Connect with us

Views

കൊച്ചി മെട്രോ; ഒരു സ്വപ്‌നം യാഥാര്‍ഥ്യമാവുമ്പോള്‍

Published

on

 

ഒന്നര വര്‍ഷം മുമ്പ് കൊച്ചി നഗരത്തിലെ വലിയ പരസ്യ ബോര്‍ഡുകളില്‍ വ്യത്യസ്തമായൊരു പരസ്യം പതിഞ്ഞിരുന്നു. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന പഴമ പറച്ചിലിനെ വരച്ചു കാണിച്ചുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പരസ്യം. ഏതു ബ്ലോക്കില്‍ കിടന്നവനും ആ പരസ്യം കണ്ടപ്പോള്‍ ഒന്ന് ചിരിതൂകി. മെട്രോ കാരണം നഗരത്തില്‍ ഗതാഗത കുരുക്ക് കൂടിയെന്ന് സ്ഥിരം പരാതി പറയുന്നവര്‍ക്കിടയില്‍ തന്നെ ആ പരസ്യം ഹിറ്റായി മാറി. നഗരഗതാഗതത്തിലെ എല്ലാ കുരുക്കുകളിലും യാത്ര ദുരിതങ്ങളിലും നമ്മള്‍ കണ്ടൊരു സ്വപ്‌നം കൊച്ചിയില്‍ യാഥാര്‍ഥ്യമാവുകയാണ്. 2003 മുതല്‍ കേരള ജനത സ്വപ്‌നം കണ്ട കൊച്ചി മെട്രോ റെയില്‍ ആകാശ പാതയിലൂടെ കുതിച്ചു പായാന്‍ തയ്യാറെടുത്തിരിക്കുന്നു. ദിവസങ്ങള്‍ക്കകം ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളില്‍ യാത്രക്കാരുമായി മെട്രോ കുതിച്ചുപായും. ട്രയല്‍ സര്‍വീസ് അടക്കമുള്ള അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മെട്രോ സംവിധാനത്തിലെ നിസാരമെന്ന് തോന്നുന്ന ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും പലതവണ പരിശോധിച്ച് പരീക്ഷിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഉദ്ഘാടന തീയതിക്കും ഉദ്ഘാടകനും വേണ്ടി മാത്രമാണ് ഇനി കാത്തിരിപ്പ്.
ഒരു ചെറിയ പാലം പൂര്‍ത്തിയാക്കാന്‍ പോലും വര്‍ഷങ്ങളെണ്ണി കാത്തിരിക്കേണ്ടിവരുന്ന നാടിന് നാലു വര്‍ഷം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ഒരു അത്ഭുതം തന്നെയാണ്. 5182 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും ബൃഹത്തായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്ന് സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഒരു ഭരണകൂടത്തിന്റെ ഇച്ഛാശക്തിയാണ് അംഗീകരിക്കപ്പെടുന്നതും അഭിനന്ദിക്കപ്പെടുന്നതും. പലവട്ടം ചുവപ്പുനാടയില്‍ കുരുങ്ങിയ പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കഴിഞ്ഞ കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ പിന്തുണ ചെറുതൊന്നുമല്ല. 2001 ജൂണ്‍ 21ന് കൊച്ചിക്ക് അനുയോജ്യമായ ഗതാഗത സംവിധാനം മെട്രോ റെയിലാണെന്ന് ഇ.ശ്രീധരന്‍ പറഞ്ഞതാണ് പദ്ധതിക്ക് ആധാരമായത്. 2004 ഡിസംബര്‍ 22ന് കൊച്ചിയില്‍ മെട്രോ നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചു. 2005 ഒക്‌ടോബറില്‍ പദ്ധതി കണ്‍സള്‍ട്ടന്റായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ സര്‍ക്കാര്‍ നിയമിച്ചു. 2006 ജനുവരിയില്‍ നിര്‍മാണത്തിന്അന്തര്‍ദേശീയ ടെന്‍ഡറും ക്ഷണിച്ചു. തുടര്‍ന്ന് വി.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയെ മരവിപ്പിക്കുന്ന നിലാപാടായിരുന്നു സ്വീകരിച്ചത്. ഇക്കാലയളവില്‍ ഒരു മുന്നേറ്റവും പദ്ധതിക്കുണ്ടായില്ലെന്ന് മാത്രമല്ല, പദ്ധതി ഉപേക്ഷിക്കപ്പെടുകയാണെന്ന ആശങ്കയും കേരള ജനതയിലുണ്ടാക്കി. 2011 മെയ് മാസത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് സ്വപ്‌ന പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. 2011ല്‍ മെട്രോ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കെ.എം.ആര്‍.എല്‍ രൂപീകരിക്കുകയും തൊട്ടടുത്ത വര്‍ഷം ജൂലൈയില്‍ മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുകയും ചെയ്തു. 2012 സെപ്തംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിംഗ് മെട്രോക്ക് തറക്കല്ലിട്ടു. പിന്നീടങ്ങോട്ട് വികസന വഴിയില്‍ പുതിയ അധ്യായം രചിച്ചുള്ള പ്രയാണമായിരുന്നു കൊച്ചി മെട്രോയുടേത്.
2013 ജൂണ്‍ ഏഴിനായിരുന്നു ആലുവ മുതല്‍ പേട്ട വരെ 25.612 കി.മീറ്ററില്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. വിവാദങ്ങളും ആശങ്കകളും കാറ്റില്‍ പറത്തി കേരളം ഒരേ മനസോടെ അണിചേര്‍ന്ന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പൈല്‍ ഉറപ്പിച്ച് പറഞ്ഞതിങ്ങനെ; ‘കൊച്ചി മെട്രോയിലേക്ക് ഇനി 1095 ദിനങ്ങള്‍. ഇ.ശ്രീധരന്‍ എന്ന മെട്രോമാന്റെ പിന്‍ബലമുള്ള വാക്കുകള്‍ കേരളം നെഞ്ചേറ്റി. പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി മെട്രോയുടെ അഴകളവുകള്‍ ചുരുങ്ങിയെങ്കിലും ആദ്യഘട്ടം പൂര്‍ത്തിയാക്കാനായതിന്റെ മുഴുവന്‍ ക്രെഡിറ്റും യു.ഡി.എഫ് സര്‍ക്കാരിന് തന്നെയാണെന്നതില്‍ തര്‍ക്കമില്ല. 2016 ജനുവരി 23ന് മുട്ടം യാര്‍ഡില്‍ പ്രത്യേകം ഒരുക്കിയ ട്രാക്കില്‍ മെട്രോയുടെ ടെസ്റ്റ് റണ്ണിന് പച്ചക്കൊടി കാട്ടിയതും ഉമ്മന്‍ചാണ്ടിയായിരുന്നു. സമയത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഒട്ടേറെ തടസങ്ങളാണ് നിര്‍മാണത്തിന്റെ തുടക്കം മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡി.എം.ആര്‍.സി നേരിട്ടത്. ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റുന്നതിലുള്‍പ്പെടെ വന്ന കാലതാമസം നിര്‍മാണത്തെ സാരമായി ബാധിച്ചു. 25.612 കി.മീറ്ററിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള 18 കി.മീറ്ററില്‍ മാത്രമാണ് നിര്‍മാണം തുടങ്ങാനായാത്. ഈ പ്രതിസന്ധി സമയത്തെല്ലാം യു.ഡി.എഫ് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഡി.എം.ആര്‍.സിക്ക് തുണയായി. അല്ലെങ്കില്‍ പദ്ധതി ഇനിയും വൈകുമായിരുന്നു.
സവിശേഷതകള്‍ ഏറെയുണ്ട് കൊച്ചി മെട്രോക്ക്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം (സി.ബി.ടി.സി) ഉപയോഗിച്ചാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ മെട്രോയെന്ന ഖ്യാതി കൊച്ചിക്ക് സ്വന്തമാണ്. മാത്രമല്ല, ഏറ്റവും കുറഞ്ഞ സമയത്ത് കൂടുതല്‍ ദൂരം ഉദ്ഘാടന സര്‍വീസ് നടത്തുന്ന മെട്രോയെന്ന സവിശേഷതയും കൊച്ചിയുടെ പേരിലാവും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തില്‍ 11 സ്റ്റേഷനുകള്‍ക്കിടയിലാണ് മെട്രോയുടെ ആദ്യഘട്ട സര്‍വീസ്. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും അടിസ്ഥാനമാക്കിയാണ് കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ ഒരുക്കം. ഹരിത ഭരിതവും പരിസ്ഥിതി സൗഹൃദവുമാണ് എല്ലാ സ്റ്റേഷനുകളും. പശ്ചിമഘട്ടമാണ് പ്രധാന തീം. ഇന്ത്യയിലെ ഒരു മെട്രോയും അവലംബിക്കാത്ത ഈ രൂപരേഖ തന്നെയായിരിക്കും കൊച്ചി മെട്രോ സ്‌റ്റേഷനുകളെ വേറിട്ടതാക്കുക. പത്തു രൂപയാണ് മിനിമം യാത്രകൂലി. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. കെഎംആര്‍എല്‍ ആവിഷ്‌കരിക്കുന്ന കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കുകളില്‍ ഇളവ് നല്‍കും. യാത്രക്കാര്‍ക്കായി ഒട്ടേറെ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മെട്രോ ട്രെയിനുകള്‍ ഒരുക്കിയിട്ടുള്ളത്. ശാരീരികമായ പരിമിതികള്‍ ഉള്ളവരെ കൂടി പരിഗണിച്ചാണ് കോച്ചുകളുടെ രൂപകല്‍പ്പന. എല്ലാ ട്രെയിനിലും വീല്‍ചെയര്‍ കയറ്റിയിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതര പൊതു ഗതാഗത സംവിധാനങ്ങളില്‍ നിന്ന് കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നതില്‍ സാങ്കേതികവിദ്യക്കും ഗണ്യമായ സ്ഥാനമുണ്ടാവും. ബ്രേക്കിട്ടാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇതിനുദാഹരണമാണ്.
കൊച്ചിയിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിനുള്ള പരിഹാരമാണ് മെട്രോ വിഭാവനം ചെയ്യുന്ന പ്രഥമ ലക്ഷ്യങ്ങളിലൊന്ന്. വിദേശ നഗരങ്ങളോട് കിടപിടിക്കുന്ന അനുബന്ധ ഗതാഗത സംവിധാനം, ജലമെട്രോ, മെട്രോ സിറ്റി, സൈക്കിള്‍ ട്രാക്ക്, അത്യാധുനിക നടപ്പാതകള്‍ തുടങ്ങിയവയെല്ലാം മെട്രോക്കൊപ്പം കൊച്ചിയിലെത്താന്‍ കാത്തിരിക്കുന്നുണ്ട്. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് മെട്രോയുടെ രണ്ടാംഘട്ടം. ഇതിന് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന് അതിവേഗം പുരോഗമിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പേട്ടയും തൃപ്പൂണിത്തുറയും കാക്കനാടും അങ്കമാലിയും വിദൂര ലക്ഷ്യമാവില്ലെന്ന് തന്നെ പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending