main stories

ജില്ല തൂത്തുവാരി കണക്ക് തീര്‍ത്തു: മുസ്ലിംലീഗ്

By vismaya

May 05, 2026

മലപ്പുറം: മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് മുസ്ലിം ലീഗ് നടത്തിയ പ്രവചനം അല്‍പം പോലും തെറ്റിയില്ലെന്നും ജില്ലയിലെ ജനങ്ങള്‍ സി.പി.എമ്മിനോട് ശരിക്കും കണക്ക് തിര്‍ത്തുവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസ്താവിച്ചു. മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുകയും അധിക്ഷേപിക്കുകകയും ദേശ ദ്രോഹികളായി അപമാനിക്കുകയും കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയും വികസനം നിഷേധിച്ച് ക്രൂരമായ അവഗണന കാണിക്കുകയും ചെയ്തതിലുള്ള പ്രതികാരമാണ് ജനങ്ങള്‍ വോട്ടിലൂടെ ചെയ്തിട്ടുള്ളത്. സി.പി.എമ്മിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചതാണ്. മന്ത്രി അബ്ദുറഹ്‌മാന്റെയും മുന്‍മന്ത്രി കെടി ജലീലിന്റെയും പരാജയം മുസ്ലിം ലീഗ് മുന്‍കൂട്ടി തന്നെ പ്രവചിച്ചതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതേവികാരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടിപ്പിച്ചിട്ടുള്ളത്. ഇത് ജനാധിപത്യവിശ്വാസികളുടെയും മതേതര മനസ്സുള്ളവരുടെയും ഇടത് ഭരണത്തില്‍ പീഡിപ്പിക്കപെട്ട ജനങ്ങളുടെയും വോട്ടിന്റെ ഏകീകരണമാണ് നടന്നിട്ടുള്ളത്. ഇതിനെ ന്യൂനപക്ഷ വോട്ടിന്റെ ഏകികരണമെന്ന് സി.പി.എം നിസാരവത്കരിക്കരുതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജില്ലയുടെ രാഷ്ടീയ ചരിത്രത്തില്‍ പ്രതിപക്ഷത്തിന് ഒരു പ്രതിനിധിയെ പോലും നല്‍കാതെ പുതിയൊരു അധ്യായം സൃഷ്ടിച്ച് പ്രതിപക്ഷമില്ലാത്ത ജില്ല എന്ന ഖ്യാതി നേടിത്തന്ന വോട്ടര്‍മാരെ അഭിനന്ദിച്ചു.