Connect with us

Views

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ

Published

on

ബംഗളൂരു: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ബാറ്റിങ് ദുഷ്‌കരമായ ചിന്നസ്വാമിയിലെ പിച്ചില്‍ ആക്രമണത്തേക്കാളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കി ഒച്ചിഴയും വേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച കങ്കാരുക്കള്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് അവശേഷിക്കെ ആദ്യ ഇന്നിംഗ്‌സില്‍ 48 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. സ്റ്റമ്പെടുക്കുമ്പോള്‍ ഓസീസ് ആറിന് 237 റണ്‍സ് എന്ന നിലയിലാണ്. മാത്യുവേഡ് (25*), മിച്ചല്‍ സ്റ്റാര്‍ക് (14*) എന്നിവരാണ് സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസില്‍. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 189 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഷോണ്‍ മാര്‍ഷിന്റേയും (66), മാറ്റ് റെന്‍ഷായുടേയും (60) അര്‍ധ സെഞ്ച്വറികളാണ് സന്ദര്‍ശകരെ കരകയറ്റിയത്. ഇന്ത്യക്കു വേണ്ടി ജഡേജ 49 റണ്‍സ് വിട്ടു നല്‍കി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ദിനം കണിശതയാര്‍ന്ന രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ധീരമായി ചെറുക്കുകയായിരുന്നു. റെന്‍ഷാ 196 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍, മാര്‍ഷ് 197 പന്തില്‍ നാല് ബൗണ്ടറി സഹിതമാണ് 66 റണ്‍സെടുത്തത്. ജഡേജയുടെ പന്തില്‍ കൂറ്റനടിക്കു മുതിര്‍ന്ന റെന്‍ഷായെ വിക്കറ്റ് കീപ്പര്‍ സാഹ സ്റ്റമ്പ് ചെയ്തു പുറത്താക്കി. വിക്കറ്റ് നഷ്ടം കൂടാതെ 40 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഓസീസ് അച്ചടക്കത്തോടെയാണ് തുടങ്ങിയത്. ടീം സ്‌കോര്‍ 52ല്‍ നില്‍ക്കെ 33 റണ്‍സെടുത്ത വാര്‍നറുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. അശ്വിന്റെ പന്തില്‍ വാര്‍നര്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്ന് എട്ട് റണ്‍സോടെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരനും നായകനുമായ സ്മിത്ത് പുറത്തായി. പിന്നീടാണ് റെന്‍ഷോയും മാര്‍ഷും കൂടി ഓസീസിനെ മുന്നോട്ട് നയിച്ചത്. മത്സരത്തിനിടെ അശ്വിന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ഓസീസിന്റെ ശ്രമം കളത്തില്‍ ചൂടന്‍ വാക് തര്‍ക്കങ്ങള്‍ക്കും വഴി വെച്ചു. സ്മിത്ത് മുന്നിലേയ്ക്ക് അടിച്ചുവിട്ട പന്ത് പിടിക്കാന്‍ ശ്രമിച്ച അശ്വിന് റെന്‍ഷോയുടെ തടസം കാരണം പിഴച്ചു. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്നിരുന്ന റെന്‍ഷാ മാറിക്കൊടുക്കാതിരുന്നതാണ് കാരണം. ഉടന്‍ താരത്തെ അശ്വിന്‍ തള്ളി നീക്കിയെങ്കിലും പന്ത് കടന്നുപോയിരുന്നു. ഓസീസ് ഒരു റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റെന്‍ഷായുടെ അടുത്തെത്തി ദേഷ്യപ്പെട്ട് പ്രതികരിച്ചു. അശ്വിനും സ്മിത്തും മറുവശത്തും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് പ്രശ്‌നം ശാന്തമാക്കിയത്. ഹാന്‍സ് കോമ്പ് (16) മിച്ചല്‍ മാര്‍ഷ് (0) എന്നിവര്‍ എളുപ്പം പുറത്തായി. ഇന്ത്യയ്ക്കായി ഇശാന്ത് ശര്‍മ്മ, ഉമേശ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ് ഏറെ ദുഷ്‌കരമായി മാറിയ പിച്ചില്‍ ചെറിയ ലീഡ് പോലും അതി നിര്‍ണായകമാവുമെന്നതിനാല്‍ മൂന്നാം ദിനത്തില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി എളുപ്പം സ്വന്തമാക്കാനാവും ഇന്ത്യയുടെ ശ്രമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

kerala

സി.എച്ച് പൊതുപ്രവർത്തകർക്ക് പാഠപുസ്തകം: സയ്യിദ് സാദിഖലി തങ്ങൾ

മലയാളിയുടെ ഓർമ്മകളിൽ ഒളിമങ്ങാതെയുണ്ട് പ്രിയപ്പെട്ട സി എച്ച്.

Published

on

സി.എച്ച് പൊതുപ്രവർത്തകർക്ക് പാOപുസ്തകമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

അജ്ഞതയുടെ അന്ധകാരത്തിൽ കര കാണാതെ കൈകാലിട്ടടിച്ചിരുന്ന ഒരു ജനതയെ വെളിച്ചത്തിന്റെ മഹാപ്രവാഹങ്ങളിലേക്ക് കൈപിടിച്ചാനയിച്ച നേതാവ്.
മുനിസിപ്പൽ അംഗത്വം മുതൽ മുഖ്യമന്ത്രിപദവി വരെ അലങ്കരിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമ.കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭ.

മലയാളിയുടെ ഓർമ്മകളിൽ ഒളിമങ്ങാതെയുണ്ട് പ്രിയപ്പെട്ട സി എച്ച്. നാല്പതാണ്ടുകൾക്ക് ശേഷവും ആ മുഖം നമ്മുടെ മനസ്സിൽ ജ്വലിക്കുന്നു . സി എച്ച് എന്ന രണ്ടക്ഷരത്തിന്റെ മഹത്വം അതുതന്നെയാണ്.

എത്രകാലം ജീവിച്ചു എന്നല്ല, ജീവിച്ച കാലം എന്തെല്ലാം ചെയ്തു എന്നത് തന്നെയാണ് പ്രധാനം. സി എച്ച് പൊതുപ്രവർത്തകർക്ക്ഒരു പാഠപുസ്തകമാണ്. നേതാക്കൾക്ക് മാതൃകയാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഈ രാജ്യത്ത് സർവാംഗീകൃത സംഘടനയായി വളർത്തുന്നതിൽ സി എച്ചിനോളം പങ്കുവഹിച്ച നേതാക്കൾ വിരളമാണ്.

മുസ്ലിംലീഗിന് വേണ്ടി സി എച്ച് ജീവിതം സമർപ്പിച്ചു. സമുദായത്തിനും സമൂഹത്തിനും വേണ്ടി അഹോരാത്രം അധ്വാനിച്ചു. എടുത്തില്ല, ആരുടെയും അണുമണി അവകാശം. വിട്ടുകൊടുത്തില്ല, കിട്ടേണ്ട അവകാശങ്ങൾ.

പകരം തരാൻ ഞങ്ങൾക്ക് പ്രാർത്ഥനകളല്ലാതെ മറ്റൊന്നുമില്ല.

ജന്നാത്തുൽ ഫിർദൗസിൽ ഉന്നത പദവികൾ നൽകി പ്രിയ നേതാവിനെ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തങ്ങൾ പറഞ്ഞു.

Continue Reading

EDUCATION

ജാര്‍ഖണ്ഡിലെ സ്വകാര്യ സ്‌കൂളിലെ ഭക്ഷണത്തില്‍ പല്ലി; നൂറിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.

Published

on

ജാർഖണ്ഡിൽ സ്കൂളിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച 100ൽ അധികം കുട്ടികൾ ആശുപത്രിയിൽ. ജാർഖണ്ഡിലെ പകൂർ ജില്ലയിലെ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം.

ഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.രാത്രി ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ നിന്ന് പല്ലിയെ ലഭിച്ചതായി കുട്ടികൾ ആരോപിച്ചു. പകൂർ ഡെപ്യൂട്ടി കമീ‍ഷണർ മൃത്യുഞ്ജയ് ബർൺവാൾ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

“കുട്ടികളിൽ ചിലരെ പകൂറിലെ സർക്കാർ ആശുപത്രിയിലും മറ്റുള്ളവരെ മറ്റൊരു സർക്കാർ ആശുപത്രിയിലും എത്തിച്ചു. എല്ലാ വിദ്യാർഥികളും സുരക്ഷിതരാണ്. അവരിൽ ഭൂരിഭാഗംപേരെയും വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു”-ബർൺവാൾ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഹോസ്റ്റലിൽ നിന്ന് ഭക്ഷണസാമ്പിളുകൾ ശേഖരിക്കാനും ഭക്ഷ്യസുരക്ഷാ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് എന്നിവരടങ്ങുന്ന സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാർഥികളിൽ ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Continue Reading

Trending