Connect with us

columns

അവഗണിക്കപ്പെടുന്ന മലബാര്‍ മേഖല-ശിഹാബുദ്ദീന്‍ കാരക്കുന്ന്‌

മലബാറിലെ ആറ് ജില്ലകളിലായി അറുപതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്ററിക്ക് സീറ്റില്ലാതെ പുറത്തു നില്‍ക്കേണ്ടി വന്നത്. ഇവിടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലാത്തപ്പോള്‍ മധ്യകേരളത്തില്‍ ഏഴായിരത്തിലേറെ ഹയര്‍സെക്കന്ററി സീറ്റുകള്‍ കുട്ടികളില്ലാതെ കാലിയായി കിടക്കുന്നു.

Published

on

കേരളത്തിന്റെ ഇതര മേഖലകളുമായിതാരതമ്യം ചെയ്യുമ്പോള്‍ ചരിത്രപരമായി തന്നെ മലബാര്‍ വികസന വിവേചനത്തിനു ഇരയായിട്ടുണ്ടെന്നു കാണാം. വിദ്യാഭ്യാസ മേഖലയിലും അവസ്ഥ മറിച്ചല്ല. പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ ഗവണ്‍മെന്റ്/ എയ്ഡഡ് മേഖലയില്‍ ഹൈസ്‌കൂളുകള്‍ കുറവായിരുന്നിട്ടുപോലും ആവശ്യമായ വിദ്യാലയങ്ങളില്‍ പ്ലസ്‌വണിന് അനുവദിക്കപ്പെട്ടില്ല. എന്നാല്‍, പ്ലസ്.വണ്‍ ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍ തന്നെ തിരുകൊച്ചി മേഖലയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ.് വണ്‍ ബാച്ചുകളും അനുവദിക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ ആദ്യകാലത്ത് പത്താം ക്ലാസില്‍ വിജയ ശതമാനം കുറവായതിനാല്‍ ഈ സീറ്റുക്ഷാമം വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഓരോ വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുകയാണ്. 2005 നു ശേഷം എസ്.എസ്.എല്‍.സി വിജയ ശതമാനം 80 ശതമാനത്തിനും മുകളില്‍ ആയിത്തുടങ്ങിയതോടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും സീറ്റില്ലാതെ പുറത്ത് നില്‍ക്കേണ്ടിവന്നു. തെക്കന്‍ ജില്ലകളിലാവട്ടെ മുന്‍വര്‍ഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ് പാസായത്. പൊതുവെ സ്‌കൂളില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ തന്നെ അവിടെ വലിയ കുറവാണുണ്ടായത്. തെക്കന്‍ ജില്ലകളിലെ ചില സകൂളുകളില്‍ ഒറ്റ കുട്ടിയും അഡ്മിഷനില്ലാതെ പ്ലസ്.വണ്‍ ബാച്ചുകള്‍ കാലിയായ നിലയിലേക്ക് വരെ കാര്യങ്ങളെത്തി. ഒരേ വിഷയത്തില്‍ മലബാറില്‍ സീറ്റ് പ്രതിസന്ധി വര്‍ഷംതോറും വര്‍ധിച്ചുവന്നപ്പോള്‍ തെക്കന്‍ ജില്ലകളില്‍ വര്‍ധിച്ചത് കുട്ടികളില്ലാതെ വെറുതെ കിടക്കുന്ന സീറ്റുകളാണ്.

മലബാറിലെ ആറ് ജില്ലകളിലായി അറുപതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്ററിക്ക് സീറ്റില്ലാതെ പുറത്തു നില്‍ക്കേണ്ടി വന്നത്. ഇവിടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലാത്തപ്പോള്‍ മധ്യകേരളത്തില്‍ ഏഴായിരത്തിലേറെ ഹയര്‍സെക്കന്ററി സീറ്റുകള്‍ കുട്ടികളില്ലാതെ കാലിയായി കിടക്കുന്നു. തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും പത്താം ക്ലാസ് എഴുതിയവരേക്കാള്‍ കുടുതല്‍ ഹയര്‍ സെക്കന്ററി സീറ്റുകള്‍ ഉണ്ട്. ഗവണ്‍മെന്റ് മേഖലയില്‍തന്നെ മറ്റു ഉപരിപഠന കോഴ്‌സുകളും ഈ ജില്ലകളില്‍ വേറെയുണ്ട്. പ്ലസ്.വണിനു പുറമെ പൊതുമേഖലയിലെ എല്ലാ ഉപരിപഠന സാധ്യതകളും ഉപയോഗപ്പെടുത്തിയാലും മലബാറില്‍ നാല്‍പ്പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ പുറത്തു തന്നെയായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മതിയായ കുട്ടികളില്ലാത്തതിനാല്‍ അന്‍പതിലധികം ഹയര്‍ സെക്കന്ററി ബാച്ചുകള്‍ ഒഴിഞ്ഞുകിടക്കുന്നു വെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ സ്ഥിരമായി മലബാറിലേക്ക് മാറ്റുക, ഇനിയും പ്ലസ്.ടു അനുവദിച്ചിട്ടില്ലാത്ത ഈ ജില്ലകളിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, നിലവിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ആവശ്യാനുസരണം അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുക എന്നിവയാണ് മലബാര്‍ മേഖല ഇന്ന് അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍.

അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് തുടര്‍ പഠനവിഷയത്തില്‍ പ്രതിസന്ധി നേരിടുന്നത്. പേരിനുമാത്രം നല്‍കുന്ന വര്‍ധനവ് മൂലം കാല്‍ലക്ഷം സീറ്റുകള്‍ ആവശ്യമുള്ള മലപ്പുറം ജില്ലക്ക് പോലും ലഭിക്കുക വെറും എട്ടായിരത്തോളം സീറ്റുകളാണ്. ഒരു അധ്യയനവര്‍ഷം കഴിഞ്ഞാല്‍ ഈ താല്‍കാലിക വര്‍ധനവിന്റെ പ്രാബല്യം സ്വയം റദ്ദാവുകയും ചെയ്യും. പിറ്റേ വര്‍ഷവും വീണ്ടുമിതേ ഇരുപത് ശതമാനം പ്രഖ്യാപിക്കും. അമ്പത് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമുള്ള ക്ലാസില്‍ അറുപത് കുട്ടികള്‍ വരെ പഠിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് ഇതുവഴിയുണ്ടാകുന്നത്. അത് സൃഷ്ടിക്കുന്ന അക്കാദമിക് പ്രശ്‌നങ്ങള്‍ അനവധിയാണ്. മലബാറിലുള്ളവര്‍ അത്രയൊക്കെ പഠിച്ചാല്‍ മതി എന്ന ഭാവമാണ് പലര്‍ക്കും.

മലപ്പുറത്ത് നിന്നും 77,691 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ.്എസ.്എല്‍.സി പരീക്ഷയെഴുതിയത്. ഇവര്‍ക്ക് ആകെയായി അമ്പതിനായിരത്തില്‍ പരം സീറ്റുകള്‍ മാത്രമാണുള്ളത്. അതായത് കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരു ജില്ലയില്‍ മാത്രം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നു. സംസ്ഥാനത്തെ മൊത്തം ഇരുപതിനായിരത്തിനും ഇരുപത്തിഅയ്യായിരത്തിനുമിടയില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രമായി ഓപ്പണ്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ പകുതിയോളം പേര്‍ മലപ്പുറത്ത് നിന്നാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറ്റ് ക്ഷാമം കാരണം പൊതു വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ മലബാറിലെ വിദ്യാര്‍ഥികളുടെ നിലവിലെ അവസ്ഥയെന്താണെന്നും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ബിരുദ ബിരുദാനന്തര മേഖലകളിലും സമാനമായ പ്രതിസന്ധി മലബാറിലുണ്ട്. പുതിയ കോളജുകളും കോഴ്‌സുകളും അധിക സീറ്റുകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും അനുവദിക്കപ്പെടേണ്ടതുണ്ട്. തുടര്‍ച്ചയായുള്ള പ്രളയവും കോവിഡി ന്റെ പ്രതിസന്ധിയുമെല്ലാം ചൂണ്ടിക്കാട്ടി ഈ വര്‍ഷവും കാര്യമായ മാറ്റങ്ങള്‍ക്കോ വീണ്ടു വിചാരങ്ങള്‍ക്കോ മുതിരാതിരുന്നാല്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കാനഡ- ഇന്ത്യ നയതന്ത്രപ്രശനങ്ങള്‍; ഇരു രാജ്യങ്ങളിലും ആശങ്ക

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.

Published

on

കാനഡയിലെ സിക്ക് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.ഖലിസ്ഥാന്‍ വാദിയായ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഏജന്‍സി ആണെന്നും അതില്‍ ഇന്ത്യയുടെ പങ്ക് വെളിച്ചത്തായെന്നും വ്യക്തമാക്കി ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കി.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക്രൂഡോ പറഞ്ഞു. പഞ്ചാബില്‍ പൂജാരിയെ കൊലപ്പെടുത്തിയ കേസിലും 2007ല്‍ സിനിമ തിയേറ്ററില്‍ ബോംബ് വെച്ച കേസിലും പ്രതിയാണ്. ഹര്‍ദീപ് സിംഗ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ സിംഗ് കനഡയിലെ 25 ലക്ഷത്തോളം വരുന്ന സിക്കുകാരില്‍ പ്രമുഖനാണ് സിക്ക് വംശറുടെ സ്വാധീനം കരടിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ജസ്റ്റിന്‍ ട്രൂ ഡോയുടെ ആരോഹണത്തിലും സിക്കു വംശജര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിനാലാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു .ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി (റോ)ന്റെ ഉദ്യോഗസ്ഥരാണ് കൊലപ്പെടുത്തിയത് എന്നാണ് കാനഡയുടെ ആരോപണം. കഴിഞ്ഞ ജൂണിലാണ് സംഭവം. ഇത് കാനഡയുടെ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.തുടര്‍ന്നാണ് രാജ്യത്തിന്റെ നടപടി കടുത്ത നടപടിയാണ് ഇന്ത്യക്കെതിരായ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് അസംബന്ധമാണെന്നാണ് ഇന്ത്യയുടെ തിരിച്ചടി. കനഡയില്‍ 2 ലക്ഷത്തിലധികം വിദേശികള്‍ പഠനത്തിനും ജോലിക്കായുമായി എത്തിയിട്ടുണ്ട്. അതില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനകം കനഡയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കവെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിരിക്കുന്നത്. ഇന്ത്യക്കാരായ സിക്ക് വംശജരും തമിഴവും നിരവധി ഇതിനകം കാനഡയില്‍ സ്ഥിരവാസം ഉറപ്പിച്ചിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയില്‍ നിരവധി സ്ഥലങ്ങള്‍ വിജനമാണ് .ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ഞുമലകള്‍ ഉരുകി നിരവധി സ്ഥലങ്ങള്‍ വായോഗ്യമായിരിക്കുകയാണ് .വലിയ പ്രദേശം കാടുകളും ആണ് .പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യക്കാരില്‍ പകുതിയോളം യുവാക്കളാണ് .ഇവര്‍ക്കായി വീടുകള്‍ പണിതു കൊണ്ടിരിക്കുകയാണ് കാനഡയുടെ ഈ നടപടി .ബന്ധത്തില്‍ വിള്ളലുകള്‍ വീണെങ്കിലും കുടിയേറ്റം തടയപ്പെടില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇരു രാജ്യങ്ങള്‍ക്കും യുവാക്കളുടെയും മറ്റും കുടിയേറ്റം ആവശ്യമാണ് നിരവധി സര്‍വകലാശാലകള്‍ വിദേശികള്‍ക്കായി ഇവിടെ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായ കാനഡ ലോകത്തെ നിര്‍ണായക രാഷ്ട്രീയ ശക്തികളില്‍ ഒന്നാണ് .ജി 20 രാജ്യങ്ങളില്‍ പ്രധാനിയും അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു .രണ്ടു ദിവസം വൈകിയാണ് അദ്ദേഹത്തിന് വിമാനത്തകരാര്‍ കാരണം തിരിച്ചു കയറി പോകാന്‍ ആയത്.

Continue Reading

columns

ഇന്ത്യയും ഭാരതവും ചരിത്രമെന്ത്

ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു.

Published

on

കെ.പി. ജലീല്‍

ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു. ഇതിന്റെ തീരത്തായാണ് ഏഷ്യയിലെ വലിയൊരു സമൂഹം 30,000ത്തോളം വര്‍ഷം മുമ്പ് ജീവിച്ചത്. ഇവിടെ നിന്ന് വലിയ അകലത്തില്‍ അല്ല. പുരാതന നാഗരികതകളായ മെസോപ്പൊട്ടാമിയയും പേര്‍ഷ്യയും ഇറാനാണ് പേര്‍ഷ്യ എന്ന് അറിയപ്പെട്ടത് .ആര്യന്‍ എന്ന പദത്തില്‍ നിന്നാണ് ഇറാന്‍ ഉത്ഭവിക്കുന്നത്. യൂറോപ്യന്മാരെയാണ് പൊതുവേ ആര്യന്മാര്‍ എന്ന് വിളിച്ചിരുന്നത്. ബൈബിള്‍ എഴുതപ്പെട്ട ഭാഷയാണ് അരാമിക്. ആര്യന്മാരുടെ അധിനിവേശത്തിനു മുമ്പ് സിന്ധു നദീതീരത്ത് ദ്രാവിഡന്മാര്‍ എന്ന വിഭാഗവും ജീവിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. അവരാണ് ഇന്നത്തെ ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മനുഷ്യര്‍ അഥവാ ദ്രാവിഡര്‍ .സിന്ധു നദീതടസംസ്‌കാരം ഉണ്ടാവുന്നത് ക്രിസ്തുവര്‍ഷം ആരംഭത്തിനു മുമ്പ് 2500 ബിസിയിലാണ്.

ഇതിനുമുമ്പ് തന്നെ ലോകത്തിന്റെ പകലാ ഭാഗങ്ങളില്‍ നിന്ന് ഗ്രീക്ക് ,റോമന്‍ ,അറേബ്യ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഥവാ സിന്ധു നദീതടത്തിലേക്ക് ആളുകള്‍ വന്നിരുന്നു കച്ചവടത്തിനായി മറ്റും വന്നവര്‍ പിന്നീട് ഇവിടെ കുടിയേറി പാര്‍ക്കുകയായിരുന്നു .ഇവര്‍ അവരുടേതായ ഭാഷാശൈലി ഉപയോഗിച്ചാണ് സിന്ധു തീര ഭൂവിഭാഗത്തെ ഇന്ത്യ എന്നും ഹിന്ദു എന്നും ഒക്കെ വിളിച്ചത് .യൂറോപ്യന്മാര്‍ ഇന്‍ഡോ എന്ന് വിളിച്ചപ്പോള്‍ അറബികള്‍ ഉച്ചാരണം ചേര്‍ത്ത് ‘ഹിന്ദു’ എന്ന് വിളിക്കുകയായിരുന്നു. ഇന്നും അറേബ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാരെ ‘ഹിന്ദികള്‍ ‘ എന്നാണ് വിളിക്കാറ് .ഇവിടെ ഉണ്ടായ ഭാഷയാണ് ഹിന്ദി. പേര്‍ഷ്യക്കാര്‍ അഥവാ മധ്യേഷ്യക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ വരെ നീളുന്ന ഭൂവിഭാഗത്തെ ജനങ്ങള്‍ ഹിന്ദുസ്ഥാന്‍ എന്നും താന്‍ ചേര്‍ത്ത് വിളിച്ചിരുന്നു. സംസ്‌കൃത വാക്കാണ് സ്ഥാനം അഥവാ സ്ഥലം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കുമനിസ്ഥാന്‍, എന്നൊക്കെ പറയും പോലെ നൂറ്റാണ്ടുകളായി വിളിച്ചിരുന്ന ഇന്ത്യ എന്ന പേര് അമേരിക്കയിലെ ആദിമനിവാസികള്‍ക്ക് പോലും ചാര്‍ത്തപ്പെട്ടിരുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ ആദ്യം നിവാസികളെ ‘ റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് .അമേരിക്ക എന്ന പേര് വരുന്നത് തന്നെ അമേരിഗോ വെസ്പൂച്ചി എന്ന വ്യക്തിയില്‍ നിന്നാണ് അദ്ദേഹം ആകട്ടെ യൂറോപ്പിനും വ്യക്തമായി ഒരു സ്ഥലനാമം ഇല്ലാതിരുന്ന ഇന്ന് അമേരിക്കയെ ആ നാട് കണ്ടുപിടിച്ച കൊളംബസ് ആണ് അവിടുത്തെ ജനതയെ ‘റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് അതിന് കാരണം കൊളംബസിനെ പണം കൊടുത്ത് നിയോഗിച്ചത് പുരാതന സമ്പന്ന രാജ്യമായ ഇന്ത്യ കണ്ടെത്താന്‍ ആയിരുന്നു .എന്നാല്‍ അദ്ദേഹം വഴിതെറ്റി ഇന്നത്തെ അമേരിക്കയില്‍ എത്തുകയാണ് ഉണ്ടായത്. ശീത പരിസ്ഥിതിയില്‍ ജീവിച്ച യൂറോപ്യന്മാര്‍ വെളുത്തവര്‍ ആയിരുന്നതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ള അമേരിക്കന്‍ ആദിഭവം ഇന്ത്യന്‍സ് എന്ന ഇന്ത്യയെ എന്ന പേരുമായി ചേര്‍ത്ത് വിളിക്കുകയായിരുന്നു. ഇന്നും ഇന്ത്യന്‍സ് എന്ന് തന്നെയാണ് തദ്ദേശ അമേരിക്കക്കാര്‍ ചരിത്ര രേഖകളില്‍ വിളിക്കപ്പെടുന്നത് .ഇന്ത്യ വിവിധ സാമ്രാജ്യങ്ങള്‍ക്ക് കീഴില്‍ ആയപ്പോഴും ‘ഇന്ത്യ ‘എന്ന് തന്നെയാണ് അറിയപ്പെട്ടത് ആധുനിക ഇന്ത്യയിലും ഇന്ത്യ തന്നെയാണ് ഇന്ത്യ 1947 ല്‍ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ പേര് ഇന്ത്യ എന്ന് തന്നെയാണ് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളത് .

എന്നാല്‍ ഇന്ത്യ അഥവാ ഭാരതം എന്ന പേരുകൂടി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് അതിന് പിന്നില്‍ മഹാഭാരതം കഥയാണ് .വേദവ്യാസന്‍ രചിച്ച മഹാഭാരതം എന്ന ഒരേണ പുരേ പുരാണ ഇതിഹാസത്തില്‍ പറയുന്ന പേരാണ് ഭാരതം അഥവാ മഹാഭാരതം .ഇതാണ് ഇപ്പോള്‍ ഹിന്ദു ഹിന്ദുത്വ ആശയക്കാര്‍ ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന പേര് അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഭരണഘടന തന്നെ ഇതിനായി തിരുത്തപ്പെടുന്നു എന്ന ആശങ്കയിലാണ് ലോക ജനതയാകെ ഭാരതം എന്ന് വിളിക്കുമ്പോള്‍ അടിമത്തം അവസാനിപ്പിച്ചതായാണ് സംഘപരിവാറുകാര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇന്ത്യയുടെ ഔദ്യോഗിക രേഖകളില്‍ നാം ഉപയോഗിക്കുന്നത്. പ്രസിഡണ്ട്, പ്രൈം മിനിസ്റ്റര്‍, മിനിസ്റ്റര്‍, മിനിസ്ട്രി തുടങ്ങിയ വാക്കുകള്‍ ഇതിനുദാഹരണം മാത്രമല്ല നൂറ്റാണ്ടുകളായി വിവിധ ജനതകള്‍ കൈമാറി വന്ന സംസ്‌കാരവും ഭാഷയും ആണ് ഇവിടെ ഒറ്റയടിക്ക് തമസ്‌കരിക്കപ്പെടുന്നത്. ഇന്ത്യക്കാരുടെ വേഷം ഭാഷ ഭൂഷാദികള്‍ എല്ലാം പഴയകാല ഇന്ത്യക്കാരുടേതാണ്. മുമ്പുകാലത്ത് കോണകം മാത്രം ധരിച്ചിരുന്ന ഇന്ത്യക്കാര്‍ ഇന്ന് കോട്ടും സൂട്ടും പാന്റും ഒക്കെ ധരിക്കുന്നു. വിവിധ നാടുകളിലെ വസ്ത്രങ്ങള്‍ സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്നു ഇവയെല്ലാം മാറ്റാന്‍ കഴിയുമോ ചോദ്യങ്ങള്‍ നിരവധി ബാക്കി.

 

Continue Reading

columns

മൗനം ഭൂഷണം, പാര്‍ട്ടിക്കും നേതാക്കള്‍ക്കും

സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്‍, വസ്തുതയില്‍ മൗനം പോലെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മൗന പ്രാര്‍ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.

Published

on

ടി.കെ അബ്ദുല്‍ ഗഫൂര്‍ മാറഞ്ചേരി

പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ വിശദമായ പ്രസ്താവന വന്നിട്ടുണ്ട്. കൂടാതെ പാര്‍ട്ടി സെക്രട്ടറി വിശദമായ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി എത്ര ചോദിച്ചാലും ഇതുതന്നെ മറുപടി. വല്ലാത്തൊരു മറുപടി. സ്വാതന്ത്ര്യം ഇല്ലാത്ത ഒരു തൊഴില്‍ ആണ് മാധ്യമപ്രവര്‍ത്തനം എന്നാണ് മരാമത്ത് മന്ത്രിയുടെ കണ്ടെത്തല്‍. മാത്രമല്ല മാധ്യമങ്ങളുടെ മുതലാളിമാരുടെ താല്‍പര്യത്തിനനുസരിച്ചുള്ള നിലപാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നും മന്ത്രി വിലയിരുത്തി. തന്റെ ഭാര്യ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന ഐ.ടി കമ്പനി നല്‍കാത്ത സേവനത്തിന് മാസപ്പടി മൂന്നു ലക്ഷവും ഉടമ വീണ അഞ്ച് ലക്ഷം മാസം വീതവും കൈപ്പറ്റി എന്ന കാര്യം തെളിവ് സഹിതം പുറത്തുവന്നതിനെ സംബന്ധിച്ച് മന്ത്രി റിയാസിന്റെ പ്രതികരണമാണ് മേല്‍ സൂചിപ്പിച്ചത്. പ്രകാശമാനമായ പ്രതികരണ പ്രവര്‍ത്തിയിലൂടെ ഡി.വൈ.എഫ്. ഐയുടെ ദേശീയ പ്രസിഡണ്ട്, ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രിയുടെ ‘ദുരവസ്ഥ’യില്‍ ലജ്ജിക്കുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടം ഇപ്പോഴും വാചകങ്ങളില്‍ ഉണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ജനം കാഴ്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന ബോര്‍ഡുകള്‍ കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ജാഗ്രതയില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

സേവനം നല്‍കി സേവനത്തിന് പ്രതിഫലവും വാങ്ങി. ഇനിയും ആവശ്യമെങ്കില്‍ സേവനം നല്‍കും ഇനിയും പ്രതിഫലവും വാങ്ങും ആര്‍ക്കും തടയാന്‍ ആവില്ല. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടി. എന്നാല്‍ ചെയ്ത പ്രവര്‍ത്തി എന്താണ് എന്ന് പറയാന്‍ സാധിക്കുന്നില്ല. വീണയുടെ ഭര്‍ത്താവ് റിയാസിന്റെ പ്രതികരണംപോലെ സ്വാതന്ത്ര്യം ഇല്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതല്ല ഈ സംഭവം. വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളില്‍നിന്ന് എഴുന്നേറ്റ് ഓടിപ്പോയത് കൊണ്ട് ഫലമുണ്ടോ?. സേവനം ലഭിക്കേണ്ട കമ്പനിക്കും സേവനം കൊടുക്കേണ്ട കമ്പനിക്കും പരാതിയില്ലെന്നും ആകാശത്തുനിന്ന് മാധ്യമങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്തയാണ് എന്നുമാണ് കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ വകയായുള്ള വേറെ വിശദീകരണം. ഇത് കേരളീയ സമൂഹം പുച്ഛത്തോടെ തള്ളുമെന്നും മാധ്യമങ്ങള്‍ ഒറ്റപ്പെടും എന്നുമാണ് എ.കെ ബാലന്റെ ക്ഷോഭിച്ച പ്രതികരണം. ഇതൊക്കെയാണെങ്കിലും പിണറായിയെപ്പോലെ കടക്ക് പുറത്ത് എന്നൊന്നും പറയാത്തത് ബാലന്റെ ഗുണങ്ങളാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ബാലാ ഇതൊന്നു കാണൂ. കൊച്ചിന്‍ മിനറല്‍ റൂട്ടയില്‍ ലിമിറ്റഡ് സി.എം. ആര്‍.എല്‍ എന്ന കരിമണല്‍ കമ്പനിയുമായാണ് എക്‌സാലോജിക് കരാര്‍ ഉണ്ടാക്കിയത്. വീണയുടെ എക്‌സാലോജിക്, ഐ.ടി സോഫ്റ്റ്‌വെയര്‍ അടക്കം സാങ്കേതിക സഹായവും മെയിന്റനസ്സും മാനേജ്‌മെന്റ് അടക്കം നല്‍കാനാണ് കരാര്‍ ഉണ്ടാക്കിയത്. ഈ കരാര്‍ പ്രകാരമുള്ള ഒരു പ്രവര്‍ത്തിയും ചെയ്തതായി രേഖകള്‍ ഇല്ല, ചെയ്തിട്ടുമില്ല. വീണക്ക് ഒരു രേഖയും പുറത്തുവിടാനുമില്ല. സി.എം.ആര്‍.എല്‍ കരിമണല്‍ കമ്പനി ആദായനികുതി വകുപ്പുമായി വര്‍ഷങ്ങള്‍ നീണ്ട കേസിന്റെ വിധിയിലാണ് വീണയും കമ്പനിയും മറനീക്കി പുറത്തുവരുന്നത്. നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ബോര്‍ഡിന്റെ ഉത്തരവില്‍ വീണയും കമ്പനിയും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല പിണറായിയുടെ മകള്‍ ആയതുകൊണ്ട് മാത്രമാണ് ഇത്രയും സംഖ്യ കരിമണല്‍ കമ്പനി കൊടുത്തത് എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പിണറായി അധികാരത്തില്‍ വന്നതിനുശേഷമാണ് ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി വീണയുമായി നിശ്ചലമായ പ്രവര്‍ത്തനരഹിതമായ കരാര്‍ ഉണ്ടാക്കിയത്. കമ്പനിക്ക് ഒരു സേവനവും വീണയുടെ എക്‌സാലോജിക് ചെയ്തിട്ടില്ല എന്ന് കമ്പനി ഉദ്യോഗസ്ഥരും ഐ.ടി മേധാവിയും ശശിധരന്‍ കര്‍ത്തായും ആദായനികുതി ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡില്‍ മൊഴി നല്‍കി. ഈ മൊഴിയും യാതൊരുവിധ രേഖകളുടെ പിന്‍ബലവും ഇല്ലാത്തതുകൊണ്ട് വീണക്ക് കമ്പനി കൊടുത്ത 1.72 കോടി രൂപ അനധികൃതമാണ്, അഴിമതി പണമാണ് എന്ന് ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് വിധിച്ചത്. മാത്രമല്ല ഏറ്റവും രസകരവും ശ്രദ്ധേയവുമായ കാര്യം ഈ വിധിക്ക് അപ്പീല്‍ ഇല്ല എന്നതാണ്.

