News
സോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
അമേരിക്കയിൽ പുതുവർഷം പിറന്ന് നിമിഷങ്ങൾക്കുള്ളിലായിരിക്കും മംദാനിയുടെ സത്യപ്രതിജ്ഞ നടക്കുക.
വാഷിംഗ്ടൺ: ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി സോഹ്റാൻ മംദാനി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമേരിക്കയിൽ പുതുവർഷം പിറന്ന് നിമിഷങ്ങൾക്കുള്ളിലായിരിക്കും മംദാനിയുടെ സത്യപ്രതിജ്ഞ നടക്കുക. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിൽ കൈവച്ചായിരിക്കും അദ്ദേഹം സത്യവാചകം ചൊല്ലുക.
പൊതു-സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മൂന്ന് ഖുര്‍ആൻ പുസ്തകങ്ങൾ ഉപയോഗിക്കുമെന്ന് മംദാനിയുടെ മുതിർന്ന ഉപദേഷ്ടാവ് സാറ റഹീം അറിയിച്ചു. അർധരാത്രിയിൽ നടക്കുന്ന സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങിൽ മംദാനിയുടെ മുത്തച്ഛന്റെ ഖുര്‍ആനും എഴുത്തുകാരനും ചരിത്രകാരനുമായ അർതുറോ ഷോംബർഗിന്റെ ഖുര്‍ആനും ഉപയോഗിക്കും. പകൽ സിറ്റി ഹാളിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ കുടുംബത്തിന്റെ മറ്റൊരു ഖുര്‍ആനും ഉൾപ്പെടുത്തും.
ഹാർലെം നവോത്ഥാനത്തിന് രൂപം നൽകിയ ആഫ്രോ-ലാറ്റിനോ എഴുത്തുകാരനായ ഷോംബർഗിന്റെ ഖുര്‍ആൻ ഉപയോഗിക്കുന്നതിലൂടെ നഗരത്തിലെ വിശ്വാസപരവും വംശീയവുമായ വൈവിധ്യം അടിവരയിടുകയെന്നതാണ് മംദാനിയുടെ ലക്ഷ്യം.
ചരിത്രപ്രസിദ്ധമായ, വർഷങ്ങളായി അടഞ്ഞുകിടക്കുന്ന സബ്വേ സ്റ്റേഷനിലാണ് അർധരാത്രിയിലെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. 1904-ൽ നിർമ്മിച്ച് 1945-ൽ ഉപേക്ഷിക്കപ്പെട്ട പഴയ ‘സിറ്റി ഹാൾ’ സബ്വേ സ്റ്റേഷനാണ് ചടങ്ങിന് വേദിയാകുന്നത്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
നഗരത്തിന്റെ പൈതൃകവും ചരിത്രവീര്യവും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ സബ്വേ സ്റ്റേഷൻ വേദിയായി തെരഞ്ഞെടുക്കുന്നതെന്ന് മംദാനി വ്യക്തമാക്കി. അർധരാത്രിയിലെ ചടങ്ങ് സ്വകാര്യമായിരിക്കും. തുടർന്ന് പകൽ സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഏകദേശം 40,000 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
india
ആർഎസ്എസിനും ബജ്റങ് ദളിനും മുന്നറിയിപ്പ്; സമാധാനം തകർത്താൽ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക് ഖാർഗെ
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ആർ.എസ്.എസ്, ബജ്റങ് ദൾ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു: സംഘപരിവാർ സംഘടനകൾക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ആർ.എസ്.എസ്, ബജ്റങ് ദൾ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“കർണാടകയിൽ സമാധാനം ലംഘിക്കപ്പെട്ടാൽ ബജ്റങ് ദളിനും ആർ.എസ്.എസിനും നിരോധനം ഏർപ്പെടുത്തും. അതിന് സർക്കാർ ഒരു മടിയും കാണിക്കില്ല,” എന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ, സംഘപരിവാർ സംഘടനകൾക്കെതിരെ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ആദ്യമായല്ല. 2023 മെയ് മാസത്തിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, ക്രമസമാധാനത്തിന് ഭീഷണിയാകുന്ന ഏത് സംഘടനയ്ക്കെതിരെയും—ആർ.എസ്.എസ് ആയാലും, ബജ്റങ് ദളായാലും, പി.എഫ്.ഐ ആയാലും—കർശന നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് സമാധാനവും സൗഹാർദവും നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അത് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു.
Film
റൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ക്കെതിരെ രൂക്ഷ വിമർശനവുമായി അർണബ് ഗോസ്വാമി
സാങ്കൽപ്പിക കഥകൾ പറഞ്ഞു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാൻ ബോളിവുഡിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ന്യൂഡൽഹി: റൺവീർ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. സാങ്കൽപ്പിക കഥകൾ പറഞ്ഞു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാൻ ബോളിവുഡിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
റിപബ്ലിക് ടിവിയിൽ ‘വിക്ടിം ഷെയിമിംഗ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു അർണബിന്റെ പരാമർശം. ഉന്നാവോ പീഡനക്കേസിനെക്കുറിച്ചുള്ള ചർച്ചയിലാണ് ‘ധുരന്ധർ’ സിനിമയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
‘ധുരന്ധർ’ വെറും പ്രചാരണ ലക്ഷ്യം വെച്ചുള്ള സാങ്കൽപ്പിക സൃഷ്ടിയാണെന്ന് അർണബ് ആരോപിച്ചു. “അക്ഷയ് ഖന്നയുടെ നൃത്തം കാണാൻ ആരും താൽപര്യമില്ല. ഇത്തരം സാങ്കൽപ്പിക കഥകൾ കാട്ടി ബോളിവുഡ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്. ബോളിവുഡ് നിർമാതാക്കൾക്ക് നട്ടെല്ലുണ്ടെങ്കിൽ ഉന്നാവോ കേസ് സിനിമയാക്കട്ടെ,” എന്നായിരുന്നു അർണബിന്റെ തുറന്നടിക്കൽ.
ബോളിവുഡ് യഥാർത്ഥ സാമൂഹിക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും, ഗൗരവമുള്ള വിഷയങ്ങൾ സിനിമയാക്കാൻ തയ്യാറാകുന്നില്ലെന്നും അർണബ് ഗോസ്വാമി വിമർശിച്ചു.
News
ബ്രസീൽ ഫുട്ബോൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ
പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസവും മുൻ റയൽ മഡ്രിഡ് താരവുമായ റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തി. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
അവധിക്കാലം ആഘോഷിക്കാനായി ബ്രസീലിലെത്തിയ കാർലോസ് പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കാലിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫുൾ ബോഡി എം.ആർ.ഐ പരിശോധനയിലാണ് ഹൃദയത്തിൽ ഗുരുതര പ്രശ്നങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തെ കാർഡിയാക് കത്തീറ്ററൈസേഷനു വിധേയനാക്കി.
ഏകദേശം 40 മിനിറ്റ് മാത്രം നീണ്ടുനിൽക്കേണ്ട ശസ്ത്രക്രിയ സങ്കീർണതകൾ കാരണം മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ എ.എസ് റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും താരം അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂർ കൂടി കാർലോസ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും വ്യക്തമാക്കി.
1990 മുതൽ 2016 വരെ നീണ്ടു നിന്ന ക്ലബ്-ദേശീയ ടീം കരിയറിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റോബർടോ കാർലോസ്. 1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീമിന്റെ സ്ഥിരാംഗമായിരുന്നു. പത്തുവർഷത്തിലേറെ നീണ്ട റയൽ മഡ്രിഡ് കരിയറിലൂടെ ആധുനിക ഫുട്ബോളിലെ ഇതിഹാസ പ്രതിരോധ താരങ്ങളുടെ പട്ടികയിൽ ഇടംനേടി.
ആക്രമണ സ്വഭാവമുള്ള ലെഫ്റ്റ് ബാക്കായിരുന്ന കാർലോസ് ബ്രസീലിനായി 125 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞു. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെയും 1998 ലോകകപ്പ് റണ്ണർ അപ്പ് ടീമിന്റെയും അംഗമായിരുന്നു. 1997ൽ ഫ്രാൻസിനെതിരായ മത്സരത്തിൽ 35 യാർഡ് അകലെ നിന്ന് ഇടംകാലിൽ തൊടുത്തുവിട്ട ‘ബനാന ഫ്രീകിക്ക്’ ഗോൾ ഇന്നും ഫുട്ബോൾ ചരിത്രത്തിലെ അത്ഭുത നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
2012ൽ റഷ്യൻ ക്ലബിൽ കളിച്ച് സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം 2015ലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മുൻപിൽ താരം എത്തിയത്. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസ് താരമായും കോച്ചായും ഒരു സീസൺ നിറഞ്ഞുനിന്ന റോബർടോ കാർലോസ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും പ്രിയങ്കരനായി.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala1 day agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local2 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
india2 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
