Connect with us

Video Stories

ഗിരീഷ് കര്‍ണാട്: കലാപ്രവര്‍ത്തനം സാംസ്‌കാരിക വിനിമയമാക്കിയ പ്രതിഭ

Published

on

ചെലവൂര്‍ വേണു
നാടകരംഗത്തും സിനിമാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട്. കന്നഡ ഭാഷയിലും സാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ എന്ന നിലക്കും അദ്ദേഹം സാംസ്‌കാരിക ലോകത്തിന് വിസ്മയം തീര്‍ത്തു. 1970ല്‍ യു.ആര്‍ അനന്തമൂര്‍ത്തിയുടെ പ്രശസ്ത നോവല്‍ സംസ്‌കാര ചലച്ചിത്രമാക്കിയപ്പോള്‍ മുഖ്യവേഷം ചെയ്തത് ഗിരീഷ് കര്‍ണാട് ആയിരുന്നു. അമ്പലത്തിലെ പൂജാരിയുടെ വേഷം. സ്‌നേഹലതാ റെഡ്ഢിയായിരുന്നു ആ ചിത്രത്തിലെ നായിക. സിനിമ സാംസ്‌കാരിക വിനിമയത്തിന്റെ ഏറ്റവും കരുത്തുറ്റ മാധ്യമമാണെന്ന് ഉള്‍ക്കൊണ്ട പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ശിവരാമ കാരന്തിന്റെ ചോമനതുടി, ശ്രീകൃഷ്ണ ആലനഹള്ളിയുടെ കാട് എന്നിവ ചലച്ചിത്രമാക്കിയപ്പോഴും ഗിരീഷ് കര്‍ണാട് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചു.
കേരളത്തെപോലെ അല്ലെങ്കില്‍ കേരളത്തിനേക്കാളുപരി നാടകത്തെ നെഞ്ചേറ്റുന്ന നാടാണ് കര്‍ണാടകം. ശിവരാമ കാരന്ത്, മഗ്്‌സാസെ അവാര്‍ഡ് ജേതാവ് സുബ്ബണ്ണ എന്നിവരുടെ കൂടെ നാടകത്തില്‍ സജീവമായ ചരിത്രമാണ് കര്‍ണാടിനുള്ളത്. ഹയവദന എന്ന നാടകമാണ് കര്‍ണാടിനെ ദേശീയതലത്തില്‍ പ്രശസ്തനാക്കിയത്. വംശവൃക്ഷ, തുഗ്ലക് തുടങ്ങിയ നാടകങ്ങളും ശ്രദ്ധേയമായ രചനകളാണ്. കേരളത്തെപറ്റി വളരെ താല്‍പര്യത്തോടെ സംസാരിക്കുന്ന ആളായിരുന്നു കര്‍ണാട്. ഫാസിസത്തിന്റെ കടന്നുകയറ്റം അനുദിനം വര്‍ധിക്കുന്ന വേളയില്‍ കേരളം മാത്രമാണ് ആകെയുള്ള തുരുത്ത് എന്നദ്ദേഹം സുഹൃല്‍സദസ്സുകളില്‍ പറയുമായിരുന്നു. ചലച്ചിത്രമേളകളില്‍ ജൂറിയായും മറ്റും ഗിരീഷ് കര്‍ണാട് കേരളത്തില്‍ എത്തിയിട്ടുണ്ട്.
എല്ലാതരത്തിലുള്ള എസ്റ്റാബ്ലിഷ്‌മെന്റുകളോടും കലഹിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു രാഷ്ട്രീയബോധം അദ്ദേഹം വളര്‍ത്തിയെടുത്തു. മലയാളത്തില്‍ ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ഗിരീഷ് കര്‍ണാട് മലയാളത്തില്‍ എത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ പ്രിന്‍സ് എന്ന ചിത്രത്തിലും വേഷം ചെയ്തു. എഴുപതുകളിലെ വസന്തമായിരുന്നു ഗിരീഷ് കര്‍ണാടിന്റെ ചലച്ചിത്രങ്ങള്‍. അനന്തമൂര്‍ത്തിയുടെ സംസ്‌കാരക്ക് പുറമെ ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധയും ഇന്ത്യന്‍ സിനിമയില്‍ സ്ഥാനം നേടി. അതിലും കര്‍ണാടിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ശ്യാംനഗലിന്റെ ചിത്രങ്ങളിലും കര്‍ണാടിന് സ്ഥാനം ലഭിച്ചു. സ്മിത പാട്ടീല്‍, ശബന ആസ്മി, നസുറുദ്ദീന്‍ ഷാ എന്നീ അഭിനയ സാമ്രാട്ടുകള്‍ക്കൊപ്പം കര്‍ണാടും തിളങ്ങി. അന്തര്‍ദേശയ ചലച്ചിത്രമേളകളിലും കര്‍ണാട് ഇടം നേടി.
കോഴിക്കോട് അശ്വനി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടിന്റെ സംസ്‌കാര, കാട്, ചോമനതുടി തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കര്‍ണാട് അരങ്ങൊഴിയുന്നതോടെ ഫാസിസത്തിന് എതിരെയുള്ള ചെറുത്തുനില്‍പിന്റെ സാന്നിധ്യം കൂടിയാണ് ഇല്ലാതാവുന്നത്. ഗൗരി ലങ്കേഷ് വധിക്കപ്പെട്ട അവസരത്തില്‍ പ്രതിഷേധ കൂട്ടായ്മയുടെ മുന്‍നിരയില്‍ കര്‍ണാടും ഉണ്ടായിരുന്നു. കടുത്ത രോഗാവസ്ഥയിലായിരുന്നു അദ്ദേഹം. എന്നിട്ടും ആ പരിപാടിയില്‍ പങ്കെടുത്തു. അനന്തമൂര്‍ത്തിയെ പോലെ ഗിരീഷ് കര്‍ണാടും ഫാസിസ്റ്റ് ശക്തികളുടെ ഭീഷണി നേരിട്ടു. അനന്തമൂര്‍ത്തിയെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. ഫാസിസത്തിനെതിരായ ശക്തമായ നിലപാടുകളുമായി കര്‍ണാട് അവസാനം വരെ പിടിച്ചുനിന്നു. ടിപ്പു സുല്‍ത്താനെ അധിനിവേശത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നതിനെ കര്‍ണാട് എതിര്‍ത്തിരുന്നു. ഹമ്പിയില്‍ രമ്യഹര്‍മ്യങ്ങള്‍ തകര്‍ത്തതിന്റെ പിന്നില്‍ പുറത്തുനിന്നുളള ശക്തികളല്ലെന്നും മറിച്ച് നാട്ടുരാജാക്കന്മാരുടെ കുടുംബത്തില്‍ നിന്നുള്ള അന്ത:ഛിത്രങ്ങളാണെന്ന് തുറന്നുപറയാനും കര്‍ണാട് തയാറായിരുന്നു. വിവിധ ദേശങ്ങളില്‍ യാത്ര ചെയ്യുമ്പോഴും കര്‍ണാടകത്തിന്റെ മണ്ണിലേക്ക് തിരിച്ചെത്തുന്ന മനസ്സായിരുന്നു കര്‍ണാടിന്റേത്. അത്രമാത്രം നാടിനെ അദ്ദേഹം സ്‌നേഹിച്ചു. സാംസ്‌കാരിക ഔന്നിത്യം പുലര്‍ത്തുന്ന കര്‍ണാട് എന്ന കലാകാരനെ കേരളവും നിറഞ്ഞ ഹൃദയത്തോടെയാണ് എപ്പോഴും കണ്ടത്.
അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ കോഴിക്കോട്ടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നില്‍ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending