Article
കോവിഡില്‍ നട്ടംതിരിയുന്ന പ്രവാസം
ഹുസൈന് കമ്മന
രാജ്യത്തിന്റെ സമഗ്രപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രവാസി സമൂഹമിന്ന് വറുതിയുടെ തീച്ചൂളയിലാണ്. ഗ്രാമീണ ജീവിതങ്ങളില്‍ നിന്നും വൈദേശിക ജീവിതത്തിലേക്കുള്ള പറിച്ചുനടലില്‍ സുഖവും സന്തോഷവും ത്യജിച്ച്, ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നതിനിടയില്‍ മാതൃരാജ്യം സമൃദ്ധമായി അവരിലൂടെ വളരുന്നുണ്ടായിരുന്നു. അവധിക്കു നാട്ടിലെത്തുമ്പോള്‍ സ്വന്ത ബന്ധങ്ങള്‍ക്ക് മ ന്നില്‍ നിവര്‍ന്നു നില്‍ക്കാനായി, നീണ്ട വര്‍ഷങ്ങള്‍ ഇടുങ്ങിയും ഞെരുങ്ങിയും ജീവിക്കുന്ന പ്രവാസത്തിന്റെ നാള്‍വഴികള്‍ അനുഭവങ്ങളുടെ ഉപരിപാഠശാലയാണ്. യാതനയും വേദനയും പേറിയുള്ള പ്രവാസത്തിന്റെ ഉള്ളറകള്‍ തേടിച്ചെല്ലാന്‍ ആരുമുണ്ടാവാറില്ല. ജംബോ പാസ്പോര്ടിലും ഡിപ്ലോമറ്റിക് പാസ്പോര്ടിലുമെത്തുന്ന ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക്, ബൊക്കെയും മാലയും നല്കി, രാഷ്ട്രീയത്തിന്റെ നിറങ്ങള്‍ക്കനുസരിച്ച് അവകാശപ്പെട്ടവര്‍, മഹാനഗരങ്ങളുടെ ഹൃദയഭാഗങ്ങളില്‍ സ്വീകരണവും ഭക്ഷണവുമൊരുക്കുന്നു. ലേബര്‍ ക്യാമ്പുകളിലെ റൊട്ടിയും ദാലും മരുഭൂമിയിലെ ആടുജീവിതവും നയിക്കുന്നവരും കുടുംബ രക്ഷയൊന്നോര്ത്ത്മാത്രം അറബി വീടുകളില്‍ അടിമയെപ്പോലെ കഴിയുന്ന ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമൊന്നും ഇവര്‍ക്കുമുന്നിലെത്താന്‍ ആരും അനുവദിക്കാറില്ല. പുത്തന്‍പണക്കാരുടെ കൂട്ടായ്മകള്‍ ഓണവും വിഷുവും ബക്രീദും കുടുംബത്തോടൊപ്പം ഹോട്ടലുകളിലും വില്ലകളിലും ആഘോഷമാക്കുമ്പോഴും കഫ്തീരിയയിലെ കുശ്നിയിലും കടലിടുക്കില്‍ മത്സ്യബന്ധന ബോട്ടിലും മലമടക്കിലും മണല്‍ക്കാടുകളിലും ഉരുകിയൊലിക്കുന്നവര്‍ മഹാഭൂരിപക്ഷമാണ്.
മഹാമാരിയുടെ തുടക്കംതൊട്ടേ അതിര്‍ത്തികളടച്ചും സര്വമേഖലയിലേയും ഗതാഗതം തടഞ്ഞും ജോലിസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയും ഗള്‍ഫ് മേഖല ഒന്നടങ്കം രോഗത്തെ പ്രതിരോധിച്ചപ്പോള്‍ ഷെയര്‍ റൂമുകളിലെയും ലേബര്ക്യാമ്പുകളിലെയും ഒറ്റക്കട്ടിലില്‍ വിശപ്പ്തീരെ ആഹാരം കഴിക്കാനില്ലാതെ മാസങ്ങള്‍ തള്ളിനീക്കേണ്ടിവന്ന പ്രവാസിയുടെ നൊമ്പരവും ഭൂമിയിലെ മാലാഖമാരായി ആശുപത്രിയുടെ അകത്തളങ്ങളില്‍ വിശ്രമമില്ലാതെ ഭക്ഷണത്തിനോ വെള്ളത്തിനോ സമയക്രമമില്ലാത്തവിധം സംരക്ഷണ കവചത്തിനുള്ളില്‍ നീണ്ട മണിക്കൂറുകള്‍ നില്ക്കേണ്ടിവന്ന ആരോഗ്യമേഖലയിലെ സിംഹഭാഗം വരുന്നവരുടെ യാതനയും കരളലിയിക്കുന്നതായിരുന്നു.
ഇല്ലായ്മകളിലും സന്തോഷം വിളമ്പി ജീവിക്കാന്‍ ശീലിച്ച പ്രവാസിയെ കോവിഡ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തിരിക്കുന്നു. കുടുംബങ്ങള്‍ ദാരിദ്ര്യത്തിന്റെയും ബാധ്യതകളുടെയും പിടിയിലമര്‍ന്നു. യാത്രാവിലക്കില്‍ കുരുങ്ങി വിസാകാലാവധി തീര്‍ന്ന് പലര്‍ക്കും ജോലിനഷ്ടപ്പെട്ടു. സാമ്പത്തിക നഷ്ടത്താല്‍ പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടു. ശേഷിക്കുന്നവരുടെ ശമ്പളം വെട്ടിച്ചുരുക്കി. കോവിഡിന്റെ തുടക്കത്തില്‍ നാട്ടിലെത്തിയ പലര്‍ക്കും തിരികെപ്പോകാന്‍ കഴിയാത്തവിധം യാത്രാമാര്ഗമടയ്ക്കപ്പെട്ടു. ദശാബ്ദങ്ങള്‍ക്കുമുമ്പ് കേരളീയ പ്രവാസികളുടെ ക്ഷേമത്തിനായി കേരള സര്‍ക്കാര്‍ രൂപംകൊടുത്ത നോര്‍ക്കയെന്ന സംവിധാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചവരാണ് പ്രവാസികള്‍. മടക്കമെന്ന ഭാവിയിലെ നാളുകളില്‍ ആശ്വസിക്കാന്‍ സര്‍ക്കാറിന്റെ കൈത്താങ്ങായി നോര്‍ക്കയെ മുന്നില്‍ കണ്ടിരുന്നു. 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസക്കാലയളവില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ അയ്യായിരം രൂപ സഹായധന പ്രഖ്യാപനം ആശ്വാസമേകിയിരുന്നു. എന്നാല്‍ ഇന്നും അത് പൂര്‍ണമായും ലഭ്യമാക്കാന്‍ നോര്‍ക്കക്കായില്ല. മാത്രമല്ല, ജനുവരിക്ക് മുമ്പായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നാട്ടില്‍ വന്നവരെക്കൂടി ഉള്‍പ്പെടുത്താതിരുന്നത് തികച്ചും അനീതിയാണ്. മൂന്ന് മാസത്തെ ലീവിനായി ഒക്ടോബറില്‍ നാട്ടിലെത്തിയയാളെ യാത്രാനിരോധനം ബാധിച്ചിട്ടുണ്ടെന്നത് പകല്‍പോലെ സത്യമാണ്. രേഖകളുടെ പരിശോധന നടത്തി ഇടപെടലുകള്‍ കാര്യക്ഷമമാക്കേണ്ടതായിരുന്നു. നോര്‍ക്കയുടെ ഇടപെടലുകള്‍ അടിയന്തിരമായി വേണ്ടിയിരുന്ന ഇത്തരം അവസരങ്ങളില്‍, സാഹചര്യത്തിനൊത്തുയരാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഒന്നാം പിണറായി സര്‍ക്കാര്‍ അവസാനവേളയില്‍ പ്രവാസി ക്ഷേമ പെന്‍ഷനില്‍ വര്‍ധനവ് പ്രഖ്യാപിച്ച് കയ്യടി നേടിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാഗ്ദാനമായിരുന്നു ഇതെന്ന് രണ്ടാം പിണറായി മന്ത്രിസഭ തെളിയിച്ചു. രണ്ടാം സര്‍ക്കാര്‍ ഇതിനു സ്ഥിരീകരണം നടത്തിയില്ലെന്നു മാത്രമല്ല, പെന്ഷന് വര്‍ധനവുമായി ബന്ധപ്പെട്ട ഒരു സര്‍ക്കുലറും ഇതുവരെ നോര്‍ക്കക്ക് നല്‍കിയിട്ടുമില്ല. ഔദാര്യമായിക്കാണാതെ, അംശാദായം അടയ്ക്കുന്നവന്റെ അവകാശമായി ക്ഷേമ പെന്‍ഷനെ സര്‍ക്കാര്‍ കാണുകയും കാലോചിതമായ വര്‍ധനവ് നടപ്പാക്കുകയും വേണം. സാധാരണയായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത്, ക്ഷേമനിധിയില്‍ അംഗത്വമുള്ളൊരാള്‍ നാട്ടിലെത്തി മരണമടഞ്ഞാല്‍, രണ്ടു ലക്ഷം രൂപ നോര്‍ക്ക ധനസഹായം നല്കാറുണ്ടായിരുന്നു. ഈ കോവിഡ് കാലയളവില്‍ മാത്രമായി നാനൂറോളം പ്രവാസികള്‍ മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. അരക്ഷിതരാവുന്ന ഈ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാന്‍,നാടിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച സമൂഹമെന്ന നിലയില്‍ ഗവണ്മെന്റിന് ബാധ്യതയുണ്ട്.
മഹാമാരിയുടെ വരവറിയാതെ, അരിഷ്ടിച്ച് മിച്ചം പിടിച്ച തുകകൊണ്ട് വീടുപണി തുടങ്ങിയും പെണ്മക്കളെ കെട്ടിച്ചയച്ചും തികച്ചും ശുഭപ്രതീക്ഷയിലായിരുന്ന പ്രവാസികളുടെ തലയില്‍ കോവിഡ് ഇടിത്തീയായി പതിക്കുകയായിരുന്നു. തിരിച്ചടവുകഴിയുമെന്ന പ്രതീക്ഷയില്‍ കിടപ്പാടം പണയപ്പെടുത്തിയെടുത്ത ലോണും വരുമാനത്തിന് വിരാമമിട്ട തൊഴില്‍ നഷ്ടവും പ്രവാസിയെ മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തി. പ്രവാസി പുനരധിവാസം രേഖയിലൊതുക്കാതെ, പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതിത്തരം സന്ദര്‍ഭങ്ങളിലാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമസ്തമേഖലകളിലും നമ്മുടെ സംസ്ഥാനത്തിന് നട്ടെല്ലു നിവര്‍ത്തി നില്ക്കാന് കഴിയുന്നത് കേരളത്തിന്റെ സമ്പദ് സിരകളിലൂടെ വിദേശനാണ്യം ഒഴുകിയതൊന്നുകൊണ്ട് മാത്രമാണ്. സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ക്കും കെട്ടിയുയര്‍ത്തപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടച്ചുറപ്പുള്ള വീടുകള്‍ക്കും രോഗം തളര്‍ത്താത്ത ചില ശരീരങ്ങള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടാവും. മനസ്സില്‍ മരിക്കാതെ ബാക്കിനില്ക്കുന്ന പ്രവാസികളുടെ ദയയുടെയും കാരുണ്യത്തിന്റെയും ചിറകിനടിയില്‍ ജീവിച്ച്പോകുന്ന ഒത്തിരി കുടുംബങ്ങള്‍ ചുറ്റിലുമുണ്ട്. ഒപ്പം ഭൂരിഭാഗം സാധാരണക്കാരായ നാടന്‍
തൊഴിലാളികളുടെയും അടുപ്പില്‍ തീയെരിഞ്ഞതും പ്രവാസികളുടെ കരങ്ങളിലൂടെയായിരുന്നെന്നത് ഓര്‍ക്കേണ്ടതുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ 2020ന് മുമ്പ് തുടങ്ങിയ ജോലി നഷ്ടപ്പെടലും നിര്‍ബന്ധിത അവധിയില്‍ നാട്ടിലെത്തലും ഇപ്പോഴും തുടരുന്നു. വിസാകാലാവധിയോ, ലീവ് കാലാവധിയോ തീരുന്നതിന്മുമ്പ് മടക്കം സാധ്യമാകാതെ നാട്ടില്‍ കുടുങ്ങിപ്പോകുന്നവരും അനവധിയാണ്. ഈയൊരു സാഹചര്യത്തില്‍ നേരത്തേ പറഞ്ഞ ധനസഹായ പരിധിയില്‍ ഇവരെക്കൂടി ഉള്‍പെടുത്തുകയും പുതിയ ജോലി സാധ്യതകള്‍ കെണ്ടത്തുന്നതിനായി ഒരു ലക്ഷം രൂപയെങ്കിലും പലിശരഹിത വായ്പ നല്കുവാനും സര്‍ക്കാര്‍ സാഹചര്യമൊരുക്കണം. ഒപ്പം, ജീവിത നിലവാരം മെച്ചപ്പെടുത്താനായി വായ്പകളെടുത്തവരുടെ തുകയ്ക്ക്, കോവിഡ് കാലത്തെ വായ്പാ പലിശയൊഴിവാക്കി തിരിച്ചടവിനുള്ള കാലാവധി നീട്ടിനല്‍കുകയും ചെയ്യണം. കൊറോണയുടെ ആരംഭഘട്ടത്തില്‍ മൂന്നുമാസംമാത്രം മൊറട്ടോറിയം പ്രഖ്യാപിച്ച ബേങ്കുകള്‍ പലിശയും പലിശയുടെ പലിശയും ഈടാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. രണ്ടാം ലോക്ഡൗണില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, തിരിച്ചടവിനായി തിടുക്കം കൂട്ടിയുള്ള ബേങ്കുകളുടെ വിളികള്‍ക്ക് പഞ്ഞമുണ്ടായില്ല. ജീവിതകാലം മുഴുവന്‍ നികുതിദായകരായ പൊതുസമൂഹത്തിന്, ഇത്തരം സന്ദര്‍ഭങ്ങളിലുള്ള സംരക്ഷണവും ദയയും സര്‍ക്കാറില്‍നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാകുമോ? പുരുഷായുസ്സ് മുഴുവന്‍ വിദേശത്തു കഴിയുകയും രാജ്യത്തിനു സാമ്പത്തിക ഭദ്രത നല്‍കുകയും ചെയ്ത വിഭാഗമെന്ന നിലയില്‍ ഇന്നവശതയനുഭവിക്കുന്ന ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തുടരേണ്ടിവരുന്ന പ്രവാസികളുടെ ലഘുവായ്പകള്‍ എഴുതിത്തള്ളാനുള്ള പ്രഖ്യാപനമുണ്ടാവണം.
പ്രയാസങ്ങളുടെ നടുവില്‍ താങ്ങായി ആത്മധൈര്യത്തോടെ പുതിയ മേച്ചിന്‍പുറങ്ങള്‍ തേടിയിറങ്ങാന്‍ ഇനിയും പ്രവാസികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിയാന്‍ വലിയ താമസമുണ്ടാവില്ല. അര്‍ഹമായ അംഗീകാരവും കരുതലും നല്കി സര്‍ക്കാര്‍ തങ്ങളോടൊപ്പമുണ്ടെന്ന ബോധ്യമവര്ക്കുണ്ടാവണം. പ്രളയമെന്ന മഹാദുരന്തത്തിന് മുന്നില്‍ കൊച്ചുകേരളം പകച്ചുനിന്നപ്പേള്, സാന്ത്വനവും സഹായവുമായി ആദ്യമെത്തിയതും അതിജീവനത്തിന് കൈത്താങ്ങായി നിന്നതും പ്രവാസി സമൂഹമായിരുന്നു. സഹതാപമല്ല, സഹായമാണ് പ്രവാസികള്‍ക്ക് വേണ്ടത്.
Article
കാലയവനികക്കുള്ളിലെ എം.ടി
എം.ടി.യെ കാലയവനികക്കുള്ളില്‍ നിര്‍ത്തി നോക്കുമ്പോള്‍, അദ്ദേഹം ഒരു എഴുത്തുകാരനേക്കാള്‍ മലയാളിയുടെ ആത്മസംഘര്‍ഷങ്ങളുടെ സാക്ഷിയും രേഖയുമാണെന്ന്ബോധ്യപ്പെടുന്നു.
നെല്ലിയോട്ട് ബഷീര്‍
കാലയവനിക അടയുമ്പോള്‍ സാധാരണയായി നാം ഒരു വ്യക്തിയുടെ ജീവിതത്തെയാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ എം.ടി വാസുദേവന്‍ നായരുടെ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ കാലയവനിക അടയുമ്പോള്‍, ഒരാള്‍ മറഞ്ഞുപോകുന്നില്ല; മറിച്ച് ഒരുകാലഘട്ടം നമ്മുടെ മുന്നില്‍ കൂടുതല്‍ വ്യക്തമായി പ്രത്യക്ഷപ്പെടുകയാണ്. എം.ടി.യെ കാലയവനികക്കുള്ളില്‍ നിര്‍ത്തി നോക്കുമ്പോള്‍, അദ്ദേഹം ഒരു എഴുത്തുകാരനേക്കാള്‍ മലയാളിയുടെ ആത്മസംഘര്‍ഷങ്ങളുടെ സാക്ഷിയും രേഖയുമാണെന്ന്ബോധ്യപ്പെടുന്നു.
എം.ടി യുടെ ജീവിതവും സാഹിത്യവും ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഒതുങ്ങുന്നതല്ല. അദ്ദേഹം ജീവിച്ച കാലം, അനുഭവിച്ച സാമൂഹിക മാറ്റങ്ങള്‍, കണ്ട രാഷ്ട്രീയ ഉലച്ചിലുകള്‍, ഇവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തിന്റെ അന്തര്‍ധാരയായി മാറി. എന്നാല്‍ എം.ടി ഒരിക്കലും കാലത്തിന്റെ അടിമയായില്ല. കാലത്തെ പകര്‍ത്തിയെങ്കിലും, കാലത്തെ ആരാധിച്ചില്ല; മറിച്ച് കാലത്തെ ചോദ്യം ചെയ്തു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് എം.ടി വളര്‍ന്നത്. ഗ്രാമീണ സമൂഹത്തിന്റെ ഘടന മാറുന്നു. തറവാടുകള്‍ തകര്‍ന്നുവീഴുന്നു, മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. ഈ മാറ്റങ്ങളെ പുറംനോട്ടത്തോടെ അല്ല, ഉള്ളില്‍ നിന്ന് അനുഭവിച്ചാണ് എം.ടി എഴുതിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികള്‍ ചരിത്രരേഖകള്‍ പോലെ നമുക്ക് വായിക്കാവുന്നതാണ്. പക്ഷേ അവ വരണ്ട രേഖകളല്ല, മനുഷ്യവേദനയു ടെ ജീവനുള്ള രേഖകളാണ്. ‘നാലുകെട്ട്’ മുതല്‍ ‘കാലം’ വരെ, എം.ടി രേഖപ്പെടുത്തിയത് ഒരു സമൂഹത്തിന്റെ മന്ദഗതിയിലുള്ള പൊളിച്ചെഴുത്താണ്.
കാലം മുന്നോട്ട് പോകുമ്പോള്‍, മനുഷ്യന് പിന്നോട്ട് പോകുന്ന വിചിത്ര വൈരുധ്യമാണ് അദ്ദേഹത്തിന്റെ കൃതികളില്‍ നിറഞ്ഞുനില്ക്കുന്നത്. കാലയവനികക്കുള്ളിലെ എം.ടി യെ നോക്കുമ്പോള്‍, അദ്ദേഹം കാലത്തിനകത്തും കാലത്തിനപ്പുറവും ഒരുപോലെ നിലകൊള്ളുന്നുവെന്ന് കാണാവുന്നതാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നതിന്റെ കാരണവും ഇതാണ്. അവര്‍ 1950 കളിലോ 70 കളിലോ ഒതുങ്ങുന്നില്ല; അവര്‍ ഇന്നത്തെ മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളാണ്. ”രണ്ടാമൂഴം’ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
പുരാണകഥയാണെങ്കിലും, അതിലെ ഭീമന് ഇന്നത്തെ കാലഘട്ടത്തിലെ അവഗണിക്കപ്പെടുന്ന മനുഷ്യനായി മാറുന്നു. ശക്തിയുണ്ടായിട്ടും അംഗീകാരം നിഷേധിക്കപ്പെടുന്ന മനുഷ്യന്, ഈ വൈരുധ്യം കാലാതീതമാണ്. എം.ടിയുടെ സാഹിത്യ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കൃതികളിലൊന്നാണ് ‘രണ്ടാമൂഴം’. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ പുനര്‍വായിച്ച ഈ നോവല്‍, മലയാള സാഹിത്യത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലും ഒരു പുതിയ ചിന്താധാരയ്ക്ക് വഴിതുറന്നു. ഇവിടെ എം.ടി ചോദിച്ചത് പുരാണ കഥകളുടെ മഹത്വത്തെക്കുറിച്ചല്ല; മറിച്ച് അതിലെ മനുഷ്യരുടെ വേദനകളെക്കുറി ച്ചാണ്. ശക്തനായി ജനിച്ചിട്ടും അവഗണിക്കപ്പെടുന്ന ഭീമന്, ധര്‍മത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന മനുഷ്യന്, ഈ കഥാപാത്രത്തിലൂടെ അദ്ദേഹം പറഞ്ഞത്, ചരിത്രവും ഇതിഹാസങ്ങളും എന്നും വിജയികളുടെ കാഴ്ചപ്പാടിലാണ് എഴുതപ്പെടുന്നത് എന്നതാണ്.
ഇത് ഒരു സാഹിത്യ വായന മാത്രമല്ല; അത് ഒരു രാഷ്ട്രീയവും സാമൂഹികവുമായ വായന കൂടിയാണ്. അദ്ദേഹത്തിന്റെ ചെറുകഥകള്‍ മലയാള സാ ഹിത്യത്തിലെ ഏറ്റവും ആഴമേറിയ മനുഷ്യപഠനങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങള്‍. അവര്‍ വിപ്ലവകാരികളല്ല, മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരല്ല; എന്നാല്‍ അവരുടെ മൗനം തന്നെ ഒരു പ്രതിഷേധമാണ്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന അവഗണനയും ഒറ്റപ്പെടലും എം.ടി വലിയ വാക്കുകളില്ലാതെ അവതരിപ്പിക്കുന്നു. ഇത് ഇന്നത്തെ ഫെമിനിസ്റ്റ് ചര്‍ച്ചകളില്‍ പോലും പ്രസക്തമാണ്. കാരണം എം.ടി സ്ത്രീയെ ‘ഇര’യായി മാത്രം കാണിച്ചില്ല; അവളുടെ മാനസിക ശക്തിയും സഹനവും അവബോധവും അദ്ദേഹം അംഗീകരിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ കാലം കടന്നും നിലനില്ക്കുന്നു.
സിനിമയില്‍ പോലും അദ്ദേഹം പ്രേക്ഷകനെ കൈപിടിച്ച് നയിച്ചില്ല; ചിന്തിക്കാന്‍ വിട്ടു. ഇന്നത്തെ ദൃശ്യശബ്ദ അതിക്രമങ്ങളുടെ കാലത്ത് എം.ടിയുടെ സിനിമകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്, പറയാത്തതിലും കാണിക്കാത്തതിലും ഉള്ള ശക്തിയെക്കുറിച്ചാണ്. എംടിയുടേത് ഒരു വ്യക്തിയുടെ മരണമല്ലായിരുന്നു; ഒരു കാലഘട്ടത്തിന്റെ മൗനമായിരുന്നു. എന്നാല്‍ എം.ടി യുടെ അവസാനം പോലും, അദ്ദേഹത്തിന്റെ എഴുത്തിനെ പോലെ തന്നെ ശാന്തമായിരുന്നു. വലിയ പ്രഖ്യാപനങ്ങളില്ല, വലിയ അവസാന വാക്കുകളില്ല, എന്നാല്‍ പിന്നിലായി ഒരു സമ്പൂര്‍ണ സാഹിത്യലോകം. അദ്ദേഹത്തിന്റെ മരണം നമ്മെ ഓര്‍മിപ്പിച്ചത്.
ഒരു എഴുത്തുകാരന് മരിക്കുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ജീവിച്ചിരിക്കും എന്ന സത്യം തന്നെയാണ്. എം.ടി യുടെ എഴുത്തില്‍ ഏറ്റവും ശക്തമായ ഘടകം മൗനമാണ്. കാലം എത്ര ശബ്ദമുള്ളതായാലും, എം.ടി യുടെ കഥാപാത്രങ്ങള്‍ മൗനം തിരഞ്ഞെടുത്തു. ഈ മൗനം ഒരു പരാജയമല്ല; അത് ഒരു ബോധപൂര്‍വമായ നിലപാടാണ്. ഇന്നത്തെ പ്രതികരണങ്ങളുടെ അതിവേഗ ലോകത്ത്, ഈ മൗനം തന്നെ ഏറ്റവും വലിയ സന്ദേശമായി മാറുന്നു. എന്നാല്‍ ആ മൗനം നമ്മെ ചിന്തിപ്പിക്കുന്നു. കലയും സാഹിത്യവും അവസാനത്തില്‍ ശബ്ദത്തിലൂടെയല്ല, അര്‍ത്ഥത്തിലൂടെയാണ് നിലനില്‍ക്കുന്നത്.
കാലയവനിക അടഞ്ഞുവെങ്കിലും, എം.ടി അതിനുള്ളില്‍ പൂട്ടപ്പെട്ടിട്ടില്ല. ഓരോ വായനയിലും അദ്ദേഹം പുനര്‍ജനിക്കുന്നു. പുതിയ കാലത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്പില് അദ്ദേഹത്തിന്റെ കൃതികള്‍ വീണ്ടും തുറക്കപ്പെടുന്നു. വീണ്ടും വ്യാഖ്യാനിക്കപ്പെടുന്നു. അതാണ് ഒരു അതികായകനായ എഴുത്തുകാരന്റെ സവിശേഷത. കാലയവനികക്കുള്ളിലെ എം.ടി ഒരു അവസാന ദൃശ്യമല്ല; അത് ഒരു ദീര്‍ഘമായ ദര്‍ശനമാണ്. മലയാള സാഹിത്യത്തിന്റെ വേദിയില്‍ അദ്ദേഹം ഇറങ്ങി നില്ക്കുന്ന ആ നിമിഷം, വേദിയുടെ തിര അകന്നാലും, വെളിച്ചം അണയാത്ത ഒരു സാന്നിധ്യമായി അദ്ദേഹം തുടരുന്നു.
വടവൃക്ഷങ്ങള്‍ നിലം പതിക്കാറില്ല; അവ കാലത്തോട് ചേര്‍ന്ന് നിലനില്ക്കും. എം. ടിയും അങ്ങനെയായിരുന്നു. വായനയിലൂടെ, ചിന്തയിലൂടെ, മൗനത്തിലൂടെയും ചോദ്യംചെയ്യലിലൂടെയും അദ്ദേഹം ഇന്നും നമ്മോടൊപ്പം തന്നെയുണ്ട്. മലയാള സാഹിത്യത്തിലെ ആ വടവൃക്ഷത്തിന്റെ തണല്‍, വരും തലമുറകള്‍ക്കും ദീര്‍ഘകാലം ആശ്വാസമാകും. ആ വൃക്ഷത്തിന്റെ തണലില്‍ അനേകം എഴുത്തുകാര്‍ വളര്‍ന്നു. നേരിട്ടോ അല്ലാതെയോ എം.ടി മലയാള സാഹിത്യത്തിന്റെ ദിശ നിര്‍ണയിച്ചു. കാലം മുന്നോട്ട് പോകുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരം മറഞ്ഞുപോയേക്കാം; പക്ഷേ മനുഷ്യനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ കാലത്തോട് ചേര്‍ന്ന് ജീവിക്കും. അതുകൊണ്ടുതന്നെ എം.ടി യുടെ കഥകള്‍ അവസാനിക്കുന്നില്ല, അവ ഓരോ വായനയിലും വീണ്ടും തുടങ്ങുകയാണ്.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
-
kerala2 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india1 day ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
kerala14 hours agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india1 day agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
kerala19 hours ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala19 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
GULF1 day agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film1 day agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
