Connect with us

Culture

കാല്‍പ്പന്തില്‍ പരമ്പരാഗതവാദം അസ്തമിച്ചിരിക്കുന്നു

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ഒരു മാസത്തെ ലോകകപ്പ് ആവേശം ഫുട്‌ബോള്‍ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് പുതിയ ചിന്തകളും ടീമുകളും താരങ്ങളും. മാറിയ കാലത്തിനൊപ്പം മല്‍സരിക്കുന്നവരായിരിക്കുന്നു ടീമുകള്‍. പഴഞ്ചന്‍ പിന്തിരിപ്പന്‍ സമീപനത്തിന് വിപണിയില്ല. പ്രതിരോധമെന്ന സൂത്രവാക്യത്തിലും ഒഫന്‍സീവ് മുദ്രാവാക്യത്തിലും പരിശീലകര്‍ക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു.

90 മിനുട്ടിലെ ഫുട്‌ബോള്‍ പൂര്‍ണസമയത്തും ലൈവായി മാറണമെന്നതായിരിക്കുന്നു പുതിയ ചിന്ത. അതിന് കാലത്തിന് മാര്‍ക്ക് നല്‍കണം. അതിവേഗമാണ് ലോക സഞ്ചാരം. കളിയിടം ആ വേഗതയില്‍ പോവേണ്ടിയിരിക്കുന്നു. സ്‌റ്റേഡിയങ്ങളില്‍ വന്ന് കളി കാണുന്നവരേക്കാള്‍ ആവേശത്തിലാണ് സ്വന്തം മൊബൈലില്‍ ആളുകള്‍ കളിയെ കാണുന്നതും വിസ്തരിക്കുന്നതും വിമര്‍ശിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കൂലംകഷമായ ചര്‍ച്ചകളും ട്രോളുകളും താരങ്ങളെ പോലും സാരമായി ബാധിക്കുന്നു. വിശകലനമെന്നത് വിശാരദന്റെ ജോലിയായിരുന്നെങ്കില്‍ അതിപ്പോള്‍ എല്ലാവരും ചെയ്യുന്നു. ആ ചിന്തയുടെ പുതിയ വഴിയാണ് ഈ ലോകകപ്പ്.

ടീമുകളെ നോക്കുക. മുമ്പെല്ലാം ലോകകപ്പ് വരുമ്പോള്‍ ചര്‍ച്ചാ ടേബിളിലേക്ക് വരുക സ്ഥിരക്കാരാണ്. ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍ തുടങ്ങിയവര്‍. ഇവരെല്ലാം പരമ്പരാഗത ഫുട്‌ബോല്‍ ശക്തികളാണ്. പക്ഷേ ഇത്തവണ മേല്‍പ്പറഞ്ഞ പരമ്പരാഗതവാദികളില്‍ രണ്ട് ടീമുകള്‍ മാത്രമാണ് സെമിഫൈനല്‍ കണ്ടത്. ഇംഗ്ലണ്ടും ഫ്രാന്‍സും. ഇതില്‍ ഇംഗ്ലണ്ട് പുറത്തായിരിക്കുന്നു. അതിന് കാരണമാവട്ടെ പഴഞ്ചന്‍ ശൈലി പുറത്തെടുത്തത്. സെമി വരെ പോസിറ്റീവായി വേഗതയില്‍ കളിച്ച ഇംഗ്ലണ്ട് സെമിയില്‍ ഇന്നലെകളിലെ അടവുകളിലേക്ക് പോയി. ദുരന്തവുമായി. അല്‍ഭുതങ്ങളുമായാണ് പുതിയ ടീമുകള്‍ വന്നത്. ഫുട്‌ബോളെന്നത് ആഗോളീയമായിരിക്കുന്നുവെന്നും ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്നതുമാണ് റഷ്യ നല്‍കുന്ന സന്ദേശം. ആതിഥേയരായ റഷ്യക്ക് ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. അവര്‍ ക്വാര്‍ട്ടര്‍ കളിച്ച് വീരോചിതം മടങ്ങി.

ക്രൊയേഷ്യക്കാര്‍ ഇത് വരെ കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ചു. തോല്‍പ്പിച്ചവരുടെ പട്ടികയില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടുമുണ്ട്. അവര്‍ കിരീടത്തിന് അരികില്‍ നില്‍ക്കുന്നു. ബെല്‍ജിയത്തിന്റെ യാത്രയോ- ഗംഭീരമായിരുന്നു. ബ്രസീലിനെ പോലും നാമാവശേഷമാക്കിയ യുവ ടീം. ജപ്പാന്റെ വരവ് രാജകീയമായിരുന്നു. കൊളംബിയക്കാരെ തോല്‍പ്പിച്ചും ബെല്‍ജിയത്തെ വിറപ്പിച്ചുമാണ് അവര്‍ മടങ്ങിയത്. ലോക ചാമ്പ്യന്മാരായ ജര്‍മനിയെ വരച്ച വരയില്‍ നിര്‍ത്തിയുളള വിജയമായിരുന്നു മെക്‌സിക്കോ നേടിയത്. കൊറിയക്കര്‍ ജര്‍മനിയെ രണ്ട് ഗോളിന് തോല്‍പ്പിക്കുമെന്ന് അന്യായ സ്വപ്‌നത്തില്‍ പോലും ആരും കരുതിയിരുന്നില്ല. അതും സംഭവിച്ചു. എന്തിന് കന്നിക്കാരായ പാനമ കളിച്ച മൂന്ന് കളികളിലും തോറ്റെങ്കിലും അവര്‍ രണ്ട് ഗോള്‍ പ്രതിയോഗികള്‍ക്ക് സമ്മാനിച്ചു. അര്‍ജന്റീനയും സ്‌പെയിനും ജര്‍മനിയുമെല്ലാം അതിവേഗം വന്ന വഴിയേ മടങ്ങി.

ലയണല്‍ മെസിയും നെയ്മര്‍ ജൂനിയറും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ലോകകപ്പിന്റെ പോസ്റ്റര്‍ താരങ്ങള്‍. മെസി നേടിയത് ഒരു ഗോള്‍-സമ്പൂര്‍ണ്ണ പരാജയമായിരുന്നു ആ താരം. പൗലോ ഡിബാലെയെ പോലെ ഒരു യുവതാരത്തെ കരക്കിരുത്തിയ പാതകത്തില്‍ മെസിക്കും വലിയ പങ്കുണ്ടായിരുന്നു. കൃസ്റ്റിയാനോ സ്‌പെയിനിനെതിരെ ഹാട്രിക്ക് നേടി. പക്ഷേ നോക്കൗട്ടില്‍ പുറത്തായി. നെയ്മറാണ് മൂന്ന് പേരില്‍ മികച്ച പോരാട്ടം നടത്തിയത്. എല്ലാ മല്‍സരങ്ങളിലും പതിവ് വേഗതയില്‍ ഉജ്ജ്വലമായി കളിച്ചു അദ്ദേഹം. പക്ഷേ ക്വാര്‍ട്ടറില്‍ വീണു. ഇവര്‍ക്കെല്ലാം പകരം ഈഡന്‍ ഹസാര്‍ഡ്, റുമേലു ലുക്കാക്കു, കൈലിയന്‍ എംബാപ്പേ, ലുക്കാ മോദ്രിച്ച്, മരിയോ മാന്‍സുകിച്ച്, അന്റോണിയോ ഗ്രിസ്മാന്‍, അഹമ്മദ് മൂസ, ജോര്‍ദ്ദാന്‍ പിക്‌ഫോര്‍ഡ്, ഹാരി കെയിന്‍, അലക്‌സി ചെര്‍ച്ചഷേവ് തുടങ്ങിയവരെല്ലാമാണ് തിളങ്ങിയത്.

2018 ലെ റഷ്യന്‍ ലോകകപ്പ് അറിയാന്‍ പോവുന്നത് കൊലകൊമ്പന്മാരുടെ പതന വേദിയായാണ്. അത് നല്ല യുവ ഫുട്‌ബോളിനുള്ള വഴിയുമാവുന്നു. ഞായറാഴ്ച്ച മികച്ച കളിക്കാരനായി, ടോപ് സ്‌ക്കോററായി, മികച്ച ഗോള്‍ക്കീപ്പറായി, മികച്ച യുവതാരമായെല്ലാം തെരഞ്ഞെടുക്കപ്പെടാന്‍ പോവുന്നത് പുതിയ താരങ്ങളാണ്. പുതിയ ലോകത്തേക്കുള്ള പുതിയ വാതായനമാണ് റഷ്യ-സംശയമില്ല.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending