരം. കെ-സോട്ടോ അധികൃതര്‍ ബന്ധുക്കളെ ബന്ധപ്പെട്ടതോടെ കുടുംബം അവയവദാനത്തിന് സമ്മതം നല്കി.
kerala
ജനങ്ങളെ കബളിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്
സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍തോതില്‍ കടമെടുത്തും നികുതിപ്പണം ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി.
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍തോതില്‍ കടമെടുത്തും നികുതിപ്പണം ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി.
ശമ്പള പരിഷ്കരണ കമീഷനോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെടുന്നത് അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവെക്കാനാണ്. വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനമായ സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ മോഷ്ടിച്ചതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും സി.പി.എം നേതൃത്വത്തിനും നേരിട്ട് പങ്കുണ്ട്. ഡാറ്റ വിലപ്പെട്ട സ്വത്താണെന്നിരിക്കെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സതീശന് പറഞ്ഞു.
റെക്കോര്‍ഡ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ പി.എസ്.സി പ്രായപരിധി കൂട്ടി ഉദ്യോഗാര്‍ഥികളെ പറ്റിക്കുകയാണെന്നും ന്യൂനപക്ഷ പ്രശ്നങ്ങള്‍ പഠിച്ച ജെ.ബി. കോശി കമീഷന് റിപ്പോര്‍ട്ട് മൂന്ന് വര്‍ഷം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോള്‍ അംഗീകരിച്ചതെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
ഖജനാവ് കാലിയായിട്ടും ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 250 കോടിയും സഹകരണ ബാങ്കുകളില്‍ നിന്ന് 10,000 കോടിയും എടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. നികുതിപ്പണം ഉപയോഗിച്ചുള്ള ഈ പ്രചാരണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സതീശന് പറഞ്ഞു.
തുടര്‍ഭരണം ഉറപ്പാക്കാന്‍ സി.പി.എമ്മിന്റെ ഫണ്ടാണ് ഉപയോഗിക്കേണ്ടതെന്നും ജനങ്ങളുടെ നികുതിപ്പണമല്ലെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
kerala
തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയില്‍; അണ്‍ഫിറ്റെന്ന് സാക്ഷ്യപ്പെടുത്താതെ ജില്ലാ പഞ്ചായത്ത്
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്.
തൊടുപുഴ: തൊടുപുഴയിലെ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുമാറ്റാന്‍ നടപടിയില്ലെന്ന പരാതിയുമായി ആശുപത്രി അധികൃതരും വികസന സമിതിയും. 70 വര്‍ഷം പഴക്കമുള്ള കെട്ടിടം ‘അണ്‍ഫിറ്റ്’ ആണെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് പൊളിക്കല്‍ തടസ്സപ്പെട്ടിരിക്കുന്നത്. പൊളിഞ്ഞുവീഴാറായ ഈ കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്.
നാല് മാസമായി പൂര്‍ണമായും അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ കയറുകെട്ടി മാത്രമാണ് തടഞ്ഞിരിക്കുന്നത്. കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ജില്ലാ പഞ്ചായത്തിന് കത്തുനല്‍കിയിരുന്നു. എന്നാല്‍ ‘അണ്‍ഫിറ്റ്’ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനായിട്ടില്ല. വര്‍ഷങ്ങളായി പൊളിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് ആശുപത്രി വികസന സമിതി അംഗം അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ ദിവസേന എത്തുന്ന ആശുപത്രി പരിസരത്ത് ഏത് നിമിഷവും ഇടിഞ്ഞുവീഴാനുള്ള സാധ്യതയുള്ള കെട്ടിടം നിലനില്‍ക്കുന്നത് വലിയ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അടിയന്തര ഇടപെടല്‍ വേണമെന്നാണ് പൊതുവായ ആവശ്യം.
-
kerala3 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala3 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News2 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
News2 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
kerala2 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala2 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
News2 days agoപുടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു; തടയുകയാണ് ഇനി ലക്ഷ്യം: വ്ളോദിമര്‍ സെലന്‍സ്കി
