Connect with us

india

വാക്‌സിനെടുത്ത് കോലിയും സംഘവും

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരവെ വിരാത് കോലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസ് നടത്തി. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് ടീമിലെ എല്ലാവരും വാക്‌സിനേഷന്‍ നടത്തിയത്. സതാംപ്ടണില്‍ നടക്കുന്ന ഫൈനലിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ തങ്ങുന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് മല്‍സര ടെസ്റ്റ് പരമ്പരയിലും കളിക്കുന്നുണ്ട്. രാജ്യം കോവിഡ് മഹാമാരിയില്‍ തകര്‍ന്ന വേളയില്‍ ഐ.പി.എല്‍ മല്‍്‌സരങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ലോക ക്രിക്കറ്റര്‍മാര്‍. ആറ് ഇന്ത്യന്‍ നഗരങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പ് ഒടുവില്‍ കോവിഡ് കാരണം തന്നെ നിര്‍ത്തേണ്ടി വന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ടീമിലെ പലരും കോവിഡ് ബാധിതരായതോടെ മല്‍സരത്തിന്റെ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അനിശ്ചിതമായി കളി നിര്‍ത്തി വെക്കുകയായിരുന്നു. മല്‍സരങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുവെങ്കിലും വേദിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ വേദികളില്‍ എന്തായാലും മല്‍സരങ്ങള്‍ തുടരില്ല. പോയ സീസണില്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയായ യു.എ.ഇ തന്നെയാണ് പ്രധാന ബദല്‍ വേദി. മെല്‍ബണില്‍ കളി നടത്താനാവുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താല്‍പ്പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ മല്‍സരങ്ങള്‍ നടത്താന്‍ അവരും താല്‍പ്പര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ അടുത്ത മാസം മുതല്‍ രാജ്യാന്തര ക്രിക്കറ്റ് സജീവമാവുന്നതിനാല്‍ പെട്ടെന്ന് അനുയോജ്യമായ തിയ്യതികള്‍ ലഭിക്കാന്‍ സാധ്യതയില്ല.
ഇന്നലെ വാക്‌സിന്‍ എടുത്ത് പുറത്തിറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാത് കോലി എല്ലാവരോടും വാക്‌സിനെടുക്കാനുള്ള അഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയ വഴി നടത്തി. എല്ലാവരും എത്രയും വേഗം വാക്‌സിന്‍ നേടണം. അത് മാത്രമാണ് മഹാമാരിയെ തടയാനുള്ള മരുന്ന്- കോലി പറഞ്ഞു. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനേ, ഇഷാന്ത് ശര്‍മ തുടങ്ങിയവരെല്ലാം വാക്‌സിനെടുത്തു. പലരും വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോവിഡ് മഹാമാരിയെ തടയാന്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഴുവന്‍ ക്രിക്കറ്റര്‍മാരും ആഹ്വാനം ചെയ്തു.

india

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി കഴമ്പില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും അവര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുന്‍കൂട്ടി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ക്ക് നോട്ടീസയക്കണമെന്ന് തങ്ങള്‍ക്ക് പറയാനാവില്ല. അവര്‍ ഒന്നും ചെയ്യില്ലെന്ന് ഊഹിക്കാനുമാവില്ല. അവര്‍ക്ക് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദീകരണം ചോദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

നോട്ടീസിന് മറുപടി നല്‍കാന്‍ ബി.ജെ.പി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെയ് 15നകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. സുറുചി സുരി പറഞ്ഞു. പാര്‍ട്ടിക്ക് നോട്ടീസ് അയക്കണോ താരപ്രചാരകന് നോട്ടീസയക്കണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തില്‍പ്പെട്ട വിഷയമാണെന്നും അദ്ദേഹം കോടതിയല്‍ വ്യക്തമാക്കി.

Continue Reading

india

‘വോട്ട് കുത്തിയത് സൈക്കിളിന്, പോയത് താമരയ്ക്ക്’; ഉത്തര്‍പ്രദേശില്‍ ഇ.വി.എം മെഷീനില്‍ ക്രമക്കേട്

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മണ്ഡലമായ ലഖിംപൂർഖേരിയിലാണു സംഭവം

Published

on

യോഗി ആദിത്ത്യനാഥിന്റെ യു.പിയില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍(ഇ.വി.എം) പരാതി. ലഖിംപൂര്‍ ഖേരിയിലാണ് ഇ.വി.എമ്മില്‍ ക്രമക്കേട് ആരോപിച്ച് വോട്ടര്‍മാര്‍ രംഗത്തെത്തിയത്. സൈക്കിള്‍ ചിഹ്നത്തില്‍ കുത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ട് പോയതെന്നാണു പരാതി.

വോട്ടിങ് മെഷീനില്‍ സമാജ്വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിളില്‍ കുത്തിയപ്പോള്‍ വി.വി പാറ്റില്‍ ബി.ജെ.പി സ്ലിപ്പ് ആണ് തെളിഞ്ഞതെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രിസൈഡിങ് ഓഫിസര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായും വോട്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ഹിന്ദി മാധ്യമമായ ‘യു.പി തക്’ റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയപ്പോള്‍ താങ്കളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു തടയുകയായിരുന്നു പ്രിസൈഡിങ് ഓഫിസര്‍. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു. അങ്ങനെ ഇ.വി.എമ്മില്‍ സൈക്കില്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയുടെ പേരാണ് വി.വി പാറ്റില്‍ വന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഇതേസമയത്ത് വോട്ട് ചെയ്യാന്‍ ശ്രമിച്ച അഞ്ചുപേര്‍ക്ക് വോട്ട് പൂര്‍ത്തിയാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. എസ്.പിയുടെ ഉത്കര്‍ഷ് വര്‍മയാണു പ്രധാന എതിരാളി. 2014ലും 2019ലും വന്‍ ഭൂരിപക്ഷത്തിനാണ് അജയ് മിശ്ര ഇവിടെ വിജയിച്ചത്. 2021ല്‍ യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ പരിപാടിയിലേക്കു നടന്ന കര്‍ഷക പ്രതിഷേധത്തിനുനേരെയായിരുന്നു കേന്ദ്രമന്ത്രിയുടെ പുത്രന്‍ കാറിടിച്ചുകയറ്റിയത്. കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടു കര്‍ഷകരാണു കൊല്ലപ്പെട്ടത്.

ലഖിംപൂര്‍ഖേരി സംഭവം ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ലഖിംപൂര്‍ഖേരിക്കു പുറമെ യു.പിയില്‍ മറ്റ് 12 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Continue Reading

india

പോളിങ് ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് മാധവി ലത; പൊലീസിനെ കാഴ്ചക്കാരാക്കി ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പരിശോധന- വിഡിയോ

പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.

Published

on

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്‍ വിവാദ നടപടിയുമായി ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലത. പോളിങ് ബൂത്തില്‍ മാധവി സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.

ഹൈദരാബാദില്‍ എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി പരിശോധന നടത്തുന്നത്. പൊലീസിനെ കാഴ്ചക്കാരാക്കിയാണു നടപടി. സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖ വാങ്ങിയ ശേഷം ബുര്‍ഖ അഴിപ്പിച്ചാണു പരിശോധന നടത്തിയത്.

പോളിങ് ബൂത്തിനകത്ത് കയറി റിട്ടേണിങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഇവര്‍ കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വോട്ടിങ് നടപടികള്‍ തടസപ്പെടുത്തിയാണ് ഇവര്‍ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കുന്നത്. വോട്ടര്‍മാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവര്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നത്.

ഹൈദരാബാദ് ഉള്‍പ്പെടെ തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉവൈസിയും മാധവിയുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 5 വര്‍ഷം മുന്‍പുള്ള സ്ഥിതിയല്ല ഇത്തവണയെന്നും വെല്ലുവിളികളും വിഷയങ്ങളുമെല്ലാം വ്യത്യസ്തമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്ത് ആയാലും ലോക്സഭ ആയാലും എല്ലാ തെരഞ്ഞെടുപ്പിനെയും എതിരാളികളെയും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി.

പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വിവാദം സൃഷ്ടിച്ച മാധവി ലതയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി. ഹൈദരാബാദ് സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബര്‍ ബസാര്‍ ജങ്ഷനിലെ മസ്ജിദിനുനേരെ ഇവര്‍ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബര്‍ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോള്‍ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി. രാമനവമി ആഘോഷങ്ങള്‍ക്കിടെ അനിഷ്ടസംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് പള്ളി പൂര്‍ണമായും മറച്ചിരുന്നു. ഇതിനിടെയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രകോപനപരമായ നടപടി.

സംഭവം വലിയ വിവാദമായതോടെ വാര്‍ത്തകള്‍ നിഷേധിച്ച് മാധവി രംഗത്തെത്തി. താന്‍ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം. ലതയ്‌ക്കെതിരെ ചുമത്തിയത്. വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും പ്രടമായ അംഗവിക്ഷേപങ്ങള്‍ കൊണ്ടും ബോധപൂര്‍വം ഒരു മതവിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയത്.

Continue Reading

Trending