X

മോദിയുടെ റഡാറ് തള്ളും ഫോട്ടോഗ്രഫിയും പിന്നെ ഇമെയിലും; വാദങ്ങളും വസ്തുതകളും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിധി വിട്ട തള്ളില്‍ വെട്ടില്‍ വീണ് ബി.ജെ.പി ചിരിച്ചുതപ്പി സോഷ്യല്‍മീഡിയയും അന്തംവിട്ടിരിക്കയാണ്. മേഘങ്ങള്‍ പാകിസ്താന്റെ റഡാര്‍ സംവിധാനത്തെ മറച്ചുവെന്ന അവകാശ വാദത്തിന് പിന്നാലെയാണ് ഹിന്ദി വാര്‍ത്താ ചാനലായ ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തിലാണ് മോദി നട്ടാല്‍ മുളക്കാത്ത നുണകളുടെ കെട്ടഴിച്ചു വിട്ടത്.

ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിന് മുമ്പേ തനിക്ക് സാങ്കേതിക വിദ്യകളോട് വല്ലാത്ത ആകര്‍ഷണമുണ്ടായിരുന്നു. ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസ് പേന താന്‍ 1990കളില്‍ തന്നെ കൈവശപ്പെടുത്തി. 1987-88ല്‍ താന്‍ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചുവെന്നാണ് മോദിയുടെ പുതിയ അവകാശ വാദം. 1987-88ല്‍ ഞാന്‍ ആദ്യം ഒരു ഡിജിറ്റല്‍ ക്യമാറ ഉപയോഗിച്ചു.(അന്ന് മറ്റാര്‍ക്കെങ്കിലും ഡിജിറ്റല്‍ ക്യാമറ ഉണ്ടോ എന്നറിയില്ല) അഹമ്മദാബാദിലെ വിരമഗം തെഹ്‌സിലില്‍ എല്‍.കെ അദ്വാനി പങ്കെടുത്ത ഒരു റാലിയുടെ പടം ഞാന്‍ എന്റെ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തി. അന്ന് എനിക്ക് ക്യാമറ ഉണ്ടായിരുന്നു. ആ പടം പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് ഇ മെയില്‍ വഴി അയച്ചു. അന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇമെയില്‍ ഉണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം അദ്വാനിയുടെ പടം കളറില്‍ അച്ചടിച്ചു. അടുത്ത ദിവസം ഡല്‍ഹിയില്‍ തന്റെ കളര്‍ പടം അച്ചടിച്ചു വന്നത് കണ്ടപ്പോള്‍ അദ്വാനി ജി അമ്പരന്നു-ഇതായിരുന്നു മോദിയുടെ അഭിമുഖത്തിലെ പരാമര്‍ശം.

മോദിയുടെ ഭൂലോക തള്ള് പുറത്ത് വന്നതിന് പിന്നാലെ വര്‍ഷവും കണക്കുമടക്കം ബോധിപ്പിച്ചു കൊണ്ട് അദ്ദേഹത്തിനെതിരെ ട്രോള്‍ വര്‍ഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അതേസമയം പൊള്ളത്തരത്തെ അനുകൂലിക്കുന്ന വാദവുമായ മോദി ഭക്തരും രംഗത്തുണ്ട്.
മോദിയുടെ ഭൂലോക തള്ള് പുറത്ത് വന്നതിന് പിന്നാലെ ദി ക്വിന്റ് മീഡിയ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ മോദിയുടെ പൊള്ളത്തരത്തെ അനുകൂലിച്ച് ആളുകള്‍ എത്തിയത് അത്ഭുതപ്പെടുത്തുന്നതാണ്.

1988ല്‍ മോദിയുടെ ഇമെയില്‍ അഡ്രസിനെ കുറിച്ച് ആര്‍ക്കെങ്കിലും വല്ല ഊഹവുമുണ്ടോ എന്റെ അഭിപ്രായത്തില്‍ ഡൂഡ്@ ലോല്‍.കോം എന്നായിരിക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ദിവ്യസ്പന്ദന ട്വീറ്റ് ചെയ്തത്. മോദിക്ക് 88ല്‍ തന്നെ ഇമെയില്‍ ഐഡി ഉണ്ടായിരുന്നപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ഇല്ലായിരുന്നു. പിന്നെ ആര്‍ക്കായിരിക്കും അദ്ദേഹം ഇമെയില്‍ ചെയ്തതെന്ന ചോദ്യവും ദിവ്യ ഉന്നയിക്കുന്നു. നല്ല ഭരണം കാഴ്ചവെക്കാനാവാത്ത മോദി രാജ്യത്തെ ജനങ്ങളെ ഇത്തരം പരാമര്‍ശങ്ങളിലൂടെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് സതാവ് ആരോപിച്ചു. ചുട്ടയിലെ ശീലം ചുടലവരെ എന്ന പഴംചൊല്ലും അദ്ദേഹം പങ്കുവെച്ചു.

അതേ സമയം മോദിയുടെ അവകാശവാദങ്ങള്‍ അമ്പേ അബദ്ധമാണെന്ന് തെളിവുകള്‍ നിരത്തി മറ്റു ചിലര്‍ പറയുന്നു. ന്യൂസ് നേഷന്‍ നടത്തിയ സ്‌ക്രിപ്റ്റഡ് ഇന്റര്‍വ്യൂവില്‍ താന്‍ വാജ്‌പേയിയെ പോലെ കവിഹൃദയമാണെന്ന് കാണിക്കാന്‍ മോദി നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. കവിതക്കായി കൈനീട്ടി ആവശ്യപ്പെടുമ്പോള്‍ ഇന്റര്‍വ്യൂ ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആ കവിത ഒന്നു കാണിക്കൂ എന്ന് പറയുന്നു. എന്റെ കയ്യക്ഷരം മോശമാണെന്ന് പറഞ്ഞ് ഒഴിയുന്ന മോദിയുടെ കൈവശമുള്ള പേപ്പര്‍ പക്ഷേ ന്യൂസ് നേഷന്‍കാര്‍ സൂം ചെയ്യുന്നു. കവിതയുടെ മുകളില്‍ മോദിയോട് ചോദിക്കേണ്ട ചോദ്യം കൃത്യമായി പ്രിന്റ് ചെയ്തിരിക്കുന്നു. അഭിമുഖം നടത്തുന്നവരുടെ കൈവശമിരിക്കുന്ന പേപ്പറാണ് മോദിയുടെ കയ്യിലുമുള്ളതെന്ന് വ്യക്തം.

ന്യൂസ് നേഷന്‍കാര്‍ അത് ശ്രദ്ധിക്കാത്തതിനാല്‍ കാര്‍മേഘ പരാമര്‍ശം പോലെ ഈ പേപ്പറും എഡിറ്റ് ചെയ്യാതെ അങ്ങനെ തന്നെ പുറത്ത് വിടുകയും ചെയ്തു. താന്‍ സര്‍വോപരി ലാളിത്യത്തിന്റെ വക്താവാണെന്ന് കാണിക്കാന്‍ വേണ്ടി തനിക്ക് ഹോട്ടലില്‍ പോയാല്‍ മെനുവൊന്നും പരിചയമില്ലെന്നും കൂടെയുള്ളവര്‍ ഓര്‍ഡര്‍ ചെയ്യുന്നത് കഴിക്കാറാണ് പതിവെന്നും മോദി പറയുന്നുണ്ട്. യാത്ര പോകുമ്പോള്‍ വീട്ടില്‍ നിന്ന് ഗുജറാത്തികള്‍ കഴിക്കുന്ന ഉണങ്ങിയ റൊട്ടി കൊണ്ടുപോകും. അത് വിമാനയാത്രയാണെങ്കിലും. കിട്ടുന്നത് കഴിക്കുമെന്നും മോദി പറഞ്ഞൊപ്പിക്കുന്നുണ്ട്.

( ഇമെയില്‍ വസ്തുതകള്‍-ആദ്യത്തെ ഇമെയില്‍ അയച്ചത് 1971ല്‍ റേ ടോംലിസണ്‍ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്. ഇത് ഒരു ടെസ്റ്റ് സന്ദേശമായിരുന്നു. ഇത് സംരക്ഷിക്കപ്പെട്ടിട്ടുമില്ല. അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ഗവേഷണ സ്ഥാപനമായ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് ഏജന്‍സി കണ്ടെത്തിയ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജക്റ്റ്‌സ് ഏജന്‍സി നെറ്റ്‌വര്‍ക് (അര്‍പ)ന്റെ ഭാഗമായിരുന്നു ഇമെയില്‍. 1983ല്‍ മാത്രമാണ് പുതിയ പ്രോട്ടോകോള്‍ അടിസ്ഥാനത്തില്‍ ആധുനിക ഇന്റര്‍നെറ്റിന്റെ ജനനം. 1995 ആഗസ്റ്റ് 14 വരെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വി.എസ്.എന്‍.എല്‍) ആണ് പൊതു സേവനം 1995 ആഗസ്റ്റ് 15 മുതല്‍ ലഭ്യമാക്കിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ആണ് ലോകത്ത് ആദ്യമായി ഇമെയില്‍ അയച്ച രാഷ്ട്രതലവന്‍. 1998 നവംബര്‍ ഏഴിന് സ്‌പേസിലേക്കായിരുന്നു ക്ലിന്റന്റെ മെയില്‍. ബഹിരാകാശ സഞ്ചാരി ജോണ്‍ ഗ്ലെന്നിന്റെ സന്ദേശത്തിന് മറുപടിയായാണ് ക്ലിന്റന്‍ മെയില്‍ അയച്ചത്. 1991 ആഗസ്റ്റ് ആറിന് മാത്രമാണ് ആഗോള തലത്തില്‍ വേള്‍ഡ് വൈഡ് വെബ് ലഭ്യമായത്. 1980 മുതല്‍ അക്കാദമിക് ആവശ്യത്തിന് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നെങ്കിലും 90കളില്‍ മാത്രമാണ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. വസ്തുതകള്‍ ഇതായിരിക്കെ ഇതിന് വിരുദ്ധമായ അവകാശ വാദമാണ് മോദി അഭിമുഖത്തില്‍ ഉന്നയിച്ചിരിക്കുന്നത്.)

(ഡിജിറ്റല്‍ ക്യാമറ വസ്തുതകള്‍-നിക്കോണ്‍ ആദ്യ ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയത് 1987ല്‍. അന്ന് ലക്ഷങ്ങളാണ് ക്യാമറയുടെ വില. 1990ലാണ് ഡികാം മോഡല്‍ വണ്‍ ക്യാമറ വില്‍പനക്കെത്തിയത്. ലോജിടെക് ഫോട്ടോമാനാണ് ഇത് ഇന്ത്യയില്‍ വിപണനത്തിനെത്തിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. 1990ല്‍ ഇന്ത്യയിലെത്തിയ ഡിജിറ്റല്‍ ക്യാമറയാണ് 1988ല്‍ മോദി ഉപയോഗിച്ചെന്ന് പറയുന്നത്)

chandrika: