Connect with us

Video Stories

കായികാഭ്യാസ വിനോദങ്ങള്‍ ശാരീരിക, മാനസിക ആരോഗ്യത്തിന്

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

കളികള്‍ക്കും കായികാഭ്യാസങ്ങള്‍ക്കും വലിയ പ്രാധാന്യവും പ്രോത്സാഹനവുമാണ് ഇന്ന് ലോകം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇവയിലെ ചില ദോഷവശങ്ങളോട് വിയോജിക്കുന്നുവെങ്കിലും പൊതുവില്‍ ഇവയിലെ നന്മകള്‍ അംഗീകരിക്കുന്നു. കാരണം ‘നല്ലതെല്ലാം അനുവദിക്കുകയും ചീത്തയായത് നിരോധിക്കുകയും ചെയ്യുന്നു’ എന്നതാണല്ലോ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന തത്വം.
കളികളും വിനോദങ്ങളും പൊതുവില്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു എന്നതാണ് മതത്തിന്റെ ദൃഷ്ടിയില്‍ അവയില്‍ കാണുന്ന പ്രഥമ നന്മ. ആരാധനകള്‍ മുറപോലെ നിര്‍വഹിക്കാനും, തന്റെയും കുടുംബത്തിന്റെയും ജീവിതോപാധികള്‍ സമ്പാദിക്കാന്‍ അധ്വാനിക്കാനും, വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാനുമെല്ലാം നല്ല ആരോഗ്യം വേണം. ആരോഗ്യം സ്രഷ്ടാവ് മനുഷ്യന് നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമാണെന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു. അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ്. ‘നിന്റെ ശരീരത്തോട് നിനക്ക് ചില കടമകളുണ്ട്’ പ്രവാചകന്‍ ഉണര്‍ത്തുന്നു. ആദ്യമായി മനുഷ്യന്‍ ‘നാം നിങ്ങള്‍ക്ക് നല്‍കിയ നല്ല ആഹാരം ഭക്ഷിക്കുക’ എന്ന കല്‍പ്പന പാലിക്കണം. ചീത്തയായ ഒന്നും മനുഷ്യന്‍ തിന്നാന്‍ പാടില്ലെന്നും മതം നിര്‍ദ്ദേശിക്കുന്നു. ആരോഗ്യ പോഷണത്തിന് ഉപകരിക്കുന്നത് മാത്രം ഭക്ഷിക്കുകയും മദ്യം, പന്നി മാംസം, രക്തം, ശവം തുടങ്ങി ആരോഗ്യത്തിന് ദോഷം ചെയ്യുന്നത് കൊണ്ട് മതം നിരോധിച്ച വസ്തുക്കളെയെല്ലാം വര്‍ജിക്കുകയും ചെയ്യുക. ആരോഗ്യത്തിന് ഹാനികരമെന്ന് തെളിയിക്കപ്പെട്ടത് കൊണ്ടാണ് പുകവലി മതത്തിന്റെ ദൃഷ്ടിയില്‍ നിഷിദ്ധമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. കീടനാശിനികള്‍ ചേര്‍ത്ത വിഷാംശം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണ് ഇന്ന് മനുഷ്യനു ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ‘നിങ്ങള്‍ തിന്നുക; കുടിക്കുക; അമിതമാകരുത്’ ഖുര്‍ആന്‍ ഉപദേശിക്കുന്നു. ‘മനുഷ്യന്‍ നിറക്കുന്ന ഏറ്റവും ചീത്തയായ പാത്രം വയര്‍ ആണ്’ എന്ന് പ്രവാചകന്‍ (സ) പ്രസ്താവിച്ചതിന്റെ പൊരുള്‍ വ്യക്തമാണ്. വയറിനെ മൂന്നായി വിഭജിക്കാനും പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ഭാഗം ഭക്ഷണത്തിന്. രണ്ടാമത്തെ ഭാഗം വെള്ളത്തിന്. മൂന്നാമത്തെ ഭാഗം കാലിയായി വിടുക. ഇന്ന് അധിക രോഗങ്ങളും ഭക്ഷണ ക്രമത്തിലെ അപാകങ്ങളില്‍ നിന്നാണ് ഉടലെടുക്കുന്നതെന്ന സത്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്.
