kerala
ദീപക് ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവിൽ റിമാൻഡിലാണ്.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രശസ്തി, പോസ്റ്റുകൾക്ക് കൂടുതൽ റീച്ച്, സാമ്പത്തിക ലാഭം എന്നിവ ലക്ഷ്യമിട്ടാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമം നേരിട്ടുവെന്ന പരാതി ഔദ്യോഗികമായി നൽകാതെ, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതി പകർത്തി പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോയല്ലാതെ ദീപക് ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളില്ലെന്നാണ് പൊലീസ് വാദം. ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത്തരം പ്രവണതകൾ മറ്റ് വ്ളോഗർമാരെയും പ്രേരിപ്പിച്ച് കൂടുതൽ ആത്മഹത്യകൾക്ക് ഇടയാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നാണ് വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ബസിൽ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന് ഷിംജിത ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
kerala
‘പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല’; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പ്രകടനം
: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരിലെ വെള്ളൂരില്‍ പ്രകടനം.
കണ്ണൂര്‍: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരിലെ വെള്ളൂരില്‍ പ്രകടനം. പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനം നടന്നത്. പിന്നാലെ സംഘം കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു.
കണ്ണൂര്‍ സിപിഎം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത് ഔദ്യോഗികമായി അറിയിച്ചത്. പുറത്താക്കലിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി കുഞ്ഞികൃഷ്ണനെതിരെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.
ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്ന തുറന്നുപറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്ന് നേതാക്കള്‍ ആരോപിച്ചിരുന്നു.
kerala
ഫണ്ട് തിരിമറി; ഉച്ചയ്ക്ക് വന്ന് അര്‍ദ്ധരാത്രിയെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല; കെ.കെ രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്
‘വിശദീകരണവും കണക്കും അംഗീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നത്’
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് പിന്നാലെ സിപിഎം പുറത്താക്കിയ ശേഷം പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണന്. ഉച്ചയ്ക്ക് വന്ന് അര്‍ദ്ധരാത്രിയെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞികൃഷ്ണന് പറഞ്ഞു.
പയ്യന്നൂരില്‍ സിപിഎമ്മിനെ യോജിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് ഒരാള്‍ക്ക് തോന്നിയാല്‍ മതിയോയെന്നും തന്റെ പോരായ്മ എന്താണെന്ന് ബോധ്യപ്പെടുത്തേണ്ടെയെന്നും ചോദ്യം. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ 21 പേരില്‍ 17 പേരും തീരുമാനത്തെ എതിര്‍ത്തു. വിശദീകരണവും കണക്കും അംഗീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നത്. എട്ടുമാസം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നിട്ടും നേതാക്കള്‍ ഇടപെട്ടാത്തതിനാലാണ് പ്രവര്‍ത്തന രംഗത്തേക്ക് വീണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.
കണക്ക് എന്ത് കൊണ്ട് 2021ല്‍ അംഗീകരിച്ചില്ലെന്നും രക്തസാക്ഷി ഫണ്ടും കെട്ടിട നിര്‍മാണ ഫണ്ടും കൂട്ടി 91 ലക്ഷം രൂപ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും വി. കുഞ്ഞികൃഷ്ണന് പറഞ്ഞു. സഹകരണ ജീവനക്കാരില്‍നിന്ന് പിരിച്ച 70 ലക്ഷം കാണാനില്ലായിരുന്നെന്നും കുറ്റം ചെയ്തയാളെ കമ്മീഷന്‍വെച്ച് വിമുക്തനാക്കിയെന്നും കുഞ്ഞികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
india
ഇനി മുതല്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം; ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തി. ചതുര്‍ധാം യാത്രയുടെ ഭാഗമായ ഈ രണ്ടുക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
ബദരീനാഥ്-കേദാര്‍നാഥ് ധാം ഉള്‍പ്പെടെ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.
ഇതുസംബന്ധിച്ച നിര്‍ദ്ദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ പാസാക്കും. ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രില്‍ 23-ന് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കും. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്ന തീയതി ശിവരാത്രി ദിനത്തില്‍ പ്രഖ്യാപിക്കും.
കേദാര്‍നാഥും ബദരീനാഥും കൂടാതെ ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാര് ധാമിലെ മറ്റ് രണ്ട് ക്ഷേത്രങ്ങള്‍. ഇവയുടെ നടകള്‍ അക്ഷയതൃതീയ പ്രമാണിച്ച് ഏപ്രില്‍ 19-ന് തുറക്കും.
-
News1 day agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala1 day agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala1 day agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala1 day agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
kerala1 day agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News1 day agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News1 day agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala1 day agoശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
