News
ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യ കുറ്റക്കാരി, സുഹൃത്ത് നിധിനെ വെറുതെ വിട്ടു
നിധിനുമേല്‍ ഗൂഢാലോചന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
കണ്ണൂര്‍: തളിപ്പറമ്പ് തയ്യിലില്‍ ഒന്നര വയസ്സുകാരനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ശരണ്യയ്ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത് നിധിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. നിധിനുമേല്‍ ഗൂഢാലോചന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശരണ്യയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുമെന്ന് കോടതി അറിയിച്ചു. വാദിഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു. രമേശനാണ് ഹാജരായത്.
കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ മകന് വിയാനെ (ഒന്നര വയസ്) കൊലപ്പെടുത്തിയെന്നാണ് കേസ്. കാമുകനായ നിധിനൊപ്പം ജീവിക്കാനായി കുഞ്ഞിനെ ഒഴിവാക്കാനാണ് ശരണ്യ കൃത്യം നടത്തിയതെന്നാണ് പൊലീസ് കുറ്റപത്രം. അറസ്റ്റിന് ശേഷം 90-ാം ദിവസമാണ് പൊലീസ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി 17നാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കാണാതാവുകയും തുടര്‍ന്ന് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്.
കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞിന്റെ അച്ഛന് പ്രണവിനെയാണ് പൊലീസ് സംശയിച്ചത്. ഭാര്യയുമായും കുഞ്ഞുമായും ഉണ്ടായ അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്കുകള്‍, മൂന്നു മാസത്തിന് ശേഷം യാദൃശ്ചികമായി വീട്ടിലെത്തിയത് തുടങ്ങിയ സാഹചര്യങ്ങള്‍ പ്രണവിനെതിരായ സംശയം ശക്തമാക്കി. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴികളും പ്രണവിനെതിരെയായിരുന്നു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായത് സംശയം വര്‍ധിപ്പിച്ചെങ്കിലും, വീട്ടില്‍ പലരും വന്നുപോയതിനിടെയാണ് അത് നഷ്ടമായതെന്ന് പിന്നീട് വ്യക്തമായി.
ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന്റെ സൂക്ഷ്മ പരിശോധനയും ചേര്‍ന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. കുഞ്ഞ് ഇത്രയും നാള് അമ്മയോടൊപ്പമായിരുന്നതിനാല്‍ തുടക്കത്തില്‍ ശരണ്യ സംശയത്തിന്റെ നിഴലിലായിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ കാണാതായ ദിവസം ശരണ്യ ധരിച്ച വസ്ത്രങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും, കല്ലില്‍ ശക്തമായി തലയിടിച്ചുണ്ടായ പരുക്കാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമായി.
രണ്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തശേഷമാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ഭര്‍ത്താവ് പ്രണവിനൊപ്പം അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച പ്രണവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെ താമസിപ്പിക്കുകയും പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയില്‍ കൃത്യം നടത്തുകയും ചെയ്തു.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ മുഴുവന്‍ സമയവും ഭര്‍ത്താവിനെ കുറ്റപ്പെടുത്തി ശരണ്യ മൊഴി നല്കി. പുലര്‍ച്ചെ കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം പ്രണവിന്റെ അടുത്ത് കിടത്തിയെന്നായിരുന്നു അവകാശവാദം. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായതെന്നും പറഞ്ഞു. എന്നാല്‍ ഫോണ്‍ കോളുകളുടെ പരിശോധനയില്‍ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനുമായി ശരണ്യ സ്ഥിരം ബന്ധത്തിലായിരുന്നെന്ന് വ്യക്തമായി. പൊലീസ് കസ്റ്റഡിയില്‍ ആദ്യ ദിവസം മാത്രം കാമുകനില്‍ നിന്ന് ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് 17 മിസ്ഡ് കോള്‍ വന്നിരുന്നു. ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതോടെ ശരണ്യ സമ്മര്‍ദത്തിലായി, ഒടുവില്‍ മറച്ചുവച്ച സത്യങ്ങള്‍ ഒന്നൊന്നായി ഏറ്റുപറഞ്ഞു.
തെളിവുകള്‍ എതിരായതോടെ ശരണ്യ പൊലീസിനോട് സംഭവിച്ച കാര്യങ്ങള്‍ വിശദമായി സമ്മതിച്ചു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകം ആസൂത്രണം ചെയ്തു. രാത്രി മൂവരും ഒരുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നോടെ കുഞ്ഞുമായി ഹാളിലെത്തി. കുഞ്ഞിനെ എടുക്കുന്നത് കണ്ട പ്രണവിനോട് മുറിയില്‍ ചൂടായതിനാല്‍ ഹാളില്‍ കിടക്കുകയാണെന്ന് പറഞ്ഞു. പിന്നീട് പിന്‍വാതില്‍ തുറന്ന് കുഞ്ഞുമായി പുറത്തേക്കിറങ്ങി. അമ്പത് മീറ്റര്‍ അകലെയുള്ള കടല്ഭിത്തിക്കരികിലെത്തി മൊബൈല്‍ വെളിച്ചത്തില്‍ താഴേക്ക് ഇറങ്ങി കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞ് കരഞ്ഞതോടെ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി വീണ്ടും കരിങ്കല്‍ക്കൂട്ടത്തിനിടയിലേക്ക് ശക്തമായി എറിഞ്ഞതായി ശരണ്യ സമ്മതിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി അടുക്കളവാതില്‍ വഴി അകത്ത് കയറി ഹാളില്‍ ഇരുന്ന ശേഷം കിടന്നതായും മൊഴി നല്കി.
എല്ലാ തെളിവുകളും വിലയിരുത്തിയ കോടതി ശരണ്യക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കണ്ടെത്തി. ഗൂഢാലോചനയില്‍ നിധിന്റെ പങ്ക് തെളിയിക്കാനാകാത്തതിനാല്‍ രണ്ടാം പ്രതിയെ വെറുതെ വിട്ടതായി കോടതി വ്യക്തമാക്കി. ശരണ്യയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുമെന്ന് കോടതി അറിയിച്ചു.
kerala
വൈറലാകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്നു; യുവാവിന്റെ മരണത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
വൈറലാകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹമാധ്യമങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
കോഴിക്കോട്: ബസില്‍നിന്നുള്ള ദൃശ്യം യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അയാള്‍ മോശമായി പെരുമാറിയെന്ന കാര്യത്തില്‍ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം, അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കാണിക്കേണ്ടതായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ കുറിച്ചു.
വൈറലാകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹമാധ്യമങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. വ്യക്തമായ ചോദ്യങ്ങളോ വിശദീകരണം തേടലോ ഇല്ലാതെ, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും അവസരം നല്‍കാതെയാണ് ഒരു ജീവന് നിശബ്ദമായി നഷ്ടമായതെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.
സംഭവം സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെയും വ്യക്തികളുടെ സ്വകാര്യതയെയും കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.
ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ കുറിച്ചത്
”ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്?”
”ഒരാളുടെ നിരപരാധിത്തം തെളിയിക്കാന്‍ / വിശ്വസിപ്പിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന് നല്‍കേണ്ടിവരുന്നു. അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്… വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന് പോയി.”
kerala
സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ടതല്ല തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായപ്പോള്‍ ലെവല്‍ തെറ്റിയത്; പിഎംഎ സലാം
പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സജി ചെറിയാന്റെ നിലപാട് ‘ലെവല്‍ തെറ്റിയതാണെന്നും’ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സജി ചെറിയാന്റെ നിലപാട് ‘ലെവല്‍ തെറ്റിയതാണെന്നും’ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കണമെന്നാണ് സജി ചെറിയാന് പറയുന്നതെന്നും, മുസ്ലിം ലീഗിന് തീവ്രത പോരെന്ന് ആരോപിച്ച് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി.എം.എ സലാം വിമര്‍ശിച്ചു.
സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ടതല്ലെന്നും, എ.കെ. ബാലന് മുതല്‍ സജി ചെറിയാന് വരെ എത്തിയപ്പോള്‍ പാര്‍ട്ടി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും, എന്നാല്‍ അതിന് മുസ്ലിം ലീഗ് വഴങ്ങില്ലെന്നും സലാം വ്യക്തമാക്കി. വര്‍ഗീയതയെ തടഞ്ഞു നിര്‍ത്തുന്ന ശക്തി മുസ്ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. പി.ഡി.പി.ഐയെ കേരളത്തില്‍ വളര്‍ത്തിയത് ആരാണെന്നും, എസ്.ഡി.പി.ഐയെയും പി.ഡി.പി.ഐയെയും സംസ്ഥാനത്ത് വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
kerala
നായാടി മുതല്‍ നസ്രാണി വരെയല്ല, മനുഷ്യരാണ് ഒരുമിക്കേണ്ടത്, മതനിരപേക്ഷത കോണ്‍ഗ്രസിന്റെ ജീവവായു; ടി.എന്‍. പ്രതാപന്
എന്‍.എസ്.എസ്എസ്.എന്‍.ഡി.പി സാമുദായിക സംഘടനകള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതാപന്റെ പ്രതികരണം.
തൃശൂര്‍: മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്. എന്‍.എസ്.എസ്എസ്.എന്‍.ഡി.പി സാമുദായിക സംഘടനകള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതാപന്റെ പ്രതികരണം.
മതേതരത്വം ഒരുവശത്ത് പ്രസംഗിച്ചുകൊണ്ട് മറ്റുവശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ പൊന്നാടയിട്ട് സ്വീകരിക്കരുതെന്നും, അത്തരക്കാരെ കാറില്‍ കയറ്റുമ്പോള്‍ പോലും സൂക്ഷിക്കണമെന്നും സതീശന് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സതീശന്റെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്ന തരത്തിലാണ് ടി.എന്‍. പ്രതാപന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
കേരളം ബഹുസ്വരതയും മതനിരപേക്ഷതയും ആധാരമായ നാടാണെന്നും ഇത് മതരാഷ്ട്രമല്ലെന്നും പ്രതാപന് വ്യക്തമാക്കി. ഒന്നല്ല, ആയിരം തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും കോണ്‍ഗ്രസിന്റെ നിലപാട് അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരം നിലനിര്‍ത്താന്‍ അപരവത്കരണത്തിന് വേദി ഒരുക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ സി.പി.എം ചെയ്യുന്നതെന്നും, ഒരു മതവിഭാഗത്തിനെതിരെ നിരന്തരം ആക്ഷേപകരവും വിദ്വേഷപരവുമായ പ്രസ്താവനകള്‍ നടത്തുന്നവരെ തോളിലേറ്റി നടക്കുന്നത് ഇടതുപക്ഷത്തിന്റെ തന്നെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതാപന് വിമര്‍ശിച്ചു.
കേരളത്തില്‍ നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല, മനുഷ്യന് മുതല്‍ മനുഷ്യന് വരെ എല്ലാവരും ഒന്നിക്കേണ്ട സാഹചര്യമാണെന്നും, ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും ഉള്‍പ്പെടെ എല്ലാവര്ക്കും ഒരുപോലെ ഇടമുള്ള നാടാണ് കേരളമെന്നും ടി.എന്‍. പ്രതാപന് ഓര്‍മിപ്പിച്ചു.
ടി.എന്‍.പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണ്. മതത്തിന്റെ പേരില്‍ ഈ നാട് വെട്ടിമുറിക്കപ്പെടുമ്പോള്‍ ഇന്ത്യ എന്ന രാജ്യം ഒരു മതരാഷ്ട്രമാകില്ലെന്ന് തീര്‍ത്തുപറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. ഗാന്ധിയും നെഹ്റുവും ആസാദും പട്ടേലും കൊളുത്തിയ ദീപശിഖയുടെ ഇന്ധനം തന്നെ ഈ തിരിച്ചറിവാണ്. ‘ഈ നാട് ബഹുസ്വരമായ, മതനിരപേക്ഷതയുടെ നാടാണ്. അല്ലാതെ ഇതൊരു മതരാഷ്ട്രമല്ല.’ ഒന്നല്ല ഒരായിരം തെരെഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് അതുതന്നെയാണ്.
അധികാരത്തിന് വേണ്ടി അപരവത്കരണത്തിന് വേദി കൊടുക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ സിപിഐഎം ചെയ്യുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ നിരന്തരം ആക്ഷേപകരവും വിധ്വേഷപരവുമായ പ്രസ്താവനകള്‍ ഇറക്കുന്നവരെ തോളിലേറ്റി നടക്കുന്നത് ഇടതുപക്ഷത്തിന്റെ തന്നെ പാരമ്പര്യത്തിന് എതിരാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടോ? ഭരണത്തുടര്‍ച്ച എങ്ങനെ അധികാര ദുഷ്പ്രഭുത്വത്തിലേക്ക് പാര്‍ട്ടിയെ തള്ളി വിട്ടു എന്നും അത് എങ്ങനെ കേരളത്തിന്റെ ബഹുസ്വര-മതനിരപേക്ഷ നിലപാടിനെ തുരങ്കം വെക്കുന്നു എന്നും കേരള ജനത മനസിലാക്കിയതിന്റെ പ്രതിഫലനമാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം.
മഹാനായ ശ്രീനാരായണ ഗുരുവും സഹോദരന് അയ്യപ്പനും വാഗ്ഭടാനന്ദ ഗുരുവും ചട്ടമ്പി സ്വാമികളും മന്നത് പത്മനാഭനും വിശുദ്ധ ചാവറയച്ഛനും മഹാത്മാ അയ്യങ്കാളിയും മമ്പുറം തങ്ങളും സൈനുദ്ധീന്‍ മഖ്ദൂമും പണ്ഡിറ്റ് കറുപ്പനും തുടങ്ങി നമ്മുടെ നാടിന്റെ നവോത്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് ഊടും പാവും നല്കിയ മഹാരഥന്മാരുടെ വഴികളില്‍ തന്നെയാണ് നമ്മള് നീങ്ങേണ്ടത്. അവിടെ ഉള്‍ക്കൊള്ളലിന്റെ വെളിച്ചമേ കാണൂ. ഒറ്റപ്പെടുത്തലിന്റെ, അപരവതകരണത്തിന്റെ, വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ഇരുട്ട് ഈ മഹാ മനീഷികളുടെ വഴിയല്ല. അത് എല്ലാവര്ക്കും ഓര്‍മ്മ വേണം. സാമുദായിക സംഘടനകള്‍ ആകെ മനുഷ്യര്‍ക്കും ഉപകാരപ്പെടാനും അവരവരുടെ സമുദായങ്ങളിലെ പിന്നാക്ക ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്താനും വേണ്ടിയാണ്. ആ നേരത്ത് അപരനെ നോവിക്കാനും ഇല്ലാത്ത ശത്രുവിനെ കാട്ടി മനുഷ്യ മനസ്സുകളില്‍ ഭീതിയും വെറുപ്പുമുണ്ടാക്കിയാല്‍ അവരെ കേരള ജനത തിരുത്തും. അത് നേരത്തേ പറഞ്ഞ മഹാരഥന്മാരോടുള്ള ആദരവ് കൂടിയാണ്.
കേരളത്തില്‍ നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല, മനുഷ്യന് മുതല്‍ മനുഷ്യന് വരെ എല്ലാവരും ഒന്നിക്കണം. അതില്‍ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും ഒക്കെയുണ്ടാവും. അങ്ങനെ സമുദായങ്ങള്‍ ഒന്നിക്കണം. മനുഷ്യര്‍ ഒരുമിക്കണം. അതുതന്നെയാണ് എല്ലാവരും പറയുന്നത്. ബിജെപിയും സംഘപരിവാരവും തോറ്റ ഇടങ്ങളാണ് കേരളത്തിന്റെ സാമൂഹിക പരിസരങ്ങള്‍. ശക്തമായ മതനിരപേക്ഷ നിലപാടുകളാണ് അതിന് സഹായകമായത്. യുഡിഎഫ് മാത്രമല്ല എല്‍ഡിഎഫും അങ്ങനെ തന്നെയാണ് വര്‍ത്തിച്ചുപോന്നത്. എന്നാല്‍ സിപിഐഎമ്മിന് ഇപ്പോഴുണ്ടായിട്ടുള്ള ഈ അപചയം തിരുത്തിയേ മതിയാവൂ.
ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും ഗുരു ഗ്രന്ഥ സാഹിബും തുടങ്ങി ഓരോ വിശ്വാസിയുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ കഴിഞ്ഞാല്‍ അവരുടെ ഏറ്റവും പവിത്രമായ ഗ്രന്ഥം ഇന്ത്യന്‍ ഭരണഘടനയാണ്. അത് മുറുകെ പിടിച്ചുകൊണ്ടാണ് ഓരോ കോണ്‍ഗ്രസുകാരനും പറയുന്നത്, വര്‍ഗ്ഗീയതയെ എന്തുവില കൊടുത്തും എതിര്‍ക്കും. അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയായലും ശരി ന്യൂനപക്ഷ വര്‍ഗ്ഗീയതയായാലും ശരി.’
-
kerala19 hours agoകലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ
-
News2 days agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
News18 hours agoമൂന്നാം ഏകദിനം: ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം; ന്യൂസിലാന്‍ഡിന് സെഞ്ച്വറികള്‍
-
GULF18 hours agoലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജർ ദുബായിൽ നിര്യാതനായി
-
kerala2 days ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
News19 hours agoഗസ്സ സമാധാന ബോർഡ്: ട്രംപ് നിർദേശിച്ച പട്ടികയിൽ അതൃപ്തി അറിയിച്ച് ഇസ്രാഈല്‍
-
india2 days agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
kerala2 days agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
