റായ്പുർ: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. അർധസെഞ്ച്വറികളുമായി തിളങ്ങിയ ഇഷാൻ കിഷൻ (76) ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (82) എന്നിവരാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നിർണായക സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്കായി ഒരുക്കിയത്.
ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ ചേസാണിത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208, ഇന്ത്യ – 15.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 209.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. സിക്സറോടെ ഇന്ത്യൻ സ്കോർബോർഡ് തുറന്ന ഓപ്പണർ സഞ്ജു സാംസൺ പിന്നീട് ഒറ്റ റൺ പോലും നേടാനാകാതെ പുറത്തായി. കഴിഞ്ഞ മത്സരത്തേതുപോലെ ആദ്യ ഓവറിൽ തന്നെ കിവീസ് ഫീൽഡറുടെ കൈകളിലേക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. കഴിഞ്ഞ കളിയിലെ വിജയശില്പിയായ അഭിഷേക് ശർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ജേക്കബ് ഡഫിയാണ് അഭിഷേകിനെ ഗോൾഡൻ ഡക്കാക്കി മടക്കിയത്. ഇതോടെ ഇന്ത്യ 2 ഓവറിൽ 6 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ എത്തി.
ഇതിനുശേഷം ക്രീസിലെത്തിയ ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ ചേസിനെ പൂർണമായും നിയന്ത്രിച്ചത്. കിവീസ് ബൗളർമാരെ ഇഷാൻ നിർദയം ശിക്ഷിച്ചതോടെ ഇന്ത്യ 4.5 ഓവറിൽ 50 റൺസും 7.5 ഓവറിൽ 100 റൺസും കടന്നു. മൂന്നാം വിക്കറ്റിൽ 122 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് ഒരുക്കി.
ഇഷ് സോധിയുടെ പന്തിൽ മാറ്റ് ഹെൻറി പിടിച്ച് പുറത്താകുമ്പോഴേക്കും ഇഷാൻ കിഷൻ 11 ഫോറും നാല് സിക്സും ഉൾപ്പെടെ 76 റൺസ് സ്വന്തമാക്കിയിരുന്നു. പിന്നീട് സൂര്യകുമാർ യാദവ് മുന്നിൽ നിന്ന് നയിച്ച് ഇന്ത്യയെ വിജയം വരെ എത്തിച്ചു.