News
‘കിരീടം ചൂടാതെ കളം വിടില്ല’; വിരമിക്കൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽപ്പറത്തി രാജ്യത്തിനായി വീണ്ടും ബൂട്ടണിയാൻ ലൂക്കാ മോഡ്രിച്ച്
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിക്കുമെന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ക്രൊയേഷ്യൻ ക്യാപ്റ്റനും ഇതിഹാസവുമായ ലൂക്കാ മോഡ്രിച്ച്. 41-ാം വയസിലേക്ക് കടക്കുന്ന താരം ക്രൊയേഷ്യയ്ക്കായി തുടർന്നും ബൂട്ടണിയും. യുവേഫ നേഷൻസ് ലീഗിന്റെ വരാനിരിക്കുന്ന നിർണായക മത്സരങ്ങൾക്കായി താൻ ലഭ്യമാണെന്ന് മോഡ്രിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പുതിയ ഹെഡ് കോച്ച് സ്ലാവൻ ബിലിചിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ക്രൊയേഷ്യൻ നിരയെ മോഡ്രിച്ച് തന്നെയാകും നയിക്കുക. സെപ്റ്റംബർ 26ന് ചെക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന എവേ മത്സരത്തോടെയാണ് ക്രൊയേഷ്യയുടെ പുതിയ നേഷൻസ് ലീഗ് സീസൺ ആരംഭിക്കുന്നത്. തുടർന്ന് സ്പെയിൻ, ഇംഗ്ലണ്ട് എന്നീ വമ്പന്മാർക്കെതിരായ മത്സരങ്ങളിലും മോഡ്രിച്ച് ടീമിന്റെ ഭാഗമാകും.
സെപ്റ്റംബർ ഒമ്പതിന് 41 വയസ്സ് തികയുന്ന മോഡ്രിച്ച്, ഈ പ്രായത്തിലും ടോപ് ലെവലിൽ കളിക്കുന്ന അപൂർവം താരങ്ങളിൽ ഒരാളായി മാറുകമണ്. ക്രൊയേഷ്യയ്ക്കായി ഇതുവരെ 202 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 29 ഗോളുകളും നേടിയിട്ടുണ്ട്.
ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡിലെ ഐതിഹാസിക കരിയറിന് ശേഷം നിലവിൽ ഇറ്റാലിയൻ ഭീമന്മാരായ എ.സി മിലാനൊപ്പമാണ് താരം പന്തുതട്ടുന്നത്. എ.സി മിലാനുമായുള്ള താരത്തിന്റെ കരാർ 2027 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിരമിക്കലിലേക്ക് നീങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും, അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ വെറ്ററൻ മിഡ്‌ഫീൽഡറുടെ ഉജ്ജ്വലമായ തിരിച്ചുവരവ് പ്രഖ്യാപനം.
india
ജെഎൻയുവിൽ പത്ത് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നൽകി; അധ്യാപകനെതിരെ ആഭ്യന്തര സമിതിയുടെ അന്വേഷണം
ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) അധ്യാപകനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണം. പത്ത് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) പരാതി നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് ലഭിച്ച പരാതികളിൽ സമിതി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്യാമ്പസിൽ താമസിക്കുന്ന അധ്യാപകൻ വിവിധ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികളെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുകയും, അവിടെവെച്ച് ലൈംഗിക താൽപര്യത്തോടെ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന പരാതി. കൂടാതെ, ക്ലാസുകൾക്കിടയിലും അധ്യാപകൻ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയതായും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. വിഷയത്തിൽ ആദ്യ പരാതി പുറത്തുവന്നതിന് പിന്നാലെ, സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള സീനിയർ വിദ്യാർത്ഥികളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആരോപണവിധേനായ അധ്യാപകൻ പ്രതികരിച്ചു. ഇത്തരം പരാതികളും വിഷയങ്ങളും ഐ.സി.സിയാണ് നിയമപരമായി കൈകാര്യം ചെയ്യുന്നതെന്നും താൻ ആ സമിതിയുടെ ഭാഗമല്ലെന്നും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
india
വായ്പ കിട്ടാൻ ആസ്തിക്കണക്ക് പെരുപ്പിച്ചു; പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്
വായ്പ ലഭിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമായ സുഭാഷ് ചന്ദ്രയ്ക്കെതിരെ സിബിഐ കേസെടുത്തു. വായ്പകൾ തിരിച്ചടയ്ക്കാതെ 1,322 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നുകാട്ടി എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്എഫ്എൽ) ആണ് പരാതി നൽകിയത്.
സുഭാഷ് ചന്ദ്ര നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 2 വായ്പകളിലായി 980 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വായ്പ 500 കോടിയുടേതും മറ്റൊന്ന് 480 കോടിയുടേതുമായിരുന്നു. 2018 മാർച്ച് 28നു നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റിൽ 59,000 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേവർഷം ജൂലൈയിൽ നൽകിയ മറ്റൊരു സർട്ടിഫിക്കറ്റിൽ ഇത് 40,562 കോടി രൂപയായിരുന്നു. 2 വായ്പകളുടെയും തിരിച്ചടവ് മുടങ്ങി.
പിന്നീട് പാപ്പരത്ത നിയമം അനുസരിച്ചുള്ള നടപടികൾക്കിടെ എൽഐസിഎച്ച്എഫ്എലിനു നൽകിയ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന ആസ്തിമൂല്യം തനിക്കില്ലെന്നു സുഭാഷ് ചന്ദ്ര സമ്മതിച്ചു. 2024ൽ ആസ്തിമൂല്യം 31.79 കോടിയായിരുന്നുവെന്നും 2017–18 ൽ 40,000 കോടി രൂപയിൽ താഴെയായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.
News
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ചതി; ബാഴ്‌സലോണയുടെ രാജകുമാരൻ റയലിന്റെ വെള്ള ജേഴ്സിയിട്ട ആ കറുത്ത രാത്രി
വർഷം 2000. പോർച്ചുഗലിൻ്റെ ലൂയിസ് ഫിഗോ അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ എല്ലാമെല്ലാമായിരുന്നു. അവരുടെ ക്യാപ്റ്റൻ, അവരുടെ ആത്മാവ്, അവരുടെ രാജാവ്. ബാഴ്‌സലോണയെ കുറിച്ച് പറയുമ്പോൾ ഫിഗോയെ ഒഴിവാക്കാനാകില്ല. ഫിഗോയെ കുറിച്ച് പറയുമ്പോൾ ബാഴ്‌സലോണയേയും. എന്നാൽ ഒരു രാത്രി കൊണ്ട് എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട്, ഒരേയൊരു ഒപ്പുകൊണ്ട് ക്യാമ്പ് നൗവിന്റെ ഹൃദയമിടിപ്പിൽ നിന്ന് അയാൾ കാറ്റലോണിയക്കാർക്ക് വെറുക്കപ്പെട്ടവനായി.
കാറ്റലോണിയയിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ ഒറ്റരാത്രികൊണ്ട് ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറി. 30 വെള്ളിക്കാശിനു വേണ്ടി കർത്താവിനെ ഒറ്റിയ യൂദാസിനേക്കാൾ വെറുക്കപ്പെട്ടവൻ. ബ്ലൗഗ്രാന ജേഴ്‌സിയിൽ അയാളെക്കണ്ട് ആവേശംകൊണ്ടിരുന്ന ഫുട്ബോൾ ലോകത്തിനു മുന്നിൽ അയാൾ ബാഴ്സയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിന്റെ ജേഴ്സി ഉയർത്തിപ്പിടിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ‘വഞ്ചന’ എന്നാണ് പലരും ഈ ട്രാൻസ്ഫറിനെ വിശേഷിപ്പിച്ചത്.
2000 ജൂലായ് 24. സ്‌പാനിഷ് ഫുട്ബോളിൻ്റെ ചരിത്രത്തിൽ ആ തീയതി വെറുമൊരു ട്രാൻസ്‌ഫറിൻ്റെ തീയതി മാത്രമല്ല. കാറ്റലോണിയക്കാർ പിന്നീട് ഒരുകാലത്തും മറക്കാത്ത ഒരു ചതിയുടെ കഥകൂടി ആ ദിവസത്തിന് പറയാനുണ്ടായിരുന്നു. ബാഴ്‌സയുടെ മുഖമായിരുന്ന ലൂയിസ് ഫിഗോ അന്ന് റെക്കോഡ് ട്രാൻസ്‌ഫർ തുകയ്ക്ക് ബദ്ധവൈരികളായ റയൽ മാഡ്രിഡിൽ ചേർന്നു. ഫുട്ബോൾ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ഇന്ന് കോടികൾ കേൾക്കുമ്പോൾ നമ്മൾ അദ്ഭുതപ്പെടാറില്ല. എന്നാൽ 2000-ൽ 62 മില്യൺ യൂറോ എന്നത് ഫുട്ബോൾ ചരിത്രം അന്നേവരെ കണ്ടിട്ടുള്ളതിൽവെച്ച് ആരും ഞെട്ടിപ്പോകുന്ന തുകയായിരുന്നു.
ബാഴ്സലോണയുടെ പോർച്ചുഗീസ് രാജകുമാരൻ
1995-ൽ പോർച്ചുഗലിലെ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് ബാഴ്സലോണയിലെത്തുമ്പോൾ ഫിഗോയ്ക്ക് പ്രായം വെറും 22. സ്പെയിനിലെത്തും മുമ്പേ യുവന്റസുമായും പാർമയുമായും ഫിഗോ കരാറുകളിൽ ഒപ്പുവെച്ചിരുന്നത് വലിയ വിവാദമായിരുന്നു. ഒരേസമയം രണ്ട് ക്ലബ്ബുകളുമായി കരാറിലൊപ്പിട്ടതിന് ഇറ്റലിയിൽ കളിക്കുന്നതിൽ നിന്ന് വിലക്കും നേരിട്ടു.
ആദ്യ സീസണിൽ തന്നെ ഫിഗോയുടെ കളി ബാഴ്‌സ ആരാധകരെ വിസ്മയിപ്പിച്ചു. വലതു വിങ്ങിലൂടെയുള്ള അതിവേഗ കുതിപ്പും അസാധാരണ ബോൾ കൺട്രോളും കൊണ്ട് കാറ്റലോണിയക്കാർക്ക് പ്രിയപ്പെട്ടവനായി മാറാൻ ഫിഗോയ്ക്ക് അധിക സമയം വേണ്ടിവന്നില്ല. റൊണാൾഡോ നസാരിയോ, റിവാൾഡോ, ലൂയിസ് എൻറിക്കെ, പെപ്പ് ഗ്വാർഡിയോള തുടങ്ങിയവരോടൊപ്പം കളിച്ച ഫിഗോ വളരെ വേഗം ടീമിന്റെ പ്രധാന താരമായി മാറി. ബാഴ്സലോണ ആരാധകർക്ക് അയാൾ വെറുമൊരു ഫുട്‌ബോൾ താരമായിരുന്നില്ല, അവരുടെ അഭിമാനമായിരുന്നു.
‘മോർ ദാൻ എ ക്ലബ്ബ്’ എന്ന കാറ്റലോണിയയുടെ സ്വത്വം പൂർണ്ണമായും ഉൾക്കൊണ്ട താരം. 1997-98, 1998-99 സീസണുകളിൽ ബാഴ്സലോണ തുടർച്ചയായി ലാ ലിഗ കിരീടം നേടുമ്പോൾ ആക്രമണങ്ങളുടെ എൻജിൻ ഫിഗോയായിരുന്നു. 1999-ഓടെ റൊണാൾഡോ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ പോയതോടെ പുതിയ തലമുറയെ നയിക്കാനുള്ള ചുമതല ഫിഗോയ്ക്ക് ലഭിച്ചു. അയാൾ ക്ലബ്ബിന്റെ ക്യാപ്റ്റനുമായി.
പെരസിന്റെ മാസ്റ്റർപ്ലാൻ
അക്കാലത്ത് റയൽ മാഡ്രിഡിൽ കാര്യങ്ങൾ ശുഭകരമായിരുന്നില്ല. ആഭ്യന്തര പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടിരുന്ന റയൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഫ്ളോറൻ്റിനോ പെരെസ് മത്സരിച്ചു. ജനപ്രീതി കുറവായിരുന്ന പെരെസ് ജയിക്കാൻ അസാധാരണമായ ഒരു വഴി കണ്ടെത്തി; “ഞാൻ വിജയിച്ചാൽ ലൂയിസ് ഫിഗോ റയൽ മാഡ്രിഡിൽ കളിക്കും.”
അന്ന് ബാഴ്‌സലോണ സാമ്പത്തികമായി ശക്തമായിരുന്നില്ല. താരങ്ങളുടെ കരാർ പുതുക്കുന്നതിലെ കാലതാമസവും മാനേജ്‌മെന്റുമായുള്ള അസംതൃപ്തിയും ഫിഗോയെയും ബാധിച്ചിരുന്നു. ഈ സാഹചര്യം പെരെസ് മുതലെടുത്തു. ഫിഗോയുടെ ഏജന്റായ ജോസ് വെയ്‌ഗയെ വമ്പൻ കമ്മീഷൻ വാഗ്ദാനം നൽകി പെരെസ് കൂടെക്കൂട്ടി. ഫിഗോയുടെ അറിവോടെയല്ലാതെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിൽ വെയ്ഗയും പെരസും ചേർന്ന് ഒരു പ്രീ-കോൺട്രാക്ടിൽ ഒപ്പുവെച്ചു. പെരസ് തോൽക്കുമെന്നും, ബാഴ്സയിൽ നിന്ന് മെച്ചപ്പെട്ട കരാർ വാങ്ങാൻ ഇത് ഉപയോഗിക്കാമെന്നുമായിരുന്നു ഫിഗോ കരുതിയത്. എന്നാൽ ആ കണക്കുകൂട്ടൽ തെറ്റി.
നാടകീയമായ കൂടുമാറ്റം
പെരെസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വിഷയം ആയുധമാക്കി. വാർത്ത പുറത്തുവന്നതോടെ ഫിഗോയ്ക്കു മുന്നിൽ കരാറിൽ നിന്ന് പിൻമാറാനുള്ള എല്ലാ വഴികളും അടഞ്ഞു. ബാഴ്സ പ്രസിഡൻ്റ് ജൊവാൻ ഗാസ്പാർട്ടിനെ വിളിച്ച് സഹായം തേടിയെങ്കിലും, നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും വേണമെങ്കിൽ മാഡ്രിഡിലേക്ക് പൊയ്ക്കൊള്ളാനും അദ്ദേഹം പറഞ്ഞു.
2000 ജൂലൈ 16-ന് നടന്ന തിരഞ്ഞെടുപ്പിൽ പെരെസ് വിജയിച്ചു. തുടർന്ന് 62 മില്യൺ യൂറോയുടെ റെക്കോർഡ് റിലീസ് ക്ലോസ് നൽകി റയൽ മാഡ്രിഡ് ഫിഗോയെ സ്വന്തമാക്കി. ജൂലൈ 24-ന് ഫിഗോ റയൽ താരമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടിവിറച്ച നിമിഷമായിരുന്നു അത്.
ക്യാമ്പ് നൗവിലെ നരകയാതന
റയലിലെത്തിയ ഫിഗോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചതെങ്കിലും, പിന്നീട് ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തിയപ്പോഴുള്ള അനുഭവം ഭീകരമായിരുന്നു. 2000 ഒക്ടോബറിൽ റയൽ ജേഴ്‌സിയണിഞ്ഞ് ആദ്യമായി ക്യാമ്പ് നൗവിൽ കാലുകുത്തിയ ഫിഗോയ്ക്ക് നേരെ ‘വഞ്ചകൻ’ എന്ന വിളികളുമായാണ് ആരാധകർ എതിരേറ്റത്. കോർണർ എടുക്കാൻ പോകുമ്പോഴെല്ലാം പ്ലാസ്റ്റിക് കുപ്പികളും ലൈറ്ററുകളും നാണയങ്ങളും അയാൾക്ക് നേരെ വർഷിക്കപ്പെട്ടു.
2002 നവംബറിലെ എൽ ക്ലാസിക്കോ ഇതിലും ഭീകരമായിരുന്നു. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചവനായാണ് ബാഴ്സ ആരാധകർ ഫിഗോയെ കണ്ടത്.
റയലിൽ പിൽക്കാലത്ത് ഗലാക്റ്റിക്കോസ് യുഗത്തിന് തുടക്കം കുറിച്ച ഫിഗോ, 2001-ൽ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കി. ഫിഗോയുടെ മടക്കം ബാഴ്സലോണയെ തകർച്ചയിലേക്ക് നയിച്ചെങ്കിലും, ആ പ്രതിസന്ധിയാണ് പിന്നീട് റൊണാൾഡീന്യോയിലൂടെയും മെസ്സിയിലൂടെയും പുതിയൊരു സുവർണ്ണ കാലഘട്ടത്തെ സൃഷ്ടിക്കാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചത്. എങ്കിലും, രണ്ടരപ്പതിറ്റാണ്ടിനു ശേഷവും കാറ്റലോണിയക്കാർ ഫിഗോയുടെ ആ ചതി മറന്നിട്ടില്ല.
-
main stories2 days agoസാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
-
india2 days agoവിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം
-
Video Stories2 days agoആര്.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
-
main stories1 day agoടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ
-
main stories1 day agoസൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!
-
main stories1 day agoഎംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
-
crime23 hours agoതറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്ഠനും കുടുംബവും
-
News22 hours agoഇന്ത്യക്ക് അഫ്ഗാൻ പേടി; ഭയം കൊണ്ടാണ് കരുത്തുറ്റ ടീമിനെ തിരഞ്ഞെടുത്തത്’: അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ നായകൻ

