Culture
ലോക്സഭാ തെരഞ്ഞെടുപ്പ്: തലസ്ഥാനത്തെ തിരുത്തലുകള്‍
സക്കീര്‍ താമരശ്ശേരി
ഒരു നല്ല വാര്‍ത്തക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രാജ്യതലസ്ഥാനത്ത് മതേതര കക്ഷികള്‍ വാഴണം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യം വരണം. സര്‍വത്ര അനിശ്ചിതത്വം. നേര്‍ത്ത പ്രതീക്ഷ ബാക്കി. കണ്ണുകളെല്ലാം ഇന്ദ്രപ്രസ്ഥത്തിലേക്ക്. സഖ്യസ്വപ്നം പൂവണിഞ്ഞില്ലെങ്കില്‍ ത്രികോണ മല്‍സരം ഉറപ്പ്. ഫലമെന്തായാലും ചരിത്രം പിറക്കും. അധികാരത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാവാതിരിക്കാന്‍ കോണ്‍ഗ്രസ് എന്താവും കാത്തുവെച്ചത്.
തിരിഞ്ഞുനോട്ടം
ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി. ചാന്ദ്നി ചൗക്ക് എന്നിങ്ങനെ ഏഴ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി വിജയക്കൊടി പാറിച്ചിരുന്ന സംസ്ഥാനത്ത് എ.എ.പിയുടെ സാന്നിധ്യം കാര്യങ്ങള്‍ തകിടം മറിച്ചു. 2014 ല്‍ ഏഴില്‍ ഏഴും നേടി ബി.ജെ.പി അശ്വമേധം. തീപ്പൊരി നേതാക്കളായ മീനാക്ഷി ലേഖി, ഡോ. ഹര്‍ഷ് വര്ധന്, മനോജ് തിവാരി, മഹീഷ് ഗിരി, ഉദിത് രാജ്, പര്‍വേഷ് സാഹിബ് സിങ് വര്‍മ, രമേഷ് ബിന്ദൂരി എന്നിവര്‍ വിജയ തീരത്ത്. എല്ലായിടത്തും രണ്ടാമതെത്തിയത് എ.എ.പി. കോണ്‍ഗ്രസിന്റേത് ചരിത്രത്തിലെ ദയനീയ പ്രകടനം. കപില്‍ സിബല്‍, അജയ് മാക്കന് ഉള്‍പ്പെടെയുള്ള പല വമ്പന്മാരും കടപുഴകി. 46.40 ശതമാനം വോട്ടുകളും ബി.ജെ.പി പോക്കറ്റില്‍. എ.എ.പി32.90%, കോണ്‍ഗ്രസ്-15.10%. 2004 നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് 42.01 % വോട്ടിന്റെ ഇടിവ്. എ.എ.പിയുടെ വരവ് കോണ്‍ഗ്രസിന്റെ ചിറകൊടിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം 2009 ല്‍ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ആധിപത്യമായിരുന്നു. അന്ന് ബി.ജെ.പി അക്കൗണ്ട് തുറന്നില്ല. 2004ല്‍ കോണ്‍ഗ്രസ് ആറ്, ബി.ജെ.പി ഒന്ന്. താമര വിരിഞ്ഞത് വി.കെ മല്‍ഹോത്രയിലൂടെ സൗത്ത് ഡല്‍ഹിയില്‍ മാത്രം. 1999ല്‍ ഏഴിലും വിജയിച്ചതാകട്ടെ ബി.ജെ.പിയും.