ഇക്കാര്യങ്ങളൊക്കെ പറയുമ്പോള്‍ കേന്ദ്രകമ്മിറ്റിയുടെ തെറ്റ് തിരുത്തല്‍രേഖ ഓര്‍മവരുന്നു. പൊതുപദവികള്‍ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പദവി മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയോ, അവിഹിതമായി സ്വത്ത് സമ്പാദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കനത്ത ജാഗ്രത വേണമെന്ന് രേഖ പറയുന്നു. എങ്ങനെ വീണക്ക് ജാഗ്രത ഉണ്ടാകും?. എസ്.എഫ്.ഐ സ്വാശ്രയ വിരുദ്ധ സമരം നടത്തുമ്പോള്‍ വീണയെ പിണറായി പഠിപ്പിച്ചത് സാശ്രയ കോളജിലാണ്. ആ ഗുണം വീണ കാണിക്കുമല്ലോ. വീണ ചെയ്യാത്ത സേവനത്തിന് പണം വാങ്ങി എന്നത് ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ അപ്പീല്‍ ഇല്ലാത്ത അന്തിമ തീര്‍പ്പാണ്. ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് പാര്‍ട്ടിക്ക് ഇപ്പോള്‍ മൗനമാണ്. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും കോര്‍പറേറ്റ് വിരുദ്ധതയെക്കുറിച്ചും പാര്‍ട്ടി ഏരിയ തലത്തില്‍ ചര്‍ച്ച സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് ഇപ്പോള്‍ ഏറെ ഉചിതമായിരിക്കും. ഇനിയിപ്പോള്‍ ബാലന്റെ മറ്റൊരു ഉള്‍ വിളി പുറത്തുവന്നിരിക്കുന്നു. വീണക്ക് ലഭിച്ച പണത്തിന് ഐ.ജി.എസ്.ടി അടച്ചു എന്ന് തെളിയിക്കുന്ന രേഖ പുറത്തുവിടും. എത്രയും വേഗം വിടൂ. കാരണം അങ്ങനെ വന്നാല്‍ വീണ പണം വാങ്ങി എന്നത് അരക്കിട്ട് ഉറപ്പിക്കുന്നതിന് തുല്യമാണ്. എന്നാല്‍ വെല്ലുവിളി ഇതാണ് അങ്ങനെ രേഖ പുറത്തുവിട്ടാല്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന ചോദ്യം രാഷ്ട്രീയമായി എത്ര ബാലിശമാണ് ബാലാ. അപ്പോഴും അവനവന്റെ തെറ്റ് സമ്മതിക്കാനും അതിലെ സത്യത്തെ അംഗീകരിക്കാനും തയ്യാറാവാത്തതിലും മൗനം ആയുധമാക്കുന്നതിലും പാര്‍ട്ടി നാളെ കനത്ത വില നല്‍കേണ്ടിവരും. പ്രബുദ്ധ രാഷ്ട്രീയ കേരളത്തിന്ഉത്തരവും നല്‍കേണ്ടിയും വരും.

പ്രശസ്ത കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്റെ വേദനയും ആകുലതയും ഒന്നും കേള്‍ക്കാന്‍ ഈ സമയത്ത് പാര്‍ട്ടിക്ക് ഒട്ടും സമയമില്ല. പാര്‍ട്ടി ഇനിയും അധികാരത്തില്‍വന്നാല്‍ തകര്‍ന്നുപോകും. അതുകൊണ്ട് ഇനി അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണം. എവിടെയൊക്കെ നീണ്ട അധികാരങ്ങള്‍ പാര്‍ട്ടി കയ്യാളിയിട്ടുണ്ടോ അവിടെയൊക്കെ പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടുണ്ട്. ബംഗാളും ത്രിപുരയും എല്ലാം. പ്രിയ കവീ, മരിച്ചുകിടക്കുന്ന സഖാക്കള്‍ക്ക്‌പോലും പ്രാര്‍ത്ഥനയില്ല. എന്നിട്ടല്ലേ ജീവനോടെ ഇരിക്കുന്നവര്‍ക്ക്!. മരിച്ചുകിടക്കുന്നവര്‍ കേട്ടാലും ഇല്ലെങ്കിലും അറിഞ്ഞാലും ഇല്ലെങ്കിലും മുഷ്ടിചുരുട്ടി മുദ്രാവാക്യം മാത്രം. ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. പ്രാര്‍ത്ഥന ഇല്ലാത്തവരോട് പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ (ആരോട് ദൈവത്തോട് അങ്ങനെ ഒന്നുണ്ടോ) സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്‍, വസ്തുതയില്‍ മൗനം പോലെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മൗന പ്രാര്‍ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.

Continue Reading

Trending