Connect with us

News

സി.ആറിനെ ബെഞ്ചിലിരുത്തിയതില്‍ പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റിനെതിരെ രോഷം പുകയുന്നു

രാജ്യത്തിന്റെ ജഴ്‌സിയില്‍ 195 മല്‍സരങ്ങള്‍ കളിച്ച അതിവിഖ്യാതനായ ഒരു താരം. 118 ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ കളിക്കാരന്‍. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തി അദ്ദേഹത്തെ വേദനയോടെ പറഞ്ഞയച്ച പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റിനെതിരെ രോഷം പുകയുകയാണ്.

Published

on

ദോഹ: അത് ചതിയായിരുന്നോ…? അത്തരത്തിലാണ് ലോക ഫുട്‌ബോളിലെ ചര്‍ച്ചകള്‍. രാജ്യത്തിന്റെ ജഴ്‌സിയില്‍ 195 മല്‍സരങ്ങള്‍ കളിച്ച അതിവിഖ്യാതനായ ഒരു താരം. 118 ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ കളിക്കാരന്‍. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തി അദ്ദേഹത്തെ വേദനയോടെ പറഞ്ഞയച്ച പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റിനെതിരെ രോഷം പുകയുകയാണ്. ടീമില്‍ വ്യക്തിഗതമായ എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് മൈതാനത്ത് പ്രകടിപ്പിക്കേണ്ടതായിരുന്നില്ല. ലോകകപ്പ് പോലെ വലിയ വേദിയില്‍, അതും നിര്‍ണായക മല്‍സരത്തില്‍ ലോകത്തിലെ ഒന്നാം നിര താരങ്ങളിലൊരാള്‍ ബെഞ്ചിലിരിക്കുക എന്നത് ഒരു താരത്തോടും ഒരു കോച്ചും ടീമും ഇത് വരെ ചെയ്യാത്ത ചതിയാണ്.

ലിയോ മെസിയെ ഇത്തരത്തില്‍ അര്‍ജന്റീന ബെഞ്ചിലിരുത്തില്ല. നെയ്മറെ ബ്രസീലോ, എംബാപ്പേയെ ഫ്രാന്‍സോ ഇരുത്തില്ല. അവരുടെ സാന്നിധ്യം മൈതാനം ആഗ്രഹിക്കുന്നത് പല തരത്തിലാണ്. സൂപ്പര്‍ താരങ്ങള്‍ മൈതാനത്ത് വരുമ്പോള്‍ പ്രതിയോഗികള്‍ സ്വാഭാവികമായും പതറും. സി.ആര്‍ തുടക്കം മുതല്‍ കളിച്ചിരുന്നെങ്കില്‍ മൊറോക്കോയുടെ ഗെയിം പ്ലാന്‍ മാറുമായിരുന്നു.

അദ്ദേഹത്തെ മാത്രം ജാഗ്രതയോടെ ശ്രദ്ധിക്കാന്‍ ഒരു ഡിഫന്‍ഡര്‍ നിയോഗിക്കപ്പെടും. അത്തരത്തില്‍ വരുമ്പോള്‍ ഗോണ്‍സാലോ റാമോസ് ഉള്‍പ്പെടുന്ന മറ്റ് മുന്‍നിരക്കാര്‍ക്ക് അവസരങ്ങള്‍ കൈവരും. മെസിയെ പ്രതിയോഗികള്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റ് അര്‍ജന്റീനക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നത് പോലെ. അവസരവാദിയാണ് സി.ആര്‍. ഏത് ആങ്കിളില്‍ നിന്നും അദ്ദേഹം ഗോള്‍ നേടും. ഫ്രീകിക്കുകളും കോര്‍ണര്‍ കിക്കുകളും സുന്ദരമായി പായിക്കും. ഇത്തരത്തില്‍ ഒരു മികച്ച താരം ബെഞ്ചില്‍. അനുഭവസമ്പത്ത് വലിയ ഘടകമാണ്. വലിയ മല്‍സരങ്ങളുടെ മനസ് അറിഞ്ഞ് തന്നെ കളിക്കാനാവും. ഇതെല്ലാം കളഞ്ഞുകുളിക്കപ്പെട്ടു.

പോര്‍ച്ചുഗല്‍ ടീമിന് ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. പ്രാഥമിക റൗണ്ടില്‍ റൊണാള്‍ഡോയെ കേന്ദ്രീകരിച്ചായിരുന്നു കാര്യങ്ങള്‍. പക്ഷേ നോക്കൗട്ടിലേക്ക് വന്നപ്പോള്‍ കഥ മാറി. അദ്ദേഹത്തിന് പകരക്കാരനായി കളിച്ച റാമോസ് മികച്ച യുവതാരമാണ്. ഹാട്രിക്ക് സ്‌ക്കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായി. സ്വിറ്റ്‌സര്‍ലന്‍ഡിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ കടന്നാക്രമണം നടത്തിയതിലുൂടെ ലഭിച്ച നേട്ടമായിരുന്നു അത്. മൊറോക്കോ സ്വിറ്റ്‌സര്‍ലന്‍ഡായിരുന്നില്ല. അവരുടെ ഡിഫന്‍സ് അതിശക്തമായിരുന്നു. അഷ്‌റഫ് ഹക്കീമി നയിക്കുന്ന പ്രതിരോധ മികവില്‍ തന്നെയാണ് ടീം സെമിയിലെത്തിനില്‍ക്കുന്നത്. ആ ഡിഫന്‍സ് കീറിമുറിക്കുക എളുപ്പമല്ലെന്ന് മനസിലാക്കി തന്നെ തന്ത്രപരമായി റൊണാള്‍ഡോയെ കളിപ്പിക്കാനുള്ള തീരുമാനമായിരുന്നു കോച്ച് ഫെര്‍ണാണ്ടോ സാന്‍ഡോസില്‍ നിന്നും പ്രതീക്ഷിച്ചത്. അതിന് പകരം അദ്ദേഹം വിജയ സംഘമെന്ന മുദ്ര കുത്തി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കളിച്ചവരെ തന്നെ ആദ്യ ഇലവനില്‍ പരീക്ഷിച്ചു. റാമോസിന് ഒന്നും ചെയ്യാനായില്ല.

വളരെ വൈകി സി.ആറിനെ രംഗത്തിറക്കിയപ്പോഴാകട്ടെ മൊറോക്കോ മല്‍സരത്തില്‍ മാനസിക മുന്‍ത്തൂക്കം കൈവരിച്ചിരുന്നു.സ.ആറിനോട് പോര്‍ച്ചുഗല്‍ ഇത് ചെയ്യരുതായിരുന്നു എന്ന് ലോകം ഉച്ചത്തില്‍ പറയുന്നു. അത് കേവലമായ താരാരാധനയില്‍ നിന്നല്ല. അദ്ദേഹത്തിന്റെ മികവ് കണ്ടതില്‍ നിന്നാണ്.

അവസാന ലോകകപ്പില്‍ കളിക്കുന്ന ഒരു 37 കാരനെ ഇത്തരത്തില്‍ വേട്ടയാടിയവര്‍ ആരായാലും അത് സാരമായി ബാധിക്കാന്‍ പോവുന്നത് സാന്‍ഡോസ് എന്ന കോച്ചിനെ തന്നെയാണ്. ഒരു പരിശീലകന്‍ മികച്ച പരിശീലകനാവുന്നത് ടീം വിജയിക്കുമ്പോഴാണ്. ടീമിന്റെ വലിയ വിജയങ്ങള്‍ക്ക് ഇത് വരെ കോച്ചിനെ സഹായിച്ചത് മറ്റാരുമായിരുന്നില്ല. യൂറോപ്യന്‍ കിരീടം പോര്‍ച്ചുഗല്‍ നേടയത് സി.ആര്‍ മികവിലായിരുന്നു. സമീപകാലത്തെ വിജയങ്ങളെല്ലാം അത്തരത്തില്‍ തന്നെ. എന്നിട്ടും ചരിത്രം ഓര്‍മപ്പെടുത്തുന്ന ഒരു ചാമ്പ്യന്‍ഷിപ്പില്‍ കണ്ണ് തുടച്ച് മഹാനായ താരം മടങ്ങുമ്പോള്‍ അത് മറക്കാനാവാത്ത ഫുട്‌ബോള്‍ വേദനയായി മാറുന്നു.

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending