News
മക്കളെ അമ്മയ്ക്കൊപ്പം വിടാന്‍ കോടതി ഉത്തരവ്; രാമന്തളിയില്‍ കുടുംബ കൂട്ടമരണം
കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്‍ നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു
കണ്ണൂര്‍: കുടുംബ കോടതിയുടെ വിധിയെ തുടര്‍ന്ന് മക്കളെ ഭാര്യയ്ക്കൊപ്പം വിട്ടുനല്‍കേണ്ട മാനസിക വിഷമത്തില്‍ കുടുംബത്തിലെ 4 പേര് ആത്മഹത്യ ചെയ്തു. രാമന്തളി ഗ്രാമത്തെയും പയ്യന്നൂരിനെയും കണ്ണീരിലാഴ്ത്തി, പാചക തൊഴിലാളിയായ കലാധരനും അമ്മയും രണ്ട് പിഞ്ചുമക്കളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടില്‍ കലാധരന്‍ (36), അമ്മ ഉഷ (56), മക്കളായ ഹിമ (6), കണ്ണന് (2) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെത്തിയ ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന് വീട് അടച്ച നിലയിലും, വീടിന് മുന്നില്‍ ഒരു കത്ത് എഴുതി വെച്ചതായും കണ്ടതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീടു തുറന്ന് പരിശോധിച്ചപ്പോള്‍, കിടപ്പുമുറിയില്‍ കലാധരനും ഉഷയും തൂങ്ങിമരിച്ച നിലയിലും, രണ്ട് കുട്ടികള്‍ നിലത്ത് കമിഴ്ന്ന് വീണ് മരിച്ച നിലയിലുമായിരുന്നു. കുട്ടികള്‍ക്ക് വിഷം നല്‍കിയതിന് ശേഷം കലാധരനും അമ്മയും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
രാമന്തളിയിലും പയ്യന്നൂരിലും ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു കലാധരന്‍. സൗമ്യസ്വഭാവക്കാരനും നര്‍മ്മത്തോടെ സംസാരിക്കുന്നയാളുമായിരുന്ന കലാധരന്‍, കല്യാണങ്ങളിലെയും പൊതുപരിപാടികളിലെയും വിഭവസമൃദ്ധമായ സദ്യകളിലൂടെ നാടിനകത്തും പുറത്തും അറിയപ്പെട്ട പാചക തൊഴിലാളിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നെങ്കിലും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ അദ്ദേഹത്തിന്റെ മനസമാധാനം തകര്‍ത്തിരുന്നതായി അടുത്തവരൊക്കെ പറയുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി കലാധരനും ഭാര്യ നയന്‍താരയും വേര്‍പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. വിവാഹമോചന കേസ് കുടുംബ കോടതിയില്‍ തുടരുന്നതിനിടെയാണ്, കുട്ടികളെ അമ്മയ്ക്കൊപ്പം വിട്ടുനല്‍കണമെന്ന് കോടതി വിധി വന്നത്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ പിതാവിനൊപ്പം കഴിയുകയായിരുന്നു. കുട്ടികളെ ഉടന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും പൊലീസിനെ സമീപിച്ചിരുന്നുവെന്നും, ഈ മാനസിക സമ്മര്‍ദ്ദമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.
കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്‍ നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു. സൗഹൃദവും സ്നേഹവും നിറഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍, രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കുകയാണ്.
kerala
സ്വന്തം പ്രതിച്ഛായ ഉയര്‍ത്താനാണ് ആര്യ ശ്രദ്ധിച്ചത്, ഭരണം ശ്രദ്ധിച്ചില്ല; CPIM ജില്ലാകമ്മിറ്റി യോഗത്തില്‍ വിമര്‍ശനം
മേയറായിരുന്ന ആര്യാ രാജേന്ദ്രന് സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടമായെന്ന് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് നഷ്ടപ്പെട്ടതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. 14 വാര്‍ഡുകളില്‍ സംഘടനാപരമായി ഗുരുതര വീഴ്ച്ചയുണ്ടായതായി ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. മേയറായിരുന്ന ആര്യാ രാജേന്ദ്രന് സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടമായെന്ന് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ജില്ലാ സെക്രട്ടറിയ്ക്ക് വീഴ്ച്ചയുണ്ടായതീയും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് എ. പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് അംഗങ്ങള്‍ ചോദിച്ചപ്പോള്‍ കുറ്റക്കാരനാണെന്ന് തെളിയാതെ നടപടി എടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് സ്വീകരിച്ചത്.
ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. ആര്യാ രാജേന്ദ്രനെതിരെ മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി.കെ പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദറും എസ് പി ദീപക്കും രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
സ്വന്തം പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രമാണ് ആര്യ ശ്രദ്ധിച്ചതെന്നും ഭരണം ശ്രദ്ധിച്ചില്ലെന്നും അതുകൊണ്ട് ഭരണം നഷ്ടപ്പെട്ടുവന്നുമായിരുന്നു വിമര്‍ശനം.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആണെങ്കിലും വി ശിവന്‍കുട്ടിയും കടകംപളളി സുരേന്ദ്രനും ജില്ലാ സെക്രട്ടറിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പിടിവാശിയാണ് പല വാര്‍ഡുകളിലും പരാജയപ്പെടാന്‍ കാരണമെും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു.
News
മലയാള കലാഗ്രാമം ശുചിമുറിയില്‍ രഹസ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതി; ജീവനക്കാരനെതിരെ കേസ്
സ്വകാര്യതയെ ഗുരുതരമായി ലംഘിക്കുന്ന സംഭവമായതിനാല്‍ നിയമനടപടികള്‍ കര്‍ശനമായി തുടരുന്നുവെന്ന്
പൊലീസ് അറിയിച്ചു.
ന്യൂ മാഹി: പെരിങ്ങാടി റോഡിലുള്ള ‘മലയാള കലാഗ്രാമം’ സ്ഥാപനത്തിലെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ജീവനക്കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിനുള്ളിലെ ശുചിമുറിക്ക് പുറത്ത് യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്ഥാപന അധികൃതര്‍ ന്യൂ മാഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിത 2023ലെ 77ാം വകുപ്പ്, കേരള പൊലീസ് ആക്ട് 2011ലെ 119(b) വകുപ്പ് എന്നിവ പ്രകാരം സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തില്‍ ഫോട്ടോ/വീഡിയോ പകര്‍ത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിനിടെ, ആരോപണ വിധേയനായ യുവാവിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതായി ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. സ്വകാര്യതയെ ഗുരുതരമായി ലംഘിക്കുന്ന സംഭവമായതിനാല്‍ നിയമനടപടികള്‍ കര്‍ശനമായി തുടരുമെന്നും അന്വേഷണ പുരോഗതിക്കനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
News
ഹാരിയറും സഫാരിയും ഇനി പെട്രോളിലും; ഹൈ മൈലേജുള്ള പുതിയ 1.5 ലിറ്റര്‍ ടര്‍ബോ എഞ്ചിനുമായി ടാറ്റ
സുഗമവും ശാന്തവുമായ ഡ്രൈവിംഗ് അനുഭവം നല്കുന്ന പെട്രോള്‍ എഞ്ചിന് ഓപ്ഷന്, കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ എസ്യുവികളായ ഹാരിയറും സഫാരിയും ആദ്യമായി പെട്രോള്‍ എഞ്ചിന് ഓപ്ഷനില്‍ എത്തുന്നു. ഇതുവരെ ഡീസല്‍ എഞ്ചിനുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ മോഡലുകളില്‍, ടാറ്റ പുതിയ 1.5 ലിറ്റര്‍ ടര്‍ബോപെട്രോള്‍ എഞ്ചിന് അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഹൈപ്പീരിയന് എന്ന പേരിലുള്ള ഈ എഞ്ചിന് ഉയര്‍ന്ന മൈലേജും മികച്ച പ്രകടനവുമാണ് വാഗ്ദാനം ചെയ്യുന്നത്.
അടുത്തിടെ പുറത്തിറക്കിയ ടാറ്റ സിയറയില്‍ ആദ്യമായി കണ്ട ഈ 1.5 ലിറ്റര്‍ ഹൈപ്പീരിയന് ടര്‍ബോ പെട്രോള്‍ എഞ്ചിന്, ARAI അവകാശപ്പെടുന്ന 29.9 കിലോമീറ്റര്‍/ലിറ്റര്‍ (ഓട്ടോമാറ്റിക്) മൈലേജോടെയാണ് അവതരിപ്പിച്ചത്. 4സിലിണ്ടര്‍ സജ്ജീകരണം, ഡയറക്ട് ഫ്യുവല്‍ ഇഞ്ചക്ഷന്, വേരിയബിള്‍ ജ്യാമിതി ടര്‍ബോചാര്‍ജര്‍ (VGT) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയതാണ് ഈ എഞ്ചിന്. സിയറയില്‍ ഇത് 158 bhp കരുത്തും 255 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഹാരിയറിനും സഫാരിക്കും വേണ്ടി ഈ എഞ്ചിന് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. രണ്ട് എസ്യുവികളിലും എഞ്ചിന് 168 യവു കരുത്തും 280 ചാ ടോര്‍ക്കും നല്‍കും. ഇതോടെ പെട്രോള്‍ എഞ്ചിനുകളിലായിട്ടും ഹാരിയറും സഫാരിയും ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് ടാറ്റ വ്യക്തമാക്കുന്നു. പുതിയ പെട്രോള്‍ ഹാരിയറും സഫാരിയും 6സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 6സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടെ ലഭ്യമാകും. ഇതുവഴി നഗരയാത്രയ്ക്കും ഹൈവേ ഡ്രൈവിംഗിനും കൂടുതല്‍ സുഖകരമായ അനുഭവമാണ് ലക്ഷ്യമിടുന്നത്.
ഹാരിയര്‍ പെട്രോള്‍ പതിപ്പ് സ്മാര്‍ട്ട് പ്യുവര്‍ എക്സ്, പ്യുവര്‍ എക്സ് ഡാര്‍ക്ക്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ എക്സ് ഡാര്‍ക്ക്, ഫിയര്‍ലെസ് എക്സ്, ഫിയര്‍ലെസ് എക്സ് ഡാര്‍ക്ക്, ഫിയര്‍ലെസ് എക്സ് സ്റ്റെല്‍ത്ത്, സഫാരി പെട്രോള്‍ തുടങ്ങിയ നിരവധി വേരിയന്റുകളില്‍ പുറത്തിറങ്ങും. സഫാരി പെട്രോള്‍ പതിപ്പ് ഇതിലും കൂടുതല്‍ വകഭേദങ്ങളില്‍ ലഭ്യമാകും. സ്മാര്‍ട്ട്, പ്യുവര്‍, പ്യുവര്‍ എക്സ് ഡാര്‍ക്ക്, അഡ്വഞ്ചര്‍ എക്സ്+, അഡ്വഞ്ചര്‍ എക്സ്+ ഡാര്‍ക്ക്, അക്കംപ്ലിഷ്ഡ് എക്സ്, അക്കംപ്ലിഷ്ഡ് എക്സ്+, അക്കംപ്ലിഷ്ഡ് എക്സ്+ ഡാര്‍ക്ക്, അക്കംപ്ലിഷ്ഡ് എക്സ് സ്റ്റെല്‍ത്ത്, അക്കംപ്ലിഷ്ഡ് എക്സ് അള്‍ട്രാ, അക്കംപ്ലിഷ്ഡ് എക്സ് റെഡ് ഡാര്‍ക്ക് തുടങ്ങിയവയാണ് പ്രധാന വേരിയന്റുകള്‍.
ഹാരിയര്‍, സഫാരി പെട്രോള്‍ വേരിയന്റുകളുടെ വില ടാറ്റ മോട്ടോഴ്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, അതത് ഡീസല്‍ വേരിയന്റുകളേക്കാള്‍ അല്പം കുറഞ്ഞ വിലയില്‍ ഇവ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഗമവും ശാന്തവുമായ ഡ്രൈവിംഗ് അനുഭവം നല്കുന്ന പെട്രോള്‍ എഞ്ചിന് ഓപ്ഷന്, കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
-
kerala21 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala21 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
GULF18 hours agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