ചൂലെടുത്ത് ആം ആദ്മി
2012 നവംബര്‍ 24നാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യുടെ ഉദയം. ഡല്‍ഹി രാഷ്ട്രീയത്തില്‍ രൂപം കൊണ്ട സമാന്തര രാഷ്ട്രീയം മുഖ്യധാരാ പാര്‍ട്ടികളെ കടപുഴക്കി വരവറിയിച്ചു. തെരഞ്ഞെടുപ്പില്‍ ആദ്യമായി അങ്കംകുറിച്ചത് 2013 ഡിസംബറില്‍. വേദി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യജനവിധിയില്‍ തന്നെ 28 സീറ്റ്. 31 സീറ്റോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് എട്ട്. ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിന്റെ പ്രശ്നാധിഷ്ഠിത പിന്തുണ. ഒപ്പം ഒരംഗമുള്ള ജെ.ഡി.യുവും. അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രി. 48 ദിവസം മാത്രമായിരുന്നു മന്ത്രിസഭയുടെ ആയുസ്. ലോക്പാല്‍ ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. 2014 നവംബര്‍ നാലിന് ഗവര്‍ണര്‍ നജീബ് ജങ് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശചെയ്തു. പിന്നാലെ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ്.
പിറന്നത് ചരിത്രം
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. രാജ്യം ഉറ്റുനോക്കിയ ജനവിധി. 70ല്‍ 67 സീറ്റും നേടി എ.എ.പിയുടെ മിന്നും പ്രകടനം. നാലില്‍ മൂന്ന് ഭൂരിപക്ഷവുമായി രണ്ടു വര്‍ഷം മാത്രം പ്രായമായ പാര്‍ട്ടി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സുനാമിയൊന്നും ഏശിയില്ല. മൂന്ന് സീറ്റായിരുന്നു സമ്പാദ്യം. 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചാമതും ബി.ജെ.പിക്ക് തിരിച്ചടി. കോണ്‍ഗ്രസ് സംപൂജ്യരായി. രണ്ട് ദേശീയപ്പാര്‍ട്ടികളുടെ കോട്ട തകര്‍ത്തെറിഞ്ഞ എ.എ.പിയുടെ പടയോട്ടം എല്ലാ പ്രവചനങ്ങളും കണക്കുക്കൂട്ടലുകളും തെറ്റിച്ചു. എ.എ.പിയുടെ വോട്ടിങ് 54.3 ശതമാനം. ബി.ജെ.പി-32.4 %. കോണ്‍ഗ്രസ് – 9.7%.
പാളിയ കണക്കുകൂട്ടല്‍
മതം, ജാതി, വര്‍ഗവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്രിവാളിന്റെ കീഴില്‍ അണിനിരന്നു. മോദി അഭിമാന പ്രശ്നമായി ഉയര്‍ത്തിക്കാട്ടിയ ജനവിധി. പക്ഷെ എല്ലാ നിരീക്ഷണങ്ങളും അസ്ഥാനത്തായി. മുഖ്യമന്ത്രി പദത്തിലേക്ക് ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയ കിരണ്‍ ബേദിയടക്കമുള്ള നേതാക്കളെല്ലാം നിലംപരിശായി. പത്തിലൊന്ന് അംഗങ്ങളില്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ബി.ജെ.പി.ക്ക് ലഭിച്ചില്ല. 2013 വരെ 15 കൊല്ലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്റെയും അടിത്തറ ശിഥിലമായി. പട്ടികവിഭാഗങ്ങളും ന്യൂനപക്ഷവും ഇടത്തരക്കാരും കോണ്‍ഗ്രസ്സിനെ കൈവിട്ടു. പാര്‍ട്ടിയുടെ തലസ്ഥാനത്തെ മുഖമായിരുന്ന അജയ് മാക്കനും തോല്‍വി രുചിച്ചു.
പൂത്തുലയുമോ
സഖ്യത്തിനുള്ള കെജ്രിവാളിന്റെ ക്ഷണത്തോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുഖംതിരിക്കുമ്പോള്‍ എ.ഐ.സി. സിക്ക് അനുകൂല നിലപാട്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടിട്ടും പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് അയഞ്ഞിട്ടില്ല. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് സീറ്റാണ് എ.എ.പിയുടെ വാഗ്ദാനം. നാലിടങ്ങളില്‍ ചൂലടയാളവും. സീറ്റ് ധാരണ ഉണ്ടായാല്‍ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിയുടെ പൊടിപോലുമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. സര്‍വേ ഫലങ്ങളും ഇതുതന്നെ വ്യക്തമാക്കുന്നു. ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന്റെ ആവശ്യകത കോണ്‍ഗ്രസിനെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട് കെജ്രിവാള്. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് ഫാസിസ്റ്റുകള്‍ക്ക് തുണയാകുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
സ്ഥാനാര്‍ത്ഥികള്‍ റെഡി
ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കെ ആറ് സീറ്റുകളില്‍ ആപ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. വെസ്റ്റ് ഡല്‍ഹി സീറ്റ് ഒഴിച്ചിട്ടു. അതിഷി (ഈസ്റ്റ് ഡല്‍ഹി), രാഘവ് ചാധ (സൗത്ത് ഡല്‍ഹി), പങ്കജ് ഗുപ്ത (ചാന്ദ്നി ചൗക്ക്), ദിലാപ് പാണ്ഡെ (നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി), ഗുഗന്‍ സിങ് (നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി), ബ്രിജേഷ് ഗോയല്‍ (ന്യൂഡല്‍ഹി). അതേസമയം സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ചാന്ദ്നി ചൗക്കില്‍ മല്‍സരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലിന്റെ പ്രഖ്യാപനം. 2004ലും 2009ലും വിജയിച്ചയിടം വിട്ടൊഴിയില്ലെന്ന് ഈ 70 കാരന് തറപ്പിച്ച് പറയുന്നു.
ഷീലയുടെ വരവ്
15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച ഷീല ദീക്ഷിതിനെ ജനുവരിയിലാണ് പി.സി.സി അധ്യക്ഷയാക്കിയത്. അജയ് മാക്കന് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ ഷീല ദീക്ഷിതിന്റെ കൈകളില്‍ ഡല്‍ഹി കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ വീണ്ടുമെത്തി. നിര്‍ണായകമായ തെരഞ്ഞെടുപ്പു കണക്കിലെടുത്ത് പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കെജ്രിവാള് ഡല്‍ഹിയുടെ അധികാരം പിടിച്ചതോടെ താല്‍ക്കാലിക പിന്‍വാങ്ങല്‍. ഇതിനിടെ കേരളത്തിന്റെ ഗവര്‍ണര്‍ പദവി. പുതിയ പദവിയില്‍ വര്‍ധിതവീര്യം. എ.എ.പിയുമായി സഖ്യം വേണ്ടെന്ന് ഉറച്ചനിലപാട്. എ.എ.പി ചെറിയ പാര്‍ട്ടി, അവര്‍ വരും പോകും-കണിശമായ വാക്കുകള്‍.
ഗംഭീര ഇന്നിങ്സ്
തീവ്രഹിന്ദുത്വവാദിയെന്ന് നേരത്തെ തെളിയിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. 2014 ല്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അമൃത്സറില് മത്സരിച്ചപ്പോള്‍ പ്രചാരണത്തില്‍ സജീവം. മോദിയുടെ കനിവില്‍ അടുത്തിടെ പത്മശ്രീ പുരസ്കാരം. ഒടുവില്‍ ബി.ജെ.പിക്കൊപ്പം പുതിയ ഇന്നിങ്സ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശി. ഇതേമണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ ജനവിധി തേടും. തെറിക്കുന്നത് സിറ്റിങ് എം.പി മീനാക്ഷി ലേഖി. മോശം ഫോമിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നും ഐ.പി.എല്ലില്‍ നിന്നും പുറത്തായിരുന്നു. കപട ദേശീയത ആയുധമാക്കി ഒട്ടേറെ വിവാദ പ്രസ്താവനകള്‍. കളിയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞ സാക്ഷാല്‍ സച്ചിനെപ്പോലും വിമര്‍ശിച്ച് കളഞ്ഞു ഈ ബി.ജെ.പി ഭക്തന്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

