News
‘ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായിരുന്നു ലക്ഷ്യം’ — ബോണ്ടി ബീച്ച് വെടിവെപ്പിൽ തോക്കുധാരിയെ കീഴടക്കിയ അഹമ്മദ് അൽ അഹമ്മദ്
ബി.ബി.സി.യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിർണായക നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
മെൽബൺ: ഡിസംബർ 14ന് ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന ‘ഹനുക്ക’ ജൂത പരിപാടിക്കിടെയുണ്ടായ കൂട്ടവെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ, ഒരു തോക്കുധാരിയെ ധീരമായി നേരിട്ട് കീഴടക്കിയ സിഡ്‌നി സ്വദേശിയായ കടയുടമ അഹമ്മദ് അൽ അഹമ്മദ് തന്റെ ഇടപെടലിന്റെ പിന്നിലെ മനോഭാവം പങ്കുവെച്ചു. ബി.ബി.സി.യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിർണായക നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.
സിറിയയിൽ ജനിച്ചു വളർന്ന അഹമ്മദ്, ആക്രമണത്തിനിടെ രണ്ട് തോക്കുധാരികളിലൊരാളായ സാജിദ് അക്രത്തെ പിന്നിൽ നിന്ന് പിടികൂടി ആയുധം പിടിച്ചുപറിക്കുകയായിരുന്നു. ‘വലതുകൈ കൊണ്ട് അവനെ പിടിച്ച് തോക്ക് താഴെയിടാൻ ആവശ്യപ്പെട്ടു. നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം’ — അഹമ്മദ് പറഞ്ഞു.
ആ നിമിഷത്തെ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, ‘എന്തോ ഒരു ശക്തി എന്റെ ശരീരത്തിലും തലച്ചോറിലും നിന്നു എന്നെ അതിന് പ്രേരിപ്പിച്ചു. എന്റെ മുന്നിൽ ആളുകൾ കൊല്ലപ്പെടുന്നത് കാണാൻ കഴിഞ്ഞില്ല. രക്തവും വെടിവെയ്പ്പിന്റെ ശബ്ദവും സഹിക്കാനായില്ല. സഹായത്തിനായി നിലവിളിക്കുന്നവരെ കാണാൻ എനിക്കാവില്ലായിരുന്നു. എന്റെ ആത്മാവാണ് എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞത്’ എന്നും വ്യക്തമാക്കി.
രണ്ടാമത്തെ തോക്കുധാരിയിൽ നിന്ന് നിരവധി തവണ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന അഹമ്മദ്, തന്റെ ഇടപെടൽ പല ജീവനുകളും രക്ഷിച്ചുവെന്ന് വിശ്വസിക്കുന്നുവെങ്കിലും, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ദുഃഖവും വേദനയും ഇപ്പോഴും മനസ്സിലുണ്ടെന്നും പറഞ്ഞു.
1996ന് ശേഷമുള്ള ഓസ്‌ട്രേലിയയിലെ ഏറ്റവും മാരകമായ കൂട്ടവെടിവെപ്പായ ഈ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂത സമൂഹത്തെ ലക്ഷ്യമിട്ട ഭീകരാക്രമണമാണെന്ന് പൊലീസ് സംഭവത്തെ സ്ഥിരീകരിച്ചു.
അഹമ്മദ് കീഴടക്കിയ സാജിദ് അക്രത്തെ പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു തോക്കുധാരിയായ നവീദിനെതിരെ 15 കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ഒരു തീവ്രവാദ ആക്രമണവും ചേർത്ത് ആകെ 59 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
local
വിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിന്‍ എന്നയാളാണ് ആക്രമണം നടത്തിയത്.
മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് മലപ്പുറം നഗരത്തിനോട് ചേര്‍ന്ന പെന്‍ഷന്‍ ഭവന്‍ റോഡില്‍ ആക്രമണം ഉണ്ടായത്. സ്‌കൂട്ടറില്‍ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ അശ്വിന്‍ തടഞ്ഞുനിര്‍ത്തി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും അതുവഴി മറ്റ് യാത്രക്കാര്‍ എത്തിയതോടെ പ്രതി പെട്ടെന്ന് പിന്‍മാറി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തലക്കും കൈക്കും പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്വിനും യുവതിയും മുന്‍പ് ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണെന്നും തുടര്‍ന്ന് ഇരുവരും പിണങ്ങിയതായും പൊലീസ് വ്യക്തമാക്കി. യുവതി മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് അശ്വിന്‍ ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് യുവതി അശ്വിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ വിളിപ്പിച്ച് ശല്യം ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതക ശ്രമം നടന്നത്. ആക്രമണ സമയത്ത് വഴിയാത്രക്കാര്‍ എത്തിയതിനാലാണ് യുവതിക്ക് രക്ഷപ്പെടാനായതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തി യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി കോഴിക്കോട് വരെ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
kerala
ചെരുപ്പ് മാറിയെന്നാരോപണം; കോഴിക്കോട് ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനം
ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി.
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ആക്രമണം നേരിട്ടത്. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ വിദ്യാര്‍ത്ഥി സഹോദരനെ കാണാനായി വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. ആ സമയത്ത് ചെരുപ്പ് മാറിയിട്ടെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് നെഞ്ചിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
kerala
ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍; റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.
പാലക്കാട്: രക്ഷിതാവിന്റെ കൈവിട്ട് അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ രക്ഷയായി. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂര്‍ സ്‌കൂളിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ഗുരുവായൂരില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ‘ മയില്‍വാഹനം ‘ ബസിന്റെ മുന്നിലേക്ക്, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ അപകടസാധ്യത തിരിച്ചറിഞ്ഞ ബസ് ഡ്രൈവര്‍ അനൂപ് അതിവേഗം സഡന്‍ ബ്രേക്ക് പ്രയോഗിച്ചതോടെ ബസ് നിര്‍ത്തുകയും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ അനൂപിന്റെ സമയോചിതമായ ഇടപെടലും മനസാന്നിധ്യവുമാണ് ഒരു പിഞ്ചുജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെടാന്‍ കാരണമായത്. സംഭവത്തില്‍ നാട്ടുകാരും യാത്രക്കാരും ഡ്രൈവറെ അഭിനന്ദിച്ചു.
-
kerala1 day ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala22 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india21 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
