india

നീറ്റ് പരീക്ഷാ സമ്മര്‍ദ്ദം: പിതാവിനെ വെടിവെച്ചു കൊന്ന് തലയുമായി 21 കിലോമീറ്റര്‍ യാത്ര ചെയ്ത് യുവാവ്

By webdesk17

February 24, 2026

ലക്‌നൗ: നീറ്റിന് തയ്യാറെടുക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ പിതാവിനെ 21-കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ലക്‌നൗവിലെ പ്രമുഖ ബിസിനസുകാരനായ മന്‍വേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷതിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ യുവാവ് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഫെബ്രുവരി 20-ന് പഠനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മകന്‍ പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവെക്കുകയായിരുന്നു. ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകാലുകളും തലയും വാള്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി.

പിന്നാലെ പിതാവിന്റെ വെട്ടിമാറ്റിയ തലയുമായി കാറില്‍ 21 കിലോമീറ്ററോളം യാത്ര ചെയ്ത യുവാവ്, വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചിലത് വീട്ടിനുള്ളിലെ ഡ്രമ്മില്‍ ഒളിപ്പിക്കുകയും ചെയ്തു.

മകന്‍ ഡോക്ടറാകണമെന്നായിരുന്നു മന്‍വേന്ദ്ര സിങിന്റെ ആഗ്രഹം. ഇതിനായി വര്‍ഷങ്ങളായി പിതാവില്‍നിന്നും അക്ഷതിന് വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

പിതാവിന് വലിയ ബിസിനസ് ശൃംഖല ഉണ്ടായിരുന്നതിനാല്‍, പഠനത്തിന് പകരം ബിസിനസ് ഏറ്റെടുക്കാനായിരുന്നു യുവാവിന് താല്പര്യം. എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം വേണമെന്ന് പിതാവ് നിര്‍ബന്ധം പിടിക്കുകയായിരുന്നു.

മന്‍വേന്ദ്ര സിങിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ അക്ഷത് കുറ്റം സമ്മതിച്ചു.