News
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം 11-ാം ദിവസത്തിലേക്ക്; മരണം 36 ആയി
ടെഹ്റാനിലെ ഗ്രാന്‍ഡ് ബസാറില്‍ ധര്‍ണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു.
ടെഹ്റാന്: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടെഹ്റാനിലെ ഗ്രാന്‍ഡ് ബസാറില്‍ ധര്‍ണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ മാത്രം രാജ്യത്തെ 88 നഗരങ്ങളിലായി 257 സ്ഥലങ്ങളിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ നടന്നത്. പ്രക്ഷോഭം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ മോശമാക്കുമെന്ന് മുന്നറിയിപ്പ് നല്കിയ ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ഇറാനില്‍ രൂക്ഷമായ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയുമാണ് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാര്‍ത്താ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, പ്രക്ഷോഭത്തില്‍ 60-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 2,076 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ 28നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ ഇറാനിയന്‍ കറന്‍സിയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് കടയുടമകള്‍ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധം വ്യാപിച്ചത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കൂടുതല്‍ കറന്‍സി അച്ചടിച്ച് വിതരണം ചെയ്യുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് പെസഷ്കിയാന് വ്യക്തമാക്കി. അതേസമയം, ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി രാജ്യം വിടാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ഇറാന് എംബസി നിഷേധിച്ചു. ഖമനയി 20 കുടുംബാംഗങ്ങളോടൊപ്പം റഷ്യയിലേക്ക് പോകാനൊരുങ്ങുന്നുവെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.
kerala
മഡൂറോയെ പിടികൂടാനുള്ള ശ്രമം: രക്ഷപ്പെടാൻ ശ്രമത്തിനിടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യക്കും പരുക്ക്
നിക്കോളാസ് മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്ളോറസിനും തലയ്ക്ക് പരുക്കേറ്റതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കവേ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്ളോറസിനും തലയ്ക്ക് പരുക്കേറ്റതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോടതിയിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
മുറിക്കുള്ളിലെ ഉരുക്ക് കവാടത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും തല കവാടത്തിലിടിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥർ വാദിച്ചു.
കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മഡൂറോയ്ക്കും സീലിയ ഫ്ളോറസിനും പരുക്കുകളുള്ളതായി വ്യക്തമായത്. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കോടതിക്ക് മുമ്പാകെ വിശദീകരണം നൽകിയത്. സീലിയ ഫ്ളോറസിന്റെ വാരിയെല്ലിന് ഒടിവോ ഗുരുതരമായ ചതവോ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയവും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തലയിൽ ബാൻഡേജുകളോടെയാണ് സീലിയ കോടതി മുറിയിൽ ഇരുന്നത്. മഡൂറോയ്ക്കും പരുക്കേറ്റിട്ടുണ്ടെങ്കിലും അവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
മഡൂറോയെ പിടികൂടാനുള്ള അമേരിക്കൻ സൈന്യത്തിന്റെ ശ്രമത്തിനിടെ 32 ക്യൂബൻ സൈനികരും 23 വെനസ്വേലൻ സൈനികരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസ്, മിറാണ്ട, അര്വാഗ, ലാ ഗ്വെയ്റ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി ലോക രാഷ്ട്രങ്ങൾ അമേരിക്കയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഈ നീക്കത്തിൽ ഐക്യരാഷ്ട്രസഭയും ലിയോ മാർപ്പാപ്പയും ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
kerala
ശബരിമല ശ്രീകോവിൽ കേന്ദ്രീകരിച്ച് വൻ മോഷണശ്രമം; വലിയ ഗൂഢാലോചന നടന്നതായി എസ്.ഐ.ടി റിപ്പോർട്ട്
ശ്രീകോവിലിലെ മറ്റ് സ്വർണപ്പാളികൾ മോഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. വലിയ ഗൂഢാലോചനയുടെ തുടർച്ചയായിരുന്നു ഈ നീക്കമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: ശബരിമല ശ്രീകോവിൽ കേന്ദ്രീകരിച്ച് വൻ മോഷണത്തിന് പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ശ്രീകോവിലിലെ മറ്റ് സ്വർണപ്പാളികൾ മോഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. വലിയ ഗൂഢാലോചനയുടെ തുടർച്ചയായിരുന്നു ഈ നീക്കമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ശ്രീകോവിൽ പൂർണമായും സ്വർണം പൊതിഞ്ഞതാണെന്ന് വ്യക്തമായി അറിഞ്ഞിരുന്ന 13-ാം പ്രതിയും സ്വർണവ്യാപാരിയുമായ കർണാടക സ്വദേശി ഗോവർധൻ 1995 മുതൽ ശബരിമലയിലെ പതിവ് സന്ദർശകനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അയ്യപ്പന്റെ സ്വർണം ദുരുപയോഗം ചെയ്യാൻ 2019ൽ ദേവസ്വം ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകിയതായും എസ്.ഐ.ടി കുറ്റപ്പെടുത്തുന്നു. ഗോവർധന്റെ ജാമ്യഹരജിക്ക് എതിരായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ നൽകിയ വിശദീകരണത്തിലാണ് ഈ ആരോപണങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതിയിൽ വിഷയം എത്തിയ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഒക്ടോബറിൽ ഗോവർധനും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും ബംഗളൂരുവിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ഫോൺകാൾ രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിനുള്ള ഗൂഢാലോചനയ്ക്കായായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് എസ്.ഐ.ടി വിലയിരുത്തുന്നു.
ശ്രീകോവിൽ വാതിൽ അറ്റകുറ്റപ്പണിക്ക് ഹൈദരാബാദിലെ നരേഷിന്റെ കടയിലേക്ക് കൊണ്ടുപോയെങ്കിലും സ്വർണം പൊതിഞ്ഞിരുന്നതിനാൽ അവിടെ ജോലി ഏറ്റെടുത്തില്ല. തുടർന്ന് ഗോവർധൻ ഇടപെട്ട് സ്മാർട്ട് ക്രിയേഷൻസിലെത്തി സ്വർണം നീക്കിയതായാണ് കണ്ടെത്തൽ. ശിൽപങ്ങൾ സ്വർണം പൂശിയതാണെന്ന് ഗോവർധന് അറിയാമായിരുന്നുവെന്നതും ഇതിൽ നിന്ന് വ്യക്തമാണെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.
ഗോവർധന്റെ പങ്ക് വ്യക്തം
വാതിൽപ്പാളിയിൽ നിന്ന് 409 ഗ്രാമും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് 577 ഗ്രാമും വീതം സ്വർണം ഇളക്കിമാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന് പകരം സ്വർണം പൂശിയശേഷം ബാക്കി വന്ന 474.957 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ ഇതേ അളവിൽ വേറെ സ്വർണം ഗോവർധന് കൈമാറിയതായും എസ്.ഐ.ടി വ്യക്തമാക്കുന്നു.
തനിക്ക് ലഭിച്ച സ്വർണത്തിന്റെ മൂല്യമായ 14.97 ലക്ഷം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയതായി ഗോവർധൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് തന്നെയാണ് കേസിൽ ഗോവർധന്റെ പങ്ക് വ്യക്തമാക്കുന്നതെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു. നിരപരാധിയാണെങ്കിൽ ഈ സ്വർണ ഇടപാടിനെക്കുറിച്ച് ദേവസ്വം ബോർഡിനെ അറിയിക്കേണ്ടതായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ചോദ്യംചെയ്യലിനിടെ ഹരജിക്കാരൻ തന്നെ 474.960 ഗ്രാം സ്വർണം ഹാജരാക്കിയതായും, ഭീഷണിപ്പെടുത്തി പിടിച്ചെടുത്തുവെന്ന ആരോപണം തെറ്റാണെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
kerala
ഐഎസ്ആർഒയുടെ അഭിമാന ദൗത്യം: പിഎസ്എൽവി സി62 ഈ മാസം 12ന് വിക്ഷേപണം
ഈ മാസം 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പിഎസ്എൽവി സി62 വിക്ഷേപിക്കുക.
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ അഭിമാനമായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പുതിയ ദൗത്യത്തിനൊരുങ്ങുന്നു. ഈ മാസം 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പിഎസ്എൽവി സി62 വിക്ഷേപിക്കുക. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെ 19 പേലോഡുകളെ വഹിച്ചാണ് റോക്കറ്റ് കുതിച്ചുയരുക.
2025 മെയ് 18നാണ് പിഎസ്എൽവിയുടെ ഏറ്റവും ഒടുവിലത്തെ വിക്ഷേപണം നടന്നത്. എന്നാൽ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആ ദൗത്യം പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2026ന്റെ തുടക്കത്തിൽ തന്നെ പുതിയ ദൗത്യവുമായി പിഎസ്എൽവിയെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന വിക്ഷേപണം പിഎസ്എൽവിയുടെ അറുപത്തിനാലാമത്തേതാണ്.
ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. കൃഷി, പരിസ്ഥിതി നിരീക്ഷണം, വിദൂരസംവേദനം, മാപ്പിങ്, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്താൻ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹമാണ് അന്വേഷ.
ഇതിനുപുറമെ, സ്വകാര്യ കമ്പനികളുടേതുൾപ്പെടെ പതിനെട്ട് ചെറു പേലോഡുകളും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ബെംഗളൂരു ആസ്ഥാനമായ ഓർബിറ്റ്എയിഡ് എയ്റോസ്പേസിന്റെ ആയുള്‍സാറ്റ്, ഇന്തോ-മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്പെയിനിൽ നിന്നുള്ള കിഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അതീവ ശ്രദ്ധയോടെയാണ് ഐഎസ്ആർഒ ഈ ദൗത്യത്തെ വിലയിരുത്തുന്നത്. ചെറുതും ഇടത്തരവുമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ റോക്കറ്റാണ് പിഎസ്എൽവി എന്നത് വീണ്ടും തെളിയിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം, വേഗത്തിൽ വളരുന്ന സ്വകാര്യ-വിദേശ ബഹിരാകാശ പദ്ധതികളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതും ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
-
GULF1 day agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala1 day agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala3 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
News3 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
kerala3 days ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
-
News2 days agoമുസ്തഫിസുര്‍ വിവാദം: ഐപിഎല്‍ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്
