മൂന്നര പതിറ്റാണ്ടായി അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ ഇത്തവണ മത്സരിക്കുന്നില്ല. പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നയിക്കുകയാണ് ദൗത്യം. കാസര്‍ക്കോട്ടെ തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് പുലര്‍ച്ചെ രണ്ടോടെ വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം രാവിലെ കാലിക്കറ്റ് പ്രസ്‌ക്ലബ്ബിലേക്ക് വാര്‍ത്താ സമ്മേളനത്തിന് പുറപ്പെടാന്‍ ഇറങ്ങുകയാണ്.
മത്സര രംഗത്തു നിന്ന് മാറിയപ്പോള്‍ തിരക്ക് കൂടിയോ.
രാഷ്ട്രീയ രംഗത്ത് സജീവമായതു മുതല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയായിരുന്നല്ലോ. സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിലാണ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഇത്തവണ പാര്‍ട്ടി ചുമതലയേല്‍പ്പിച്ച മണ്ഡലത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെങ്കിലും ഒട്ടേറെ മണ്ഡലങ്ങളില്‍ പോയി പ്രചാരണത്തില്‍ സജീവമാകാനായി.
ഭരണ വിരുദ്ധ വികാരം
അടിസ്ഥാന വര്‍ഗം സി.പി.എമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, നിഘണ്ഡുവില്‍ നിന്ന് പാവങ്ങള്‍ എന്ന പദം ഒഴിവാക്കുമെന്ന് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാര്‍ ആരാണെന്ന് പരിശോധിച്ചാലും ഇക്കാര്യം ബോധ്യപ്പെടും. ചങ്ങാത്ത മുതലാളിത്തം സി.പി.എമ്മിനെ വിഴുങ്ങി. സമ്പന്ന വരേണ്യ വര്‍ഗത്തിന്റെ മാസപ്പടിയടക്കം കൈപറ്റുന്നു. കമ്മ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന മന്ത്രി വാസവന് പൊതുവേദിയില്‍ അദാനി ഞങ്ങളുടെ പാര്‍ട്ട്ണറാണെന്ന് പറയാന്‍ പോലും ലജ്ജ തോന്നിയില്ല. അദാനിയെപ്പോലെയുള്ളവരെ ചേര്‍ത്തു പിടിക്കുന്ന രാജ്യത്തെ രണ്ട് പാര്‍ട്ടികളേയൊള്ളൂ. ബി.ജെ.പിയും പിന്നെ സി.പി.എമ്മും.
സര്‍ക്കാറിന്റെ നയ പരിപാടികളിലും അടിസ്ഥാന വര്‍ഗമില്ല
അതുകൊണ്ടാണ് ചെറ്റത്തരം എന്നതൊക്കെ തെറിവാക്കായി മുഖ്യമന്ത്രിയുടെ വായയില്‍ പോലും വരുന്നത്. ചെറ്റ, കുടില്‍ എന്നിവയോടൊക്കെ പുഛമായിരിക്കുന്നു. ഈ മാനസികാവസ്ഥയാണ് ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് മുഖം തിരിച്ച് അവഗണിച്ച് ദ്രോഹിക്കുന്നതിലേക്കും പിണറായി സര്‍ക്കാറിനെ നയിച്ചത്. മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനുള്ള പരസ്യത്തിന് കോടികളാണ് ഖജനാവില്‍ നിന്ന് പൊടിച്ചത്. അതിന്റെ ഒരു ശതമാനമുണ്ടെങ്കില്‍ ആശമാരുടെ പ്രശ്‌നം പരിഹരിക്കാമായിരുന്നില്ലേ.ചെവി കേള്‍ക്കാത്ത പാവപ്പെട്ട കുട്ടികള്‍ക്കുള്ള ശ്രുതി തരംഗം പദ്ധതി നിര്‍ത്തി. അനാഥക്കുട്ടികള്‍ക്ക് പഠിക്കാനായി ഏര്‍പ്പെടുത്തിയ സ്‌നേഹപൂര്‍വ്വം പദ്ധതി ഉപേക്ഷിച്ചു.
വര്‍ഗ രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗീയതയിലേക്ക് മാറി
ഏകാധപത്യവും ധിക്കാരവും ജനങ്ങളില്‍ നിന്ന് അകറ്റിയപ്പോള്‍ വര്‍ഗീയതയിലാണ് സി.പി.എം അഭയം തേടുന്നത്. മുമ്പും ഇതു തന്നെയായിരുന്നു അവരുടെ തുറുപ്പ്. മാഷാ അള്ളാ സ്റ്റിക്കറും സിറാത്തിന്റെ പാലവും കാഫിര്‍ സ്‌ക്രീന്‍ഷോട്ടും കടന്ന് ഖൗമിന്റെ കുട്ടിയില്‍ എത്തിയിരിക്കുന്നുവെന്ന് മാത്രം. പേരാമ്പ്രയില്‍ ജമാഅത്ത് ബന്ധം ആരോപിച്ച്, ഖൗമിന്റെ കുട്ടിയെന്ന് മുദ്രകുത്തി പ്രചരിപ്പിക്കുന്നത് അവരുടെ ഐഡന്റിറ്റിയെയാണ് ചോദ്യം ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഇന്നേവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം മുസ്‌ലിംലീഗ് മത്സരിച്ചതും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും സ്വന്തം നിലക്കാണ്. അക്കാലത്ത് ജമാഅത്തുകാര്‍ ഈ മേഖലയില്‍ പോലുമുണ്ടായിരുന്നില്ല. യു.ഡി.എഫ്-ജമാഅത്ത് ബന്ധം ആരോപിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം അവരെ മുഖവിലക്കെടുത്തില്ലെന്ന് ഫലം വന്നപ്പോള്‍ വ്യക്തമായില്ലേ. തിരിച്ചടി ലഭിച്ചിട്ടും പാഠം പഠിക്കുന്നില്ല. തരാതരം വര്‍ഗീയത എടുത്തുപയോഗിക്കുന്നതാണ് സി.പി.എം രീതി. സി.പി.എം ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ക്കെല്ലാം ഒരേ ഭാഷ, ഒരേ സ്വരം. പാര്‍ട്ടി ഏതാണെന്ന് പറഞ്ഞില്ലെങ്കില്‍ വേറിട്ട് മനസ്സിലാക്കാനേ പറ്റില്ല. വര്‍ഗീയക്കളി സി.പി.എമ്മിന് ബൂമറാങ്ങായി തിരിച്ചടിക്കും.
മുസ്്‌ലിംലീഗിന്റെ മന്ത്രിസ്ഥാനമാണ് സി.പി.എം വേവലാതി
1957 മുതല്‍ കേരള നിയമ സഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ സംഘടനയാണ് മുസ്്‌ലിംലീഗ്. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കേരളത്തില്‍ നിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ച് അംഗത്തെ അയക്കാന്‍ കഴിഞ്ഞ ഒരേയൊരു പാര്‍ട്ടിയേയൊള്ളൂ. അത് മുസ്‌ലിംലീഗാണ്. മുസ്‌ലിംലീഗിന് രാജ്യത്തെ നിയമം അനുസരിച്ച് ജനാധിപത്യത്തിലും ഭരണത്തിലും പങ്കാളിത്തം വഹിക്കാന്‍ പാടില്ലെന്ന് പറയുന്നതിലും വലിയ വര്‍ഗീയത മറ്റെന്തുണ്ട്. മുസ്‌ലിംലീഗിന് ഉപ മുഖ്യമന്ത്രി പദവിയോ കൂടുതല്‍ മന്ത്രിമാരോ നല്‍കരുതെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ കൊടുക്കരുതെന്നും സി.പി.എം നേതാവ് എ.കെ ബാലനാണ് പറയുന്നത്. കുറച്ചു കഴിഞ്ഞാല്‍ മുസ്‌ലിംലീഗ് മത്സരിക്കേണ്ടെന്നാവും പറയുക. മുസ്‌ലിം പേരുള്ളയാളെ ജയിപ്പിക്കരുതെന്ന് ഗുരുവായൂരില്‍ ബി.ജെ.പി ഫ്‌ളക്‌സ് വെച്ചത്‌പോലെ സി.പി.എമ്മും പറഞ്ഞു തുടങ്ങും.
എസ്.ഡി.പി.ഐ-എല്‍.ഡി.എഫ് കൂട്ടുകെട്ട്
ജമാഅത്തിന്റെ പിന്തുണ നഷ്ടപ്പെട്ടപ്പോള്‍ അവരെ വര്‍ഗീയ ചാപ്പകുത്തുന്ന സി.പി.എം, എസ്.ഡി.പി.ഐയുടെ തോളില്‍ കയ്യിട്ട് നടക്കുകയാണ്. വേങ്ങരയില്‍ ചെങ്കൊടിയും അരിവാള്‍ ചുറ്റിക നക്ഷത്രവും എസ്.ഡി.പി.ഐയുടെ കത്രിക വിഴുങ്ങി. മുസ്‌ലിംലീഗിനെതിരെ തീവ്രനിലപാടുമായി വന്നവരെയെല്ലാം തീറ്റിപ്പോറ്റിയത് സി.പി.എമ്മുകാരാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന സമൂഹത്തില്‍ അവരുടെ പരിപ്പ് വേവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പി.ഡി.പി, ഐ.എന്‍.എല്‍ തുടങ്ങി എല്ലാത്തിനെയും പാലൂട്ടിയത്. സമുദായത്തിന് അകത്തും പുറത്തുമുളള മത ദ്രുവീകരണങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ മുസ്്‌ലിംലീഗ് എക്കാലവും മുന്നിലുണ്ടായിരുന്നു. നാലു വോട്ടിന് വേണ്ടി ചങ്ങാത്തം കൂടി എസ്.ഡി.പി.ഐ ശക്തിപ്പെടുത്തി ബി.ജെ.പിയെ വളര്‍ത്താനുള്ള പണിയാണ് സി.പി.എം ഏറ്റെടുത്തിരിക്കുന്നത്.
സി.പി.എം ബി.ജെ.പിയുടെ ബി ടീമായി.
മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ അകറ്റാന്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ സി.പി.എം, ബി.ജെ.പിയെ കടത്തിവെട്ടുകയാണ്. സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്ക് പ്രവര്‍ത്തകര്‍ മാത്രമല്ല, നേതാക്കളും എം.എല്‍.എമാരുമൊക്കെ കേരളത്തിലും ഒഴുകുകയല്ലേ. ബംഗാളിലും ത്രിപുരയിലും സി.പി.എം ഒന്നിച്ച് ബി.ജെ.പിയിലേക്ക് ഒഴുകി ഓഫീസുകളെല്ലാം കാവി പെയ്ന്റടിച്ച് മാറ്റിയില്ലേ. വൈകാതെ കേരളത്തിലും പല സി.പി.എം ഓഫീസുകളും ബി.ജെ.പിയുടേതാവും. ഇപ്പോള്‍ തന്നെ ചില സി.പി.എം ഓഫീസുകളില്‍ നിന്നാണ് പല വര്‍ഗീയ വിഷവും പുറത്തേക്ക് പ്രവഹിക്കുന്നത്. എ.കെ.ജി സെന്ററില്‍ നിന്ന് പോലും ആ കാറ്റ് പുറത്തേക്ക് വമിക്കുന്നു. ഇതുകൊണ്ടൊന്നും അവര്‍ രക്ഷപ്പെടില്ല. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയോട്, ഇരിക്കൂ അകത്ത്; ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് ഇടപെടാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആര്‍ജ്ജവമുണ്ടായിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്കുണ്ടായത്, ഗതികെട്ട ജനങ്ങളുടെ വികാര പ്രകടനം കൂടിയാണ്. ഏകാധിപതിയുടെ പതനം അടുത്തുവെന്നതിന്റെ വലിയ സൂചനയാണിത്. അടിസ്ഥാന ജനത മതേതര കേരളത്തെ തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിന് വന്‍ വിജയം സമ്മാനിക്കും.