health
പ്രായം കൂടുമ്പോള്‍ വ്യായാമവും മാറ്റണം: 40, 50, 60 കഴിഞ്ഞവര്‍ക്കുള്ള ഫിറ്റ്നസ് ഗൈഡ്
30 മുതല്‍ 80 വയസ്സ് വരെയുള്ള കാലയളവില്‍ ശരാശരി മനുഷ്യന് തന്റെ പേശീബലത്തിന്റെ ഏകദേശം മൂന്നിലൊന്ന് നഷ്ടപ്പെടുന്നുണ്ട്
പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രവര്‍ത്തനശേഷി കുറയുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് 30 വയസിന് ശേഷം പേശീബലം കുറഞ്ഞുതുടങ്ങുകയും 50 വയസ്സ് കഴിയുമ്പോള്‍ അത് കൂടുതല്‍ വ്യക്തമായി പ്രകടമാകുകയും ചെയ്യുന്നു. പഠനങ്ങള്‍ പ്രകാരം, 30 മുതല്‍ 80 വയസ്സ് വരെയുള്ള കാലയളവില്‍ ശരാശരി മനുഷ്യന് തന്റെ പേശീബലത്തിന്റെ ഏകദേശം മൂന്നിലൊന്ന് നഷ്ടപ്പെടുന്നുണ്ട്. അതിനാല്‍ പ്രായം കൂടുന്തോറും വ്യായാമത്തിന്റെ തീവ്രത കൂട്ടുന്നതിന് പകരം ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിലായിരിക്കണം ശ്രദ്ധ.
വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്, 40 വയസ്സ് മുതല്‍ തന്നെ വ്യായാമരീതിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ്. വ്യായാമത്തിന്റെ അളവ്, തീവ്രത, സമയം, തരം എന്നിവ പ്രായത്തിന് അനുസരിച്ച് ക്രമീകരിക്കുമ്പോഴാണ് ദീര്‍ഘകാല ആരോഗ്യവും ഫിറ്റ്നസും ഉറപ്പാക്കാനാകുക.
40 വയസ്സ്: ഹൃദയാരോഗ്യത്തിനും സ്ഥിരതയ്ക്കും പ്രാധാന്യം
40 വയസ്സ് മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ ആകെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമാക്കേണ്ടത്. ഒരേ തീവ്രതയിലുള്ള വ്യായാമങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതിനുപകരം, ദിവസവും 30-40 മിനിറ്റ് നടക്കല്‍, ഓട്ടം, സൈക്കിള്‍ ഓടിക്കല്‍, നീന്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണകരമാണ്. ഒരേസമയം ഏറെ നേരം വ്യായാമം ചെയ്യുന്നതിന് പകരം, ദിവസത്തില്‍ പല ഘട്ടങ്ങളായി വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും എല്ലുകള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
50 വയസ്സ്: പേശീബലം സംരക്ഷിക്കേണ്ട സമയം
50 വയസ്സ് കഴിയുമ്പോള്‍ പേശീബലം വേഗത്തില്‍ കുറഞ്ഞേക്കാം. അതിനാല്‍ ശരീരത്തിന്റെ ചലനശേഷിയും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ പ്രതിരോധ വ്യായാമങ്ങള്‍ (resistance-based exercises) പ്രധാനമാണ്. 8-10 തരത്തിലുള്ള പേശീബലം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ വ്യായാമവും 10-15 തവണ ആവര്‍ത്തിക്കുന്ന ഒരു സെറ്റ് വീതം ചെയ്താല്‍ മതിയാകും. ഈ പ്രായത്തിലും പേശീബലം വര്‍ധിപ്പിക്കാനാകുമെങ്കിലും, ചെറുപ്പകാലത്തേതിനെക്കാള്‍ കുറവായിരിക്കും. എന്നിരുന്നാലും, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതി ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
60 വയസ്സ് കഴിഞ്ഞാല്‍: വഴക്കവും ബാലന്‍സും പ്രധാന്യം
60 വയസ്സ് മുതല്‍ വഴക്കം (flexibility)യും ശരീരത്തിന്റെ ബാലന്‍സും ഫിറ്റ്നസ് പരിശീലനത്തിന്റെ കേന്ദ്രബിന്ദുവാകണം. സ്ഥിരമായ ഏറോബിക് വ്യായാമങ്ങളോടൊപ്പം പ്രതിരോധ പരിശീലനം, സ്ട്രെച്ചിംഗ്, ബാലന്‍സ് വ്യായാമങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. ഓരോ പേശിക്കുമുള്ള സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ഒരു മിനിറ്റിലധികം നേരം ചെയ്യുന്നത് ഗുണകരമാണ്. മുതിര്‍ന്നവരില്‍ വീഴ്ചകള്‍ മൂലമുള്ള പരിക്കുകള്‍ സാധാരണമായതിനാല്‍, ബാലന്‍സ് മെച്ചപ്പെടുത്തുന്ന വ്യായാമങ്ങള്‍ ദിവസേന ചെയ്യണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. യോഗയും ചില ആയോധന കലകളും ഇതിന് സഹായകരമാണ്.
ഫിറ്റ്നസിന്റെ യഥാര്‍ത്ഥ ലക്ഷ്യം
ചുരുക്കത്തില്‍, 40 വയസ്സില്‍ സ്ഥിരതയ്ക്കും ആരോഗ്യത്തിനും ഊന്നല്‍ നല്‍കണം; 50 വയസ്സില്‍ പേശീബലം സംരക്ഷിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം; 60 വയസ്സ് മുതല്‍ വഴക്കത്തിനും ബാലന്‍സിനും മുന്‍ഗണന നല്‍കണം. ആകര്‍ഷകമായ ശരീരം കെട്ടിപ്പടുക്കുന്നതിനെക്കാള്‍, ദൈനംദിന ജീവിതം സ്വതന്ത്രമായി, സജീവമായി നയിക്കാന്‍ കഴിയുക എന്നതാണ് ഫിറ്റ്നസിന്റെ യഥാര്‍ത്ഥ ലക്ഷ്യം.
health
വേണം ജാഗ്രത; പശ്ചിമ ബംഗാളില്‍ നിപ ബാധിച്ച ഒരാളുടെ നില അതീവ ഗുരുതരം, 120 പേര്‍ ഐസൊലേഷനില്‍
വെന്റിലേറ്ററില്‍ കഴിയുന്ന നഴ്‌സുമാരിലൊരാള്‍ കോമയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കൂടി നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍. നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന നഴ്‌സിനെ പരിചരിച്ചവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. രോഗബാധിതരായ നഴ്‌സുമാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി 120-ഓളം പേരെ കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിപ ബാധിച്ച രണ്ടു നഴ്‌സുമാരെയും ബെലിയാഗട്ട ഇന്‍ഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററില്‍ കഴിയുന്ന നഴ്‌സുമാരിലൊരാള്‍ കോമയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടെ സംസ്ഥാനം നിപ രോഗത്തെ പ്രതിരോധിക്കാന്‍ സജ്ജമാണെന്നും പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണെന്നും പശ്ചിമബംഗാള്‍ ആരോഗ്യവിഭാഗം സെക്രട്ടറി സ്വരൂപ് നിഗം മാധ്യമങ്ങളോടു പറഞ്ഞു.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള രണ്ട് നഴ്‌സുമാര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇരുവര്‍ക്കും എവിടെനിന്നാണ് വൈറസ് ബാധിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇരുവരും ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇവിടെനിന്നായിരിക്കാം രോഗം പിടിപ്പെട്ടതെന്നും കരുതുന്നു.
health
യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവം: ‘നിഷ്പക്ഷമായ അന്വേഷണം വേണം, നീതി ഉറപ്പാക്കണം’; പ്രിയങ്ക ഗാന്ധി
പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് കത്ത് നല്‍കി. മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഉണ്ടായ ഗുരുതരമായ മെഡിക്കല്‍ അവഗണനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്തയച്ചത്.
പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാന്‍ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്. അവര്‍ക്ക് ശരിയായ വൈദ്യസഹായവും നിഷേധിക്കപ്പെട്ടു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍, മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പൊതുജനങ്ങള്‍ക്ക് ഒരു സുപ്രധാന അഭയസ്ഥാനമാണ്. നിരവധി സ്‌പെഷ്യാലിറ്റികളുടെ അഭാവത്തില്‍, അടിയന്തര ആവശ്യങ്ങള്‍ക്കായി രോഗികള്‍ക്ക് 80 കിലോമീറ്ററിലധികം സഞ്ചരിച്ച് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടിവരുമ്പോള്‍ മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, മതിയായ മനുഷ്യവിഭവശേഷിയുടെ അഭാവം, നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ വിഭവ പരിമിതികളുമായി പൊരുതുന്നു. ഈ പ്രശ്‌നങ്ങള്‍ താന്‍ മുന്‍പും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ അമിത ഭാരം പരിചരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. മുന്‍പും ഈ സ്ഥാപനത്തില്‍ നിരവധി മെഡിക്കല്‍ അശ്രദ്ധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍, പ്രത്യേകിച്ച് മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍, മെഡിക്കല്‍ അശ്രദ്ധ കേസുകള്‍ പരിഹരിക്കുന്നതിനായി,ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും പരാതി പരിഹാര സംവിധാനങ്ങള്‍ ഉറപ്പാക്കാനും ഇടപെടണമെന്നും മെഡിക്കല്‍ അശ്രദ്ധയുടെ ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണം – പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്താനും ആവശ്യമായ വിഭവങ്ങള്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിക്കുന്നതായും വയനാട്ടിലെ ജനങ്ങള്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭിക്കാന്‍ ഇപ്പോഴും പാടുപെടുന്നതിനാല്‍ ഇത് ഒരു അടിയന്തിര ആവശ്യമാണ് എന്നും പ്രിയങ്ക ഗാന്ധി എംപി കത്തില്‍ സൂചിപ്പിച്ചു.
health
ഗ്രീഫ് അറ്റാക്ക്: അപ്രതീക്ഷിത ദുഃഖതിരമാലകൾ; തിരിച്ചറിയാനും മറികടക്കാനും അറിയേണ്ടത്
പ്രതിസന്ധി ഘട്ടങ്ങളിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസിലാക്കുന്നത് മാനസിക ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
ദുഃഖം അനുഭവപ്പെടുന്നതും അത്തരം സന്ദർഭങ്ങളിൽ ശരീരം പ്രതികരിക്കുന്ന രീതികളും ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. എന്നാൽ ചില ശാരീരിക–മാനസിക പ്രതികരണങ്ങൾ മിക്കവരിലും സമാനമായി കാണപ്പെടുന്നു. അത്തരത്തിലൊരു അവസ്ഥയാണ് ഗ്രീഫ് അറ്റാക്ക്. ഇത് എന്താണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസിലാക്കുന്നത് മാനസിക ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
എന്താണ് ഗ്രീഫ് അറ്റാക്ക്?
ചില ഓർമ്മകൾ, സ്ഥലങ്ങൾ, മണങ്ങൾ, ചിന്തകൾ എന്നിവ അപ്രതീക്ഷിതമായി ആഴത്തിലുള്ള ദുഃഖം ഉണർത്താം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരിൽ ഇത്തരം അനുഭവങ്ങൾ കൂടുതലായി കാണപ്പെടുന്നു. പെട്ടെന്നുണ്ടാകുന്ന ഈ ദുഃഖതിരമാലകൾ ഉത്കണ്ഠ, മാനസിക പിരിമുറുക്കം, ചിലപ്പോൾ ശരീരവേദന വരെ സൃഷ്ടിക്കാം. ഭയം, നിയന്ത്രണം നഷ്ടപ്പെടുന്നതുപോലുള്ള തോന്നൽ എന്നിവയും ഇതോടൊപ്പം വരാം. ഈ അവസ്ഥയെയാണ് ഗ്രീഫ് അറ്റാക്ക് എന്ന് വിളിക്കുന്നത്. ശരിയായ പരിശീലനത്തിലൂടെ ഇത്തരം വൈകാരിക പ്രതികരണങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും.
