Views
കര്‍ഷക വിലാപത്തിനിടയില്‍ ജപ്തിയുടെ ചെണ്ട മേളം

ജോസഫ് എം. പുതുശ്ശേരി
കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. ഇടുക്കിയില്‍നിന്നും വയനാട്ടില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായത് ചാലക്കുടിയിലാണ്. കുഴൂര്‍ പാറാശ്ശേരി ജിജോ ആണ് പ്രളയത്തില്‍ കൃഷിയും വ്യാപാരവും നശിച്ചതിനെതുടര്‍ന്നുണ്ടായ കടക്കെണിയില്‍ ജീവനൊടുക്കിയത്. സ്വന്തം ജീവിതവും അധ്വാനവുമടക്കം സര്‍വസ്വവും സമര്‍പ്പിച്ചു മണ്ണിനെ വിശ്വസിച്ചു മുന്നോട്ടുപോകുമ്പോഴാണ് പ്രളയം എല്ലാം കവര്‍ന്നെടുത്തത്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷകനെ കണ്ണീര്‍ക്കയത്തിലേക്കു തള്ളിയിട്ട അവസ്ഥാവിശേഷം. കച്ചിത്തുരുമ്പിലെങ്കിലും പിടിച്ചു രക്ഷപെടാനുള്ള അവന്റെ തത്രപ്പാടിനിടയില്‍ തലയിലേക്കു കല്ലെടുത്തുവെച്ചാലോ? അതാണ് ബാങ്കുകള്‍ ചെയ്തത്. പിന്നെ മുങ്ങിത്താഴുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതായി. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ നമ്മോടു പറയുന്നതിതാണ്.
പ്രളയം പിന്‍വാങ്ങിയപ്പോള്‍ കാര്‍ഷിക കടങ്ങള്‍ക്കു സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. അതാണ് മാര്‍ച്ച് 5നു ചേര്‍ന്ന മന്ത്രിസഭായോഗം ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതാര്‍ക്കാണു ബാധകം. തങ്ങള്‍ക്കു ബാധകമല്ലെന്നാണ് ബാങ്കു നടപടികള്‍ സാക്ഷ്യപ്പെടുത്തുന്നത്. 25000 കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതാണ് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാകാന്‍ കാരണമായത്. ബാങ്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള ഈ അത്യുത്സാഹത്തെ കുറ്റം പറയരുതല്ലോ. ഇതു തങ്ങളുടെ കര്‍ത്തവ്യമാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. പക്ഷേ, അവിടെയൊരു സംശയം ബാക്കിയാവുന്നു; വന്‍കിടക്കാരുടെകാര്യത്തില്‍ ഈ കര്‍ത്തവ്യബോധം എങ്ങനെയാണു അലിഞ്ഞലിഞ്ഞു ഇല്ലാതെയാവുന്നത്? 1,00,718 കോടി രൂപയാണ് 2013-18 കാലയളവില്‍ വിവിധ ബാങ്കുകളില്‍നിന്നു വന്‍കിടക്കാര്‍ തട്ടിച്ചുകൊണ്ടുപോയത്. വെറും 23000 കേസുകളിലായി. അവിടെയൊന്നും ഈ കര്‍ത്തവ്യബോധം ചിറകു വിടര്‍ത്തിയില്ല. ജപ്തി നോട്ടീസ് പോയിട്ട് ഒരു റി-മൈന്‍ഡര്‍ നോട്ടീസുപോലുമയച്ചില്ല. വിജയ് മല്യയും നീരവ് മോദിയും ചോക്‌സിയുമൊക്കെ നാടുവിട്ടു വിദേശങ്ങളില്‍ പോയി രാപ്പാര്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നതുവരെ.
അവിടെയാണ് വിളനാശം മൂലവും വിളയ്ക്കു ന്യായവില കിട്ടാതെയും പ്രതിസന്ധിയിലായ കര്‍ഷകന് ജപ്തിനോട്ടീസയച്ച് സമ്മര്‍ദ്ദത്തിലാക്കിയത്. പോരാത്തതിനു ബാങ്ക് അധികൃതര്‍ നിരന്തരമായി വിളിച്ചു ശല്യപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിജയാ ബാങ്ക് തിരുവല്ല ശാഖയില്‍നിന്നും വായ്പയെടുത്ത കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനം സ്വദേശിയുടെ ജപ്തി നടപടിക്കു വന്നപ്പോള്‍ നേരിട്ടിടപെട്ടതാണ്. മാനേജരേയും ഏരിയാ ഓഫീസിലെ ലീഗല്‍ ഓഫീസറേയും ഒക്കെ പല തവണ ഫോണില്‍ വിളിച്ചു. കുടിശിക തുക അടയ്ക്കാന്‍ ഒരു ദിവസം വൈകിയെന്നതാണു കാരണം. കുടിശിക അടച്ചതിനുശേഷം അക്കാര്യം ലീഗല്‍ ഓഫിസറെ ഫോണില്‍ വിളിച്ചു പറഞ്ഞിട്ടും ജപ്തി ചെയ്‌തേ അടങ്ങൂ എന്ന വാശിയിലായിരുന്നു അദ്ദേഹം. പിന്നെയെങ്ങനെ ആത്മഹത്യ ഒഴിവാകും? ആത്മഹത്യ പെരുകിയപ്പോഴാണ് സര്‍ക്കാരും ഉണര്‍ന്നത്. അപ്പോഴേക്ക് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.പ്രളയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നില്ലേ? കൃഷി നാശത്തിന്റെ കണക്കെടുപ്പുപോലും യഥാവിധി ഉണ്ടായില്ല. ആത്മഹത്യക്കു ശേഷമാണ് അതിനുള്ള അന്വേഷണം പോലും ഉണ്ടായതെന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളോട് പറയുന്നതു കണ്ടു. നഷ്ടം തിട്ടപ്പെടുത്താതെ എങ്ങനെ നഷ്ടപരിഹാരം? കര്‍ഷകന്റെ അവശേഷിക്കുന്ന പ്രതീക്ഷയും അസ്തമിക്കുന്നതില്‍ സര്‍ക്കാരും പ്രതിസ്ഥാനത്തു തന്നെയാണ്.
വീടു വെക്കാനും മകളെ കെട്ടിച്ചയക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊക്കെ വായ്പ എടുത്ത കര്‍ഷകന്‍ അത് തിരിച്ചടക്കേണ്ടതു കാര്‍ഷിക വരുമാനത്തില്‍നിന്നാണ്. അതില്ലാതെയാവുമ്പോള്‍ ഇത് കാര്‍ഷിക വായ്പയല്ലെന്നു സാങ്കേതികത്വം പറഞ്ഞു പീഡിപ്പിച്ചതുകൊണ്ടു എന്തു ഫലം? അതു കാണാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാരിനു ബാധ്യതയില്ലേ? അതിനിത്രയും കാലവും ഇത്രയും ജീവനും വില നല്‍കേണ്ടതുണ്ടോ? പതിറ്റാണ്ടുകളായി അവകാശത്തിലുള്ള കൈവശഭൂമിക്കു പട്ടയം ലഭിക്കാത്തതുകൊണ്ട് ബാങ്ക് വായ്പ തരപ്പെടാത്ത ദുരവസ്ഥയില്‍ തന്റേതല്ലാത്ത കുറ്റംകൊണ്ടു കര്‍ഷകര്‍ സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാവുന്നു. അവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ആനുകൂല്യമില്ല. പിന്നെ എന്താണവന്റെ രക്ഷാമാര്‍ഗം? അവരേയും കടാശ്വാസ കമ്മീഷന്റെ പരിധിയില്‍പ്പെടുത്തണം. പ്രളയത്തിനു ശേഷമുണ്ടായ കാലാവസ്ഥാ വ്യതിയാനം സകല വിളകള്‍ക്കും രോഗ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. കുരുമുളകിനു ദ്രുതവാട്ടവും കമുകിനും നേന്ത്രവാഴക്കും മഞ്ഞളിപ്പും വ്യാപകമാകുന്നു. കടുത്ത വെയിലില്‍ എല്ലാം കരിഞ്ഞുണങ്ങുന്നു, പ്രത്യേകിച്ചും നെല്‍ച്ചെടികള്‍. വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ മിക്കപ്പോഴും നോക്കുകുത്തിയാവുന്നു. തടസ്സവാദങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കാനാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ശ്രമിക്കുക. അവര്‍ക്കുള്ള വരുമാന സ്രോതസായി മാത്രം ഇത് മാറുന്നു.
ഇതിനുപുറമേയാണ് വിലത്തകര്‍ച്ച. കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞെന്നു മാത്രമല്ല, രോഗ ബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനവും കുത്തനേ കുറഞ്ഞു. എന്നിട്ടും വിലയിടിവ്. കഴിഞ്ഞ വര്‍ഷം 700 രൂപ വിലയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 320 രൂപയായി വില കൂപ്പുകുത്തി. കാപ്പിയുടെ വില ഏഴു വര്‍ഷമായി കുറഞ്ഞു വരികയാണ്. മറ്റുത്പന്നങ്ങളുടെ സ്ഥിതിയും മറിച്ചല്ല. കന്നുകാലി വളര്‍ത്തലുള്‍പ്പെടെയുള്ള ജീവനോപാധികള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ പട്ടിണിയിലും കടക്കെണിയിലും പെട്ടുഴലുകയാണ്. ബാങ്ക് വായ്പ എടുത്തുവാങ്ങിയ രണ്ടു പശുക്കള്‍ ചത്തതിനു പുറമേ മറ്റൊരു പശുവിനു രോഗം വരുകയും ചെയ്തില്‍ മനംനൊന്തു കര്‍ഷകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കോട്ടയത്തുനിന്നുവന്നത്.
ഇതിനും പുറമേയാണ് കടവും കഠിനാധ്വാനവും കൊണ്ടു മണ്ണില്‍ വിളയിക്കുന്നതെല്ലാം കാട്ടാനയും കുരങ്ങും കാട്ടുപന്നിയും എല്ലാം ഇറങ്ങി അവരുടെ വിഹാരഭൂമി ആക്കുന്നതോടെ ഞൊടിയിടകൊണ്ടു നാമാവശേഷമാവുന്നത്. ഇപ്പോള്‍ കനത്ത ചൂടില്‍ കാട്ടുതീയും സംഹാരമൂര്‍ത്തിയായി എത്തുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു. ഇതില്‍ നിന്നൊക്കെയുള്ള സംരക്ഷണത്തിനോ നഷ്ടപരിഹാരത്തിനോ അവന്‍ അര്‍ഹനല്ലെന്നുകൂടി വന്നാലോ? ചുമതലപ്പെട്ടവര്‍ കണ്ടോ കേട്ടോ അറിഞ്ഞില്ലെന്നുകൂടി മൊഴിയുകയും സ്വയം പ്രതിരോധത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുമ്പോള്‍ കര്‍ഷകന്റെ അസ്തിത്വംതന്നെ അസ്ഥാനത്താവുകയാണ്. എന്നിട്ടും ഇടുക്കി ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. ഇതു കര്‍ഷകന്റെ ഹൃദയവിലാപത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മുറിവില്‍ മുളകു തേയ്ക്കുന്ന ക്രൂരമായ നടപടി. ഏതൊരു ലോങ്ങ് മാര്‍ച്ചിനെക്കാളും ആഴത്തില്‍ സ്പര്‍ശിക്കേണ്ട, കുത്തിനോവിക്കുന്ന ഓര്‍മ്മകളാവണം ഈ കര്‍ഷക ആത്മഹത്യകള്‍. എന്നിട്ടും എന്തേ ഇങ്ങനെ. ഇതു കാണാനും രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നു കരയറ്റാനും നടപടി ഉണ്ടാവണം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന ആവശ്യം ഉയരുന്നതിവിടെയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ അത് നടപ്പിലാക്കി കഴിഞ്ഞു. 65 കോടി ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് അവരെ അനാഥരാക്കി അവഗണിച്ചിട്ടു എന്തു പുരോഗതിയാണ് ആര്‍ജ്ജിക്കാന്‍ കഴിയുക? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതു കണ്ണു തുറന്നു കാണണം. കൃഷി നാശവും വിലയിടിവും കാരണം എല്ലാ പ്രതീക്ഷകളും നശിച്ചു നാളെയെക്കുറിച്ചു ചിന്തിക്കാനാവാതെ നെഞ്ചുപൊട്ടി വിലപിക്കുന്ന കര്‍ഷകന്റെ രോദനം സര്‍ക്കാര്‍ കേള്‍ക്കാതെ പോകരുത്; കാണാതിരിക്കയുമരുത്. അങ്ങനെ വന്നാല്‍ അതു ഉഗ്രശാപമായി നിപതിക്കും.
മറവി മനുഷ്യനു അനുഗ്രഹമാണെങ്കിലും ഇത്തരം ഘട്ടത്തില്‍ പഴയ വാഗ്ദാനങ്ങള്‍ ഓര്‍ക്കാതെ വയ്യ. ഉത്പാദനച്ചിലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവിലയും സംഭരണവും ഉറപ്പാക്കുമെന്നും കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം ലാഭം ഉറപ്പാക്കുമെന്നും പറഞ്ഞതു ഇപ്പോഴത്തെ ഭരണാധികാരികളാണ്. കര്‍ഷകരെ കടരഹിതരാക്കുമെന്നാണ് 2014 ലെ പ്രകടന പത്രിക വാഗ്ദാനം ചെയ്തത്. ഇത്രയുമായാല്‍ പ്രശ്‌ന പരിഹാരമായി. പക്ഷേ, കര്‍ഷകന് ഇതൊക്കെ സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. അതുകൊണ്ടാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്. വാക്കു പാലിക്കാന്‍ ഭരണാധികാരികള്‍ക്കാവണം. അതു വാക്കിന്റെ വിലക്കുവേണ്ടി മാത്രമല്ല, അടിസ്ഥാന വര്‍ഗത്തിന്റെ നിലനില്‍പ്പിനുകൂടിയാണ്. അല്ലെങ്കിലുണ്ടാവുന്ന തകര്‍ച്ച എല്ലാവരേയും കെട്ടിവരിയുന്നതാവും. പിന്നീട് ഉയര്‍ത്തെഴുന്നേല്‍പ്പ് അസാധ്യമാവുകയും ചെയ്യും.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു