Connect with us

kerala

വ്യാജ വീഡിയോ ഉണ്ടാക്കിയതില്‍ യു.ഡി.എഫിന് പങ്കില്ല; അപ്‌ലോഡ് ചെയ്തവരെ കണ്ടെത്തിയാല്‍ വാദി പ്രതിയാകും: വിഡി സതീശന്‍

ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് നല്ലതാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കുടുംബത്തേയും നീചമായി ആക്രമിച്ചത് സി.പി.എം സൈബര്‍ ഗുണ്ടകളാണ്.

Published

on

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതില്‍ യു.ഡി.എഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.വീഡിയോ പ്രചരിപ്പിച്ചതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. വീഡിയോ പ്രചരിപ്പിച്ചതിന് ഇന്നലെ ചവറയില്‍ നിന്നും അറസ്റ്റ് ചെയ്തത് സി.പി.എമ്മുകാരനെയാണ്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, വീഡിയോ ഉണ്ടാക്കി അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോള്‍ വാദി പ്രതിയാകും. തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വൈകാരികമായ വിഷയം ഉണ്ടാക്കാന്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണിത് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് നല്ലതാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കുടുംബത്തേയും നീചമായി ആക്രമിച്ചത് സി.പി.എം സൈബര്‍ ഗുണ്ടകളാണ്. എന്തെങ്കിലും നടപടിയെടുത്തോ? വനിതാ മാധ്യമ പ്രവര്‍ത്തകരെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതും സി.പി.എം സൈബര്‍ സംഘങ്ങളാണ്. സാംസ്‌കാരിക പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചതും സി.പി.എമ്മുകാരാണ്. പ്രതിപക്ഷ നേതാവായ എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ജാമ്യത്തില്‍ വിട്ടത്. എന്ത് നീതിയാണിത്? സമൂഹമാധ്യമങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കെ റെയിലിന് എതിരെ സംസാരിച്ച റഫീഖ് അഹമ്മദും കാരശേരിയും ഉള്‍പ്പെടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും അധിക്ഷേപിച്ച സൈബര്‍ സംഘങ്ങള്‍ സി.പി.എമ്മിന് സ്വന്തമായുണ്ട്. അവര്‍ക്കാണ് ഈ പണി നന്നായി അറിയാവുന്നത്. അതുകൊണ്ട് ഈ പണിയുമായി ഇങ്ങോട്ട് വരേണ്ട അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എം നേതാക്കള്‍ക്കും സ്ഥാനാര്‍ഥിക്കും മാത്രമല്ല കുടുംബമുള്ളത്. ഉമ്മന്‍ ചാണ്ടിക്കും കുടുംബമുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കുടുംബമുണ്ട്. ഞങ്ങളുടെ കുടുംബങ്ങളെ അപമാനിച്ചപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരാണ് സി.പി.എം. വീണാ ജോര്‍ജിനെ എതിരെ എഴുതിയപ്പോഴും മുഖ്യമന്ത്രിക്കെതിരെ എഴുതിയപ്പോഴും പ്രതികളെ റിമാന്‍ഡ് ചെയ്തല്ലോ. പ്രതിപക്ഷ നേതാവ് പരാതി കൊടുത്തപ്പോള്‍ കേസെടുക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഇത് ഇരട്ടത്താപ്പാണ്. ഇപ്പോള്‍ പവിത്രത ചമഞ്ഞ് വരികയാണ്. ഇപ്പോള്‍ വൈകാരികമാക്കി എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ് അദ്ദേഹം പറഞ്ഞു.

ആദ്യം ഉമ തോമസ് ബി.ജെ.പി വോട്ട് ചോദിച്ചെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അത് ഏറ്റുപിടിച്ച മുഖ്യമന്ത്രിയോട് സഹതാപം മാത്രമെയുള്ളൂ. ഇത്തരത്തില്‍ ഓരോ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ബി.ജെ.പിയുമായി ധാരണയുണ്ടക്കുന്നത് സി.പി.എമ്മാണ്. പി.സി ജോര്‍ജിനെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍, കോടതി ഇടപെട്ട് അറസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ നോക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് ചെയ്യാത്തത്. വര്‍ഗീയ സംഘര്‍ഷം നടക്കുന്ന ആലപ്പുഴയില്‍ പ്രകടനം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുവാദം നല്‍കിയത് സര്‍ക്കാരാണ്. കുളം കലക്കി മീന്‍പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിന് കേരളം വലിയ വില കൊടുക്കേണ്ടിവരും. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. വര്‍ഗീയ വാദികളുടെ തിണ്ണനിരങ്ങാന്‍ യു.ഡി.എഫ് പോകില്ലെന്നു പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആലപ്പുഴ സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറായത് അദ്ദേഹം ചൂണ്ടികാണിച്ചു.

പ്രതിപക്ഷ നേതാവിനും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ തയാറായില്ലല്ലോ. എ.കെ ആന്റണിയെ പോലെ പരിണിതപ്രജ്ഞനായ നേതാവ് പത്രസമ്മേളനം നടത്തിയപ്പോള്‍ കുട്ടികളോട് ചോദ്യം ചോദിക്കുന്നത് പോലെയാണല്ലോ ചോദിച്ചത്. ഇങ്ങനെ പിണറാടയിയോട് ചോദിക്കാന്‍ നിങ്ങളുടെ മുട്ട് വിറയ്ക്കും. പിണറായിക്ക് മുന്നില്‍ ഭയന്നാണ് പല മാധ്യമപ്രവര്‍ത്തകരും നില്‍ക്കുന്നത്. യു.ഡി.എഫ് നേതാക്കളോട് എന്തുമാകാം അദ്ദേഹം പറഞ്ഞു.

അതിജീവിതയുടെ പരാതി യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. ഭരണകക്ഷിയില്‍പ്പെട്ട നേതാക്കള്‍ ഇടനിലക്കാരായി നിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പരാതി നല്‍കിയതിന് കോടിയേരി ബാലകൃഷ്ണനും എം.എം മണിയും ആന്റണി രാജുവും ഉള്‍പ്പെടെയുള്ളവര്‍ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചു. പരാതി യു.ഡി.എഫിന്റെ ശ്രമഫലമായാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അതിജീവിത പരാതി നല്‍കിയതിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നീട്ടാനും മുഖ്യമന്ത്രി കാണാനും തയാറായത്. ഇടനിലക്കാരനായത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിജീവിതയോട് മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുകയും കോടിയേരി ഉള്‍പ്പെടെയുള്ളവരെ വിട്ട് വളഞ്ഞിട്ട് ആക്രമിച്ചു. വാളയാര്‍ അമ്മ ചെന്നപ്പോഴും ഒപ്പമുണ്ടെന്ന് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആരെ രക്ഷിക്കാനാണ് പൂഴ്ത്തിവച്ചിരിക്കുന്നത്. സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ആ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

kerala

പാലക്കാട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി

പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

Published

on

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.

Continue Reading

kerala

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്, മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending