kerala
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇങ്ങനെ
02/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
04/05/2026 : ഇടുക്കി, പാലക്കാട്
05/05/2026 : എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്
06/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
kerala
ആലപ്പുഴയില്‍ ഫുട്ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കും വൈകുന്നേരം ഇടിമിന്നലേറ്റു.
ആലപ്പുഴ: ചെങ്ങന്നൂരില്‍ ഫുട്ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍പീടികയില്‍ ആസിഫ് അഷ്റഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.
ഉടന്‍ തന്നെ ആസിഫിനെ മാവേലിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രവാസിയായ ആസിഫ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15-ന് ജോലിസ്ഥലത്തേക്ക് തിരികെ മടങ്ങാനിരിക്കെയാണ് അപകടം.
അതേസമയം തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കും വൈകുന്നേരം ഇടിമിന്നലേറ്റു. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരില്‍ രണ്ടുപേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെല്ലാവരും നിലവില്‍ ചികിത്സയിലാണ്.
kerala
പത്തുവര്‍ഷത്തെ വീമ്പുപറച്ചില്‍ ഇരുട്ടില്‍; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി
15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ‘പീക്ക് ലോഡ് മാനേജ്മെന്റ് ”എന്ന പേരില്‍ എസ്എംഎസിലൂടെയാണ് വൈദ്യുതി മുടക്കം അറിയിക്കുക. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.
വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗവും പീക്ക് സമയത്തെ ആവശ്യകതയും മുന്‍കാലങ്ങളേക്കാള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കില്‍ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മേയ് 15 വരെയാണ് ഇതിനുള്ള സമയപരിധി.
കഴിഞ്ഞ 18ന് പ്രതിദിന വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പീക്ക് സമയത്ത് 6195 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യമായി വന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയല്ലാതെ ബോര്‍ഡിന്‍്രഡിന് മുന്നില്‍ മറ്റു വഴികളില്ല.
ഇതിനിടെ, വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന് തുടങ്ങിയവയുടെ ഉപയോഗം ഈ സമയങ്ങളില്‍ ഒഴിവാക്കി പകല്‍ സമയങ്ങളിലേക്കോ രാത്രി വൈകിയോ മാറ്റണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം. എയര്‍ കണ്ടീഷനറുകളുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ വലിയ തോതില്‍ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് അര്‍ധരാത്രിക്ക് ശേഷമാക്കണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചിട്ടുണ്ട്.
kerala
കൊടുംചൂട്: പത്തിവിടര്‍ത്തി പാമ്പുഭീതി,വീടിനുള്ളിലും പരിസരത്തും ജാഗ്രത വേണം
മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയുന്നതും അണലികള്‍ പ്രസവിക്കുന്നതും ഈ കാലയളവിലായതിനാല്‍ പാമ്പിന് കുഞ്ഞുങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും.
ഫൈസല്‍ മാടായി
കണ്ണൂര്‍
കണ്ണൂര്‍: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ പാമ്പ് കടിയേറ്റുള്ള മരണങ്ങള് വര്‍ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഈ സീസണില്‍ മാത്രം പാമ്പ് കടിയേറ്റ് മരിച്ചത് ഏഴു പേരാണ്. കടുത്ത വേനലില്‍ അന്തരീക്ഷ താപം ഉയരുന്നതോടെ ശീതരക്ത ജീവികളായ പാമ്പുകള്‍ ഈര്‍പ്പവും തണുപ്പും തേടി വീടുകള്‍ക്കുള്ളിലേക്കും പരിസരങ്ങളിലേക്കും എത്തുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയുന്നതും അണലികള്‍ പ്രസവിക്കുന്നതും ഈ കാലയളവിലായതിനാല്‍ പാമ്പിന് കുഞ്ഞുങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും.
പാമ്പുകള്‍ തണുപ്പുള്ള ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തുകേന്ദ്രത്തിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പാമ്പ് കടിയേറ്റുള്ള മരണങ്ങള് കൂടുന്ന സാഹചര്യത്തില്‍ പാമ്പ് വളര്‍ത്തു കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പുകള്‍ക്ക് അകത്തുകയറാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മഴക്കാലത്തും കഠിനമായ ചുടുള്ള സമയങ്ങളിലും രാത്രിയില്‍ മതിയായ സുരക്ഷയോ വെളിച്ചമോ ഇല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്ക ണം. കാടുപിടിച്ച പറമ്പുകളില്‍ പോകുന്നതും തറയില്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ കിടന്നുറങ്ങുന്നതും പാമ്പ് കടിയേല്‍ക്കാന്‍ കാരണമായേക്കാ മെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
അഞ്ച് വര്‍ഷത്തിനിടെ 394 മരണങ്ങള്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 392 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പ് കടിയേറ്റാല്‍ ഒട്ടും വൈകാതെ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്കുന്നു.
മരിച്ചവര്‍
2021-22: 112
2022-23: 89
2023-24: 76
2024-25:67
2025-26:50
ഇവരെ സൂക്ഷിക്കുക
ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാന വിഷപാമ്പുകളെ ‘ബിഗ് ഫോര്‍’ എന്നാണ് വിളിക്കുന്നത്. മൂര്‍ഖന്‍, വെള്ളിക്കെട്ടന് അഥവാ ശംഖുവരയന്‍, അണലി, ഈര്ച്ചവാള് ശല്ക്ക മണ്ഡലി എന്നിവയാണ് ഈ നാല് ഇനങ്ങള്‍. ഇവ മനുഷ്യശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം വ്യത്യസ്തമാണ്. മൂര്‍ഖനും ശംഖുവരയനും കടിച്ചാല്‍ വിഷം പ്രധാനമായും നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. എന്നാല്‍ അണലിയും ശല്ക്ക മണ്ഡലിയും കടിക്കുമ്പോള്‍ അത് രക്തയോട്ടത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയുമാണ് പെട്ടെന്ന് ദോഷകരമായി ബാധിക്കുന്നത്.
ശ്രദ്ധിക്കുക
രാത്രി ഉറങ്ങുന്നതിന് മുമ്പ് ബെഡ്ഷീറ്റും തലയിണയും നന്നായി കുടഞ്ഞു പരിശോധിക്കണം. കട്ടിലിനടിയിലും മുറികളുടെ മൂലകളിലും പാമ്പുകളോ മറ്റോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ജനാലകളിലേക്കും ചുമരുകളിലേക്കും ചെടികള്‍ പടര്‍ന്നുകയറുന്നത് ഒഴിവാക്കണം.
ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുമ്പ് നന്നായി കുടയണം, കുട്ടികള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കണം. വീടിനോട് ചേര്‍ന്ന് വിറകും മറ്റും കൂട്ടിയിടുന്നത് പാമ്പുകള്‍ താവളമാക്കാന്‍ കാരണമാകും.
-
world2 days agoവാഹനപ്പെരുപ്പത്തിന് തടയിടാന്‍ അബുദാബി മൊബിലിറ്റി; മുസഫ ഷാബിയ 9ലും 12ലും മെയ് 6 മുതല്‍ പെ പാര്‍ക്കിംഗ്
-
main stories2 days agoതമിഴ്നാട്ടില്‍ ഭരണത്തുടര്‍ച്ച; ബംഗാളിലും അസമിലും ബി.ജെ.പി മുന്നിലെന്ന് പ്രവചനം
-
News2 days ago‘എണ്ണക്കിണറുകള്‍ സുരക്ഷിതം, വേണമെങ്കില്‍ ലൈവ് കാണിക്കാം’; അമേരിക്കയെ പരിഹസിച്ച് ഇറാന് സ്പീക്കര്‍
-
News2 days agoഅമേരിക്കയെ തളര്‍ത്താന്‍ ഇറാന്റെ പുതിയ ‘രഹസ്യ ആയുധം’; മുന്നറിയിപ്പുമായി നാവികസേനാ മേധാവി
-
india2 days agoബലാത്സംഗ അതിജീവിതർക്ക് ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം
-
News2 days agoസാദിഖലി ശിഹാബ് തങ്ങള്‍ സൗഹൃദ സംഗമം: മംഗളൂരു എഐകെഎംസിസി കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു
-
Career1 day ago‘നീറ്റ്’ ഞായറാഴ്ച: ആത്മവിശ്വാസത്തോടെ ഒരുങ്ങാം
-
Education1 day ago’ലക്ഷ്യ 2026′ സ്കോളർഷിപ്പ് പരീക്ഷാഫലം ഞായറാഴ്ച പ്രസിദ്ധീകരിക്കും; രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറത്തും കാസർകോടും

