kerala
ജനങ്ങളെ കബളിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്
സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍തോതില്‍ കടമെടുത്തും നികുതിപ്പണം ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി.
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍തോതില്‍ കടമെടുത്തും നികുതിപ്പണം ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി.
ശമ്പള പരിഷ്കരണ കമീഷനോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെടുന്നത് അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവെക്കാനാണ്. വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനമായ സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ മോഷ്ടിച്ചതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും സി.പി.എം നേതൃത്വത്തിനും നേരിട്ട് പങ്കുണ്ട്. ഡാറ്റ വിലപ്പെട്ട സ്വത്താണെന്നിരിക്കെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സതീശന് പറഞ്ഞു.
റെക്കോര്‍ഡ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ പി.എസ്.സി പ്രായപരിധി കൂട്ടി ഉദ്യോഗാര്‍ഥികളെ പറ്റിക്കുകയാണെന്നും ന്യൂനപക്ഷ പ്രശ്നങ്ങള്‍ പഠിച്ച ജെ.ബി. കോശി കമീഷന് റിപ്പോര്‍ട്ട് മൂന്ന് വര്‍ഷം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോള്‍ അംഗീകരിച്ചതെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
ഖജനാവ് കാലിയായിട്ടും ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 250 കോടിയും സഹകരണ ബാങ്കുകളില്‍ നിന്ന് 10,000 കോടിയും എടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. നികുതിപ്പണം ഉപയോഗിച്ചുള്ള ഈ പ്രചാരണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സതീശന് പറഞ്ഞു.
തുടര്‍ഭരണം ഉറപ്പാക്കാന്‍ സി.പി.എമ്മിന്റെ ഫണ്ടാണ് ഉപയോഗിക്കേണ്ടതെന്നും ജനങ്ങളുടെ നികുതിപ്പണമല്ലെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
kerala
തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയില്‍; അണ്‍ഫിറ്റെന്ന് സാക്ഷ്യപ്പെടുത്താതെ ജില്ലാ പഞ്ചായത്ത്
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്.
തൊടുപുഴ: തൊടുപുഴയിലെ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുമാറ്റാന്‍ നടപടിയില്ലെന്ന പരാതിയുമായി ആശുപത്രി അധികൃതരും വികസന സമിതിയും. 70 വര്‍ഷം പഴക്കമുള്ള കെട്ടിടം ‘അണ്‍ഫിറ്റ്’ ആണെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് പൊളിക്കല്‍ തടസ്സപ്പെട്ടിരിക്കുന്നത്. പൊളിഞ്ഞുവീഴാറായ ഈ കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്.
നാല് മാസമായി പൂര്‍ണമായും അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ കയറുകെട്ടി മാത്രമാണ് തടഞ്ഞിരിക്കുന്നത്. കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ജില്ലാ പഞ്ചായത്തിന് കത്തുനല്‍കിയിരുന്നു. എന്നാല്‍ ‘അണ്‍ഫിറ്റ്’ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനായിട്ടില്ല. വര്‍ഷങ്ങളായി പൊളിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് ആശുപത്രി വികസന സമിതി അംഗം അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ ദിവസേന എത്തുന്ന ആശുപത്രി പരിസരത്ത് ഏത് നിമിഷവും ഇടിഞ്ഞുവീഴാനുള്ള സാധ്യതയുള്ള കെട്ടിടം നിലനില്‍ക്കുന്നത് വലിയ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അടിയന്തര ഇടപെടല്‍ വേണമെന്നാണ് പൊതുവായ ആവശ്യം.
kerala
ഡാറ്റാ ലീക്കിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസ്; തെളിവ് പുറത്തുവിട്ട് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമില്ലാതെ അദ്ദേഹത്തിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന് ഇത്തരമൊരു കത്ത് അയക്കില്ലെന്നും, ഇത് ഏറ്റവും വലിയ ഡാറ്റാ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് നേരിട്ട് ബന്ധമുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (OSD) സീറാം സാംബശിവറാവു അയച്ച കത്ത് അദ്ദേഹം പുറത്തുവിട്ടു.
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ പി.ആര്.ഡിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. 2025 ഡിസംബറില്‍ ചീഫ് മിഷന് ഡയറക്ടര്‍ക്ക് അയച്ച ഈ കത്ത് ഉദ്യോഗസ്ഥരുടെ സ്വകാര്യത ലംഘിക്കുന്ന ഗൗരവകരമായ തെളിവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
‘സെന്‍ട്രലൈസ്ഡ് നോട്ടിഫിക്കേഷന്‍ ഹബ് ഫോര്‍ ഗവണ്മെന്റ് സര്‍വീസസ്’ എന്ന പേരില്‍ ഡിജിറ്റല്‍ സംവിധാനം തുടങ്ങാനെന്ന പേരിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. പേര്, ഫോണ്‍ നമ്പര്‍, വയസ്സ്, ലിംഗഭേദം, ജില്ല, താലൂക്ക്, വാര്‍ഡ്, ലോക്കല്‍ ബോഡി എന്നീ ക്രമത്തില്‍ എക്സല്‍ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 12-നകം വിവരങ്ങള്‍ പി.ആര്.ഡി സ്പെഷ്യല്‍ സെക്രട്ടറിക്ക് കൈമാറാനാണ് കത്തിലെ ആവശ്യം. ഐ.ടി മിഷനും ഈ വിവരങ്ങള്‍ നല്കാന് നിര്‍ദ്ദേശമുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശമില്ലാതെ അദ്ദേഹത്തിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന് ഇത്തരമൊരു കത്ത് അയക്കില്ലെന്നും, ഇത് ഏറ്റവും വലിയ ഡാറ്റാ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
kerala
വലിയങ്ങാടി കെട്ടിട അപകടം: മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
കളക്ടറോടും കോര്‍പ്പറേഷനോടും റിപ്പോര്‍ട്ട് തേടി
കോഴിക്കോട് വലിയങ്ങാടിയില്‍ പഴകിയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് നാല് പേര് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും കോര്പ്പറേഷന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നു വീണ് അപകടമുണ്ടായത്. ജബ്ബാര്‍ (കിനാശ്ശേരി), അഷ്റഫ്, ബഷീര്‍ (അത്തോളി), വിനോദ് (തിരുവങ്ങൂര്‍) എന്നിവരാണ് അപകടത്തില്‍പെട്ട് മരിച്ച തൊഴിലാളികള്‍.
അപകടാവസ്ഥയിലുള്ള മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി പുനരുദ്ധാരണം നടത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന മാര്‍ച്ച് മാസത്തിലെ സിറ്റിംഗില്‍ കമ്മീഷന് ഈ കേസ് വിശദമായി പരിഗണിക്കും.
അതേസമയം കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും, അത് മറികടന്ന് രണ്ടാഴ്ച മുന്‍പ് ഇവിടെ പുതിയ സ്ഥാപനത്തിന് അനുമതി നല്‍കിയത് വലിയ വിവാദമായിട്ടുണ്ട്.
-
kerala3 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala3 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala3 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala3 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health3 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
-
kerala3 days agoസര്‍ക്കാറിന്റെ പി.ആര് വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി
-
Video Stories3 days agoഅഞ്ച് വര്‍ഷത്തെ ശമ്പളം മുടങ്ങി; നോഷണല്‍ അധ്യാപകര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തില്‍
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
