Connect with us

Video Stories

ഈ പകല്‍കൊള്ളക്കാരെ പിടിച്ചുകെട്ടേണ്ടേ ?

Published

on

 

കേരളവികസനമാതൃകയായി കൊട്ടിഗ്‌ഘോഷിക്കുന്ന സാമ്പത്തികസിദ്ധാന്തത്തിനുപിന്നില്‍ പ്രവാസിയുടെ കാണാമറയത്തെ വിയര്‍പ്പുതുള്ളികളാണുള്ളത്. ഉറ്റകുടുംബാംഗങ്ങളെയും വീടും നാടും നാട്ടാരെയും വിട്ട് സ്വജീവിതം ഏറെക്കുറെ നഷ്ടപ്പെടുത്തി അരക്കോടിയോളം മലയാളികളാണ് പലരാജ്യങ്ങളിലായി ഈ ഭൂമിയില്‍ ജീവിച്ചുതീര്‍ക്കുന്നത്. സ്വന്തമായി എന്തെങ്കിലും സമ്പാദിക്കണമെന്നതിനേക്കാള്‍, തന്നെ ആശ്രയിച്ചുകഴിയുന്ന മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ അത്താണിയാകുകയാണ് പ്രതിവര്‍ഷം ലക്ഷംകോടിയോളം രൂപ കേരളത്തിലേക്കയച്ചുതരുന്ന ഇക്കൂട്ടര്‍. ഇതിന്റെ പ്രത്യക്ഷഗുണം അനുഭവിക്കുന്നത് പ്രവാസിയുടെ കുടുംബമാണെങ്കിലും, കേരളത്തിനും ഇതരസംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയുമാണ് ആ നേട്ടം. പക്ഷേ മേല്‍ഹതഭാഗ്യരുടെ കാര്യത്തില്‍ നാംകാട്ടിക്കൂട്ടുന്ന നെറികേടുകള്‍ക്ക് ഒരു കൈയും കണക്കുമില്ല. അത്തരത്തിലൊന്നാണ് അടുത്തിടെയായി കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന മോഷണത്തിന്റെയും തട്ടിപ്പിന്റെയും കദനകഥകള്‍.
കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ കഴിഞ്ഞമാസം ഗള്‍ഫില്‍നിന്ന് വിമാനമിറങ്ങിയ ഏതാനും പ്രവാസിമലയാളികളുടെ വിലപിടിച്ച വസ്തുക്കള്‍ കാണാതായസംഭവം നമ്മെയാകെ ഞെട്ടിക്കുകയുണ്ടായി. കരിപ്പൂരില്‍ ഒരുവര്‍ഷത്തിനിടെ മാത്രം അറുപതോളം ലഗേജുകളില്‍നിന്ന് വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഫെബ്രുവരി 20ന് കരിപ്പൂരില്‍ ദുബൈ-കോഴിക്കോട് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ വിമാനമിറങ്ങിയ ആറ് മലയാളികളുടെ ബാഗേജുകളാണ് കുത്തിത്തുറന്നും പിച്ചിപ്പറിച്ചതുമായ നിലയില്‍ തിരികെകിട്ടിയത്. കോഴിക്കോട് സ്വദേശിയുടെ പാസ്‌പോര്‍ട്ട്‌പോലും മോഷ്ടിക്കപ്പെട്ടു. നാലുലക്ഷത്തിലധികം രൂപയുടെ വസ്തുക്കളും കറന്‍സിയുമാണ് നഷ്ടമായതെന്ന് യാത്രക്കാര്‍. കറന്‍സി, സ്വര്‍ണം, വിലപിടിച്ച റിസ്റ്റ്‌വാച്ചുകള്‍ തുടങ്ങിയവ നഷ്ടമാകുന്നത് ഏതായാലും അബദ്ധത്തിലാകാന്‍ വഴിയില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളഅതോറിറ്റിയും എയര്‍ഇന്ത്യ അധികൃതരുമാണ് സാങ്കേതികമായി ഇതിന് ഉത്തരവാദികളെങ്കിലും യഥാര്‍ത്ഥത്തില്‍ കള്ളന്‍ കപ്പലില്‍തന്നെയാണ്. കസ്റ്റംസ്‌വിഭാഗത്തില്‍നിന്ന് കൈപ്പറ്റിയശേഷമാണ് പലരും തങ്ങളുടെ ലഗേജുകള്‍ മോഷ്ടിക്കപ്പെട്ടതായി കാണുന്നത്. യാത്രക്കാരും ഇവരുടെ കുടുംബങ്ങളും ലക്ഷേജിന് കാത്തുനില്‍ക്കവെയാണ് തങ്ങളുടെ പെട്ടികള്‍ കവര്‍ച്ചചെയ്യപ്പെട്ടതായി കാണേണ്ടിവന്നത്. ഇത് നടത്തിയത് ഏതെങ്കിലും രാത്രിഞ്ചരന്മാരായ മോഷ്ടാക്കളോ കൊള്ളസംഘങ്ങളോ അല്ലെന്നും വിമാനത്താവളത്തിലെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ശമ്പളംപറ്റുന്ന ജോലിക്കാരാണെന്നും പച്ചയായ യാഥാര്‍ത്ഥ്യമായിട്ടും ഇതുവരെയും അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍, വ്യോമയാന സംവിധാനങ്ങള്‍ക്കും വകുപ്പുമേലാളന്മാര്‍ക്കും ആകാതിരിക്കുന്നത് കേരളീയരോടും വിശിഷ്യാ മലയാളിപ്രവാസികളോടുമുള്ള അധികാരിവര്‍ഗത്തിന്റെ നിഷേധാത്മകനിലപാടായേ കാണാന്‍ കഴിയൂ.
പ്രവാസികുടുംബങ്ങളുടെ നീണ്ടകാലത്തെ സ്വപ്‌നങ്ങളുടെ സ്വരുക്കൂട്ടലുകളാണ് ഗള്‍ഫ്‌പെട്ടികള്‍. മിക്കപ്പോഴും കീറിപ്പറിഞ്ഞതും സാധനങ്ങള്‍ നഷ്ടപ്പെട്ടതുമായ പെട്ടികളുമായിട്ടായിരിക്കും പ്രവാസികള്‍ സ്വന്തംവീടുകളില്‍ എത്തിച്ചേരുക. പ്രവാസികളെ പിഴിയുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ്‌വിഭാഗം കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ വിശേഷിച്ച് ആരെയും മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല. മതിയായ നികുതി അടച്ചിട്ടില്ലെന്നുകാട്ടിയായിരിക്കും മിക്കവാറും ഇക്കൂട്ടര്‍ പ്രവാസികളുടെ കീശയിലേക്കും വിലപിടിച്ച വസ്തുക്കളിലേക്കും കൈകള്‍ നീട്ടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നടന്ന സംഭവത്തില്‍ അന്നുതന്നെ മാധ്യമപ്രവര്‍ത്തകരെയും മറ്റും വിവരമറിയിച്ച് സംഭവം മാലോകരെ അറിയിക്കാനായെങ്കിലും കസ്റ്റംസ് അധികാരികളുടെ ഭാഗത്തുനിന്ന് ഇപ്പോഴും തികഞ്ഞ നിസ്സംഗതയാണുള്ളത്. തങ്ങളുടെജീവനക്കാരല്ല സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണക്കാരെന്നും കരാര്‍ജോലിക്കാരായ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരായിരിക്കുമെന്നുമുള്ള ഒഴുക്കന്‍മട്ടിലുള്ള വിശദീകരണമാണ് കഴിഞ്ഞദിവസം കസ്റ്റംസ്‌കമ്മീഷണറുടെ ഭാഗത്തുനിന്ന് കേള്‍ക്കേണ്ടിവന്നത്. സി.സി.ടി.വി. ക്യാമറകളുള്ള അതീവസുരക്ഷാപ്രാധാന്യമുള്ള മേഖലയില്‍ നടക്കുന്ന ഈ പകല്‍കൊള്ളക്ക് ആരാണ് ഉത്തരവാദിത്തം ഏല്‍ക്കുക?
ഇതരറൂട്ടുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വിമാനയാത്രാനിരക്കിന്റെ കാര്യത്തില്‍ വലിയ അന്തരമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നമ്മുടെ വിമാനക്കമ്പനികള്‍ മലയാളികളില്‍നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് സഹിച്ചാണ് ഗത്യന്തരമില്ലാതെ മലയാളികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍താണ്ടി എന്നുതിരിച്ചെത്തുമെന്നറിയാതെ വീണ്ടുംവീണ്ടും മരുഭൂമിയിലേക്ക് വെച്ചുപിടിക്കുന്നത്. പെട്രോളിയത്തിന്റെ വിലത്തകര്‍ച്ചയും സ്വദേശിവല്‍കരണവുംമൂലം പതിറ്റാണ്ടുകള്‍ മണലാരണ്യത്തില്‍ വിയര്‍പ്പുചിന്തിയ മലയാളിക്ക് തിരിച്ചുവന്നാല്‍ തലചായ്ക്കാവുന്നതിലപ്പുറമൊന്നും ശേഷിക്കാത്ത അവസ്ഥയാണിന്ന്. മറയില്ലാത്ത സൂര്യനുതാഴെയും ലേബര്‍ ക്യാമ്പുകളിലുമായി കഴിച്ചുകൂട്ടുന്ന പ്രവാസിയുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നത് ലക്ഷങ്ങള്‍ ശമ്പളമായി എഴുതിവാങ്ങുന്നവരാണെന്നത് ലജ്ജാകരം. നിത്യേന നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കകളുമായാണ് കഴിയുന്നത്. കര്‍ഷകരെപോലെ ഇവര്‍ കയറെടുക്കാത്തത് വിശ്വാസദാര്‍ഢ്യത കൊണ്ടുമാത്രമാണ്. കേരളത്തിലേക്ക് സ്ഥലംമാറ്റംവാങ്ങിവരുന്ന കസ്റ്റംസ് ബ്യൂറോക്രസിയുടെ ടൈകെട്ടിയ പകല്‍മാന്യന്മാര്‍ കഴിഞ്ഞമുപ്പതുകൊല്ലത്തിനിടെ സ്വരൂക്കൂട്ടിയ അനധികൃതസമ്പത്തിനെക്കുറിച്ച് അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരിക. കരിപ്പൂര്‍സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണറേറ്റിന്റെയും സംസ്ഥാനപൊലീസിന്റെയും അന്വേഷണഗതിയെങ്ങോട്ടാണെന്നതിന് ഉത്തമതെളിവാണ് കരാര്‍ജീവനക്കാരെ നിയമിക്കുമ്പോള്‍ വിമാനത്താവളഅധികൃതര്‍ ജാഗ്രതപാലിക്കണമെന്ന കമ്മീഷണറുടെ വാദം. ഈ ഉദ്യോഗസ്ഥമാടമ്പിത്തരത്തിന് കൂച്ചുവിലങ്ങിടാന്‍ എന്നാണ് നമ്മുടെ അധികാരികള്‍ക്കും ജനാധിപത്യസംവിധാനത്തിനും സാധ്യമാകുക?

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending