Connect with us

News

അങ്കക്കലിയുടെ മണ്ണില്‍ ആത്മവിശ്വാസത്തോടെ

Published

on

പി അബ്ദുല്‍ ലത്തീഫ്

കത്തുന്ന വെയിലിനൊപ്പം വടകരയില്‍ തെരഞ്ഞെടുപ്പിനും ചൂടു പിടിക്കുകയാണ്. അങ്കക്കലിയുടെ വീരേതിഹാസങ്ങള്‍ക്ക് പുകള്‍പെറ്റ നാട്ടില്‍ ഇത്തവണയും തീ പാറുന്ന പോരാട്ടത്തിനാണ് കടത്തനാടൊരുങ്ങുന്നത്. കേരള രാഷ്ട്രീയത്തിലെ ലീഡര്‍ കെ കരുണാകരന്റെ പുത്രന്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വടകരയിലെ തെരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
തുടര്‍ച്ചയായി രണ്ട് തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ട വടകരയില്‍ ഇത്തവണ പി ജയരാജന്‍ ആണ് കെ മുരളീധരന്റെ എതിരാളി. അഡ്വ വി.കെ സജീവന്‍ ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും സജീവന്‍ തന്നെയായിരുന്നു ബി.ജെ.പിയും സ്ഥാനാര്‍ത്ഥി.
രണ്ട് കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായ ജയരാജന്റെ ക്രിമിനല്‍ പശ്ചാത്തലം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് എല്‍.ഡി.എഫിന് ഭയമുണ്ട്. ഇത് മറി കടക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്നുണ്ടെങ്കിലും പിന്‍സീറ്റില്‍ തന്നെയാണ് ഇപ്പോഴും എല്‍.ഡി.എഫ്. കെ മുരളീധരന്റെ ആറ്റിക്കുറുക്കിയുള്ള കുറിക്കു കൊള്ളുന്ന പ്രസംഗങ്ങളില്‍ കൊലപാതക രാഷ്ട്രീയം തന്നെയാണ് പ്രധാനപ്പെട്ട വിഷയം. അരിയില്‍ അബ്ദുല്‍ ശുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍, കരിരൂര്‍ മനോജ്, ഫസല്‍ കൊലക്കേസുകള്‍ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ വടകരയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, എലത്തൂര്‍ എന്നീ മണ്ഡലങ്ങള്‍ ചേരുന്നതാണ് വടകര ലോക്സഭാ മണ്ഡലം. ഇതില്‍ കുറ്റ്യാടി മാത്രമാണ് ഇപ്പോള്‍ യു.ഡി.എഫിനൊപ്പമുള്ളതെങ്കിലും മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫ് നിര്‍ണ്ണായക ശക്തിയാണ്. നിയോജക മണ്ഡലങ്ങള്‍ ഇടതിനൊപ്പം നിന്നപ്പോഴും പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ വിജയം നേടിയ ചരിത്രം 2009 ലും 2014 ആവര്‍ത്തിക്കുകയുണ്ടായി.
അതേസമയം സി.പി.എമ്മിന് മേല്‍ക്കയുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച വ്യാപകമായ അക്രമത്തിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂത്ത്പറമ്പ്, തലശ്ശേരി, നാദാപുരം മണ്ഡലങ്ങളിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ട് ചെയ്യലും ബൂത്ത് പിടുത്തവും പതിവാണ്. ഇത്തവണയും കള്ളവോട്ടിനും ബൂത്ത് പിടുത്തത്തിനുമുള്ള ഒരുക്കങ്ങള്‍ സി.പി.എം നടത്തുന്നുണ്ട്. ഹൈപ്പര്‍ സെന്‍സിറ്റീവ് ആയി ബൂത്തുകള്‍ പ്രഖ്യാപിച്ചതിലെ അട്ടിമറിക്കെതിരെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. നിരന്തരമായി ബൂത്ത്പിടുത്തവും അക്രമമവും നടക്കുന്ന സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലൊന്നില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്ല. നേരെ മറിച്ച് യു.ഡി.എഫിന് ആധിപത്യമുള്ള പ്രദേശങ്ങളെ ഒരു കാരണവുമില്ലാതെ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഉദ്യോഗസ്ഥ-പൊലീസ് സംവിധാനത്തെ ആസൂത്രിതമായി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമം തുടരുന്നത്. ഇതിനെ നിയമപരമായി എതിരിടാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഇരട്ടവോട്ട് ഉള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ നടപടി വേണെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
അതേസമയം സി.പി.എമ്മില്‍ നിന്ന് പുറത്തു പോയ ആര്‍.എം.പി.ഐയുടെ നിലപാട് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ആര്‍.എം.പി.ഐ ശക്തമായ പ്രചാരണ രംഗത്തുണ്ട്. നാല്‍പതിനായിരത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ആര്‍.എം.പി.ഐക്ക് ഉണ്ട്. ഇതിന് പുറമെ വെല്‍ഫെയര്‍പാര്‍ട്ടിയുടെയും പിന്തുണ യു.ഡി.എഫിനാണ്. ജനതാദള്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നെങ്കിലും വര്‍ഷങ്ങളായി യു.ഡി.എഫിനോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ വോട്ട് വിഘടിക്കാന്‍ സാധ്യതയേറെയാണ്. യു.ഡി.എഫില്‍ ഘടക കക്ഷിയായിരിക്കുമ്പോള്‍ സി.പി.എമ്മുകാരുടെ ക്രൂരമായ അക്രമത്തിന് വടകര ലോക്‌സഭാ മണ്ഡലത്തിലെ പലയിടങ്ങളിലും ജനതാദള്‍ പ്രവര്‍ത്തകര്‍ വിധേയരായിട്ടുണ്ട്. ഒരു കാരണത്തിന്റെ പിന്‍ബലമില്ലാതെയുള്ള മുന്നണി മാറ്റം ജനതാദള്‍ പ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
ഇടതുപക്ഷം തുടര്‍ച്ചയായി വിജയിച്ച വടകര 1999 ലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിടിച്ചെടുത്തത്. 56186 വോട്ടുകള്‍ പി സതീദേവിയെയാണ് മുല്ലപ്പള്ളി തോല്‍പ്പിച്ചത്. 2014 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മാറ്റി. എ.എന്‍ ഷംസീര്‍ മികച്ച പ്രചാരണം നടത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയുടെ മുമ്പില്‍ പരാജയപ്പെട്ടു.
സോഷ്യലിസ്റ്റുകള്‍ക്ക് സ്ധീനമുള്ള പ്രദേശങ്ങളിലൊന്നായിരുന്നു വടകര. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രഗത്ഭനായ നേതാവായിരുന്നു ഡോ കെ.ബി മേനോന്‍ ആണ് വടകരയിലെ ആദ്യ എം.പി. 1962 ല്‍ സ്വതന്ത്രനായ എ.വി രാഘവന്‍ വടകരയെ പ്രതിനിധീകരിച്ചു. പിന്നീട് 1967 ല്‍ എസ്.എസ്.പിയിലെ എ ശ്രീധരനാണ് വടകരയെ ലോക്സഭയില്‍ പ്രതിനിധീച്ചത്. ഇതിന് ശേഷം തുടര്‍ച്ചായി ആറ് തവണ കെ.പി ഉണ്ണികൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയായും മണ്ഡലത്തില്‍ കെ.പി ഉണ്ണികൃഷ്ണന്‍ വിജയം നേടി. ആദ്യ രണ്ടു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പിന്നീട് നാല് തവണ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയുമായാണ് കെ.പി ഉണ്ണികൃഷ്ണന്‍ വിജയിച്ചത്. 1996 ല്‍ സി.പി.ഐ.എമ്മിലെ ഒ ഭരതന്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1998 ല്‍ സി.പി.ഐ.എമ്മിലെ എ.കെ പ്രേമജം വിജയം നേടി. 2004 ല്‍ പി സതീദേവിയാണ് വിജയിച്ചത്. എന്നാല്‍ 2009 ല്‍ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തകര്‍പ്പന്‍ വിജയം നേടി മണ്ഡലത്തിന്റെ മുന്‍കാല ചരിത്രം ആവര്‍ത്തിച്ചു. 56186 വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി തിളങ്ങുന്ന വിജയം കൈവരിച്ചത്. 2004 ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടിന് വിജയിച്ച പി സതീദേവിയെ മുല്ലപ്പള്ളി 2009 ല്‍ കെട്ടുകെട്ടിച്ചു വിടുകയായിരുന്നു. 2014 ലും മുല്ലപ്പള്ളി മികച്ച വിജയം തന്നെയാണ് കരസ്ഥമാക്കിയത്. സി.പി.ഐ.എമ്മിലെ എ.എന്‍ ഷംസീറിനെ 3306 വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി തോല്‍പ്പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് 4,16,479 വോട്ടും എ.എന്‍ ഷംസീര്‍ 4,13,173 വോട്ടും ബി.ജെ.പിയിലെ വി.കെ സജീവന്‍ 76,313 വോട്ടും നേടുകയുണ്ടായി. ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ പി കുമാരന്‍കുട്ടി 17229 വോട്ടും നേടി.
വടകര പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ത്ഥിയായി വന്ന പി ജയരാജന്‍ പ്രചാരണം തുടങ്ങി അല്‍പം വൈകിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചത്. പതിയെ പതിയെ മുന്നേറിയ മുരളീധരന്‍ ഇപ്പോള്‍ പ്രചാരണത്തില്‍ ജയരാജനെക്കാള്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. വിജയം ഉറപ്പിച്ച് ശക്തമായ പ്രചാരണ പരിപാടികളുമായാണ് യ.ഡി.എഫ് മുന്നോട്ടു പോകുന്നത്.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending