Connect with us

Video Stories

ഇന്ത്യന്‍ ദേശീയതയും ഹിന്ദു മതവും

Published

on

ഡോ. രാംപുനിയാനി

ഹിന്ദു, ഹിന്ദുമതം, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച പുതിയതല്ല. ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും മുസ്‌ലിംകള്‍ മതപരമായി മുസ്‌ലിംകളാണെങ്കിലും ദേശീയതയില്‍ അവര്‍ ഹിന്ദുക്കളാണെന്നും ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗത് ഇയ്യിടെ നടത്തിയ അവകാശവാദം ഹിന്ദു എന്ന പദത്തിന് മറ്റൊരു വ്യാഖ്യാനം നല്‍കിയിരിക്കുകയാണ്. ഇത് ഹിന്ദുസ്ഥാനാണ്. അതിനാല്‍ ഇവിടെ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു എന്നത് ദേശീയതയാണെന്നതും ഇന്ത്യ ഹിന്ദുസ്ഥാനാണെന്നതും ഇന്നത്തെ സാഹചര്യത്തില്‍ തെറ്റായ രൂപപ്പെടുത്തലും ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാടില്‍ പരിശോധിക്കേണ്ടതുമാണ്.

മുസ്‌ലിംകളുടെ വിശ്വാസവും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും അവരുടെ ദേശീയത ഹിന്ദു എന്നതാണെന്നാണ് ഭഗത് ഇടക്കിടെ പറയുന്നത്. നമ്മളെല്ലാം ഹിന്ദുക്കളാണ്. മുസ്‌ലിംകള്‍ അഹമ്മദിയ്യ ഹിന്ദുക്കളും ക്രിസ്ത്യാനികള്‍ ക്രിസ്റ്റി ഹിന്ദുക്കളുമെന്നാണ് ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് ബി.ജെ.പി പ്രസിഡണ്ടായിരുന്നപ്പോള്‍ മുരളി മനോഹര്‍ ജോഷി പറഞ്ഞത്. ഈ പ്രസ്താവനകള്‍ ആര്‍.എസ്.എസിന്റെ പുതിയ രൂപപ്പെടുത്തലിന്റെ ഭാഗമാണ്. ഇന്ത്യ ഹിന്ദു രാജ്യമാണെന്ന ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രത്തിന്റെ താളം തന്നെയാണിതിനും. നേരത്തെയുള്ള അവരുടെ സൈദ്ധാന്തികന്മാര്‍ക്ക് ഇക്കാര്യത്തില്‍ മറ്റൊരു നിലപാടായിരുന്നു.

ഹിന്ദുസ്ഥാന്‍ എന്ന പദത്തിലെ ആശയക്കുഴപ്പം അടിസ്ഥാനമാക്കിയാണ് അവരുടെ ഇപ്പോഴത്തെ രൂപപ്പെടുത്തല്‍. ഈ രാജ്യം ഹിന്ദുസ്ഥാനാണ്. അതിനാല്‍ ഇവിടെ വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ലളിതമായ നിര്‍വചനമാണ് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കുന്നത്. ചുറ്റിക്കറങ്ങിവരുന്നൊരു വാദമാണിത്. നിരവധി പദങ്ങള്‍ക്ക് അവര്‍ മാറ്റം വരുത്തിയ ചരിത്രം മുമ്പിലുള്ളപ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന പദത്തെ പുന:പരിശോധന നടത്തേണ്ടതുണ്ട്. വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥങ്ങളിലൊന്നും ഹിന്ദു എന്ന പദം ഇല്ലെന്നതാണ് നാം അറിയേണ്ടത്. പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചത്.

അവര്‍ ഈ പ്രദേശത്തെ അറിയപ്പെട്ടിരുന്നത് സിന്ധു എന്ന നദിയുടെ പേരിലാണ്. ഇംഗ്ലീഷില്‍ ‘എസ്’ എന്ന പദത്തിനു പകരം എച്ച് എന്നാണ് വ്യാപകമായി ഉപയോഗിച്ചുവന്നത്. അതിനാല്‍ സിന്ധു എന്നത് ഹിന്ധു എന്നായി. ഹിന്ദു എന്ന പദം ഉത്ഭവിച്ചത് ഭൂമിശാസ്ത്രപരമായ വിഭാഗത്തിലാണ്. ഹിന്ദുസ്ഥാന്‍ എന്ന പദം വന്നത് ലാന്റ് ഓണ്‍ ഈസ്റ്റ് ഓഫ് റിവര്‍ സിന്ധു (സിന്ധു നദിക്കു പടിഞ്ഞാറുള്ള ഭൂമി) എന്നതില്‍ നിന്നാണ്.

ലോകത്തിന്റെ ഈ ഭാഗത്ത് പ്രചാരത്തിലിരുന്ന മത പാരമ്പര്യം വൈവിധ്യവും വ്യത്യസ്തവുമായിരുന്നു. ഇസ്‌ലാം മതത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും വ്യത്യസ്തമായ ഹിന്ദു മതത്തിന് ഒരു പ്രവാചകനില്ല. വിഭിന്ന പാരമ്പര്യത്തിന്റെ ഉറവിടം ഇവിടെ പ്രാദേശിക ഉത്പത്തിയാണ്. അക്കാലത്ത് അവിടെ പ്രചാരത്തിലുണ്ടായിരുന്ന വിവിധ മത പാരമ്പര്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ക്രമേണ ഹിന്ദു എന്ന പദമായി ഉപയോഗിച്ചുവരികയും ഈ പാരമ്പര്യം ലയിച്ച് ഹിന്ദുമതം എന്ന തലത്തില്‍ ഏകീകരിക്കപ്പെടുകയുമായിരുന്നു. ഹിന്ദു മതത്തില്‍ പ്രധാനമായും രണ്ട് വിഭാഗം പാരമ്പര്യമുണ്ട്. പ്രബലമായ ബ്രാഹ്മണ വിഭാഗവും നാഥ്, തന്ത്ര, ഭക്തി, ശൈവ, സിദ്ധാന്ഥ തുടങ്ങിയ ശൈമാനിക് പാരമ്പര്യവും. കോളനി വാഴ്ച കാലത്ത് ഹിന്ദുമതത്തിന്റെ സ്വത്വം പരുവപ്പെട്ടത് ബ്രാഹ്മണ മാനദണ്ഡങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു.

നമ്മുടെ മേഖലക്ക് ഹിന്ദുസ്ഥാന്‍ എന്ന ചരിത്ര സ്വത്വം കൈവന്നത് മതവുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ മേഖല കാരണമാണ്. ഹിന്ദു എന്ന പദം ആദ്യം ഉപയോഗിച്ചത് സ്ഥലത്തെ സൂചിപ്പിക്കാനായിരുന്നുവെങ്കില്‍ പിന്നീട് മത പാരമ്പര്യത്തിനായി എന്നതാണ് ഈ വാക്കിലെ ആശയക്കുഴപ്പത്തിനു കാരണം. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗത്തിലില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരവും ആഗോള തലത്തില്‍ നമ്മെ തിരിച്ചറിയുന്നതും ഇന്ത്യ എന്നാണ്, ഹിന്ദുസ്ഥാന്‍ എന്നല്ല. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഇന്ത്യ അതാണ് ഭാരത്.

അതാണ് നമ്മുടെ ഭരണഘടന പറയുന്നത് നമ്മള്‍ എന്ന്. അതിനാല്‍ എന്താണ് നമ്മുടെ ദേശീയത, ഇന്ത്യക്കാരന്‍ എന്നോ ഹിന്ദുവെന്നോ? ഇന്ത്യയെ ഒരു ദേശമായി രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കാളിത്തവും വഹിക്കാത്തവരാണ് ആര്‍.എസ്.എസ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും അവര്‍ പങ്കാളികളായിരുന്നില്ല. ഇന്ത്യയെന്ന ആശയത്തെ എതിര്‍ക്കാനാണ് ആര്‍.എസ്.എസ് രാഷ്ട്രീയം ഉദയം ചെയ്തത്. സമൂഹത്തിലെ ആധുനിക വിഭാഗവും വ്യവസായികളും തൊഴിലാളികളും ആധുനിക വിദ്യാഭ്യാസം ലഭിച്ചവരുമെല്ലാം വളര്‍ത്തിക്കൊണ്ടുവന്നതാണ് ഇന്ത്യയെന്ന ആശയം.

ഈ ആശയം സമാന്തരവും സ്ത്രീകളുടെയും ദലിതരുടെയും അഭിലാഷങ്ങളെ സംയോജിപ്പിക്കുന്നതുമാണ്. ഇവിടെ പ്രധാനമായും കാണേണ്ടത് ഇന്ത്യ നിലനില്‍ക്കുന്നത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഐക്യത്തിനും വേണ്ടിയാണ്. ആധുനിക വേഷത്തില്‍ ആധുനിക കാലത്തിനു മുമ്പുള്ള മൂല്യങ്ങള്‍ക്കു വേണ്ടിയാണ് ഹിന്ദു ദേശീയത നിലകൊള്ളുന്നത്. വൈവിധ്യവും ബഹുസ്വരതയും തിരിച്ചറിയുന്ന ഒരു ഭരണഘടന ഇന്ത്യക്കുണ്ട്. കഴിഞ്ഞ കാലത്തെ സാങ്കല്‍പിക മഹിമയില്‍ മാത്രം ശ്രദ്ധിക്കുന്ന, ജന്മം അടിസ്ഥാനമാക്കി ജാതിയുടെയും ലിംഗത്തിന്റെയും പൗരോഹിത്യ മേധാവിത്വത്തിലുള്ള സാമൂഹിക നിയമങ്ങള്‍ പ്രധാന ഭാഗമായതാണ് ഹിന്ദു ദേശീയത.

എപ്പോഴും വേദഗ്രന്ഥങ്ങളില്‍ (മനുസ്മൃതി ഉദാഹരണം) അഭയം തേടുകയും അവ ഇപ്പോഴും നിയമാവലിയായി കാണുകയും ചെയ്യുന്ന ആര്‍.എസ്.എസ് പ്രത്യയശാസ്ത്രക്കാര്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടന ബുദ്ധിമുട്ടുള്ളതാകുക. ഈ ഭൂമിയുമായി ബന്ധമുള്ളവര്‍ അഥവാ സിന്ധു പ്രദേശം പിതാക്കന്മാരുടെ ഭൂമിയും വിശുദ്ധ സ്ഥലവുമായി കണക്കാക്കുന്നവരാണ് ഹിന്ദുക്കളെന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര സ്ഥാപകന്‍ വിനായക് ദാമോദര്‍ സവര്‍കറുടെ കാഴ്ചപ്പാടില്‍ മതന്യൂനപക്ഷങ്ങളായ മുസ്‌ലിംകളും ക്രിസ്ത്യാനികളും എങ്ങനെയാണ് ഹിന്ദുത്വ അസ്തിത്വമുള്ളവരാകുക. ഹിന്ദുക്കള്‍ക്ക് ഇങ്ങനെ നിര്‍വചനം നല്‍കിയാല്‍ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ഹിന്ദുക്കളെന്നു വിളിക്കാനാവില്ല. അവര്‍ വ്യത്യസ്ത ദേശീയതയുള്ളവരാണ്.

രണ്ടാമത്തെ പ്രധാന ഹിന്ദുത്വ സൈദ്ധാന്തികനായ ഗോള്‍വര്‍ക്കര്‍ക്കും ഇതേ നിലപാടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ (bunchof Thoughts’) മുസ്‌ലിംകളും ക്രിസ്ത്യനികളും ഹിന്ദു ദേശീയതക്ക് ഭീഷണിയാണെന്നാണ് പറയുന്നത്. ഇയ്യിടെയായി ആര്‍.എസ്.എസിന് രാഷ്ട്രീയ ശക്തി ലഭിച്ച ശേഷം മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ താല്‍പര്യപ്പെടുന്നത് ഈ ന്യൂനപക്ഷ വിഭാഗത്തില്‍ ഹിന്ദു ആദര്‍ശം അടിച്ചേല്‍പിക്കാനാണ്.

അവര്‍ എങ്ങനെ തന്നെയാണെങ്കിലും അവരുടെ ദേശീയത ഹിന്ദു എന്നായിരിക്കുമെന്നാണ് അവകാശവാദം. ഇന്ത്യന്‍ ഭരണഘടന പ്രകാരം നമ്മുടെ ദേശീയത ഇന്ത്യന്‍ എന്നതാണ്. അതിനാല്‍ ആര്‍.എസ്.എസ് സൈദ്ധാന്തികതയും ഇന്ത്യന്‍ ദേശീയതക്കു വേണ്ടി നിലകൊണ്ട ഗാന്ധി, നെഹ്‌റു, അംബേദ്കര്‍ മറ്റസംഖ്യം ആളുകളുടെ സൈദ്ധാന്തികതയും തമ്മില്‍ വൈരുധ്യമുണ്ട്. നീതിയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യവാദ സന്ദേശമുള്ള ഇന്ത്യന്‍ ഭരണഘടനക്ക,് അനീതി സഹജമായ വേദഗ്രന്ഥം മനുസ്മൃതിയുമായി അന്തരമുണ്ട്.

മുസ്‌ലിംകള്‍ തന്നെ അവരുടെ ആരാധനാ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് പറയുന്നത് ഹിന്ദു ദേശീയതയെന്ന ആലയത്തിലേക്ക് അവരെ ബോധംപൂര്‍വം തെളിക്കാനുള്ള നീക്കമാണ്. ഇസ്‌ലാം മത വിശ്വാസിക്ക് കേവലം ആരാധനാവഴികളില്‍ മാറ്റം വരുത്താനാകില്ല, വ്യത്യസ്തമായ മതവും വിശ്വാസവുമാണത്. ക്രിസ്തുമതത്തിലെയും അവസ്ഥ ഇതുതന്നെയാണ്. അതിനാല്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമും ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമതവും ഹിന്ദുക്കള്‍ക്ക് ഹിന്ദുമതവും, എന്നാല്‍ അവരുടെ ദേശീയത ഇന്ത്യനും (ഹിന്ദുവല്ല) എന്നതാണ്. മുസ്‌ലിംകള്‍ക്കും ആരതിയും ചാന്ദും ‘ഭാരത് മാതാ കീ ജയ്’യുമൊക്കെ ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരമല്ല.

ആരതി ഒരു ഹിന്ദു ആചാരാനുഷ്ഠാനമാണ്. വിവിധ മത വിഭാഗക്കാര്‍ മറ്റു മതക്കാരുടെ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ അവസരമാണ്. ഇത് ആരതിയുമായോ നമസ്‌കാരവുമായോ ചര്‍ച്ചിലെ പ്രാര്‍ത്ഥനയുമായോ ബന്ധപ്പെട്ടതാകാം. പക്ഷേ അവര്‍ നിര്‍ബന്ധമായും ഇത് ചെയ്യണമെന്ന് പ്രതീക്ഷിക്കാനാവില്ല, അത് ജനാധിപത്യ വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരുമാണ്. അല്ലാഹുവിന്റെ മുമ്പില്‍ മാത്രമല്ലാതെ മറ്റാരുടെ മുന്നിലും വണങ്ങാന്‍ പാടില്ലെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അതിനാലാണ് ഭാരത് മാതാ കീ ജയ് എന്ന മന്ത്രം ഉരുവിടുന്നതിനെ അവര്‍ എതിര്‍ക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending