Connect with us

Video Stories

ലളിതാഖ്യാനത്തിന്റെ ജീവിതഗന്ധിയായ “എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍”

Published

on

അബ്ദുല്‍ ലത്വീഫ് പി

വായനക്കാരനെ കൈപിടിച്ച് ഒപ്പം ചേര്‍ത്തു നടത്തുന്ന സഞ്ചാരങ്ങളാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ എഴുത്തും രചനാശൈലിയും. ഷഫീഖിന്റെ പുതിയ കഥാ സമാഹാരമായ ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’ പരിചിതമായ ജീവിത പരിസരങ്ങളിലെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും തന്നെയാണ് വായനക്കാരനെ കൊണ്ടു പോകുന്നത്. സ്‌നേഹവും പ്രണയവും കുടുംബ ബന്ധങ്ങളുടെ സ്വാഭാവികതയും കഥകളില്‍ തുടര്‍ച്ചയായി വിഷയങ്ങളാവുന്നു. ഓരോ രചനയിലും വായനക്കാരനെ തന്റെ ഭാവനാവണ്ടിയിലേക്ക് വലിച്ചുകയറ്റുന്ന കാന്തികസ്വഭാവം ഈ കഥാസമാഹാരത്തിലും അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. എല്ലാ കഥകളിലും ആത്മകഥാംശവും വേണ്ടുവോളമുണ്ട്. ഓര്‍മ്മയുടെ ചൂടും ചൂരും നിറയുന്ന കഥാ പരിസരങ്ങളില്‍ കഥാപാത്രങ്ങളെ തൊട്ട് ‘ഇത് ഞാന്‍ തന്നെ അല്ലയോ, ഇത് എന്റെ ജീവിതമല്ലയോ’ എന്ന് വായനക്കാരന്‍ പറഞ്ഞു കൂടെന്നില്ല.

പതിനൊന്ന് കഥകളാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന പുസ്തകത്തിലുള്ളത്. ഇന്റലക്ച്വല്‍ ഡിസ്‌ക്കഷന്‍സ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലെ ഓരോ കഥകള്‍ക്കും എഴുത്തിനെ സ്‌നേഹിക്കുന്ന പലരുടേയും പ്രത്യേകം ആമുഖക്കുറിപ്പുകള്‍ കാണാം. ഷഫീഖിന്റെ എഴുത്തിനെ വിലയിരുത്തി ബി ചന്ദ്രമതി, എബ്രിഡ് ഷൈന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ്, നവീന്‍ ഭാസ്‌ക്കര്‍, ബിപിന്‍ ചന്ദ്രന്‍, വി പി റജീന, അനീസ് കെ എം, കെ സി ബിപിന്‍, മോന്‍സി, രാഹുല്‍ രാജ്, എം കുഞ്ഞാപ്പ എന്നിവരുടെ പ്രത്യേകകുറിപ്പുകള്‍ കഥകളിലേക്കുള്ള ചൂണ്ടുപലകകളായി മാറുന്നു. ഇവയില്‍ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ വാക്കുകള്‍ ഈ സമാഹാരത്തിലെ മുഴുവന്‍ കഥകളോടും എഴുത്തുകാരന്റെ ശൈലിയോടും ചേര്‍ന്നു നില്‍ക്കും. ‘പച്ചയായ ഓര്‍മകളുടെ ചൂടും ചൂരുമുണ്ട് ഈ കഥകള്‍ക്ക്. കഥകളില്‍ ഉപയോഗിക്കപ്പെട്ട വാക്കുകളുടെ ലാളിത്യവും കഥാപശ്ചാത്തലവും ദൃശ്യമായി വായനക്കാരനു മുന്നില്‍ എളുപ്പം തെളിയും.’

കഥകള്‍ക്ക് കുറുകിയ തലവാചകങ്ങള്‍ ഉപയോഗിക്കുന്ന സാമ്പ്രദായിക രീതിയില്‍ നിന്ന് വഴിമാറി നീളമുള്ള ഹെഡിംഗുകളാണ് മിക്ക കഥകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത്. ‘ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്‍ കൈയ്യില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടുക്കുകയും ചെയ്യുന്നവരായിരുന്നുവല്ലോ, ഞങ്ങളിരുവരും’ എന്ന ദീര്‍ഘമേറിയ തലവാചകമാണ് ആദ്യ കഥയുടേത്. എഴുത്തുകാരന്റെ ദിനചര്യയിലൂടെ ആരംഭിക്കുന്ന കഥ പൊടുന്നനെ ഒരു സുഹൃത്തിന്റെ രംഗ പ്രവേശത്തോടെ മറ്റൊരു തലത്തിലേക്ക് മാറിമറയുന്നു. അസ്ഥിത്വ ദു:ഖങ്ങളുടെ വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവില്‍ സാമൂഹികാവസ്ഥയുടെ നേര്‍രേഖയില്‍ ഒതുക്കി നിര്‍ത്തപ്പെടുന്ന മനുഷ്യനാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന്.
‘നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍’ എന്ന കഥ മുത്തശ്ശിയും പേരമകനും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ഹൃദ്യമായി വരച്ചു ചേര്‍ക്കുകയാണ്. മനസ്സു തൊടുന്ന അവതരണത്തിലൂടെ ഈ കഥ വായനക്കാരുടെ ഹൃദയത്തിലിടം പിടിക്കും. പൊക്കിള്‍ കൊടി ബന്ധത്തിന്റെ ജൈവികത അനായാസേന അടയാളപ്പെടുത്തുന്ന കഥയാണ് ഈ സമാഹാരത്തിലെ മറ്റൊരു കഥയായ ‘അവിനാശിന്റെ ഉമ്മ’. ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗ്ഗമെന്ന മുഹമ്മദ് നബിയുടെ വചനത്തെ ശാശ്വതീകരിക്കുന്ന ഈ കഥയും വായനക്കാരനെ ഏറെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.

ഓരോ കഥകളിലും കൗതുകപൂര്‍വം നടത്തിയിരിക്കുന്ന പാത്ര സൃഷ്ടി എഴുത്തുകാരനിലെ തഴക്കവും വഴക്കവമുള്ള എഴുത്തുശൈലിയുടെ കൂടി മകുടോദാഹാരണങ്ങളാണ്. ഷെര്‍ലക് ഹോംസിന്റെ ഭാവാഭിനയങ്ങളെ അനുകരിക്കുകയും സ്വയം ഒരു ഹോംസായി മാറുകയും ചെയ്യുന്ന കുട്ടിയുടെ കഥയാണ് ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’. ചുണ്ടില്‍ ഒരു പൈപ്പും കൈയ്യില്‍ പൂമ്പാറ്റകളെ പിടിക്കാന്‍ വലയുമായി വലിയ തൊപ്പിയും വരയന്‍ കോട്ടുമിട്ട് നടന്നടുക്കുന്ന ഷെര്‍ലക് ഹോംസ് താന്‍ തന്നെയാണെന്നൊരു ഭാവം കുട്ടിയെ പിടികൂടുന്നു. ഷെര്‍ലക് ഹോംസിന്റെ മുഖഭാവങ്ങള്‍ അനുകരിക്കാന്‍ കണ്ണാടിയില്‍ സമയം ചെലവഴിക്കുന്നു കഥാനായകനെ കൗതുകപൂര്‍വം തന്നെ വരച്ചുകാണിക്കുന്നുണ്ട് എഴുത്തുകാരന്‍. മറ്റൊരു കഥയില്‍ ദൈവത്തിനെ കാണാന്‍ ജീവിതം മുഴുവന്‍ നോമ്പു നോറ്റു കാത്തിരിന്നിട്ടും നരക വാതിലിലൂടെ പ്രവേശനം ലഭിച്ചയാളെ കാണാം. ദൈവമെന്ന സങ്കല്‍പത്തിന്റെ വിശദീകരണം കൂടിയായി മാറുന്നു കഥ. എഴുതാന്‍ ഒരുപാടുണ്ടെന്നറിയാമെങ്കിലും എന്തെഴുതണമെന്ന ആശയക്കുഴപ്പത്തില്‍ ജീവിക്കുന്ന എഴുത്തുകാരന്‍, പാഠപുസ്തകങ്ങളിലെ ശാസ്ത്രഞ്ജരുടെ ഫോട്ടോകള്‍ കണ്ട് അതുപോലെ അലസമായി മുടി ചീകി നടക്കണമെന്നാഗ്രഹിക്കുന്ന കുട്ടി, ആകാശവാണിയിലേക്ക് സ്ഥിരമായി സാഹിത്യസൃഷ്ടികളയക്കുന്ന അസൂയാലുവായ നായകന്‍, വാക്കുകളില്‍ ആത്മാര്‍ഥത നിറയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടൊരാള്‍, ആത്മഹത്യ ചെയ്യാന്‍ കാരണങ്ങളന്വേഷിച്ച് അലയുന്നവന്‍ തുടങ്ങി എഴുത്തുകളിലൊളിപ്പിച്ചുവെച്ച നായകസങ്കല്‍പങ്ങള്‍ ഈ സമാഹാരത്തിനാകെയും ഒരു പുതിയ എഴുത്തുരീതിയും ഫ്രെഷ്‌നസും പ്രദാനം ചെയ്യുന്നതായി കാണാം.

ഓര്‍ക്കാപ്പുറത്ത് രൂപപ്പെടുന്ന ട്വിസ്റ്റുകളിലൂടെ വായനക്കാരെ അമ്പരപ്പിക്കുന്നതിനേക്കാള്‍ ലളിതമായ ആഖ്യാനത്തിലൂടെ നേര്‍രേഖയില്‍ ചരിക്കുന്ന ജീവിത ഗന്ധിയായ അനുഭവങ്ങളെ വായനക്കാരന് സമ്മാനിക്കുന്നതിനാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന കഥാ സമാഹാരത്തിലൂടെ എഴുത്തുകാരന്‍ മുതിരുന്നത്. അത് തന്നെയാണ് ഐ ഡി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കഥാസമാഹാരം പ്രദാനം ചെയ്യുന്ന വായനാസുഖവും.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending