Connect with us

Culture

സ്വാശ്രയ മെഡിക്കല്‍ ഫീസ്: പാവങ്ങള്‍ക്ക് ഇരുട്ടടി

Published

on

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മെഡിക്കല്‍ പഠനം അപ്രാപ്യമാക്കി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസില്‍ സര്‍ക്കാര്‍ വന്‍വര്‍ധന വരുത്തി. 85 ശതമാനം എം.ബി.ബി.എസ് സീറ്റുകളിലും 5.5 ലക്ഷം രൂപ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി ജസ്റ്റിസ് രാമചന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി.

സ്വാശ്രയ മെറിറ്റില്‍ 25,000 രൂപ ഫീസില്‍ പഠിക്കാമായിരുന്ന 20 ശതമാനം സീറ്റുകളും 2.5 ലക്ഷം രൂപ ഫീസുണ്ടായിരുന്ന 30 ശതമാനം സീറ്റുകളും ഇതോടെ ഇല്ലാതായത് സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. വിദേശമലയാളികളുടെ മക്കള്‍ക്കുള്ള 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. ഇത്തരത്തില്‍ അഞ്ച് ലക്ഷം കൂട്ടിയത് വഴി ഒരു കോളജിനും കിട്ടുന്ന 75 ലക്ഷം ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നേരത്തെ മൂന്നുവട്ടം ചര്‍ച്ച നടത്തിയിരുന്നു. മാനേജ്‌മെന്റുകള്‍ 12 മുതല്‍ 15 ലക്ഷം രൂപവരെ ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ചര്‍ച്ചകളെല്ലാം അലസിപ്പിരിയുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്.

എന്‍.ആര്‍.ഐ ഒഴികെയുള്ള 85 ശതമാനം സീറ്റുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കിട്ടിയ മൊത്തം ഫീസിനെ 85 കൊണ്ട് ഹരിച്ചുകിട്ടിയ സംഖ്യയാണ് 5.5 ലക്ഷം. കോളജുകളുടെ വരുമാനത്തില്‍ കുറവുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ഈ രീതി സ്വീകരിച്ചതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സ്വാശ്രയ കോളജുകള്‍ ചെലവ് കണക്കുകള്‍ ഹാജരാക്കിയില്ലെങ്കിലും എല്ലാ വശങ്ങളും പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചതെന്ന് ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു പറഞ്ഞു. നീറ്റ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷാ കമ്മീഷണറാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളിലടക്കം ഇത്തവണ പ്രവേശനം നടത്തുന്നത്.

വന്‍ഫീസ് നിശ്ചയിച്ചതോടെ റാങ്കില്‍ മുന്നിലെത്തിയാലും സാധാരണക്കാരുടെ കുട്ടികള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ പഠനം സ്വപ്‌നം മാത്രമായി മാറുന്ന സ്ഥിതിയായി. സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 1100 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ഇനി കുറഞ്ഞ ഫീസില്‍ പഠിക്കാനാവുക. സര്‍ക്കാര്‍ കോളജുകളില്‍ 25,000 രൂപ വാര്‍ഷിക ഫീസ് തുടരും. നൂറ് എം.ബി.ബി.എസ് സീറ്റുള്ള സ്വാശ്രയ കോളജില്‍ 85 ശതമാനം സീറ്റില്‍ നിന്ന് മാത്രം 4.67 കോടി രൂപയാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ പോക്കറ്റിലെത്തുക. എന്നിട്ടും ഫീസ് പോരെന്ന നിലപാടിലാണ് ഒരുവിഭാഗം മാനേജ്‌മെന്റുകള്‍. രണ്ട് സ്വാശ്രയ കോളജുകള്‍ 15 ലക്ഷവും 11.5 ലക്ഷവും വീതം ഫീസ് നിശ്ചയിച്ച് പ്രോസ്‌പെക്ടസ് പുറത്തിറക്കിയെങ്കിലും മേല്‍നോട്ട സമിതി ഇത് റദ്ദാക്കി. 85 ശതമാനം സീറ്റുകളിലും കഴിഞ്ഞ വര്‍ഷം 4.85 ലക്ഷം ഫീസുണ്ടായിരുന്ന നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലും ഇത്തവണ ഫീസ് 5.5 ലക്ഷമാകും. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് 44 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നതും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഈ വര്‍ഷം അവസാനിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളജിലും 5.5 ലക്ഷം രൂപയായിരിക്കും ഫീസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ്; നടന്‍ ജയസൂര്യയ്ക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമെന്ന് നിഗമനം

കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം.

Published

on

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം. നടനും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ്.
അതേസമയം ഉടമയുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമാണെന്ന് ജയസൂര്യ മൊഴി നല്‍കിയിരുന്നു. താരത്തെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴി വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും.

തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്‌സിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്.

ചെറിയ തുകയ്ക്ക് ലാപ്‌ടോപ്പും മൊബൈലും ലേലം ചെയ്‌തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരെ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്റ് അംബാസിഡര്‍.

 

Continue Reading

Film

മമ്മുട്ടിയുടെ പ്രതിനായക വേഷം; കളങ്കാവല്‍ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്രഖ്യാപിച്ചു

മറുഭാഷാ പ്രേക്ഷകരിലേക്ക് കൂടുതല്‍ റീച്ചിന് ഒടിടി റിലീസ് ചിത്രത്തെ സഹായിക്കും.

Published

on

മമ്മുട്ടി പ്രതിനായകനായി ബോക്‌സ് ഓഫിസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കളങ്കാവല്‍ ഒടിടിയിലേക്ക്. മമ്മൂട്ടി ഒരിക്കല്‍ക്കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയ ചിത്രത്തില്‍ വിനായകനായിരുന്നു നായകന്‍. മമ്മൂട്ടി ഒരു സീരിയല്‍ കില്ലറായി എത്തിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍ ഒരു സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരനാണ്. ഇരുവരും തമ്മിലുള്ള, പ്രകടനത്തിലെ കൊടുക്കല്‍വാങ്ങലുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രം ബോക്‌സ് ഓഫീസിലും കുതിച്ചു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. തിയറ്ററുകളിലെത്തി 25-ാം ദിനത്തിലാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ഒടിടി പ്രഖ്യാപനം വരുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.

ജനുവരി മാസത്തില്‍ എത്തും എന്നതല്ലാതെ തീയതി അറിയിച്ചിട്ടില്ല. അത് വൈകാതെ പ്രഖ്യാപിക്കും. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മറുഭാഷാ പ്രേക്ഷകരിലേക്ക് കൂടുതല്‍ റീച്ചിന് ഒടിടി റിലീസ് ചിത്രത്തെ സഹായിക്കും. മലയാളത്തിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി ടീസറും സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്.

‘കുറുപ്പി’ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Continue Reading

Culture

ഭാവനയുടെ തൊണ്ണൂറാം ചിത്രം ‘അനോമി’ പ്രദർശനത്തിനൊരുങ്ങുന്നു

നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Published

on

മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം ‘അനോമി'(Anomie) യിലൂടെ ഉടൻ പ്രക്ഷകർക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് ഒട്ടേറെ സ്ത്രീകൾക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം.

നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.

മിസ്റ്ററി ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് റഹ്മാൻ ആണ്. ‘ധ്രുവങ്ങൾ 16’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ വേഷങ്ങൾക്ക് ശേഷം, മലയാളത്തിൽ വീണ്ടും ഒരു കരുത്തുറ്റ ഇൻവെസ്റ്റിഗേഷൻ ഓഫീസറായി റഹ്മാൻ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘അനിമൽ’, ‘അർജുൻ റെഡ്ഡി’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് ‘അനോമി’ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്.

Continue Reading

Trending