ഗ്രീഫ് അറ്റാക്ക് വന്നാൽ എന്ത് ചെയ്യണം?
1. തിരിച്ചറിയുക: ഇത് ഒരു ഗ്രീഫ് അറ്റാക്കാണെന്ന് മനസിലാക്കുക. ഈ ദുഃഖവും പരിഭ്രാന്തിയും താൽക്കാലികമാണെന്നും കടന്നുപോകുമെന്നും സ്വയം ഓർമ്മിപ്പിക്കുക.
2. ശ്വസന വ്യായാമം: 4–7–8 ശ്വസന രീതി പരീക്ഷിക്കുക — 4 സെക്കൻഡ് ശ്വസിക്കുക, 7 സെക്കൻഡ് പിടിച്ചുവയ്ക്കുക, 8 സെക്കൻഡ് നിശ്വസിക്കുക. നാഡീവ്യവസ്ഥ ശാന്തമാക്കാൻ ഇത് സഹായിക്കും.
3. ശരീരചലനം: ശാന്തമായ സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ശരീരം മരവിച്ചതായി തോന്നുന്നുവെങ്കിൽ നടക്കുകയോ കൈകാലുകൾ ചലിപ്പിക്കുകയോ ചെയ്യാം. സ്വയം കെട്ടിപ്പിടിക്കുന്നതും ആശ്വാസം നൽകും.
4. ഇന്ദ്രിയങ്ങളെ സജീവമാക്കുക: തണുത്ത വെള്ളം കുടിക്കുക, ഐസ് ക്യൂബ് പിടിക്കുക, ലാവെൻഡർ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള സുഗന്ധങ്ങൾ മണക്കുക.
5. വികാരങ്ങൾ പ്രകടിപ്പിക്കുക: കരയാൻ മടിക്കേണ്ട. ദുഃഖം പുറത്തുവിടാനുള്ള സ്വാഭാവിക മാർഗമാണിത്. ജേണലിൽ ചിന്തകൾ എഴുതുന്നതും സഹായകരമാണ്.
6. ആശ്വാസ വാക്യങ്ങൾ: “ഞാൻ സുരക്ഷിതയാണ്”, “ഇതും കടന്നുപോകും”, “എനിക്ക് ദുഃഖിക്കാൻ അവകാശമുണ്ട്” തുടങ്ങിയ വാക്യങ്ങൾ ആവർത്തിക്കുക. വിശ്വാസികളാണെങ്കിൽ പ്രാർത്ഥനയും ആശ്വാസകരമാകും.
7. പിന്തുണ തേടുക: വിശ്വസ്തനായ സുഹൃത്ത്, കുടുംബാംഗം അല്ലെങ്കിൽ തെറാപ്പിസ്റ്റ് എന്നിവരുമായി സംസാരിക്കുക.
8. സ്വയം പരിചരണം: വിശ്രമിക്കുക, വെള്ളം കുടിക്കുക, സംഗീതം കേൾക്കുക, ചൂടുവെള്ളത്തിൽ കുളിക്കുക, വായന, ധ്യാനം, ലഘു വ്യായാമം എന്നിവ ചെയ്യുക.
കാലക്രമേണ ഗ്രീഫ് അറ്റാക്കുകളുടെ തീവ്രത കുറയുകയും നിയന്ത്രിക്കാവുന്നതായി മാറുകയും ചെയ്യും. എന്നാൽ ഇവ പതിവായി സംഭവിക്കുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടേണ്ടതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
-
Film23 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala23 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala22 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala21 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
kerala19 hours agoകടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
-
News22 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
