Connect with us

kerala

പത്തനംതിട്ടയില്‍ ടെംപോ ട്രാവലര്‍ കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക്

റാന്നി വലിയപറമ്പില്‍ ടെംപോ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു.

Published

on

പത്തനംതിട്ട: റാന്നി വലിയപറമ്പില്‍ ടെംപോ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. അപകടത്തില്‍ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡ (39) മരിച്ചു. വാനിലുണ്ടായിരുന്ന മറ്റ് പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കണമലയില്‍ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല നട അടച്ചതിനെ തുടര്‍ന്ന് സംഘം ഉല്ലാസയാത്ര പോയിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ രാത്രി ഏകദേശം ഒന്നരയോടെയാണ് അപകടം ഉണ്ടായത്. അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട എംസി റോഡിലെ കുളനട മാന്തുകയില്‍ മറ്റൊരു വാഹനാപകടവും ഉണ്ടായി. ലോറിയും കോളേജ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കോളേജ് ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവറുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

kerala

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രാദുരിതത്തില്‍ പ്രതിഷേധത്തിന് യുഡിഎഫ്

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.

Published

on

താമരശ്ശേരി: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാന്‍ വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം താമരശ്ശേരി ചുരത്തില്‍ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലര്‍ച്ചെ മുതല്‍ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തില്‍ നിലവില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പകല്‍ സമയങ്ങളില്‍ മള്‍ട്ടി ആക്‌സില്‍ ചരക്ക് വാഹനങ്ങള്‍ ചുരത്തില്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്ക് രാത്രിയില്‍ മാത്രമേ അനുമതിയുള്ളൂ. ഗതാഗതം സുഗമമാക്കാന്‍ ചുരത്തിലെ പ്രധാന വളവുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

യാത്രാദുരിതത്തില്‍ പ്രതിഷേധിച്ച് നാളെ കളക്ടറേറ്റിന് മുന്നില്‍ യുഡിഎഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കും. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിഖ്, ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, ബദല്‍ റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.

 

Continue Reading

kerala

പുതുവത്സര ആഘോഷം; തിരക്ക് കണക്കിലെടുത്ത് ഫോര്‍ട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കും.

Published

on

കൊച്ചി: പുതുവത്സരാഘോഷത്തിനൊരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കും. ആഘോഷങ്ങളുടെ ഭാഗമായി എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും. പുതുവത്സര രാത്രിയില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വാട്ടര്‍ മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും.

ഡിസംബര്‍ 31ന് ഉച്ചക്ക് 2 മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലും കൊച്ചി നഗരത്തിലുമായി ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. റോഡരികിലെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബിഷപ്പ് ഹൗസ് പാര്‍ക്കിങ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, സെയിന്റ്സ് പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ നിരീക്ഷണത്തിനായി ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് കണ്‍ട്രോള്‍ റൂവും തുറന്നു. കൊച്ചി കമ്മീഷണറേറ്റിലെ നാല് എസിപിമാരെയും പശ്ചിമ കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിക്കും. ഇവര്‍ക്കൊപ്പം പത്ത് ഇന്‍സ്പെക്ടര്‍മാരും സുരക്ഷാ ചുമതല വഹിക്കും. ജനത്തിരക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കി.

 

Continue Reading

kerala

ആളുമാറി പോലീസ് മര്‍ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍

ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളും, ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പില്‍ ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു.

Published

on

തൃശൂരില്‍ ആളുമാറി പോലീസ് മര്‍ദിച്ച യുവാവ് ചികിത്സയില്‍. കുറ്റൂര്‍ പുതുകുളങ്ങര വീട്ടില്‍ ശരത്ത് (31) ആണ് വിയ്യൂര്‍ പോലീസിനെതിരേ ആളുമാറി മര്‍ദിച്ചതായി പരാതി ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളും, ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പില്‍ ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു. വീട്ടില്‍നിന്ന് പിടിച്ച് ജീപ്പിലെത്തിയശേഷവും ജീപ്പ് ഓടിത്തുടങ്ങിയപ്പോഴുമെല്ലാം മര്‍ദനം തുടര്‍ന്നുവെന്ന് ശരത്ത് ആരോപിച്ചു.

ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഏഴ് പോലീസുകാര്‍ വീട്ടിനുതൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ തറവാട്ടുക്ഷേത്രത്തിലെ കണക്കുനോക്കി കൊണ്ടിരിക്കെ ശരത്തിനെ കാരണം പറയാതെ മര്‍ദിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തതായും പരാതിയുണ്ട്.

26-ന് കുറ്റൂരിലെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനു കാരണക്കാരന്‍ ശരത്ത് എന്ന രീതിയിലാണ് പോലീസ് മര്‍ദിച്ചത്. 26-ന് താന്‍ ഉത്സവപ്പറമ്പില്‍ ഇല്ലായിരുന്നുവെന്നും ലൊക്കേഷന്‍ പരിശോധിക്കാമെന്നും ശരത്ത് പറയുന്നു. കാപ്പ നിയമപ്രകാരം ആറുമാസം നാടുകടത്തലിന് വിധേയനായ ശരത്ത് നേരത്തേ ചിലകേസുകളില്‍ പ്രതിയായിരുന്നു. നല്ലനടപ്പില്‍ ജീവിക്കുമ്പോഴാണ് മര്‍ദനത്തിനിരയായത്. നേരത്തേ പ്രതിയായിരുന്നതിനാല്‍ മര്‍ദനമേറ്റ ശരത്തിന്റെ വിവരങ്ങള്‍ പോലീസിന്റെ കൈയിലുണ്ടായിരുന്നതും ആളുമാറാന്‍ കാരണമായി.

മര്‍ദനത്തിനിടെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പോലീസ് പറഞ്ഞപ്പോള്‍ത്തന്നെ അതുതാനല്ലെന്ന് പറഞ്ഞിരുന്നതായി ശരത്ത് പറയുന്നു. പക്ഷേ മര്‍ദനം തുടര്‍ന്നു. വീട്ടുകാര്‍ അഭിഭാഷകനെയും കൂട്ടി സ്റ്റേഷനിലെത്തി കാര്യം തിരക്കിയപ്പോള്‍ ആളു മാറി മര്‍ദിച്ചതാണെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് ശരത്ത് പറയുന്നത്.

Continue Reading

Trending