Connect with us

Film

പുഷ്പ 2 തിയേറ്റര്‍ ദുരന്തം; അല്ലു അര്‍ജുന്‍ 11ാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Published

on

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അല്ലു അര്‍ജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പൊലീസ് നമ്പള്ളി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒമ്പത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റാണ് പ്രധാന പ്രതി. ആകെ 23 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം.

കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2024 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുഷ്പ 2 ദി റൂള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്കിടെയാണ് അപകടം. ചിക്കടപ്പള്ളിയിലെ സന്ധ്യ തിയേറ്ററില്‍ അല്ലു എത്തിയെന്നറിഞ്ഞ് ആരാധകര്‍ രാത്രി പതിനൊന്ന് മണിയോടെ തടിച്ചുകൂടുകയായിരുന്നു. ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 35 വയസുകാരിയായ ദില്‍കുഷ് നഗര്‍ സ്വദേശിനി എം രേവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

തിക്കിലും തിരക്കിലും കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഡിസംബര്‍ 13ന് അല്ലുവിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

 

 

Film

സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല? ‘ഒരു ദുരൂഹസാഹചര്യത്തില്‍’ സിനിമയുടെ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തില്‍’.

Published

on

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്. ‘ഒരു ദുരൂഹ സാഹചര്യത്തില്‍’. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ക്രിസ്മസുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പേര് പോസ്റ്ററില്‍ എവിടെയും ഇല്ല. പകരം ലിസ്റ്റിന്‍ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ആണ് ഉള്ളത്. 2022ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ സംവിധായകൻ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. സംവിധായകന്റെ പേര് ഒഴിവാക്കി എന്ത് കൊണ്ട് നായകൻ അടക്കമുള്ളവർ പോസ്റ്റർ പുറത്തു വിട്ടു എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.

മഞ്ഞുമ്മല്‍ ബോയ്‌സ് അടക്കമുള്ള വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ചിദംബരത്തിന്റെ നടനായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവന്‍, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരിയിൽ റിലീസിന് ഒരുങ്ങുകയാണ്.

മാജിക് ഫ്രെയിംസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കോ പ്രൊഡ്യൂസര്‍. ഛായാഗ്രഹണം- അര്‍ജുന്‍ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോണ്‍ വിന്‍സെന്റ്, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി തോമസ്, കലാസംവിധാനം- ഇന്ദുലാല്‍ കവീട്, സിങ്ക് ആന്‍ഡ് സൗണ്ട്- ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ്- വിപിന്‍ നായര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഡാന്‍സ് കൊറിയോഗ്രഫി- ഡാന്‍സിംഗ് നിന്‍ജ, ആക്ഷന്‍ കൊറിയോഗ്രഫി- വിക്കി നന്ദഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത്ത് വേലായുധന്‍, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.

Continue Reading

Film

പ്രശസ്ത കലാസംവിധായകന്‍ കെ.ശേഖര്‍ അന്തരിച്ചു

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്ത’ന്റെ കലാസംവിധായകനായിരുന്നു ശേഖര്‍.

Published

on

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും രൂപകല്‍പ്പകനുമായിരുന്ന കെ.ശേഖര്‍ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിവെച്ചാണ് അന്ത്യം. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്ത’ന്റെ കലാസംവിധായകനായിരുന്നു ശേഖര്‍. ഈ സിനിമയാണ് അദ്ദേഹത്തെ ശ്രദ്ദേയനാക്കിയത്. ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാന്‍’ എന്ന ഗാനരംഗത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറാണ്.

പടയോട്ടം സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായാണ് തുടക്കം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്ന് മുതല്‍ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങളുടെയും കലാസംവിധായകനായി പ്രവര്‍ത്തിച്ചു.

Continue Reading

Film

റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പിന്മാറ്റം; അക്ഷയ് ഖന്നക്കെതിരെ നിയമ നടപടിയുമായി ദൃശ്യം3യുടെ നിര്‍മാതാവ്

അക്ഷയ് ഖന്നയുടെ മുന്‍ ചിത്രം ‘ധുരന്ധര്‍’ വലിയ വിജയമായിരുന്നു.

Published

on

മുംബൈ: ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അക്ഷയ് ഖന്ന പിന്മാറിയതില്‍ നിയമനടപടിയുമായി നിര്‍മാതാവ്. പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്ഷയ് ഖന്ന പിന്മാറിയതിനു പിന്നിലെന്ന് റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിച്ച് മൂന്ന് തവണ ചര്‍ച്ച നടന്നിരുന്നു. അക്ഷയ് ഖന്നയുടെ മുന്‍ ചിത്രം ‘ധുരന്ധര്‍’ വലിയ വിജയമായിരുന്നു. അതോടെ തന്റെ പ്രതിഫലം 21 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനു കാരണം.

കരാറില്‍ പറഞ്ഞിരുന്നതിനേക്കാള്‍ വലിയ തുക താരം ആവശ്യപ്പെട്ടതോടെ നിര്‍മാതാക്കള്‍ തര്‍ക്കത്തിലെത്തുകയായിരുന്നു. ശേഷം താരം ഫോണ്‍ എടുക്കാന്‍ തയ്യാറായില്ലെന്നും നിര്‍മാതാവ് കുമാര്‍ മംഗത് പഥക് പറഞ്ഞു. താരം പിന്മാറിയതോടെ ജയ്ദീപ് അഹ്ലാവത്തിനെ പകരം പ്രഖ്യാപിച്ചിരുന്നു.

നിര്‍മാണ കമ്പനി വഴി അക്ഷയ് ഖന്നയ്ക്ക് നിയമപരമായ നോട്ടീസ് അയയ്ക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാവ്. പ്രതിഫലത്തിന് പുറമെ ചിത്രത്തിലെ ഖന്നയുടെ കഥാപാത്രത്തിന്റെ ഹെയര്‍സ്‌റ്റൈലുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളും ഇതിന് കാരണമായെന്നും നിര്‍മാതാവ് പറഞ്ഞു. ദൃശ്യം 2ലെ ഐജി തരുണ്‍ അഹ്ലാവത് എന്ന അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രത്തിന് മുടിയുണ്ടായിരുന്നില്ല. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തനിക്ക് വിഗ് വേണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചതും തര്‍ക്കത്തിനു കാരണമായി.

സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരു വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് അക്ഷയ് തന്റെ പിന്മാറ്റം അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുക കൈപ്പറ്റിയ ശേഷം പിന്മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കുമാര്‍ മംഗത് പറഞ്ഞു.

 

Continue Reading

Trending