കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും എണ്ണക്കടികള്‍ നിര്‍മ്മിച്ചുനല്‍കുന്ന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ ഏഴിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് നിര്‍മ്മാണകേന്ദ്രങ്ങള്‍ അടപ്പിച്ചു. ശേഷിച്ച മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.
അര്‍ധരാത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് പുലര്‍ച്ചയോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കേന്ദ്രങ്ങളാണ് ഇവയിലേറെയും. ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടങ്ങളില്‍ നിര്‍മിച്ച എണ്ണക്കടികള്‍ നഗരത്തിലെ മറ്റ് കടകളിലേക്ക് വിതരണം ചെയ്തിരുന്നത്. ഫുഡ് ഗ്രേഡ് പാത്രങ്ങള്‍ ഉപയോഗിക്കണമെന്ന നിബന്ധന ലംഘിച്ച് പ്ലാസ്റ്റിക് സഞ്ചികളിലാണ് വിതരണം നടത്തിയിരുന്നത്. പുലര്‍ച്ചെ ഇരുചക്രവാഹനങ്ങളില്‍ ഇത്തരം സഞ്ചികള്‍ തൂക്കിയിട്ടു വിതരണം ചെയ്യുന്ന കാഴ്ചകള്‍ നഗരത്തില്‍ പതിവാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യം, മലിനജലം ഉപയോഗിക്കല്‍, പഴകിയ എണ്ണ വീണ്ടും പാകംചെയ്യല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരു സ്ഥാപനത്തില്‍ അടുക്കളയില്‍ ചെളിനിറത്തിലുള്ള വെള്ളം ഉപയോഗിക്കുന്നതായും കണ്ടെത്തി.
പാളയത്തെ അഖില്‍ ട്രേഡേഴ്‌സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്‌സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്‌സ്, കറുത്തപാണ്ടിസ് ഫുഡ്‌സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എസ്. വിനോദ് കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.