Connect with us

Culture

ചുരം കയറാനൊരുങ്ങി ദേശീയ രാഷ്ട്രീയം

Published

on

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: ഒറ്റദിനം കൊണ്ട് ദേശീയ രാഷ്ട്രീയം കാതോര്‍ക്കുന്ന മണ്ഡലമായിക്കഴിഞ്ഞിരിക്കുന്നു വയനാട്. ഗോത്രവിഭാഗങ്ങളും കുടിയേറ്റ കര്‍ഷകരുമടങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലമാണ് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ലോകശ്രദ്ധയിലേക്കെത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാവാന്‍ ഏറെ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി മത്സരിക്കാനെത്തുന്നതോടെയാണ് വയനാട് ലോകോത്തര മണ്ഡലമാവുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ആകാംക്ഷയോടെ വീക്ഷിക്കുന്ന ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇനിമുതല്‍ മലകള്‍ അതിരിടുന്ന ഈ മണ്ഡലത്തിലേക്ക് കൂടി പതിയും. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്നറിഞ്ഞതോടെ മണ്ഡലമാകെ ആവേശത്തിമിര്‍പ്പിലാണ്. അടിസ്ഥാനസൗകര്യ- വികസനരംഗങ്ങളില്‍ പതിറ്റാണ്ടുകള്‍ പിന്നിലോടുന്ന ഒരു നാടിന്റെ മുഖഛായ മാറുമെന്ന പ്രതീക്ഷയില്‍ ഇന്നലെ വൈകിട്ട് മുതല്‍ ഗ്രാമങ്ങളാകെ തെരുവിലിറങ്ങി. പ്രളയത്തില്‍ സര്‍വ്വവും തകര്‍ന്ന ഒരു നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് രാഹുലിന്റെ വരവ് കാരണമാവുമെന്ന പ്രതീക്ഷയില്‍ സന്ധ്യയോടെ മണ്ഡലത്തിലാകെ ആഹ്ലാദപ്രകടനങ്ങളും നടന്നു.
കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ എത്തുന്നതോടെ ദക്ഷിണേന്ത്യയിലാകെ യു.പി.എ തരംഗം അലയടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. രാഹുല്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നു എന്ന വാര്‍ത്ത അത്യാഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി ചന്ദ്രികയോട് പറഞ്ഞു. രാഹുലിന് സ്വാഗതമര്‍പ്പിച്ച് മാനന്തവാടി ടൗണില്‍ ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം കാര്‍ഷിക വായ്പകള്‍ തള്ളിക്കളയാന്‍ നിര്‍ദ്ദേശം നല്‍കിയ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം മണ്ഡലത്തിലെ കര്‍ഷകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഒരാഴ്ചക്കിടെ മാനന്തവാടിയിലും നിലമ്പൂരിലും രണ്ട് വീടുകള്‍ ബാങ്കുകള്‍ ജപ്തി ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തവണ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരിലെ ഏക വനിതാമന്ത്രി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പി.കെ ജയലക്ഷ്മിയായിരുന്നു. രാഹുല്‍ ഗാന്ധി ജില്ലയിലെത്തി നടത്തിയ യുവപ്രതിഭകളുടെ സംഗമത്തിലാണ് ജയലക്ഷ്മി കോണ്‍ഗ്രസ് നേതൃനിരയിലേക്ക് വരുന്നത്. ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് അത്തവണ ജില്ലയിലുണ്ടായത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദലിത് ആദിവാസി വിഭാഗങ്ങളും ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
റെയില്‍, ജല, വ്യോമ ഗതാഗതസംവിധാനങ്ങളില്ലാത്ത ജില്ലയില്‍ ഭാവി ഇന്ത്യയുടെ നേതാവ് മത്സരിക്കാനെത്തുന്നത് വികസനരംഗത്തെ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികളും, വിനോദസഞ്ചാരമേഖലയും. അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാനും, രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് നേടാനും രാഹുല്‍ ഗാന്ധിയുടെ വിജയം കാരണമാവുമെന്ന കാര്യത്തില്‍ ജില്ലക്ക് സംശയമില്ല.
ഏല്ലാത്തിനുമുപരി രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിച്ച് പോരുന്ന മണ്ഡലത്തില്‍ ഫാസിസത്തിനെതിരെ വിധിയെഴുതാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കിട്ടിയ സന്തോഷത്തിലാണ് വോട്ടര്‍മാര്‍. സോഷ്യല്‍മീഡിയകളാകെ രാഹുലിനെ സ്വാഗതം ചെയ്യുന്ന തിരക്കിലായിരുന്നു ഇന്നലെ. പരമ്പരാഗത ഇടതുകേന്ദ്രങ്ങളടക്കം സന്തോഷത്തോടെയാണ് രാഹുലിന്റെ വരവിനെ കാണുന്നത്. വോട്ടെണ്ണുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ഗാന്ധിയുടെ പേരിലെഴുതാനുള്ള തയ്യാറെടുപ്പിലാണ് സാമൂഹ്യ സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ പിന്തള്ളപ്പെട്ടുപോയ ഒരു ജനവിഭാഗമാകെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending