Video Stories
ശിരോവസ്ത്രം നിഷിദ്ധമാകുന്ന കാലം
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ രണ്ടാമത്തെ അധ്യായത്തില്‍ ഇന്ത്യയിലെ മുസ്ലിംകള് അനുഭവിക്കുന്ന പൊതുവായ ചില പ്രശ്നങ്ങളെപ്പറ്റി ഇങ്ങിനെയൊരു പരാമര്‍ശമുണ്ട്. ‘മുസ്ലിമായി തിരിച്ചറിയപ്പെടുന്നത് പ്രശ്നമാണെന്ന് പലരും കരുതുന്നു. മുസ്ലിം സ്വത്വം രൂപപ്പെടുത്തുന്ന പര്‍ദ്ദ, താടി, തൊപ്പി എന്നിവയൊക്കെ ഇന്ത്യന്‍ മുസ്ലിംകള്ക്ക് തനിമ നല്കുമ്പോള് തന്നെ, പൊതുരംഗത്ത് അതവര്‍ക്ക് ഉത്കണ്ഠക്ക് കാരണമാണ്. ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീകള്‍ക്ക് കോര്‍പറേറ്റ് ഓഫീസുകളില്‍ ജോലി കിട്ടാന്‍ വിഷമമാണെന്ന് സമിതിയുമായി സംസാരിച്ച സ്ത്രീകള്‍ പറഞ്ഞു. പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീകള്‍ക്ക് മാന്യമല്ലാത്ത പെരുമാറ്റമാണ് മാര്‍ക്കറ്റില്‍ നിന്നും ആസ്പത്രിയില്‍ നിന്നും സ്കൂളില്‍ നിന്നും ബസില്‍ നിന്നുമൊക്ക കിട്ടുന്നത്’. റിപ്പോര്‍ട്ടിന്റെ ആമുഖമായി വരുന്ന അധ്യായത്തില്‍ ഒന്നില്‍ ‘സ്വത്വം പൊതു സ്ഥലങ്ങളിലെ കാഴ്ച’ എന്ന തലക്കെട്ടിന് താഴെയാണ്, ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി വിരമിച്ച രജീന്ദര്‍ സച്ചാര്‍ ഇങ്ങിനെ എഴുതിയിട്ടുള്ളത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍, കേന്ദ്ര സര്‍ക്കാറിന്റെ ലോക വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കേരളത്തില്‍ നിന്നെത്തിയ മൂന്ന് വനിതാ പ്രസിഡണ്ടുമാരുടെ ‘ഹിജാബ്’ അഴിപ്പിക്കാന്‍ ശ്രമിച്ചത് സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞ വസ്തുതകളെ എത്രമാത്രം ശരിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ്. ‘മതപരമായ വസ്ത്രമാണ് എന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശിരോവസ്ത്രം വാങ്ങിവെച്ചു’ എന്നാണ് ഒരു പ്രമുഖ പത്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം വകുപ്പ് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പ് നല്‍കുന്നതാണ്. ‘എല്ലാ ആളുകളും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരുപോലെ അവകാശം ഉള്ളതാകുന്നു’ എന്നാണ് 25-ാം വകുപ്പില്‍ പറയുന്നത്. ഇവിടെ ‘ആചരിക്കുന്നതിനും’ എന്നു പറയുന്നത് അവരവരുടെ വിശ്വാസരീതി അനുസരിച്ചുള്ള വസ്ത്രധാരണത്തിനുള്ള അവകാശവും ഉള്‍പ്പെടും. അതുകൊണ്ടാണ് ഈ വകുപ്പിന്റെ വിശദീകരണം ഒന്ന് ആയി ‘കൃപാണുകള്‍ ധരിക്കുന്നതും കൊണ്ടുനടക്കുന്നതും സിഖുമത വിശ്വാസത്തില്‍ ഉള്‍പ്പെടുന്നതായി കരുതപ്പെടേണ്ടതാണ്’ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്. കൃപാണ്‍ ആയുധ രൂപത്തിലുള്ള വസ്തു ആയതുകൊണ്ടാണ് അത് ധരിക്കുന്നതിന് പ്രത്യേകമായി അനുമതി ഭരണഘടന സിഖ് മത വിശ്വാസികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഹിജാബ് ധരിക്കുന്നതിന് പ്രത്യേകമായ ഒരു അനുമതി നല്‍കേണ്ട കാര്യമില്ല. അത് ഒരു വസ്ത്രം മാത്രമാണ്. കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രവും മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഹിജാബും ഏറെക്കുറെ ഒരേ രീതിയിലുള്ളതാണ്. ഇതൊക്കെ എത്രയോ കാലമായി ലോകത്ത് എല്ലായിടത്തുമുള്ള ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഇവിടെ പക്ഷേ അതൊന്നുമല്ല വിഷയം. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ മുസ്ലിമായി തിരിച്ചറിയപ്പെടുന്നതാണ് പ്രശ്നം. അത് പേരുകൊണ്ടാവാം, ഹിജാബ് കൊണ്ടാകാം, താടിയും തൊപ്പിയും വെച്ചതുകൊണ്ടാകാം, ഇങ്ങിനെ എന്തുമാകാം. ഇത് വന്നുവന്ന് അവര്‍ കഴിക്കുന്ന ഭക്ഷണ പാത്രത്തിലേക്ക് കൂടി എത്തിയപ്പോഴാണ് വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചു എന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ വധിച്ചുകളയാനുള്ള സാഹചര്യം ഉണ്ടായത്.
ഈ മനോഭാവം ആഗോളതലത്തില്‍ തന്നെ വ്യാപിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റല്‍ മുറിയില്‍ ‘എന്റെ ജനനമാണ് എന്റെ പ്രശ്നം’ എന്ന് എഴുതിവെച്ചാണ് രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ത്ഥി ജീവിതം അവസാനിപ്പിച്ചത്. ഇന്ത്യയിലെ ദലിതനും ആദിവാസിയും അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനും അനേകം രാജ്യങ്ങളിലെ ഗോത്ര വര്‍ഗങ്ങളും ഇങ്ങിനെ അവരുടെ ജനനം തന്നെയാണ് അല്ലെങ്കില്‍ അവര്‍ ഏതു വിഭാഗത്തില്‍പെട്ടവരാണ് എന്ന് തിരിച്ചറിയപ്പെടുന്നതാണ് പ്രശ്നം. ഇങ്ങിനെ ജനനവും വിശ്വാസവും പേരുംകൊണ്ട് തന്നെ പ്രശ്നക്കാരായി മുദ്രകുത്തപ്പെടുന്ന ഒരു അവസ്ഥയിലേക്ക് ആഗോള തലത്തില്‍ തന്നെ മുസ്ലിംകള് എടുത്തെറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായ മുസ്ലിം വിരുദ്ധനിലപാടുകള്‍ സ്വീകരിക്കുകയെന്നത് ആഗോള തലത്തില്‍ തന്നെ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയതോടെ ഇക്കൂട്ടര്‍ക്ക് വലിയ ആവേശവുമായി.
തൊട്ടുപുറകെ പുതിയ നിയമ നിര്‍മ്മാണവുമായി ഇസ്രാഈലും രംഗത്തെത്തി. ബാങ്കു വിളി നിരോധിക്കുന്നതിനുള്ള ബില്ല് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം നേടിയിരിക്കുകയാണ്. ഈ ബില്‍ പാസാകുന്നതോടെ ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെയും പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. നിയമം ലംഘിച്ച് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിച്ചാല്‍ 2700 ഡോളര്‍ പിഴ നല്‍കണമെന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു, ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു എന്നൊക്കെയാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.
അമേരിക്ക ‘ട്രംപേരിക്ക’ ആയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും പല രാജ്യങ്ങളില്‍ നിന്നും ഇങ്ങിനെ പലതും പ്രതീക്ഷിക്കാം. ട്രംപ് പ്രസിഡണ്ടായി വന്നതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാകുമെന്ന് വിശ്വസിക്കുന്നവരാണ് അധികമുള്ളത്. കഴിഞ്ഞ കുറെ കാലമായി ഇന്ത്യ ഏറെക്കുറെ അമേരിക്കന്‍ പക്ഷത്തുതന്നെയാണുള്ളത്. പക്ഷെ പുതിയ സാഹചര്യത്തില്‍ ഇത് കുറെക്കൂടി ദൃഢമായേക്കാം. ഇസ്രാഈലുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയും ഇസ്രാഈലുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നു എന്നതിന് ഈ രാജ്യങ്ങള്‍ തമ്മിലുള്ള കേവല നയതന്ത്ര ബന്ധങ്ങള്‍ വളരുന്നു എന്നതിനപ്പുറം ചില മാനങ്ങളുണ്ട്. ഇതാണ് നമ്മെ അസ്വസ്ഥമാക്കുന്നത്.
ശിരോവസ്ത്രത്തോടുള്ള വിരോധം ബാങ്ക് വിളിയോടുള്ള അസഹിഷ്ണുത ഇതൊക്കെ ചില ലക്ഷണങ്ങളാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഓസ്ട്രേലിയയിലുമൊക്കെ ഹിജാബ് ധരിക്കുന്നതിനെതിരെ നീക്കങ്ങളുണ്ടായി. ഹിജാബ് ആഗോളതലത്തില്‍ തന്നെ ഇത്ര വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരുകാലം മുമ്പുണ്ടായിട്ടില്ല. ഏറ്റവും അവസാനം അത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഒരു ചടങ്ങിലായി എന്നുമാത്രം.
കേവലം ഒരു വസ്ത്രത്തിന് നേരെയുള്ള അസഹിഷ്ണുതയല്ല ഇത്. ഒരു സംസ്കാരത്തോടുള്ള വെറുപ്പിന്റെ രാഷ്ട്രീയമാണ്. ലോകത്തിനു മുന്നില്‍ ഒരു പൊതുശത്രുവിനെ പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഒപ്പം ഇസ്ലാം ലോകത്തിന് നല്കിയ നവോത്ഥാനത്തിന്റെ അംശങ്ങളെ തമസ്കരിക്കുന്നതിനുള്ള ഗൂഢപദ്ധതികളുമുണ്ട്. അത് ചിലപ്പോള്‍ ഹിജാബിനെതിരായും ബാങ്ക് വിളിയോടുള്ള എതിര്‍പ്പായും ബീഫ് നിരോധനമായും പുറത്തുവരുന്നു എന്ന് മാത്രം.
ഈയൊരു സാഹചര്യത്തെ വിലയിരുത്തി കവിയും ചിന്തകനുമായ സച്ചിദാനന്ദന് ഇങ്ങിനെ എഴുതുന്നു: ‘യൂറോപ്യന്‍ നവോത്ഥാനത്തിനും ശാസ്ത്രം, തത്വചിന്ത, കല, സാഹിത്യം തുടങ്ങിയവയുടെ വികാസത്തിനും ഇസ്ലാം നല്കിയ മഹനീയമായ സംഭാവനകള്‍ ലോകത്തെ അറിയിക്കേണ്ടതുണ്ട്. ഒപ്പംതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഇസ്ലാം മത വിശ്വാസികളായിരുന്ന ദേശീയ പ്രാദേശിക നേതാക്കള്‍ നല്കിയ ഗണ്യമായ പിന്തുണയും വ്യക്തമാക്കപ്പെടണം. മൗലാന അബുല്‍കലാം ആസാദും സര്‍സയ്യിദും മുതല്‍ മുഹമ്മദ് അബ്ദുറഹ്മാനും മക്തി തങ്ങളും വരെയുള്ള സമൂഹ പരിഷ്കര്‍ത്താക്കളുടേയും പൈതൃകം ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും വേണം. വിശേഷിച്ചും ദേശവഞ്ചകര്‍ ദേശസ്നേഹികളും തുണച്ചവര്‍ ദേശദ്രോഹികളായ ‘വിദേശികളും’ ആയി ചിത്രീകകരിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ ( മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം 47)
ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ ഹിജാബ് ധാരികള്‍ പുറത്താക്കപ്പെടുമ്പോള്‍ സച്ചിദാനന്ദന് പറഞ്ഞവരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഹിജാബ് ധാരിണിയെ കാണാം. മൗലാന മുഹമ്മദ് അലിയുടേയും ശൗക്കത്ത് അലിയുടേയും മാതാവ് ബീഉമ്മയാണ് അത്. ഇങ്ങിനെയുള്ള ധീര ദേശാഭിമാനികളായ ഹിജാബ് ധാരികളായിരുന്ന നിരവധി വനിതകളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാണാം അവരുടെ പിന്മുറക്കാരാണ് ഗുജറാത്തില്‍ നടന്ന വനിതാ സമ്മേളനത്തിന് കേരളത്തില്‍ നിന്നെത്തിയ ശിരോവസ്ത്രധാരികള്‍ എന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ അറിയണം.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
india3 days ago
യുപിയില്‍ മുസ്ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്