Connect with us

Video Stories

കൊലപാതകികളുടെ സ്വന്തം കേരളം

Published

on

കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ അഭിസംബോധന ചെയ്യുമ്പോള്‍ ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്നാണ് നാം ആത്മപ്രശംസ നടത്താറുള്ളത്. എന്നാല്‍ നിരന്തരമായ കൊലപാതകങ്ങളുടെയും കൊലപാതകികളുടെയും നാടായി കേരളം മാറിയെന്നാണ് ഇപ്പോള്‍ അനുനിമിഷം നമുക്ക് ബോധ്യമായി വന്നിട്ടുള്ളത്. പതിനാലു വര്‍ഷത്തിനിടെ തുടര്‍ച്ചയായി ആറ് കൊലപാതകങ്ങള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോഴിക്കോട് കൂടത്തായിയിലെ നാല്‍പത്തേഴുകാരി ജോളി ജോസഫ് ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല, സംസ്ഥാനത്തിനുപുറത്തും വിദേശത്തുപോലും കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഒരു ഡോക്ടര്‍ നടത്തിയ നിരവധി പേരുടെ കൊലപാതകങ്ങളുമായാണ് ജോളിയുടെ തുടര്‍കൊലപാതകങ്ങളെ ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ടവരും മന:ശാസ്ത്ര വിദഗ്ധരുമൊക്കെ വിലയിരുത്തുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് മാത്രമാണ് പ്രധാന കൊലപാതകമെന്ന് തോന്നിപ്പിക്കുന്നവിധത്തിലാണ് മാധ്യമങ്ങളില്‍ പലതിലും വാര്‍ത്തകളും വിശകലനങ്ങളും ഇപ്പോള്‍ പൊലീസിന്റെ സഹായത്തോടെ പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിന്റെ കഴിഞ്ഞ മൂന്നര വര്‍ഷത്തെമാത്രം പട്ടിക പരിശോധിച്ചാല്‍ ദശക്കണക്കിന് കൊലപാതകങ്ങളാണ് നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത്. അതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതല്‍ വ്യക്തിവിരോധത്തിന്റെ പേരിലും സ്വത്തിന്റെ പേരിലുമുള്ള കൊലപാതകങ്ങളുമുണ്ട്. എന്നാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണ് ഇതില്‍ മിക്കതിലും പ്രധാന പ്രതികളെന്നതാണ് ഞെട്ടിപ്പിക്കുന്നവസ്തുത. സി.പി.എമ്മാണ് ഇതില്‍ മുന്നില്‍. ഇവര്‍ ഭരിക്കുന്ന ഘട്ടത്തിലാണ് ഭൂരിപക്ഷം രാഷ്ട്രീയ കൊലപാതകങ്ങളും നടന്നിട്ടുള്ളതും. പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകരാണ് അധികവും ഇരയായിട്ടുള്ളതും. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ ഒത്താശയോടെ പൊലീസ് തല്ലിക്കൊല്ലുന്ന പ്രതികളുടെയും പാവപ്പെട്ട മനുഷ്യരുടെയും കാര്യമാണ് അതിലും കഷ്ടം. അവരുടെ കുടുംബങ്ങളെ മാത്രമല്ല, നാടിനെയാകെ ഭീഷണിയില്‍ നിര്‍ത്തിയാണ് ലോക്കപ്പുകളില്‍ ഓരോരുത്തരായി കൊല ചെയ്യപ്പെടുന്നത്. കഴിഞ്ഞ മൂന്നവര്‍ഷത്തിനകം കേരളത്തില്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടത് നൂറോളം പേരാണെങ്കില്‍ ലോക്കപ്പുകളില്‍ പൊലീസിന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത് പത്തിലധികം പേരാണ്. ഇതിനുപുറമെ ഇരുപതോളം പേര്‍ പൊലീസിന്റെ മര്‍ദനത്തിലും തോക്കിന്‍മുനയിലുമായി കാലപുരിക്ക് യാത്രയായി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉത്തര്‍പ്രദേശിനും ബീഹാറിനുമൊപ്പമാണ് കേരളം.

എന്നാല്‍ ഇതിലൊന്നുംപെടാത്ത സാധാരണക്കാര്‍ക്കുപോലും ജീവന് രക്ഷയില്ലാത്ത അവസ്ഥയും സംസ്ഥാനത്ത് ഗുരുതരമായി നിലനില്‍ക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് രാത്രി തൃശൂര്‍ ജില്ലയില്‍മാത്രം രണ്ട് അക്രമ സംഭവങ്ങളിലായി ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തു. കയ്പമംഗലത്ത് പെട്രോള്‍ പമ്പ് നടത്തുന്ന കെ.കെ മോഹനനെ അക്രമികള്‍ പണം കവരുന്നതിനായി കാറില്‍ തട്ടിക്കൊണ്ടുപോകുകയും വഴിക്കുവെച്ച് റോഡരികില്‍ കൊന്നുതള്ളുകയും ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്. ഇതേ ദിവസം തന്നെയാണ്. തൃശൂരില്‍നിന്ന് വാടകക്ക് വിളിച്ചുകൊണ്ടുപോയി ചാലക്കുടിക്കടുത്ത്‌വെച്ച് കാര്‍ തട്ടിയെടുത്ത് യൂബര്‍ ടാക്‌സിഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം. അതീവ ഗുരുതരമായ അവസ്ഥയാണ് ക്രമസമാധാനരംഗത്ത് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് ഈ രണ്ടു സംഭവങ്ങളും വിളിച്ചുപറയുന്നു.

ഇതിനു തലേന്ന് അമ്പതുകാരനായ പുത്രന്‍ സ്വത്തിനുവേണ്ടി 84 വയസ്സുള്ള മാതാവിനെ മര്‍ദിച്ച് ജീവനോടെ കുഴിച്ചുമൂടിയ സംഭവവും കേരളത്തിന്റെ മന:സാക്ഷിക്കേറ്റ കനത്ത പ്രഹരമായി. തലസ്ഥാന നഗരിയില്‍ മാധ്യമ പ്രവര്‍ത്തകനെ ഐ.എ.എസ്സുകാരന്‍ തന്നെ കാറിടിച്ച്് കൊലപ്പെടുത്തിയിട്ട് പോലും അതിന്മേല്‍ പൊലീസ് കളിക്കുന്ന കളി ആഭ്യന്തര വകുപ്പിന്റെ ദയനീയാവസ്ഥയെ സൂചിപ്പിക്കുന്നു. സാക്ഷരതയെക്കുറിച്ചും പ്രബുദ്ധതയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നവര്‍ ഭരിക്കുമ്പോള്‍ തന്നെയാണ് മലയാളിയുടെ മഹത്വങ്ങളെയെല്ലാം കാര്‍ക്കിച്ചുതുപ്പിക്കൊണ്ട് ഇത്തരം കൊലപാതക-അക്രമപരമ്പരകള്‍ നാള്‍ക്കുനാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ജീവിക്കുന്ന സമൂഹത്തെയും ഭരണകൂടത്തെയും ഭയന്നാണ് പലരും അക്രമങ്ങള്‍ ചെയ്യാത്തതെന്നാണ് വെയ്‌പെങ്കിലും അതൊന്നും ഇപ്പോള്‍ കേരളത്തില്‍ പ്രശ്‌നമല്ലെന്ന് വന്നിരിക്കുന്നുവെന്നാണ് കൂടത്തായി മുതല്‍ തൃശൂരും നെടുങ്കണ്ടവും വരാപ്പുഴയും കൊല്ലവും തിരുവനന്തപുരവും വരെയുള്ള സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. കയ്യൂക്കും ധനശേഷിയും ക്രിമിനലിസവുമുള്ള ഏതൊരാള്‍ക്കും കേരളത്തില്‍ ഏതൊരിടത്തും പട്ടാപ്പകല്‍പോലും ആരെയും വകവരുത്തി ആളാകാമെന്നുമുള്ളതിന് നിരവധി സംഭവങ്ങള്‍ സാക്ഷിയാണ്. ഇവിടെയാണ് നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രകടനപത്രികയിലെ 547 വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി പരിഹാസ്യപൂര്‍വം അവകാശപ്പെട്ടത്. രേഖകള്‍ നോക്കാതെതന്നെ അദ്ദേഹത്തിന് സ്വന്തം മന:സാക്ഷിയോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ മാത്രമാണ് കേരളത്തില്‍ ദിനേന നടക്കുന്ന കൊലപാതകങ്ങളുടെയും കവര്‍ച്ചകളുടെയും അതിലൊന്നും കാര്യമായി ശിക്ഷിക്കപ്പെടാത്തവരുടെയും പട്ടിക.

രാജ്യത്താകെ ഭീതി പരത്തിക്കൊണ്ട് മുസ്്‌ലിംകളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും ദലിത്-പിന്നാക്ക ജനതയുടെയും നേര്‍ക്ക് വാളുകളുമായി നടന്നടുക്കുന്ന കാവിക്കൂട്ടങ്ങളും സംസ്ഥാനത്ത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ദൈനംദിന ജീവിതവും ജീവനും പോലും കൊലക്കത്തിക്കിരയാക്കുന്ന അവസ്ഥയും ഒരു ജനാധിപത്യ രാജ്യത്ത് അചിന്തനീയമായിരിക്കുന്നു. ആരോടാണ് പൗരന്‍ ഇവിടെ നീതി ചോദിക്കുക; അത് ലഭിക്കുക എന്നു പറയാന്‍പോലും കഴിയാത്ത അവസ്ഥ. ഇന്നലെ രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലും കേരളത്തിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ട് സര്‍ക്കാരുകളോടുമുള്ള ജനങ്ങളുടെ അടങ്ങാത്ത രോഷമാണ് പ്രകടമായിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കേരളത്തില്‍ ലഭിച്ച വന്‍ഭൂരിപക്ഷം ഇപ്പോഴും ജനങ്ങളുടെ പ്രതികാരത്തിന് തെളിവായി കിടപ്പുണ്ട്. ഭരണത്തില്‍ കാര്യമായി നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനാകാത്തതുമൂലം ജാതിമതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറഞ്ഞും കൊലപാതകാന്വേഷണത്തെക്കുറിച്ചുള്ള കഥകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തും ജനശ്രദ്ധതിരിച്ചുവിടാമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റിയെന്നാവും ഫലങ്ങള്‍ തെളിയിക്കാനിരിക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending