Connect with us

india

അശോകചക്രവും കുടച്ചക്രവും യൂ ടൂ ബ്രിട്ടാസ് …!

മഹാനായ അശോകചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്‍ ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്‍ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്.

Published

on

കാലം, കാലികം/കെ.എന്‍.എ ഖാദര്‍

ചന്ദ്രിക പംക്തി

യൂ ടൂ ബ്രൂട്ടസ്’ എന്ന പ്രയോഗം ഏവര്‍ക്കും സുപരിചിതമാണ്. മുജാഹിദ് സമ്മേളനശേഷം ആ പ്രയോഗം ഭേദഗതി ചെയ്ത് ‘യൂ ടൂ ബ്രിട്ടാസ്’ എന്നാക്കിമാറ്റിയിരിക്കുന്നു. ആ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ളയെന്ന ഗവര്‍ണറേയും മുരളീധരന്‍ എന്ന മന്ത്രിയേയും ക്ഷണിച്ചതുകൊണ്ട് അവരുടെ ഫാഷിസ്റ്റ് നിലപാടില്‍ മാറ്റംവരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് അദ്ദേഹം പലതവണ ചോദിച്ചു. ബ്രിട്ടാസിനെയും ബിനോയ്‌വിശ്വത്തെയും മുഖ്യമന്ത്രിയേയും മറ്റും ക്ഷണിച്ചുവരുത്തിയത് കൊണ്ട് അവരുടെ സ്റ്റാലിനിസ്റ്റ് സ്വഭാവത്തില്‍ മാറ്റംവരുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിക്കാന്‍ ആരുമുണ്ടായില്ല. അവിടെ വന്നു പ്രസംഗിച്ചു മടങ്ങിയ രാഷ്ട്രീയക്കാരാരും അവരുടെ നിലപാടുകള്‍ മാറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മുജാഹിദുകള്‍ അവരുടെ നിലപാടുകളിലും മാറ്റംവരുത്തേണ്ടതില്ലല്ലോ. ഇന്ത്യയിലെ ഇടതുപക്ഷം സംഘ്പരിവാറിനോട് ദേശീയതലം മുതല്‍ താഴോട്ട് ഐക്യത്തിലേര്‍പ്പെടാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. പാവം മുജാഹിദുകള്‍ക്കെന്തറിയാമെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. സമ്മേളനത്തില്‍നിന്നും മടങ്ങുമ്പോഴും ബ്രിട്ടാസുമാരുടെ ചുകന്ന പുള്ളി മാഞ്ഞില്ല. അതുകൊണ്ട് പുള്ളിക്കാരന്‍ ഏതോ മുസ്‌ലിം രാജ്യത്തൊരു കമ്യൂണിസ്റ്റ് വിപ്ലവം ജയിച്ച മട്ടിലുള്ള തൃപ്തിയോടെ മടങ്ങിപ്പോയി.
ഇത് സെല്‍ഫികളുടെ കാലമാണ്. അവനവന്റെ ഫോട്ടോ അവര്‍തന്നെ സ്വയം എടുക്കുന്നതിനെയാണ് സെല്‍ഫി എന്നു പറയാറുള്ളത്. ഇത് മഹാ സ്വാര്‍ത്ഥതയാണ്. അതുകൊണ്ട് നാമെല്ലാവരും നിസ്വാര്‍ത്ഥരായിരിക്കണം എന്നൊക്കെ പ്രസംഗിച്ചു നടന്നിരുന്ന ഒരു വനിതാ സഖാവുണ്ടായിരുന്നു. യുവജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന് കരുതപ്പെടുന്ന കമ്മീഷന്റെ തലപ്പത്ത് സര്‍ക്കാര്‍ ഇവരെ പ്രതിഷ്ഠിച്ചിരുന്നു. അവരിപ്പോള്‍ ആ മേഖലയിലാണ് സെല്‍ഫിസം നടപ്പിലാക്കിവരുന്നത്. അവരുടെ ശമ്പളവും കുടിശ്ശികയും അവരവര്‍തന്നെ തീരുമാനിക്കുന്നതിനെയാണ് ശമ്പള സെല്‍ഫിയെന്ന് പറയുന്നത്. അരലക്ഷം രൂപയായിരുന്ന മാസശമ്പളം ഒരു ലക്ഷമാക്കി മുന്‍കാല പ്രാബല്യത്തോടെ ഉയര്‍ത്തി ഭീമമായൊരു സംഖ്യ കുടിശ്ശിക വകയിലേക്ക് അതിവേഗം വാങ്ങിയെടുക്കാനുള്ള തിരക്കിലാണവര്‍. വെറും ചിന്തക്കുതന്നെ മാസം ഒരു ലക്ഷമെങ്കില്‍ പ്രവൃത്തിക്കെത്ര കിട്ടും. കര്‍മകാണ്ഡമെന്ന അധ്യായം ഈ കമ്മീഷന്‍ ഇതുവരെ മറിച്ചുനോക്കിയിട്ടുപോലുമില്ല. ചിന്തകന്മാരൊക്കെ ഭാവിയില്‍ കൂടുതല്‍ ഉന്നതമായ പദവികളില്‍ എത്തിയേക്കാം. അവരെ തീറ്റിപ്പോറ്റാന്‍ അന്നും തൊഴിലാളി വര്‍ഗം എല്ലുമുറിയെ പണിയേണ്ടിവരും. യുവതികളായ കോര്‍പറേഷന്‍ മേയറും യുവജനക്ഷേമ ചെയര്‍പേഴ്‌സണ്‍മാരുമൊക്കെ ശൈലജ ടീച്ചറേയും ശ്രീമതി ടീച്ചറെയും ഒക്കെ എന്നേ മറികടന്നുകഴിഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കോഴിക്കോടങ്ങാടിയില്‍ പൊടിപൊടിച്ചു നടന്നു. മതനിരപേക്ഷതയുടെ സര്‍ക്കാറിന്റെ നയങ്ങള്‍ക്കനുയോജ്യമാംവിധം സ്വാഗതഗാനത്തിന്റെ സംഗീത ശില്‍പ്പവും അരങ്ങേറി. ഇടതു സഹയാത്രികനും കവിയുമായ പി.കെ ഗോപിയുടെ മനോഹരമായ ഗാനത്തിനു വലതുപക്ഷ സഹയാത്രികനൊരുക്കിയ ദൃശ്യം ഭീകരമായി ചിത്രീകരിച്ചത് ഒരു വലിയ ജനവിഭാഗത്തെ ഒന്നടങ്കമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ വെന്തുകരിഞ്ഞ മലബാറില്‍ ആ വിധത്തിലൊരു പ്രതീകവത്കരണം അഭികാമ്യമാണെന്നു നിശ്ചയിച്ച സംഘാടക സമിതിയും മേലുദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പും അതുക്കുംമേലെ മന്ത്രി ശിവന്‍കുട്ടിയും ഇതു ചെയ്തതില്‍ അത്ഭുതമില്ല. ഈ തിരകഥയും റിഹേഴ്‌സലും ഒക്കെകണ്ട് തൃപ്തിപ്പെട്ടവരുടെ രാഷ്ട്രീയം മതനിരപേക്ഷതയത്രെ. അതു ചെയ്തവരേക്കാള്‍ ഉത്തരവാദിത്തം അതു ചെയ്യിച്ചവര്‍ക്കാണല്ലോ. കത്തിയും തോക്കും താടിയും തലപ്പാവുമായി കൊല്ലാന്‍ നടക്കുന്ന ഭീകരന്മാരായ ഒരു പ്രത്യേക വിഭാഗത്തെ ചിത്രീകരിച്ചവര്‍ക്കെതിരെ എന്തു നടപടിയെടുത്താലും എല്ലാം നടന്ന് കഴിഞ്ഞില്ലേ. സംസ്‌കാര സമ്പന്നരും സഹിഷ്ണുതയുള്ളവരുമായ കാഴ്ചക്കാര്‍ അതു മറന്നു കളയും. അവിടെ ചോദ്യങ്ങള്‍ ഉയര്‍ത്താനും സദസ്സിലും വേദിയിലുമിരിക്കുന്നവരെക്കൊണ്ട് മറുപടി പറയിക്കാനും അവര്‍ ബ്രിട്ടാസുമാരല്ലല്ലോ. അണ്ണന്‍ ശിവന്‍കുട്ടി താന്‍ ഇവിടത്തുക്കാരനല്ല മാവിലായിക്കാരനാണെന്ന മട്ടില്‍ ഉരുണ്ടുകളിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ച് മൊത്തം പഠിക്കാനും കൂടുതല്‍ അവഗാഹം നേടാനും അദ്ദേഹം ഫിന്‍ലാന്‍ഡില്‍ പോയി മടങ്ങിവന്നു പറഞ്ഞത് അറിയാമല്ലോ. അവിടെ സൈക്കിളുകള്‍ക്ക് മാത്രം പോകാന്‍ പ്രത്യേക പാതയുണ്ടെന്നായിരുന്നു.
അതിനിടെ കോട്ടയം സംക്രാന്തിയില്‍ ഒരു കുഴിമന്തിക്കാരന്‍ ഞങ്ങള്‍ മലപ്പുറത്ത് കാരോട് ചോദിക്കാതെ ഞങ്ങളുടെ നാടിന്റെ പേരില്‍ ഒരു ഹോട്ടല്‍ തുടങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിറ്റ് ഒരാളുടെ മരണത്തിനിടയാക്കി. അനവധിയാളുകളെ രോഗികളാക്കി. അതിനൊക്കെ കൂട്ടുനിന്ന ഉദ്യോഗസ്ഥരും അവിടെയുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിച്ചാല്‍ ശവപ്പെട്ടിയുമായിവരുന്ന വകുപ്പാണ് കേരളത്തിലെ ഭക്ഷ്യസുരക്ഷാവകുപ്പ്. ആരോഗ്യ മന്ത്രിയുടെ ചുമതലയില്‍ ഉള്ള ഈ വകുപ്പിന്റെ അനാസ്ഥ കാരണംകൂടി മരിച്ചത് ഇത്തവണ ആരോഗ്യപ്രവര്‍ത്തകരായ ഒരു നഴ്‌സായിരുന്നുവെന്നത് വിധിവൈപരീത്യം.
സജിചെറിയാന്‍ വീണ്ടും മന്ത്രിയായി കുടച്ചക്രവും കുന്തവും കയ്യിലേന്തി ഭരണം തുടങ്ങി. മഹാനായ അശോകചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്‍ ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്‍ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്. സുരക്ഷാര്‍ത്ഥം മറ്റൊരു കുന്തവും കരങ്ങളിലേന്തുന്നു. അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയ നാള്‍ മുതല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും പിണക്കത്തിലായിരുന്നു. അദ്ദേഹത്തെ തിരിച്ചെടുത്തതോടെ ആ പിണക്കം തീര്‍ന്നു. ഇതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ല. ഗവര്‍ണറുടെ രൗദ്രഭാവം പോയി മനോഹരമായി പുഞ്ചിരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ വായില്‍ മധുരം കൊടുത്തു. യാതൊരു ഘടനയുമില്ലാത്ത ഭരണം നടത്തുന്ന കേരള സര്‍ക്കാറിനെന്തിനാണൊരു ഭരണഘടന. ഡല്‍ഹിയില്‍ വെച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. ബഫര്‍സോണ്‍ വിഷയം പറയാനാണ് പോയതെന്നാണ് വിളംബരം ചെയ്തത്. അത് സത്യമായിരുന്നു. പിണറായിക്കു ചുറ്റുമൊരു ബഫര്‍സോണ്‍ എന്നാവണം അദ്ദേഹം ഉദ്ദേശിച്ചത്. ഒരു അദൃശ്യമായ രക്ഷാവലയം. അതിനകത്തേക്ക് ഗവര്‍ണറോ പാര്‍ട്ടിയോ പ്രതിപക്ഷമോ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയരുതെന്നു സാരം. ഉദ്ദിഷ്ട കാര്യം നടന്നു. ഉപകാര സ്മരണയായി ഗവര്‍ണര്‍ക്ക് നിയമസഭയില്‍ കടക്കാം. നയം പ്രഖ്യാപിക്കാം. കഥകളിയിലെ കൃഷ്ണവേഷത്തില്‍ നിര്‍മിച്ച വിഗ്രഹമാണ് മുഖ്യമന്ത്രിയുടെ ഉപഹാരമായി പ്രധാനമന്ത്രിക്കു കൊടുത്തത്. അതൊന്നും തടയാന്‍ ഒരു ബിനോയി വിശ്വമോ, ബ്രിട്ടാസോ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായാലും മുജാഹിദ് സമ്മേളനത്തില്‍ അവര്‍ക്കുള്ള സ്വാതന്ത്ര്യം പിണറായിയുടെ ഏഴയലത്ത് രണ്ടുപേര്‍ക്കും കിട്ടില്ല.
കലോത്സവത്തിലെ വെജിറ്റേറിയനിസവും ഇയ്യിടെ ചര്‍ച്ചയായി. കഴിഞ്ഞ പതിനാറു കൊല്ലമായി അതു തുടരുകയാണ്. ഒരേയാള്‍ ഒരേ ഭക്ഷണം. സര്‍ക്കാറുകള്‍ മാറിവന്നു. ഇതു തുടരുന്നു. നമ്മുടെ കുട്ടികള്‍ ആവശ്യപ്പെടുന്നുവെങ്കില്‍ മാംസവും മുട്ടയും മത്സ്യവുമൊക്കെ വിളമ്പാമെന്ന് ശിവന്‍കുട്ടി പറഞ്ഞിട്ടുണ്ട്. ഭക്ഷണത്തിലും ഒരു സെക്യൂലര്‍ കാഴ്ച്ചപ്പാട് ആവാം. എന്ന്‌വെച്ച് ഇപ്പോള്‍ വിളമ്പുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയാണെന്നും കരുതുന്നില്ല. ആഹാരം നല്ലതേതാണെന്ന് ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ, സിദ്ധ, യൂനാനി, ഹോമിയോ, പ്രകൃതി ചികിത്സകരോ ഇക്കാര്യങ്ങളാല്‍ അറിവുള്ളവരോ തീരുമാനിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതും രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നതില്‍ അര്‍ത്ഥമില്ല. ഏതു രാഷ്ട്രീയക്കാരനായാലും അവര്‍ക്കതിനു യോഗ്യതയില്ല. രോഗം വന്നാല്‍ ചികിത്സിക്കാനര്‍ഹതയുള്ളവര്‍ ആരോഗ്യകരമായ ഭക്ഷണം കുറിച്ചുതരും. ഒരു രാഷ്ട്രീയ നേതാവും സ്വയം ചികിത്സിച്ചതായി അറിയില്ല. അതിനായി നാം നാടുവിട്ട് അമേരിക്കയില്‍ വരെ പോകുന്നു. അവിടെയുള്ളവര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

Trending