ശാരീരികാരോഗ്യത്തിന്റെ അത്ര തന്നെ പ്രാധാന്യം മാനസികാരോഗ്യത്തിനുമുണ്ട്. മനസിന് ശക്തിയേകാന്‍ സുദൃഢമായ ദൈവവിശ്വാസം അനിവാര്യമാണ്. ജീവിതത്തിലെ പ്രയാസങ്ങളെ തരണം ചെയ്യാന്‍ അത് കരുത്തേകുന്നു. ബന്ധപ്പെട്ടവരുടെ മരണം, സാമ്പത്തിക പ്രയാസം, പ്രകൃതി വിപത്തുകള്‍, ഭയം തുടങ്ങിയ പരീക്ഷണങ്ങളുണ്ടാകുമ്പോള്‍ ക്ഷമ അവലംബിച്ച് അവയെ തരണം ചെയ്യാന്‍ സ്രഷ്ടാവ് കല്‍പിക്കുന്നു. ബന്ധപ്പെട്ടവര്‍ക്ക് ജീവഹാനി സംഭവിക്കുമ്പോള്‍ ‘നമ്മളെല്ലാം ദൈവത്തിനുള്ളവര്‍. അവന്റെ സന്നിധാനത്തേക്ക് തിരിച്ചു പോകുന്നവര്‍’ എന്ന് വിശ്വാസി സമാശ്വസിക്കണം. മനസിന് സന്തോഷവും ധൈര്യവുമേകാന്‍ നമസ്‌കാരത്തിന് അസാധാരണമായ ശക്തിയുണ്ട്. ‘എന്റെ മനം കുളിര്‍മ നമസ്‌കാരത്തിലാണ്’-പ്രവാചകന്‍ പറയുന്നു. ബാങ്ക് വിളിക്ക് സമയമാകുമ്പോള്‍ അദ്ദേഹം ബിലാലിനോട് പറയും: ‘ബിലാല്‍, നമ്മെ സമാശ്വാസിപ്പിക്കൂ!’. അസ്വസ്ഥത മനുഷ്യപ്രകൃതിയില്‍ ഊട്ടപ്പെട്ട സ്വഭാവമാണെന്നും നമസ്‌കരിക്കുന്നവര്‍ക്കാണ് അതില്‍ നിന്ന് രക്ഷ ലഭിക്കുകയെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വെറും ഒരു ചടങ്ങ് എന്ന നിലക്കുള്ള നമസ്‌കാരത്തിന് ഈ പ്രതിഫലനമൊന്നുമുണ്ടാവുകയില്ല. ഭക്തിയോടെ, മനസ്സാന്നിധ്യത്തോടെ, മറ്റു ചിന്തകളില്‍ നിന്നെല്ലാം മുക്തമായി നമസ്‌കാരം നിര്‍വഹിക്കുമ്പോഴേ അത് മനസിനെ സ്വാധീനിക്കുകയുള്ളൂ. പ്രാര്‍ത്ഥന മനുഷ്യന് അത്ഭുതകരമാംവിധം ധൈര്യവും ആശ്വാസവും നല്‍കുന്നു.
‘അല്ലാഹു ഇറക്കിയ എല്ലാ രോഗത്തിനും അവന്‍ മരുന്നും ഇറക്കിയിട്ടുണ്ട്’ -പ്രവാചകന്‍ പറയുന്നു. അതുകൊണ്ട് രോഗം വന്നാല്‍ ചികിത്സ തേടണമെന്നത് മതനിയമമാണ്. എന്നാല്‍ സ്രഷ്ടാവ് ഈ പ്രകൃതിയില്‍ നിക്ഷേപിച്ച മരുന്നിനെ ആശ്രയിക്കാതെ മന്ത്രവാദികളെയും മറ്റും ചിലര്‍ രോഗമുക്തിക്കായി ആശ്രയിക്കുന്നു. അത്തരക്കാരുടെ പീഡനങ്ങളേറ്റ് രോഗം മൂര്‍ച്ഛിക്കുന്നവരും ജീവഹാനി സംഭവിക്കുന്നവരുമുണ്ട്. എത്ര സ്ത്രീകള്‍ക്ക് മാനം നഷ്ടപ്പെടുന്നു. ഇതിനു ശരിയായ ചികിത്സാ ബോധം സമൂഹത്തില്‍ വളര്‍ത്തുകയാണ് വേണ്ടത്.
കലാകായിക വിനോദങ്ങളും മാനസികോല്ലാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉപകരിക്കണം. ഇവയില്‍ മത തത്വങ്ങള്‍ക്കും വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായതോ, വ്യക്തിക്കും സമൂഹത്തിനും ദോഷം ചെയ്യുന്നതോ ആയ വല്ലതുമുണ്ടെങ്കില്‍ വിശ്വാസികള്‍ സ്വാഭാവികമായും അവയില്‍ നിന്നകന്നു നില്‍ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഒറ്റയടിക്ക് എല്ലാതരം കായിക കലാപ്രവര്‍ത്തനങ്ങളോടും മുഖം തിരിച്ചുനില്‍ക്കുന്ന പ്രവണതക്ക് ന്യായീകരണമില്ല. അല്ലാഹുവിനുള്ള ആരാധനകള്‍ മുറപോലെ നിര്‍വഹിക്കാനും, സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കാനും നല്ല ആരോഗ്യം അനിവാര്യമാണ്. ‘ശക്തനായ വിശ്വാസിയാണ് ദുര്‍ബ്ബലനായ വിശ്വാസിയേക്കാള്‍ ഉത്തമം’-പ്രവാചകന്‍ പറയുന്നു.
വിശ്വാസികള്‍ക്ക് ആരാധനയും പ്രാര്‍ത്ഥനയും കീര്‍ത്തനവും ഖുര്‍ആന്‍ പാരായണവും മാത്രമേ പാടുള്ളു എന്നില്ല. ‘നിങ്ങള്‍ ഇടക്കിടക്ക് മനസ്സിന് ഉല്ലാസം നല്‍കുക’ -പ്രവാചകന്‍ ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ കാലത്ത്, ആയോധന മുറകളെല്ലാം വശമുള്ളവരായിരുന്നു അനുയായികള്‍. വാള്‍പയറ്റ്, കുന്തപ്രയോഗം, അമ്പെയ്ത്ത് തുടങ്ങിയവ അതില്‍ ഉള്‍പ്പെടും. കുട്ടികള്‍ക്ക് അമ്പെയ്ത്തും നീന്തലും പഠിപ്പിക്കാന്‍ അദ്ദേഹം ഉപദേശിച്ചിരുന്നു. റുകാന എന്ന ഗുസ്തി വീരനുമായി പ്രവാചകന്‍ മല്‍പിടുത്തം നടത്തി അയാളെ വീഴ്ത്തിയ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മദീന പള്ളിയുടെ അങ്കണത്തില്‍ നടന്നിരുന്ന ആയുധപ്പയറ്റ് പത്‌നി ആയിശ(റ)ക്ക് കൂടെ നിന്ന് നബി(സ) കാണിച്ചുകൊടുത്തു. തിരുമേനിയും പത്‌നിയും ഓട്ടമത്സരം നടത്തി. നടത്തത്തിന്റെ പ്രാധാന്യം ഇന്ന് ഡോക്ടര്‍മാര്‍ ഊന്നിപ്പറയുന്നു. തിരുമേനി നല്ലൊരു നടത്തക്കാരനായിരുന്നു. ഒരു കുന്നിന്‍ മുകളില്‍ നിന്ന് താഴോട്ട് ഇറങ്ങിവരും പോലെ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ നടത്തം. കുട്ടികളുടെ ഓട്ടമത്സരം അദ്ദേഹം ആസ്വദിക്കുകയും മുന്നിലെത്തുന്നവരെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു.
ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് പ്രവാചകന്റെ കാലത്തുണ്ടായിരുന്ന കായിക വിനോദങ്ങളുടെ പരിഷ്‌കൃത രൂപങ്ങള്‍ പലതും ഇന്ന് നിലവിലുണ്ട്. അവയില്‍ വ്യക്തമായും മത തത്വങ്ങള്‍ക്ക് നിരക്കാത്തതും വ്യക്തിക്കോ സമൂഹത്തിനോ ദോഷം ചെയ്യുന്നതുമായ വല്ലതുമുണ്ടെങ്കില്‍ അതിനോട് മാത്രമാണ് വിശ്വാസികള്‍ അകലം പാലിക്കേണ്ടത്.
ഇപ്പോള്‍ ലോകകപ്പിന് വേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. മത തത്വങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സഊദി അറേബ്യയുടെ ടീം ആദ്യദിനത്തിലെ തന്നെ കളിക്കാരില്‍ ഉള്‍പ്പെടുന്നു. നല്ലൊരു ശാരീരിക വ്യായാമമായ ഫുട്‌ബോള്‍ കളി രാജ്യാതിര്‍ത്തികളെയും മത-ജാതി-വര്‍ണ-വര്‍ഗ വ്യത്യാസങ്ങളെയും അതിജീവിക്കുന്ന മതസൗഹാര്‍ദ്ദവും കൂട്ടായ്മയും വളര്‍ത്താന്‍ ഉപകരിക്കുന്ന രാഷ്ട്രാന്തരീയ കായിക മത്സരമാണ്. അതുകൊണ്ട് തന്നെ ഇന്ന് കുട്ടികളിലും മുതിര്‍ന്നവരിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെല്ലാം ഫുട്‌ബോള്‍ ആവേശം ദൃശ്യമാകുന്നു. അത് മറ്റു കടമകളെ ബാധിക്കാത്തേടത്തോളം കാലമേ ആക്ഷേപാര്‍ഹമല്ലാതിരിക്കുന്നുള്ളു. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ശക്തിപ്പെടുത്താനുതകണം എല്ലാ നല്ല കായിക വിനോദങ്ങളും.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending