ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ അഭിമാനമായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പുതിയ ദൗത്യത്തിനൊരുങ്ങുന്നു. ഈ മാസം 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് പിഎസ്എൽവി സി62 വിക്ഷേപിക്കുക. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെ 19 പേലോഡുകളെ വഹിച്ചാണ് റോക്കറ്റ് കുതിച്ചുയരുക.
2025 മെയ് 18നാണ് പിഎസ്എൽവിയുടെ ഏറ്റവും ഒടുവിലത്തെ വിക്ഷേപണം നടന്നത്. എന്നാൽ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആ ദൗത്യം പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2026ന്റെ തുടക്കത്തിൽ തന്നെ പുതിയ ദൗത്യവുമായി പിഎസ്എൽവിയെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന വിക്ഷേപണം പിഎസ്എൽവിയുടെ അറുപത്തിനാലാമത്തേതാണ്.
ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. കൃഷി, പരിസ്ഥിതി നിരീക്ഷണം, വിദൂരസംവേദനം, മാപ്പിങ്, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്താൻ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹമാണ് അന്വേഷ.
ഇതിനുപുറമെ, സ്വകാര്യ കമ്പനികളുടേതുൾപ്പെടെ പതിനെട്ട് ചെറു പേലോഡുകളും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ബെംഗളൂരു ആസ്ഥാനമായ ഓർബിറ്റ്എയിഡ് എയ്‌റോസ്‌പേസിന്റെ ആയുള്‍സാറ്റ്, ഇന്തോ-മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്‌പെയിനിൽ നിന്നുള്ള കിഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അതീവ ശ്രദ്ധയോടെയാണ് ഐഎസ്ആർഒ ഈ ദൗത്യത്തെ വിലയിരുത്തുന്നത്. ചെറുതും ഇടത്തരവുമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ റോക്കറ്റാണ് പിഎസ്എൽവി എന്നത് വീണ്ടും തെളിയിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം, വേഗത്തിൽ വളരുന്ന സ്വകാര്യ-വിദേശ ബഹിരാകാശ പദ്ധതികളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതും ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.