Connect with us

india

വാക്‌സിനെടുത്ത് കോലിയും സംഘവും

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരവെ വിരാത് കോലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസ് നടത്തി. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് ടീമിലെ എല്ലാവരും വാക്‌സിനേഷന്‍ നടത്തിയത്. സതാംപ്ടണില്‍ നടക്കുന്ന ഫൈനലിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ തങ്ങുന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് മല്‍സര ടെസ്റ്റ് പരമ്പരയിലും കളിക്കുന്നുണ്ട്. രാജ്യം കോവിഡ് മഹാമാരിയില്‍ തകര്‍ന്ന വേളയില്‍ ഐ.പി.എല്‍ മല്‍്‌സരങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ലോക ക്രിക്കറ്റര്‍മാര്‍. ആറ് ഇന്ത്യന്‍ നഗരങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പ് ഒടുവില്‍ കോവിഡ് കാരണം തന്നെ നിര്‍ത്തേണ്ടി വന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ടീമിലെ പലരും കോവിഡ് ബാധിതരായതോടെ മല്‍സരത്തിന്റെ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അനിശ്ചിതമായി കളി നിര്‍ത്തി വെക്കുകയായിരുന്നു. മല്‍സരങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുവെങ്കിലും വേദിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ വേദികളില്‍ എന്തായാലും മല്‍സരങ്ങള്‍ തുടരില്ല. പോയ സീസണില്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയായ യു.എ.ഇ തന്നെയാണ് പ്രധാന ബദല്‍ വേദി. മെല്‍ബണില്‍ കളി നടത്താനാവുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താല്‍പ്പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ മല്‍സരങ്ങള്‍ നടത്താന്‍ അവരും താല്‍പ്പര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ അടുത്ത മാസം മുതല്‍ രാജ്യാന്തര ക്രിക്കറ്റ് സജീവമാവുന്നതിനാല്‍ പെട്ടെന്ന് അനുയോജ്യമായ തിയ്യതികള്‍ ലഭിക്കാന്‍ സാധ്യതയില്ല.
ഇന്നലെ വാക്‌സിന്‍ എടുത്ത് പുറത്തിറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാത് കോലി എല്ലാവരോടും വാക്‌സിനെടുക്കാനുള്ള അഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയ വഴി നടത്തി. എല്ലാവരും എത്രയും വേഗം വാക്‌സിന്‍ നേടണം. അത് മാത്രമാണ് മഹാമാരിയെ തടയാനുള്ള മരുന്ന്- കോലി പറഞ്ഞു. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനേ, ഇഷാന്ത് ശര്‍മ തുടങ്ങിയവരെല്ലാം വാക്‌സിനെടുത്തു. പലരും വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോവിഡ് മഹാമാരിയെ തടയാന്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഴുവന്‍ ക്രിക്കറ്റര്‍മാരും ആഹ്വാനം ചെയ്തു.

india

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്

Published

on

ന്യൂഡൽ‌ഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരള ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും ചീഫ് ജസ്റ്റിസ് സജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം കണക്കിലെടുത്തു.

‘11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു.

Continue Reading

Film

ജയം രവി ഇനി രവി മോഹൻ; ഔദ്യോഗികമായി പേര് മാറ്റം അറിയിച്ച് തമിഴ് നടന്‍

Published

on

ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്.

“ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ ഐഡന്റിറ്റിയെ സമന്വയിപ്പിക്കുന്ന ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ കടക്കുമ്പോൾ, എല്ലാവരും എന്നെ ഇനി ജയം രവി എന്നല്ല, രവി/രവി മോഹൻ എന്നു വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥനയാണ്,” അദ്ദേഹം ‍എക്സിൽ കുറിച്ചു.

https://twitter.com/iam_RaviMohan/status/1878766496543088968

‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുന്നതായും താരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ആകർഷകമായ കഥകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സ്ഥാപനം എന്നാണ് രവി മോഹന്റെ പ്രസ്താവന.

പ്രശസ്ത എഡിറ്റർ എ. മോഹന്റെ മകനും സംവിധായകൻ മോഹൻ രാജയുടെയും ഇളയ സഹോദരനുമാണ് രവി മോഹൻ. മോഹൻ രാജ സംവിധാനം ചെയ്ത ‘ജയം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് താരം തന്റെ പേരിനു മുമ്പിൽ ‘ജയം’ എന്ന് കൂട്ടിച്ചേർത്തിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രവി,  ഭാര്യ ആരതിയുള്ള ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിൽ വിവാഹിതരായ ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്.

Continue Reading

GULF

ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പിട്ട് ഇന്ത്യ; ക്വാട്ടയിൽ മാറ്റമില്ല

10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല

Published

on

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല.

ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

Continue Reading

Trending