Connect with us

More

ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചുവരവ്; മതിമറന്ന സന്തോഷത്തില്‍ അശ്വിന് പാരയായത് ഉപമ

Published

on

ചെന്നൈ: ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ഉപമിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ കുടുങ്ങി. മ്യൂണിക്ക് ദുരന്തത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ ടീമിനോടാണ് അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഉപമിച്ചത്. ഇതോടെ ചെന്നൈ ആരാധകരുള്‍പ്പെടെ അശ്വിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ വിശദീകരണവുമായി അശ്വിന് വീണ്ടും രംഗത്ത് വരേണ്ടി വന്നു. മ്യൂണിക് ദുരന്തത്തില്‍നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ടീം തിരിച്ചുകയറിയതുപോലെയാവും രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം ഐ.പി.എല്ലിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചുവരവെന്നായിരുന്നു അശ്വിന്റെ വിവാദ പരാമര്‍ശം. സൂപ്പര്‍ കിങ്‌സിന്റെ ആരാധകരും സാമൂഹികമാധ്യമങ്ങളും ഇതിനെതിരെ രംഗത്തുവന്നതോടെ കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് അശ്വിന് ട്വീറ്റു ചെയ്യേണ്ടിവന്നു. 1958ലെ മ്യൂണിക് ദുരന്തത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എട്ടുതാരങ്ങളടക്കം 23 പേരാണ് മരിച്ചത്. ബല്‍ഗ്രേഡില്‍ യൂറോപ്യന്‍ കപ്പ് കളിച്ചശേഷം മാഞ്ചെസ്റ്റര്‍ താരങ്ങള്‍ കയറിയ ബ്രിട്ടീഷ് യൂറോപ്യന്‍ എയര്‍വേസ് വിമാനം ഇന്ധനം നിറച്ച് പറന്നുയരുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. ദുരന്തത്തില്‍ രക്ഷപ്പെട്ട ബോബി ചാള്‍ട്ടനും ബില്‍ ഫൂക്‌സുമടങ്ങിയ ടീം 10 വര്‍ഷത്തിനുശേഷം യൂറോപ്യന്‍ കപ്പുനേടുന്ന ആദ്യ ഇംഗ്ലീഷ് ടീമായിമാറി. ഇക്കാര്യം ഓര്‍മ്മിപ്പിച്ചായിരുന്നു അശ്വിന്റെ ചെന്നൈ ടീമുമായുളള താരതമ്യം. ഐ.പി.എല്ലില്‍ രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് അടുത്ത സീസണില്‍ സൂപ്പര്‍ കിങ്‌സ് വീണ്ടുമെത്തുകയാണ്. ഇതാണ് അശ്വിനെ ഇത്തരമൊരു താരതമ്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ അശ്വിന്റെ ഉപമ അതിശയോക്തിപരമാണെന്നും അനാവശ്യമാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. കുറ്റവും ദുരന്തവും തമ്മില്‍ എങ്ങനെയാണ് താരതമ്യം അര്‍ഹിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ഇതോടെ തന്റെ അഭിപ്രായം അടര്‍ത്തിയെടുത്ത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണുണ്ടായതെന്ന് അശ്വിന്‍ വിശദമാക്കി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൂര്‍വാധികം ശക്തിയോടെ ടീം തിരിച്ചുവരുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അശ്വിന്‍ പറഞ്ഞു. അശ്വിന്റെ വിശദീകരണത്തിന് ശേഷവും സാമുഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച പൊടിപൊടിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം

സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്

Published

on

കോഴിക്കോട്: പിതാവിൻ്റെ മരണത്തിൽ മകന്‍ നല്‍കിയ പരാതിയിൽ പയ്യോളിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്.

27 വര്‍ഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരൻ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിൻ്റെ മൃതദ്ദേഹം ചെരിച്ചില്‍ പളിളിയിൽ ഖബറടക്കി.

പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചു. വടകര ആർ ഡി ഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

Continue Reading

kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം

അനന്ദുവിന്റെ വീട്ടിൽ പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

Published

on

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ വീട്ടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥിയെ കൊലക്ക് കൊടുത്തത് സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രിസിറ്റി വകുപ്പിൽ നേരിട്ട് പോയി മാസങ്ങൾക്ക് മുമ്പ് പരാതി പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. വിദ്യുച്ഛക്തി വകുപ്പും വനം വകുപ്പും ഉൾപ്പെടുന്ന കേരള സർക്കാർ തന്നെയാണ് ഈ കുട്ടിയെ കൊലക്ക് കൊടുത്തത്. ഇലക്ട്രിക് ലൈനുകളെല്ലാം കേബിൾ സിസ്റ്റത്തിലേക്ക് മാറ്റണം. എത്രയോ കാലമായി ഇത് ആവശ്യപ്പെടുന്നുണ്ട്.

മാംസക്കച്ചവടത്തിന് വേണ്ടി ഇത് ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. മരണത്തിന് പകരം ഒന്നും ചെയ്യാനാവില്ലെങ്കിലും നിർധനമായ ആ കുടുംബത്തിന് നഷ്ടപരിഹാരവും താമസിക്കാൻ സ്ഥലവും വീടും സർക്കാർ നൽകണം.- പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്

Published

on

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Continue Reading

Trending