india
ജനാധിപത്യത്തിന് ഭീഷണിയായി ബിജെപിയുടെ പ്രതികാര നടപടികള്‍
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമം. ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജി’ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
നോർത്ത് 24 പർഗാനാസിലെ ബരാസത്തിൽ ‘മസ്ജിദ് ബാരി റോഡ്’ എന്ന സ്ഥലപ്പേര് മാറ്റി ‘നേതാജി പള്ളി’ എന്നാക്കി മാറ്റി. പ്രവേശന കവാടത്തിലെ അക്ഷരങ്ങൾ തകർത്ത് പുതിയ ബോർഡുകൾ സ്ഥാപിച്ചു. സിറാജ്-ഉദ്-ദൗളയുടെ സ്മാരക രൂപം തകർത്ത് പാർക്കിന് ‘ശിവാജി ഉദ്യാനം’ എന്ന് പുനർനാമകരണം ചെയ്തു. സിആർപിഎഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടികൾ.
ബോംഗാവിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ബിരിയാണി കട ഉടമകളോട് കട ഒഴിഞ്ഞുപോകാണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബംഗാളിന്റെ സംസ്കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണിതെന്നും ടിഎംസി പ്രതികരിച്ചു.
മുർഷിദാബാദിലെ ലാൽബാഗിൽ തർക്കഭൂമിയിലുണ്ടായിരുന്ന ഈദ്ഗാഹിന്റെ വേലി ബിജെപി പ്രവർത്തകർ തകർത്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഭൂമിയിൽ പൊലീസ് സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്ന് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല ആരോപിച്ചു. സംഭവത്തിൽ പള്ളി കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.
വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ബുൾഡോസർ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിയുടെ വിജയത്തിന് പിന്നാലെ ബംഗാളിലും യോഗി ആദിത്യനാഥ് മോഡൽ ഭരണം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിലെ ‘യോഗി’ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
india
ബംഗാളില്‍ ബി.ജെ.പിയുടെ വിജയം വോട്ടര്‍ പട്ടികയിലെ ‘വെട്ടിനിരത്തലിന്’ പിന്നാലെയോ?
അട്ടിമറി ആരോപണങ്ങള്‍ക്ക് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അട്ടിമറി വിജയത്തിന് പിന്നില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ വെട്ടിമാറ്റിയത് സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘സ്ക്രോള്‍’ ആണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ബി.ജെ.പി വിജയിച്ച നൂറിലധികം സീറ്റുകളില്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷം, അവിടെ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ എസ്ഐആര്‍ നടപടികളിലൂടെ ഏകദേശം 90 ലക്ഷത്തിലധികം പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഇത് സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ 12 ശതമാനത്തോളം വരും. ബി.ജെ.പി വിജയിച്ച 105 സീറ്റുകളില്‍ അവരുടെ വിജയഭൂരിപക്ഷം അവിടെ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാള്‍ വളരെ ചെറുതാണ്. ഇതില്‍ 86 സീറ്റുകള്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പി പിടിച്ചതാണ്.
അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ഏകദേശം 27 ലക്ഷം പേര് നല്കിയ അപ്പീലുകള്‍ ഇപ്പോഴും ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 9,000 വോട്ടിന് മുന്നിലായിരുന്ന ഇവിടെ, 7,515 വോട്ടര്‍മാരെ ഒഴിവാക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 900 വോട്ടിന് വിജയിച്ചു. ജാദവ്പൂരില് പട്ടികയില്‍ നിന്ന് 56,000 പേരെ നീക്കം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുടെ വിജയഭൂരിപക്ഷം 27,716 വോട്ടുകള്‍ മാത്രമാണ്.
ആകെ സീറ്റുകള്‍: 294
ബി.ജെ.പി: 207 സീറ്റുകള്‍
തൃണമൂല്‍ കോണ്‍ഗ്രസ്: 80 സീറ്റുകള്‍
2021-ല്‍ 212 സീറ്റുകളുമായി അധികാരത്തിലേറിയ മമതയ്ക്ക് ഇത്തവണത്തെ ഫലം വലിയ തിരിച്ചടിയാണ് നല്‍കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്ന മമതയുടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.
അതേസമയം വിജയത്തിന് പിന്നാലെ ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളും അനുഭാവിയായവരുടെ കടകളും ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
india
‘ജനവിധി അംഗീകരിക്കുന്നു, തമിഴ്നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്
തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അറിയിച്ച് ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. മികച്ച രീതിയില്‍ ഭരണം കാഴ്ചവെച്ച ഡിഎംകെ, ഇനി സജീവവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സമൂഹ മാധ്യമത്തിലൂടെയാണ് സ്റ്റാലിന് തന്റെ പ്രതികരണം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തമിഴ്നാടിന്റെ വികസനത്തിനായി നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഞങ്ങള്‍ വികസിപ്പിച്ചു. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും വരാനിരിക്കുന്ന ക്ഷേമ പദ്ധതികളുടെയും പേരിലാണ് ഞങ്ങള്‍ വോട്ട് തേടിയത്,’ സ്റ്റാലിന് പറഞ്ഞു.
തനിക്ക് വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി ഒരേപോലെ പ്രവര്‍ത്തിച്ചുവെന്നും സ്വന്തം മനസാക്ഷിയോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ഭരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ലക്ഷ്യവും പ്രത്യയശാസ്ത്രവുമാണ് പ്രധാനം. വിജയപരാജയങ്ങള്‍ കൊണ്ട് മാത്രം ഞാന്‍ എന്തിനെയും അളക്കാറില്ല. ഡിഎംകെയുടെ പ്രയാണം ഒട്ടും തളര്‍ച്ചയില്ലാതെ തുടരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം വന്‍ വിജയമാണ് നേടിയത്.
india
തമിഴ്നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച് മുസ്ലിം ലീഗ്
പാപ്പനാശത്ത് എം. കെ ഷാജഹാനും, വാണിയമ്പാടിയില്‍ സയ്യിദ് ഫാറൂഖ് ബാഷയും വിജയിച്ചു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച പാര്‍ട്ടി, മികച്ച പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്വാധീനം ഊട്ടി ഉറപ്പിക്കുകയായിരുന്നു.
പാപ്പനാശത്ത് എം. കെ ഷാജഹാനും, വാണിയമ്പാടിയില്‍ സയ്യിദ് ഫാറൂഖ് ബാഷയുമാണ് വിജയിച്ചത്.
-
main stories2 days agoകോട്ടകള്‍ തകര്‍ത്ത കൊടുങ്കാറ്റ്
-
india3 days agoതമിഴ്നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച് മുസ്ലിം ലീഗ്
-
kerala3 days agoകേരളത്തില്‍ യുഡിഎഫ് തരംഗം: 102 സീറ്റുകളുമായി മിന്നും വിജയം
-
kerala3 days agoമുസ്ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി
-
News2 days agoഗതാഗത സുരക്ഷയില്‍ മുന്നിരയിലെത്താന് യുഎഇ; ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി
-
kerala2 days agoഅന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്
-
kerala2 days agoനിയമസഭ കാണാതെ എട്ട് എല്‍ഡിഎഫ് ഘടകകക്ഷികള്‍
-
main stories2 days agoജില്ല തൂത്തുവാരി കണക്ക് തീര്‍ത്തു: മുസ്ലിംലീഗ്

