Connect with us

Video Stories

എസ്.ടി.യുവിന് ഇന്ന് 62

Published

on


അഹമ്മദ്കുട്ടി ഉണ്ണികുളം


സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് 62 വയസ്സ്. 1957 മെയ് അഞ്ചിനാണ് കേരള സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കോഴിക്കോട്ട് രൂപം കൊണ്ടത്. കെ.എം സീതി സാഹിബിന്റെയും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെയും കാഴ്ചപ്പാട് അനുസരിച്ചാണ് തൊഴിലാളി രംഗത്ത് സ്വതന്ത്ര സംഘടന എന്ന ആശയം നിലവില്‍ വന്നത്. തൊഴിലാളി പ്രസ്ഥാനം കേവല രാഷ്ട്രീയ ചട്ടുകമാവുന്നതിനോട് കെ.എം സീതി സാഹിബ് യോജിച്ചിരുന്നില്ല. 1951-ല്‍ തന്നെ തന്റെ നിലപാട് അദ്ദേഹം ചന്ദ്രികയില്‍ തുറന്നെഴുതി. തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന അവകാശ വാദത്തോടെ എ.ഐ.ടി.യു.സിയെ രാഷ്ട്രീയ ചട്ടുകമാക്കി കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് അത്തരം സമീപനത്തിനെതിരെ കെ.എം സീതി സാഹിബ് ആഞ്ഞടിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ അവകാശത്തിനപ്പുറം കമ്മ്യൂണിസ്റ്റ് തത്വസംഹിത ജനങ്ങളിലെത്തിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. മുസ്‌ലിം ലീഗിനോട് ആഭിമുഖ്യം പുലര്‍ത്തി കേരളത്തില്‍ അടിവേരോടെ പ്രവര്‍ത്തിച്ചുവന്ന മുസ്‌ലിം ലേബര്‍ യൂനിയന്റെ കാര്യത്തിലും സീതി സാഹിബിന് നിലപാടുണ്ടായിരുന്നു. മുസ്‌ലിം തൊഴിലാളികളെ മാത്രം സംഘടിപ്പിക്കുന്നതിനു പകരം ഡിമാണ്ടിന്റെ അടിസ്ഥാനത്തില്‍ ജാതി മത ഭേദമന്യേ എല്ലാവരെയും തൊഴിലാളി സംഘടനയില്‍ അണിനിരത്തണമെന്നും സ്വതന്ത്ര യൂനിയനാണ് വേണ്ടതെന്നും അദ്ദേഹം നിലപാടെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടിയേന്തി ഭീമാകാരം പുണ്ട കാലമായിരുന്നു അത്. ഇസ്ഹാഖിനെ പോലുള്ളവരെ മുസ്‌ലിം മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരുന്നു. തോട്ടത്തില്‍ പണിയെടുക്കുന്ന മുസ്‌ലിം സ്ത്രീ തൊഴിലാളികള്‍ അടക്കം നടുറോഡിലൂടെ ”ഞങ്ങളിലില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം” എന്നിങ്ങനെ മുദ്രാവാക്യം വിളിച്ച് നീങ്ങുന്നത് അക്കാലത്ത് സാധാരണ കാഴ്ചയായിരുന്നു. നിരീശ്വര നിര്‍മ്മിത പ്രസ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ക്രൂരമായ അജണ്ട അക്കാലത്തുതന്നെ മുസ്‌ലിംലീഗ് നേതാക്കള്‍ മനസ്സിലാക്കി. മാത്രമല്ല കോഴിക്കോട്ടെ ആലാത്ത് വിഷയത്തിലടക്കം നിരവധി സമരങ്ങള്‍ മുസ്‌ലിം ലീഗിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അവഹേളിക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി അരങ്ങേറി. മുസ്‌ലിം ലീഗിനെതിരെ പ്രകടനം നടത്താന്‍ മുസ്‌ലിം തൊഴിലാളികളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയം കണ്ടു. വലിയൊരു പുനര്‍ചിന്തനം കോഴിക്കോട്ട് ഉണ്ടായി. എന്‍.പി.സി ബാവ എന്ന നേതാവ് അനുയായിയകളോടൊപ്പം എസ്.ടി.യുവില്‍ അണിനിരക്കുകയും അദ്ദേഹം ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനറായി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എസ്.ടി.യു ഘടകങ്ങളില്‍ നിന്ന് ഈ രണ്ട് പ്രതിനിധികളെ 1957 മെയ് അഞ്ചിന് കോഴിക്കോട്ടേക്ക് വിളിച്ചു ചേര്‍ക്കുകയും ചെയ്തു. കെ.എം സീതി സാഹിബിന്റെ വിളികേട്ട് പാലക്കാട്ടെ തൊഴിലാളികള്‍ ഇ.എസ്.എം ഹനീഫ ഹാജിയുടെയും കെ.എം ഹംസയുടെയും നേതൃത്വത്തില്‍ നേരത്തെതന്നെ മുസ്‌ലിം ലേബര്‍ യൂനിയന്‍ പിരിച്ചുവിട്ട് എസ്.ടി.യു രൂപീകരിച്ചിരുന്നു. ഇങ്ങനെയുള്ള ഘടകങ്ങളുടെ പ്രതിനിധികളാണ് 1957 മെയ് അഞ്ചിനെ കോഴിക്കോട് വലിയങ്ങാടിയിലെ സ്വതന്ത്ര കൈവണ്ടി തൊഴിലാളി യൂനിയന്‍ ഓഫീസില്‍ ഒത്തുകൂടി എസ്.ടി.യുവിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്. 1956 നവംബര്‍ 11നാണ് മുസ്‌ലിം ലീഗിന്റെ കേരള ശാഖക്ക് ഔദ്യോഗിക സ്വഭാവം വരുന്നത്. നവംബര്‍ 11നും 12നും കേരള സ്റ്റേറ്റ് മുസ്‌ലിംലീഗ് വര്‍ക്കിംഗ് കമ്മിറ്റി യോഗം എറണാകുളത്ത് ചേര്‍ന്നു. കെ.എം സീതി സാഹിബും മുസ്‌ലിംലീഗ് കേരള ഘടകവും അവതരിപ്പിച്ച കാഴ്ചപ്പാടില്‍ അധിഷ്ഠമായി മെയ് അഞ്ചിന് എസ്.ടി.യുവിന്റെ പ്രഥമ സ്റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നു. ഇ.എസ്.എം ഹനീഫ ഹാജി പ്രസിഡണ്ടും കെ.എം ഹംസ ജനറല്‍ സെക്രട്ടറിയും എന്‍.പി.സി ബാവ ഖജാഞ്ചിയുമായി. എം. മൂസ ഹാജി, കെ. ചാത്തുനായര്‍ വൈസ് പ്രസിഡണ്ടുമാരും സി.ടി.എസ്.എച്ച് അഹ്ദല്‍ തങ്ങള്‍, പി.കെ ഉമ്മര്‍ഖാന്‍ ജോയന്റ് സെക്രട്ടറിമാരുമായി. കേരളത്തിന്റെ പൊതു ജീവിതത്തില്‍ നിറഞ്ഞുനിന്ന അരങ്ങില്‍ ശ്രീധരന്‍, പി.എം അബൂബക്കര്‍, അഡ്വ. പി.എം പത്മനാഭന്‍, സി.കെ ഗോവിന്ദന്‍ നായര്‍, പി.ടി ഭാസ്‌കര പണിക്കര്‍, അഡ്വ. കെ. ഹസ്സന്‍ ഗനി, അഡ്വ. എസ്.കെ ഖാദര്‍, ഡോ. മേജര്‍ സുന്ദരം, കെ.എം സെയ്തു മുഹമ്മദ്, പി.കെ ശങ്കരന്‍കുട്ടി, എന്‍. മരക്കാര്‍ ഹാജി, അഡ്വ. എം. മൊയ്തീന്‍കുട്ടി ഹാജി എന്നിവരായിരുന്നു ഉപദേശക സമിതി അംഗങ്ങള്‍. 1957-ല്‍ ആയിരം ബീഡിക്ക് 1ക. 14 അണ നേടിയെടുക്കാന്‍ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് എസ്.ടി.യു മുന്നിട്ടിറങ്ങി. മഞ്ചേരിയില്‍ നിന്ന് ആരംഭിച്ച അവകാശ ജാഥ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട് കോഴിക്കോട്ട് ഹജൂരാപ്പീസിന് (അന്നത്തെ കലക്ടറേറ്റ്) മുന്നില്‍ കേമ്പടിച്ചു. ഒരു മാസക്കാലത്തോളം നീണ്ടുനിന്ന അത്യുജ്ജ്വല സമരത്തില്‍ നൂറുകണക്കിന് എസ്.ടി.യുക്കാര്‍ ജയില്‍വാസം അനുഭവിച്ചു. നേതാക്കളെ തല്ലിച്ചതച്ചു. അവസാനം ഇ.എം.എസ് ഭരണകൂടം മുട്ടുമടക്കി. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ കേരളത്തിലെ എസ്.ടി.യു നടത്തിയ സമരം ചരിത്രരേഖയായി എന്നും നിലനില്‍ക്കും.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending