Connect with us

Video Stories

കശ്മീരിലെ ഉരുക്കുമുഷ്ടി ഉപേക്ഷിക്കണം

Published

on

 

 

പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അത്യന്തം ഗൗരവതരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് പാക്കിസ്താനില്‍നിന്നുള്ള തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും ഭീഷണിയാണ് സംസ്ഥാനം നേരിടുന്നതെങ്കില്‍, മറുവശത്ത് ഇന്ത്യയുടെ സൈനിക വിഭാഗങ്ങളില്‍ നിന്നും സംസ്ഥാന പൊലീസില്‍ നിന്നുമുള്ള കനത്ത സുരക്ഷാവലയത്തില്‍ വീര്‍പ്പുമുട്ടുകയാണ് പകുതിയോളം പ്രദേശങ്ങള്‍. വിശേഷിച്ചും കശ്മീര്‍ താഴ്‌വരയിലാണ് അശാന്തിയുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് മാത്രം ഇരുപതോളം പേരാണ് കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ മരണമടഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി നിറഞ്ഞാടുന്ന കശ്മീരിലെ അരക്ഷിതത്വം രാജ്യത്തെയും ലോകത്തെയും സമാധാന കാംക്ഷികളുടെ മനസ്സുകളില്‍ വലിയ മുറിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍, അനന്തനാഗ് പ്രദേശങ്ങളില്‍ സൈന്യം നടത്തിയ പ്രത്യേക ഓപറേഷനിലാണ് പത്തൊമ്പത് യുവാക്കള്‍ വെടിയേറ്റു മരിച്ചുവീണത്. ഇതില്‍ ഏഴുപേരും സാധാരണ യുവാക്കളായിരുന്നു. മജ്ജയും മാംസവുമുള്ള കശ്മീരി യുവാക്കളുടെ മരണം താഴ്‌വരയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഭീതിയും ആശങ്കയും തിരിച്ചറിയുന്നില്ലെന്ന ്മാത്രമല്ല, ഓരോ ദിവസവും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ഏപ്രില്‍ ഒന്നിന് കൊല്ലപ്പെട്ടവരില്‍ 12 പേര്‍ തീവ്രവാദികളാണെന്നാണ് സൈനിക വൃത്തങ്ങള്‍തന്നെ അറിയിച്ചത്. എങ്ങനെയാണ് ഇവരെ തീവ്രവാദികളായി തിരിച്ചറിഞ്ഞതെന്നത് വ്യക്തമല്ല. മരിച്ചവരില്‍ മൂന്നുപേര്‍ സൈനികരുമാണ്. മൊത്തം 22 പേരാണ് ഒറ്റദിവസത്തെ ശസ്ത്രക്രിയകൊണ്ട് മരിച്ചുവീണത്.
2016 ജൂലൈ എട്ടിന് വിമത നേതാവും ഹിസ്ബുല്‍ മുജാഹിദീന്‍ തലവനുമായ ബുര്‍ഹാന്‍വാനി കൊല ചെയ്യപ്പെട്ടതുമുതല്‍ തുടങ്ങിയ അശാന്തിയിലും വെടിവെപ്പിലും കലാപത്തിലുമായി നിരവധി കശ്മീരികള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. സൈനികര്‍ക്കും പൊലീസിനും തല്‍സമയംതന്നെ ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെതന്നെ സൈനിക കേന്ദ്രങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയും ഇരുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. സൈന്യത്തിനും പൊലീസിനും അക്രമികളായ യുവാക്കളെ വെടിവെക്കാന്‍ യഥേഷ്ടം അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍. സംസ്ഥാന ഭരണത്തില്‍ കേന്ദ്രത്തിലെയും കശ്മീരിലെയും പാര്‍ട്ടികളാണുള്ളത് എന്നത് ഇതിന് സൈനികര്‍ക്ക് സൗകര്യമാകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം അഞ്ഞൂറോളം പേരാണ് കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും പൊലീസിന്റെയും വെടിയുണ്ടകള്‍ക്ക് ഇരയായിരിക്കുന്നത്. അതിര്‍ത്തിയില്‍നിന്ന് നുഴഞ്ഞുകടന്നുവരുന്ന പാക് ഭീകരരാണ് അക്രമങ്ങള്‍ക്കും സൈനികരുടെ നേര്‍ക്കുള്ള കല്ലേറിനും വെടിവെപ്പിനും നേതൃത്വം നല്‍കുന്നതെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പക്ഷം. എന്നാല്‍ സത്യത്തില്‍ നമ്മുടെ സ്വന്തം പൗരന്മാരുടെ ഇക്കാര്യത്തിലുള്ള പങ്ക് എന്തുകൊണ്ട് സര്‍ക്കാരുകള്‍ കൂലങ്കഷമായി പരിശോധിക്കുന്നില്ല.
ബുര്‍ഹാന്‍വാനിയുടെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും ഖബറടക്കചടങ്ങിലും പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോള്‍ തന്നെ കശ്മീരികളുടെ പ്രശ്‌നത്തെക്കുറിച്ച് വ്യക്തമായ ചില സൂചകങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിരുന്നു. കശ്മീരികളെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സൈന്യത്തിന്റെയും ബി.ജെ.പി-പി.ഡി.പി മുന്നണി സര്‍ക്കാരിന്റെയും കീഴില്‍ താഴ്്‌വരയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കശ്മീരി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവസന്ധാരണത്തിനും പഠനത്തിനും വേണ്ട സൗകര്യം പോലും നിത്യേന നിഷേധിക്കപ്പെടുന്നത് ഒരു നിലക്കും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. അവരെ വിശ്വാസത്തിലെടുക്കാനോ അവരുടെ വിശ്വാസം നേടാനോ എന്തുകൊണ്ട് ഭരണകൂടങ്ങള്‍ക്കും സൈന്യത്തിനും കഴിയുന്നില്ലെന്നതിന് ഉത്തമ തെളിവാണ് യുവാവിനെ മിലിട്ടറി വാഹനത്തില്‍ കെട്ടിയിട്ട് ഉപതെരഞ്ഞെടുപ്പിനിടെ സൈന്യം അക്രമ ബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഭവം. കല്ലുകള്‍ നിറച്ച തോക്കുകള്‍ ഉപയോഗിച്ചതും അന്താരാഷ്ട്ര പ്രതിഷേധത്തിനിടയാക്കി. പക്ഷേ അതെല്ലാം വേണ്ടിവരുമെന്ന തികച്ചും ഏകപക്ഷീയവും നിരുത്തരവാദപരവുമായ നിലപാടാണ് സൈന്യവും മോദി-മെഹബൂബ സര്‍ക്കാരുകളും സ്വീകരിച്ചത്. ഇതിന് സുല്ലിടാന്‍ കേന്ദ്രത്തിലെ മോദിയോ പ്രതിരോധമന്ത്രിയോ തയ്യാറായില്ലെന്നു മാത്രമല്ല, ഓപറേഷന്‍ എന്ന ഓമനപ്പേരില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതാകട്ടെ തികച്ചും കാടത്തംനിറഞ്ഞ നടപടികളുമാണ്. ഇതാണോ ഒരു ജനാധിപത്യരാഷ്ട്രത്തിനകത്ത് പ്രത്യേകിച്ചും വളരെയധികം വൈകാരികപരമായി കൈകാര്യം ചെയ്യപ്പെടേണ്ട വിഷയത്തില്‍ ഉത്തരവാദിത്തബോധമുള്ള ഭരണകൂടം ചെയ്യേണ്ടിയിരുന്നത്.
കശ്മീരികളുടെ വൈകാരികതലങ്ങളെ തൊട്ടറിഞ്ഞുകൊണ്ടേ ഭൂമിയിലെ പറുദീസയായ കശ്മീരിന്റെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകൂ. അവര്‍ക്ക് തീരെ വിശ്വാസമില്ലാത്ത ഒരു ഐ.ബി മുന്‍ ഉദ്യോഗസ്ഥനെ വിട്ട് വ്യക്തികളോടും സംഘടനകളോടും വിവരം ആരായാന്‍ അടുത്തിടെ കേന്ദ്രം കാട്ടിയ പരിശ്രമത്തെ വിവരക്കേടെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. കഴിഞ്ഞ കാലങ്ങളിലും സമാനമായ പ്രശ്‌നം നിലനിന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നയത്തെ വെടക്കാക്കി തനിക്കാക്കലെന്നല്ല, കുളംകലക്കി മീന്‍പിടിക്കലായാണ് വിശേഷിപ്പിക്കേണ്ടത്. ഒന്നേകാല്‍ കോടിയോളം വരുന്ന ജനതയെ അനിശ്ചിതകാലത്തേക്ക് വഴിയോരത്തിട്ട് വെടിവെച്ചുകൊല്ലുന്നതുകൊണ്ട് ചിലരുടെ ലക്ഷ്യം എന്നെന്നേക്കുമായി താഴ്‌വരയെ നെരിപ്പോടിലേക്ക് വലിച്ചെറിയുകയായിരിക്കാം. അതിന് കൂട്ടുനില്‍ക്കുന്ന രീതിയില്‍ സംസ്ഥാനത്തെ സംഘടനകളും വ്യക്തികളും സര്‍ക്കാര്‍ തന്നെയും നിന്നുകൊടുക്കുന്നതും കശ്മീരിയത്തും ഇന്‍സാനിയത്തും പുലരാന്‍ സാധ്യമാകുന്ന നടപടികളാവില്ല. ദീര്‍ഘവും സുതാര്യവുമായ പാതയിലൂടെ മാത്രമേ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ എന്ന തിരിച്ചറിവാണ് മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ടതും. അതിനുള്ള സുശക്തവും വ്യക്തവുമായ നടപടിയുടെ തുടക്കം കശ്മീരിലെ വ്രണിത ഹൃദയരുടെ വേദന മനസ്സിലാക്കി അവരുടെ തോളില്‍ കയ്യിടുകയാണ്. അതിനാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെയും ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെയും നേതൃത്വത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച വ്യത്യസ്ത സംഘങ്ങള്‍ നല്‍കിയ ക്രിയാത്മകനിര്‍ദേശങ്ങള്‍. തീവ്രവാദ സംഘടനകളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ ഒരുവിധ ചര്‍ച്ചകളും ഫലം കാണില്ലെന്ന് തീര്‍ച്ചയാണ്. ഹുര്‍രിയത്ത് നേതാക്കളെ ഉപയോഗപ്പെടുത്തി താഴ്‌വരയില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ പാക്‌സൈന്യം നടത്തുന്ന നീക്കത്തെയും അംഗീകരിച്ചുകൊടുക്കാനാകില്ല. ശാന്തിക്ക് വേണ്ട അടിയന്തിരമായ നടപടികള്‍ കേന്ദ്രം എടുത്തേതീരൂ. സമൂഹത്തിനിടയില്‍ നിന്ന് സൈനികപരമായ മേഖലകളിലേക്ക് സൈന്യത്തെ പിന്‍വലിക്കുകയാണ് അടിയന്തിരമായി കേന്ദ്രം ചെയ്യേണ്ടത്. മനുഷ്യാവകാശ വിഷയങ്ങളിലെ ഇന്ത്യയുടെ യശസ്സിന് നിരക്കാത്ത രീതിയില്‍ കശ്മീര്‍പ്രശ്‌നത്തില്‍ ഉരുക്കുമുഷ്ടിനയവുമായി ഇനിയും നമുക്ക് മുന്നോട്ടുപോകാനാകില്ലതന്നെ.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending