കരാകസ്: പ്രസിഡന്റ് നിക്കോളസ് മദൂറോയെ ലക്ഷ്യമിട്ട് അമേരിക്കൻ സൈനിക നീക്കങ്ങൾ ശക്തമായതിന് പിന്നാലെ, അഞ്ച് കോടി ബാരൽ എണ്ണ യു.എസിലേക്ക് എത്തിക്കാൻ വെനിസ്വേല സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണക്കമ്പനികൾ ഒന്നര വർഷത്തിനകം വെനിസ്വേലയിൽ സജീവമാകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
വെനിസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈനയുടെ നീക്കങ്ങൾക്കെതിരെയും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചൈനയ്ക്കൊപ്പം റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച് എണ്ണ വ്യാപാരം അമേരിക്കയുമായി മാത്രം നടത്തണമെന്നാവശ്യപ്പെട്ട് പുതിയ വെനിസ്വേല പ്രസിഡന്റ് റോഡ്രിഗസിന് മേൽ ട്രംപ് സമ്മർദം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണക്കരുതൽ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. രാജ്യത്തെ എണ്ണഖനന മേഖലയിൽ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ എണ്ണക്കമ്പനികൾ ട്രംപിനെ കാണാൻ തീരുമാനിച്ചതായും വിവരം പുറത്തുവന്നു.