Connect with us

Video Stories

ഒരു മകളുടെ പ്രാണസങ്കടം

Published

on

ഡോ. ഫൗസിയ ഷെര്‍സാദ്

ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്‍ക്കും-ഉമര്‍ ഖയ്യാം.
ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്‍ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്‍ പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്‍ ബെല്ലടി ഞങ്ങളെയും ഞെട്ടിച്ചു. ‘നിങ്ങളുടെ പിതാവ്, അല്ലെങ്കില്‍ മാതാവ്, സഹോദരന്‍ അല്ലെങ്കില്‍ സഹോദരി വളരെ ഗുരുതരാവസ്ഥയിലാണ് ഉടന്‍ പുറപ്പെടുക’ ഇത്തരത്തിലുള്ള ഫോണ്‍ വിളി വരുമെന്ന ഉള്‍ഭയത്തോടെയാണ് മിക്ക പ്രവാസികളും കഴിയുന്നത്. ഫോണ്‍ ബെല്ലടിക്കുമ്പോഴുണ്ടാകുന്ന ഇത്തരത്തിലുള്ള അന്ധാളിപ്പ് ഇന്ത്യന്‍ മണ്ണില്‍ നിന്ന് പറിച്ചുനടപ്പെട്ടതുമുതല്‍ അനുഭവപ്പെടുന്നതാണ്.
ഏതാണ്ട് 10:40 നോടടുത്ത സമയത്താണ് ഭര്‍ത്താവ് ഫോണെടുത്തത്. ‘രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉപ്പ ബോധരഹിതനായി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീഴുകയും അദ്ദേഹത്തെ ആസ്പത്രിയിലാക്കുകയും ചെയ്തിരിക്കുന്നു’ എന്ന തരത്തിലുള്ള സംക്ഷിപ്ത രൂപമാണ് അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന വ്യക്തി വികാരനിര്‍ഭരനായി ഫോണില്‍ അറിയിച്ചത്. ആ ഫോണ്‍ വിളി ഞങ്ങളുടെ ജീവിതം മാറ്റുകയും മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. വികാരങ്ങള്‍ മിന്നിമറഞ്ഞു, ചോദ്യങ്ങളും ദേഷ്യവും സങ്കടവും ഒപ്പം നിറഞ്ഞു. അതേസമയം, തങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ വിവിധ തലത്തില്‍ നിന്നുള്ള ആളുകളുടെ പിന്തുണ ആശ്വാസമായി.
ഞാനപ്പോള്‍ ജോലി സ്ഥലത്തായിരുന്നു, സഹപ്രവര്‍ത്തകര്‍ എന്നെ വീട്ടിലേക്കും പിന്നീട് എയര്‍പോര്‍ട്ടിലേക്കും കൂട്ടിക്കൊണ്ടുപോയി. എന്റെ മാനസികാവസ്ഥ വായിച്ചെടുത്ത അവരെന്നെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ചില്ല. ഉപ്പയുടെ അരികിലെത്താനുള്ള വ്യഗ്രതയില്‍ ആദ്യം ലഭ്യമായ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. യാത്രയിലുടനീളം ഖുര്‍ആന്‍ ഓതുകയും ഉപ്പയുടെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുകയുമായിരുന്നു.
ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ചെറിയ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ നെഫ്രോളജിസ്റ്റായ ഭര്‍ത്താവിന് ഒരു ഡോക്ടറുമായി സംസാരിക്കാനായി. ബോധം വീഴാന്‍ തങ്ങള്‍ കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രക്ത ചംക്രമണവും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലല്ലെന്നും യാതൊരു പ്രതികരണവുമില്ലെന്നും ഡോക്ടര്‍ തുടര്‍ന്നു പറഞ്ഞു. ഹാര്‍ട്ട് ബ്ലോക്ക് അനുഭവപ്പെട്ടതു മുതല്‍ അദ്ദേഹത്തിന് ഇ.എം.ഡി (Eletcro Mechanical Dissociation) യുടെ സഹായത്തോടെ താല്‍ക്കാലിക ചലനം നല്‍കി വരികയായിരുന്നു. ഈ നിമിഷങ്ങള്‍ വളരെ നിര്‍ണായകമാണ്.
ദുബൈയില്‍ നിന്നും ഞങ്ങള്‍ വിമാനം കയറിയത് വളരെ ആശങ്കയോടെയാണ്. ഉപ്പയെക്കുറിച്ചുള്ള വളരെ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. ഒരാഴ്ച മുമ്പ് ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ചെലവഴിച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു. ഈ ഓടിപ്പാച്ചില്‍ നിര്‍ത്തി ഇനി അല്‍പം വിശ്രമമെടുക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാല്‍ തന്നെ ആദ്യ ദിവസം മുതല്‍ സഭയിലുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്‍ലമെന്റിനെക്കുറിച്ചു പറയുമ്പോഴൊക്കെ ചെറിയ കുട്ടികള്‍ക്ക് ആദ്യമായി സമ്മാനം ലഭിച്ചാലുണ്ടാകുന്ന സന്തോഷത്തോടെയാണ് അദ്ദേഹം സംസാരിക്കുക.
ഡല്‍ഹിയിലെത്തിയ ഉടന്‍ ഞങ്ങള്‍ ആര്‍.എം.എല്‍ ആസ്പത്രിയിലെത്തി. ആസ്പത്രിയിലേക്കുള്ള യാത്രയില്‍ ആര്‍.എം.എല്‍ ആസ്പത്രിയിലെ ട്രോമ കെയര്‍ ഐ.സിയുവിനു പുറത്തു കാത്തുനില്‍ക്കുന്നവരുമായി ഞങ്ങള്‍ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണെന്നായിരുന്നു അവരുടെ മറുപടി. കഴിയുന്നത്രയും വേഗം ഞങ്ങള്‍ ആസ്പത്രിയിലെത്തി. പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ആശങ്കയും പ്രതീക്ഷയും അവര്‍ക്ക് കാണാമായിരുന്നു.
അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാരുമായി സംസാരിക്കാന്‍ ട്രോമ ഐ.സി.യുവിന് പുറത്ത് ഞങ്ങള്‍ കാത്തിരുന്നു. ഉപ്പയെ കാണാന്‍ അനുവദിക്കാമെന്ന് നേരത്തെ മെഡിക്കല്‍ സൂപ്രണ്ട് ഉറപ്പു തന്നിരുന്നു. അകത്തേക്കു കടക്കാന്‍ സെക്യൂരിറ്റി സ്റ്റാഫിനോട് പലവട്ടം അഭ്യര്‍ത്ഥിച്ചു. അവസാനം ഒരു മണിക്കൂറിനു ശേഷം രണ്ടു പേര്‍ എന്നെയും ഭര്‍ത്താവിനെയും ഒരു മുറിയിലേക്കു കൊണ്ടുപോയി. ഡ്യൂട്ടി ഡോക്ടര്‍മാരായിരുന്നു അത്. ആ മുറിയിലെ ചുമരില്‍ ഒരു ടെലിമെന്ററി മോണിറ്ററുണ്ടായിരുന്നു. അതില്‍ നിരവധി രോഗികളുടെ ജീവതാളം കാണുന്നുണ്ടായിരുന്നു. അതിലൊന്നു ചൂണ്ടിക്കാട്ടി ഡോകടര്‍ പറഞ്ഞു: ‘ഇതാണ് മിസ്റ്റര്‍ അഹമ്മദിന്റെത്’. കൃത്രിമമായി ഹൃദയമിടിപ്പ് നല്‍കുന്നതാണ് കാണാനായത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലായിരുന്നു. ഇക്കാര്യം ഭര്‍ത്താവ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഡോക്ടര്‍ പെട്ടെന്ന് ഞങ്ങളെ പുറത്താക്കുകയും കാത്തിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ക്ഷമക്കും പ്രതീക്ഷക്കും പകരം ദേഷ്യവും നിരാശയും സങ്കടവുമെല്ലാം കടന്നുവന്നു. മനസിനെ നിയന്ത്രിക്കാനാവാത്ത അവസ്ഥ.
സമയം ഇഴഞ്ഞു നീങ്ങുകയാണ്. ട്രോമ കെയര്‍ ഐ.സി.യുവിനു പുറത്ത് ആളുകളുടെ എണ്ണം കൂടുകയാണ്. ഞങ്ങളുടെ കൂടെ പാര്‍ലമെന്റംഗങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ മക്കളെയെങ്കിലും അകത്തേക്ക് കടത്തിവിടണമെന്ന് അവര്‍ അപേക്ഷിക്കുകയാണ്. അതിനിടെ രണ്ടു പേര്‍ പുറത്തുവന്ന് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്‍ ഒരു നോക്ക് കാണാമെന്നും അദ്ദേഹത്തെ ആന്റി ചേംബറിലേക്ക് മാറ്റുകയാണെന്നും അറിയിച്ചു. ഐ.സി.യുവിലെ മൂലയില്‍ കര്‍ട്ടണിട്ട താല്‍ക്കാലിക സ്ഥലത്തേക്ക് ഞങ്ങളെ ആനയിച്ചു. മേലാസകലം വിവിധ യന്ത്രങ്ങള്‍ ഘടിപ്പിച്ച ഉപ്പയെ ഒരു നോക്കു കണ്ടതും ഞാന്‍ ഉപ്പായെന്ന് വിളിച്ചലറി. ഞാനാദ്യം കരുതിയത് കാല്‍പാദ ഭാഗമായിരിക്കുമെന്നാണ്. പിന്നീടാണ് മുകള്‍ ഭാഗമാണെന്ന സത്യം തിരിച്ചറിഞ്ഞത്. മുഖം ചെരിഞ്ഞാണ് കിടന്നിരുന്നത്. നിരവധി പ്ലാസ്റ്ററുകളാല്‍ പൊതിഞ്ഞിരുന്നു. തല മുകളിലേക്ക് ഉയര്‍ത്തിവെച്ച നിലയിലും നെഞ്ച് ദ്രുതഗതിയില്‍ ചലിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഐ.സി.യുവിനകത്ത് കടക്കാന്‍ അനുവാദമില്ലെന്നു പറഞ്ഞ് സെക്കന്റുകള്‍ക്കം തങ്ങളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. തങ്ങളത് അനുസരിച്ചു. അതേസമയം, ധാര്‍മ്മിത രോഷവും വിനയവും നിരാശയും ദേഷ്യവുമെല്ലാം ഞങ്ങളെ പിടികൂടിയിരുന്നു. ഉപ്പയുടെ മുഖവും നെഞ്ചും സാധാരണയേക്കാള്‍ മൂന്നിരട്ടിയോളം തടിച്ചിരുന്നു. ഉപ്പയുടെ നെഞ്ചില്‍ സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രം ശക്തമായി ഇടിച്ചുകൊണ്ടിരിക്കുകയാണെന്ന ആ യാഥാര്‍ത്ഥ്യം പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയതു മുതല്‍ അതായത് രണ്ടു മണി മുതല്‍ ഈ യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി അവിടെയുണ്ടായിരുന്ന സഹായി കാണുന്നുണ്ടായിരുന്നു. യന്ത്രത്തിന്റെ നിരന്തരമായ ബീപ് ശബ്ദം എന്റെ ശരീരത്തെ വിറകൊള്ളിച്ചു. വളരെ അടിയന്തര ഘട്ടത്തില്‍ അബോധാവസ്ഥയില്‍ നിന്ന് ഉണര്‍ത്താന്‍ യന്ത്ര സഹായത്തോടെ നെഞ്ചില്‍ ഇടിക്കുന്ന ഈ സംവിധാനം (Lucas, Autopulse) നാല്‍പതു മിനിറ്റു വരെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഉള്ളിലുള്ള അവയവങ്ങള്‍ക്ക് പൊട്ടല്‍ പോലുള്ള അവസരത്തില്‍ മാത്രമേ യന്ത്രം ഇതില്‍ കൂടുതല്‍ സമയം ഉപയോഗിക്കാന്‍ കഴിയുകയുള്ളു.
ഉപ്പയെ കാണണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ ആരെയും അകത്തേക്ക് വിടരുതെന്ന് ‘മുകളില്‍’ നിന്ന് ഉത്തരവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഈ നിലപാടു തന്നെയാണ് സഹോദരന്‍ വന്നപ്പോഴും ഡോക്ടര്‍മാര്‍ കൈക്കൊണ്ടത്. ശക്തമായ പിന്തുണയുമായാണ് സോണിയാജി വന്നത്. വന്നപാടെ അവരെന്നെ കെട്ടിപ്പിടിച്ചു. ഉച്ച മുതല്‍ തന്നെ നിരവധി എം.പിമാര്‍ ആസ്പത്രിയില്‍ കാത്തിരിക്കുന്നുണ്ട്. എല്ലാവരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. ആര്‍ക്കും പ്രശ്‌നത്തില്‍ ഇടപെടാനോ അകത്തേക്ക് കടക്കാനോ കഴിഞ്ഞിരുന്നില്ല. ബൗണ്‍സര്‍മാരായിരുന്നു എണ്ണത്തില്‍ കൂടുതല്‍. ഐ.സി.യു വിലെ വര്‍ക്കിങ് ഏരിയയില്‍ ഏതാനും ഡോക്ടര്‍മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവിടത്തെ ശാന്തത നിറഞ്ഞ അന്തരീക്ഷം ഞങ്ങള്‍ക്ക് കാണാമായിരുന്നു. അപ്പോഴും ഓട്ടോപ്ലസ് യന്ത്രത്തിന്റെ ബീപ് ശബ്ദം വേദനയോടെ ഞങ്ങളുടെ ചെവിയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഓരോ ശബ്ദത്തിലും ഉപ്പയുടെ ശരീരം ഉയരുകയും താഴുകയും ചെയ്യുന്ന അവസ്ഥ എനിക്ക് അനുഭവപ്പെട്ടു. രാത്രി പന്ത്രണ്ടു മണി, പെട്ടെന്ന് സഹോദരന്‍ ഉപ്പയെ കാണണമെന്ന് ആവശ്യപ്പെട്ടു. ECMO എടുക്കാനായി പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും അപ്പോള്‍ ഉപ്പയെ കാണാമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. രക്തത്തില്‍ കൃത്രിമമായി ഓക്‌സിജന്‍ കലര്‍ത്തി പ്രവഹിപ്പിക്കുന്നതിനെയാണ് ഋഇങഛ എന്നു പറയുന്നത്. ശ്വാസകോശം പ്രവര്‍ത്തനക്ഷമമല്ലാത്തപ്പോഴോ ശസ്ത്രക്രിയാ വേളയിലോ ആണ് ഇത്തരം സംവിധാനമുപയോഗിക്കുക. അതിനാല്‍ ഉപ്പയുടെ അവസ്ഥ എങ്ങനെയാണെന്ന് തിരിച്ചറിയാനായില്ല. പൊതുവില്‍ ഹൃദയമോ ശ്വാസകോശമോ തകരാറിലായാല്‍ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമാണ് ഇത്തരം യന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തുക. ഭര്‍ത്താവാണ് ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നത്. ഞാനുമായി ഒന്നും ചര്‍ച്ച ചെയ്തിരുന്നില്ല. ഓട്ടോപ്ലസ് പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എന്തുകൊണ്ട് തങ്ങളോട് ആരാഞ്ഞില്ലെന്ന് ഡോക്ടര്‍മാരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഒരുത്തരവും ഉണ്ടായിരുന്നില്ല. ആദ്യം ബ്രെയിന്‍ സ്റ്റെം ടെസ്റ്റ് നടത്താതെ ഋഇങഛ എടുക്കുന്നതെന്തിനാണെന്ന ചോദ്യത്തിനു ശേഷമാണ് ഡോക്ടര്‍മാര്‍ അല്‍പം അയഞ്ഞതും ഋഇങഛ താമസിപ്പിക്കാന്‍ തീരുമാനിച്ചതും. തലച്ചോറിന്റെ പ്രവര്‍ത്തനവും കുഴപ്പങ്ങളും ബ്രെയിന്‍ സ്റ്റെം ടെസ്റ്റിലൂടെ മനസിലാക്കാനാകും. കാത്തിരിപ്പ് നീണ്ടതല്ലാതെ രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഒന്നും സംഭവിച്ചില്ല.
എം.പിമാര്‍ക്കും ക്ഷമ നശിച്ചു വരികയാണ്. അഹമ്മദ് സാഹിബിന്റെ മക്കളെയെങ്കിലും അകത്തു കടക്കാന്‍ അനുവദിക്കണമെന്ന് ചില എം.പിമാര്‍ സെക്യൂരിറ്റിക്കാരോടും ബൗന്‍സര്‍മാരോടും ആവശ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നു. അതെല്ലാം അവര്‍ നിരസിച്ചു. നിങ്ങള്‍ വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്‌തോളൂവെന്ന് എം.കെ രാഘവന്‍ എം.പി ദേഷ്യത്തോടെ പറയുന്നത് കേട്ടു. അഞ്ച് മിനിറ്റുകൂടി കാത്തിരിക്കാന്‍ ഒരു പൊലീസ് ഓഫീസര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ അത് രണ്ടു മണി വരെ തുടര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. അവസാനം ഞങ്ങള്‍ ഡോക്ടര്‍മാരോട് സംസാരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 2017 ഫെബ്രുവരി ഒന്ന് സമയം പുലര്‍ച്ചെ 2: 15. ഉപ്പക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
വൈദ്യശാസ്ത്ര അവഗണന വീഴ്ചയാകുമ്പോള്‍ ഗുരുതരമായ പരിക്കോ അല്ലെങ്കില്‍ മരണം തന്നെയോ ആയിരിക്കും അതിന്റെ ഫലം. ആതുര സേവന രംഗത്തെ അലംഭാവം മാത്രമാണ് അദ്ദേഹത്തെ മരണത്തിലെത്തിച്ചത്. ശരിയായ ചികിത്സ പോലും നല്‍കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചില്ല. ജീവിതത്തിലുടനീളം അനീതിക്കെതിര പോരാടുകയും ശബ്ദിക്കുകയും ചെയ്ത റാം മനോഹര്‍ ലോഹ്യയുടെ നാമത്തിലുള്ള ആസ്പത്രിയിലാണ് ഈ അനീതി നടന്നത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഈ നീതി നിഷേധത്തിനെതിരെ ഞങ്ങള്‍ക്കൊപ്പം നിന്ന് ശബ്ദിക്കുമായിരുന്നുവെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല.
ചില ഹൃദയശൂന്യമായ വിരോധാഭാസമല്ലാതെ ഇപ്പോള്‍ ഒരുത്തരവും ബാക്കിയാവുന്നില്ല. ആരോഗ്യ സംരക്ഷണത്തിലെ ലീഡര്‍ഷിപ്പ് എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ആര്‍.എം.എല്‍ ആസ്പത്രിയിലെ വെബ്‌സൈറ്റില്‍ അഭിമാനത്തോടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എന്തു തരത്തിലുള്ള നേതൃത്വമാണ് നിങ്ങള്‍ പറയുന്നത്? വിരട്ടലിന്റെയോ സത്യം മറച്ചുവെക്കലിന്റെയോ? ഭാവി ഡോക്ടര്‍മാരുടെ മനസും ആത്മാവും നശിപ്പിക്കുന്നതാണോ നിങ്ങളുടെ സാരഥ്യം? മരിച്ചവരോടുള്ള ആക്രമണമാണോ നിങ്ങളുടെ പ്രാമാണിത്വം?
24 ഡോക്ടര്‍മാര്‍ ഇ അഹമ്മദിനെ ചികിത്സിക്കാനുണ്ടായിരുന്നുവെന്നാണ് ആര്‍.എം.എല്‍ ആസ്പത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞത്. ആരില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ല, ആരും ഒന്നും വിശദമാക്കുകയോ ഞങ്ങളുടെ അനുമതി തേടുകയോ ചെയ്തിട്ടില്ല. എന്നാലിപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് മെഡിക്കല്‍ സൂപ്രണ്ട് ആദരണീയ വ്യക്തിത്വം തന്നെയാണെന്നാണ്. സഹാനുഭൂതിയുടെയും ബഹുമാനത്തിന്റെയും മാന്യതയുടെയും മൂല്യങ്ങള്‍ നിങ്ങളുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നുണ്ട്. ഞാന്‍ ചോദിക്കട്ടെ, 2017 ജനുവരി 31 ന് ഇതൊക്കെ എവിടെയായിരുന്നു ?. ഞാനും ഒരു ഡോക്ടറാണ്, ഞങ്ങള്‍ക്കും ഒരു കുടുംബമുണ്ട്. ഇര എന്ന നിലയില്‍ ഇതിനെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.
എന്റെ പിതാവ് ജനപ്രതിനിധിയാണെന്നത് മറന്നേക്കാം. അദ്ദേഹമൊരു മുന്‍ മന്ത്രിയാണെന്നതും അവഗണിക്കാം. എന്നാല്‍ അദ്ദേഹം രാജ്യത്തെ പ്രായമായൊരു രാജ്യതന്ത്രജ്ഞനായിരുന്നുവെന്ന കാര്യം മറക്കരുതായിരുന്നു. അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് പിതാവായിരുന്നുവെന്ന കാര്യം ഓര്‍ക്കണമായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ അദ്ദേഹത്തിന്റെ ശബ്ദം അലയടിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം വിസ്മരിക്കരുതായിരുന്നു. ഈ ശബ്ദത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ല. ഉപ്പയുടെ ശബ്ദം നിലയ്ക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. അവസാന ശ്വാസം വരെ അദ്ദേഹം എല്ലാവര്‍ക്കും ഒരു സന്ദേശമായിരുന്നു. ഏതാനും ചില ഡോക്ടര്‍മാര്‍ക്കെങ്കിലും മനസ്സാക്ഷിയുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ദയവായി അവര്‍ കാര്യങ്ങള്‍ വിശദീകരിക്കണം.
ഈ വര്‍ഷം പേഷ്യന്റ് ബില്‍ ഓഫ് റൈറ്റ്‌സ് (രോഗികളുടെ അവകാശ സംരക്ഷണ ബില്ല്) ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സമയമാകുമ്പോള്‍ സമാധാനത്തോടെയും അന്തസോടെയും മരിക്കുകയും ചെയ്യാന്‍ എല്ലാ രോഗികള്‍ക്കും സാധ്യമാകുന്ന വിധം അത്തരമൊരു ബില്‍ പാര്‍ലമെന്റ് പാസാക്കുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending