kerala
കണ്ണൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു
ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി.
കണ്ണൂര്‍ മട്ടന്നൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു. മട്ടന്നൂര്‍ നെല്ലൂന്നി സ്വദേശികളായ നിവേദിത(44), മക്കളായ സാത്വിക്(9), ഋഗ്വേദ്(11) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തില്‍ പെട്ടത്.
മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ച സാത്വിക്കും ഋഗ്വേദും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് വെച്ച് ചാലോട് നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി. കാറിനടിയില്‍ കുടുങ്ങിയ സാത്വികിനെ വാഹനം ഉയര്‍ത്തിയാണ് പുറത്തെടുത്തത്.
കുറ്റിയാട്ടൂരില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തില്‍പ്പട്ടത?. കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറില്‍ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭര്‍ത്താവ്.
kerala
യുവ ഡോക്ടര്‍മാര്‍ നടുറോഡില്‍ ബ്ലേഡും സ്ട്രോയും ആയുധമാക്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു
പത്താനാപുരം സ്വദേശി വി.ഡി. ലിനു ആണ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്.
കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ മരണത്തോട് മല്ലിട്ട യുവാവിന് മൂന്ന് യുവ ഡോക്ടര്‍മാര്‍ നല്കിയ അടിയന്തര ചികിത്സയുണ്ടായിരുന്നിട്ടും ജീവന് രക്ഷിക്കാനായില്ല. പത്താനാപുരം സ്വദേശി വി.ഡി. ലിനു (40) ആണ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു എറണാകുളം ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതില്‍ ലിനുവിനാണ് ഏറ്റവും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായത്. അമിതമായി രക്തം വാര്‍ന്നും ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹം.
അപകടസ്ഥലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഡോക്ടര്‍മാരാണ് ലിനുവിന് അടിയന്തര വൈദ്യസഹായം നല്‍കിയത്. എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഓര്യയിലെ ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്കുലര്‍ തൊറാസിക് സര്ജന് ഡോ. മനൂപ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തില്‍, നാട്ടുകാര്‍ എത്തിച്ച ബ്ലേഡും പ്ലാസ്റ്റിക് സ്ട്രോയും ഉപയോഗിച്ച് ലിനുവിന്റെ കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് സ്ട്രോ കടത്തിയാണ് ഡോക്ടര്‍മാര്‍ ശ്വാസം വീണ്ടെടുക്കാന്‍ ശ്രമിച്ചത്. പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം നിന്നു.
തുടര്‍ന്ന് ലിനുവിനെ ഉടന്‍ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. ‘എങ്ങനെയെങ്കിലും യുവാവിന്റെ ശ്വാസം വീണ്ടെടുത്ത് ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കണമെന്നതായിരുന്നു ആ സമയത്ത് മനസിലുണ്ടായിരുന്നത്,’ എന്ന് ഡോ. തോമസ് പിന്നീട് പ്രതികരിച്ചു. ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം കണ്ടതെന്നും, പ്രാഥമിക ശുശ്രൂഷ നല്‍കാനാണ് കാറിനിന്ന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അവിടെ ഡോ. മനൂപും ഉണ്ടായിരുന്നതോടെ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും വ്യക്തമാക്കി. യുവ ഡോക്ടര്‍മാരുടെ ധൈര്യവും മനുഷ്യസ്നേഹവും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം നിരവധി പേര് ഡോക്ടര്‍മാരെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി, ഇന്നലെ ഉച്ചയോടെയാണ് ലിനു മരണത്തിന് കീഴടങ്ങിയത്.
kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ തറയില്‍ പാകിയിരുന്ന ടൈലുകള്‍ പൊട്ടിത്തെറിച്ചു
ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡായ ഇഎന്‍ടി വിഭാഗത്തിലാണ് സംഭവം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തറയില്‍ പാകിയിരുന്ന ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡായ ഇഎന്‍ടി വിഭാഗത്തിലാണ് സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നു.
ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടന്നു വരികയാണ്. 18ാം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് ഇവിടത്തെ രോഗികളെ ഉടന്‍ തന്നെ മാറ്റാനായിരുന്നു തീരുമാനം. ഇവിടെ 1975 കാലഘട്ടത്തില്‍ നിര്‍മിച്ച മൂന്നു കെട്ടിടങ്ങളില്‍ ഒന്നാണ് ഒപി ബ്ലോക്ക്. ഇതിനൊപ്പം നിര്‍മിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലോക്കിലെ കെട്ടിടം ഇടിഞ്ഞാണ് കഴിഞ്ഞ ജൂലൈ 3ന് ഒരാള്‍ മരിച്ചത്. ആ കെട്ടിടം, പൊളിക്കുന്നതിനുവേണ്ടി അടച്ചിട്ടിരിക്കുകയാണ്. ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ രാത്രി സ്ഥലത്തെത്തി രോഗികളെ മാറ്റുന്നതിനു നേതൃത്വം നല്കി.
kerala
എസ്ഐആര്‍; പരാതികളും എതിര്‍പ്പുകളും ഇന്നുമുതല്‍ അറിയിക്കാം
ജനുവരി 22 വരെ കരട് പട്ടികയിന്മേല് പരാതി ഉന്നയിക്കാന്‍ അവസരമുണ്ടാകും.
സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച എസ്ഐആര്‍ കരട് പട്ടികയിലെ പരാതികളും എതിര്‍പ്പുകളും ഇന്നുമുതല്‍ അറിയിക്കാം. ജനുവരി 22 വരെ കരട് പട്ടികയിന്മേല് പരാതി ഉന്നയിക്കാന്‍ അവസരമുണ്ടാകും.
ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും, തുടര്‍ന്ന് ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കും. എസ്ഐആര്‍ വിവരശേഖരണത്തിനു ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചിരുന്നു. ആകെയുള്ള 2.78 കോടി വോട്ടര്‍മാരില്‍ 24,08,503 വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണ്.
കരട് വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ കമ്മീഷന് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് പുതുതായി ചേര്‍ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമര്‍പ്പിച്ച് പട്ടികയില്‍ ഇടംനേടാം. അതേസമയം എസ്ഐആറിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala17 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
News13 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
