Connect with us

Video Stories

വര്‍ഗീയത സി.പി.എമ്മിന് ബൂമറാങ്ങാവും; ഡോ. എം.കെ മുനീര്‍

പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നയിക്കുകയാണ് ദൗത്യം.

Published

on

മൂന്നര പതിറ്റാണ്ടായി അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ ഇത്തവണ മത്സരിക്കുന്നില്ല. പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നയിക്കുകയാണ് ദൗത്യം. കാസര്‍ക്കോട്ടെ തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് പുലര്‍ച്ചെ രണ്ടോടെ വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം രാവിലെ കാലിക്കറ്റ് പ്രസ്‌ക്ലബ്ബിലേക്ക് വാര്‍ത്താ സമ്മേളനത്തിന് പുറപ്പെടാന്‍ ഇറങ്ങുകയാണ്.

മത്സര രംഗത്തു നിന്ന്
മാറിയപ്പോള്‍ തിരക്ക് കൂടിയോ.

രാഷ്ട്രീയ രംഗത്ത് സജീവമായതു മുതല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയായിരുന്നല്ലോ. സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിലാണ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഇത്തവണ പാര്‍ട്ടി ചുമതലയേല്‍പ്പിച്ച മണ്ഡലത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെങ്കിലും ഒട്ടേറെ മണ്ഡലങ്ങളില്‍ പോയി പ്രചാരണത്തില്‍ സജീവമാകാനായി.

ഭരണ വിരുദ്ധ വികാരം

അടിസ്ഥാന വര്‍ഗം സി.പി.എമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, നിഘണ്ഡുവില്‍ നിന്ന് പാവങ്ങള്‍ എന്ന പദം ഒഴിവാക്കുമെന്ന് പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാര്‍ ആരാണെന്ന് പരിശോധിച്ചാലും ഇക്കാര്യം ബോധ്യപ്പെടും. ചങ്ങാത്ത മുതലാളിത്തം സി.പി.എമ്മിനെ വിഴുങ്ങി. സമ്പന്ന വരേണ്യ വര്‍ഗത്തിന്റെ മാസപ്പടിയടക്കം കൈപറ്റുന്നു. കമ്മ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന മന്ത്രി വാസവന് പൊതുവേദിയില്‍ അദാനി ഞങ്ങളുടെ പാര്‍ട്ട്ണറാണെന്ന് പറയാന്‍ പോലും ലജ്ജ തോന്നിയില്ല. അദാനിയെപ്പോലെയുള്ളവരെ ചേര്‍ത്തു പിടിക്കുന്ന രാജ്യത്തെ രണ്ട് പാര്‍ട്ടികളേയൊള്ളൂ. ബി.ജെ.പിയും പിന്നെ സി.പി.എമ്മും.

സര്‍ക്കാറിന്റെ നയ പരിപാടികളിലും
അടിസ്ഥാന വര്‍ഗമില്ല

അതുകൊണ്ടാണ് ചെറ്റത്തരം എന്നതൊക്കെ തെറിവാക്കായി മുഖ്യമന്ത്രിയുടെ വായയില്‍ പോലും വരുന്നത്. ചെറ്റ, കുടില്‍ എന്നിവയോടൊക്കെ പുഛമായിരിക്കുന്നു. ഈ മാനസികാവസ്ഥയാണ് ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് മുഖം തിരിച്ച് അവഗണിച്ച് ദ്രോഹിക്കുന്നതിലേക്കും പിണറായി സര്‍ക്കാറിനെ നയിച്ചത്. മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനുള്ള പരസ്യത്തിന് കോടികളാണ് ഖജനാവില്‍ നിന്ന് പൊടിച്ചത്. അതിന്റെ ഒരു ശതമാനമുണ്ടെങ്കില്‍ ആശമാരുടെ പ്രശ്‌നം പരിഹരിക്കാമായിരുന്നില്ലേ.ചെവി കേള്‍ക്കാത്ത പാവപ്പെട്ട കുട്ടികള്‍ക്കുള്ള ശ്രുതി തരംഗം പദ്ധതി നിര്‍ത്തി. അനാഥക്കുട്ടികള്‍ക്ക് പഠിക്കാനായി ഏര്‍പ്പെടുത്തിയ സ്‌നേഹപൂര്‍വ്വം പദ്ധതി ഉപേക്ഷിച്ചു.

വര്‍ഗ രാഷ്ട്രീയത്തില്‍ നിന്ന്
വര്‍ഗീയതയിലേക്ക് മാറി

ഏകാധപത്യവും ധിക്കാരവും ജനങ്ങളില്‍ നിന്ന് അകറ്റിയപ്പോള്‍ വര്‍ഗീയതയിലാണ് സി.പി.എം അഭയം തേടുന്നത്. മുമ്പും ഇതു തന്നെയായിരുന്നു അവരുടെ തുറുപ്പ്. മാഷാ അള്ളാ സ്റ്റിക്കറും സിറാത്തിന്റെ പാലവും കാഫിര്‍ സ്‌ക്രീന്‍ഷോട്ടും കടന്ന് ഖൗമിന്റെ കുട്ടിയില്‍ എത്തിയിരിക്കുന്നുവെന്ന് മാത്രം. പേരാമ്പ്രയില്‍ ജമാഅത്ത് ബന്ധം ആരോപിച്ച്, ഖൗമിന്റെ കുട്ടിയെന്ന് മുദ്രകുത്തി പ്രചരിപ്പിക്കുന്നത് അവരുടെ ഐഡന്റിറ്റിയെയാണ് ചോദ്യം ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഇന്നേവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം മുസ്‌ലിംലീഗ് മത്സരിച്ചതും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും സ്വന്തം നിലക്കാണ്. അക്കാലത്ത് ജമാഅത്തുകാര്‍ ഈ മേഖലയില്‍ പോലുമുണ്ടായിരുന്നില്ല. യു.ഡി.എഫ്-ജമാഅത്ത് ബന്ധം ആരോപിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം അവരെ മുഖവിലക്കെടുത്തില്ലെന്ന് ഫലം വന്നപ്പോള്‍ വ്യക്തമായില്ലേ. തിരിച്ചടി ലഭിച്ചിട്ടും പാഠം പഠിക്കുന്നില്ല. തരാതരം വര്‍ഗീയത എടുത്തുപയോഗിക്കുന്നതാണ് സി.പി.എം രീതി. സി.പി.എം ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ക്കെല്ലാം ഒരേ ഭാഷ, ഒരേ സ്വരം. പാര്‍ട്ടി ഏതാണെന്ന് പറഞ്ഞില്ലെങ്കില്‍ വേറിട്ട് മനസ്സിലാക്കാനേ പറ്റില്ല. വര്‍ഗീയക്കളി സി.പി.എമ്മിന് ബൂമറാങ്ങായി തിരിച്ചടിക്കും.

മുസ്്‌ലിംലീഗിന്റെ മന്ത്രിസ്ഥാനമാണ് സി.പി.എം വേവലാതി

1957 മുതല്‍ കേരള നിയമ സഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ സംഘടനയാണ് മുസ്്‌ലിംലീഗ്. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കേരളത്തില്‍ നിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ച് അംഗത്തെ അയക്കാന്‍ കഴിഞ്ഞ ഒരേയൊരു പാര്‍ട്ടിയേയൊള്ളൂ. അത് മുസ്‌ലിംലീഗാണ്. മുസ്‌ലിംലീഗിന് രാജ്യത്തെ നിയമം അനുസരിച്ച് ജനാധിപത്യത്തിലും ഭരണത്തിലും പങ്കാളിത്തം വഹിക്കാന്‍ പാടില്ലെന്ന് പറയുന്നതിലും വലിയ വര്‍ഗീയത മറ്റെന്തുണ്ട്. മുസ്‌ലിംലീഗിന് ഉപ മുഖ്യമന്ത്രി പദവിയോ കൂടുതല്‍ മന്ത്രിമാരോ നല്‍കരുതെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ കൊടുക്കരുതെന്നും സി.പി.എം നേതാവ് എ.കെ ബാലനാണ് പറയുന്നത്. കുറച്ചു കഴിഞ്ഞാല്‍ മുസ്‌ലിംലീഗ് മത്സരിക്കേണ്ടെന്നാവും പറയുക. മുസ്‌ലിം പേരുള്ളയാളെ ജയിപ്പിക്കരുതെന്ന് ഗുരുവായൂരില്‍ ബി.ജെ.പി ഫ്‌ളക്‌സ് വെച്ചത്‌പോലെ സി.പി.എമ്മും പറഞ്ഞു തുടങ്ങും.

എസ്.ഡി.പി.ഐ-എല്‍.ഡി.എഫ്
കൂട്ടുകെട്ട്

ജമാഅത്തിന്റെ പിന്തുണ നഷ്ടപ്പെട്ടപ്പോള്‍ അവരെ വര്‍ഗീയ ചാപ്പകുത്തുന്ന സി.പി.എം, എസ്.ഡി.പി.ഐയുടെ തോളില്‍ കയ്യിട്ട് നടക്കുകയാണ്. വേങ്ങരയില്‍ ചെങ്കൊടിയും അരിവാള്‍ ചുറ്റിക നക്ഷത്രവും എസ്.ഡി.പി.ഐയുടെ കത്രിക വിഴുങ്ങി. മുസ്‌ലിംലീഗിനെതിരെ തീവ്രനിലപാടുമായി വന്നവരെയെല്ലാം തീറ്റിപ്പോറ്റിയത് സി.പി.എമ്മുകാരാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന സമൂഹത്തില്‍ അവരുടെ പരിപ്പ് വേവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പി.ഡി.പി, ഐ.എന്‍.എല്‍ തുടങ്ങി എല്ലാത്തിനെയും പാലൂട്ടിയത്. സമുദായത്തിന് അകത്തും പുറത്തുമുളള മത ദ്രുവീകരണങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ മുസ്്‌ലിംലീഗ് എക്കാലവും മുന്നിലുണ്ടായിരുന്നു. നാലു വോട്ടിന് വേണ്ടി ചങ്ങാത്തം കൂടി എസ്.ഡി.പി.ഐ ശക്തിപ്പെടുത്തി ബി.ജെ.പിയെ വളര്‍ത്താനുള്ള പണിയാണ് സി.പി.എം ഏറ്റെടുത്തിരിക്കുന്നത്.

സി.പി.എം ബി.ജെ.പിയുടെ ബി ടീമായി.

മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ അകറ്റാന്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ സി.പി.എം, ബി.ജെ.പിയെ കടത്തിവെട്ടുകയാണ്. സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്ക് പ്രവര്‍ത്തകര്‍ മാത്രമല്ല, നേതാക്കളും എം.എല്‍.എമാരുമൊക്കെ കേരളത്തിലും ഒഴുകുകയല്ലേ. ബംഗാളിലും ത്രിപുരയിലും സി.പി.എം ഒന്നിച്ച് ബി.ജെ.പിയിലേക്ക് ഒഴുകി ഓഫീസുകളെല്ലാം കാവി പെയ്ന്റടിച്ച് മാറ്റിയില്ലേ. വൈകാതെ കേരളത്തിലും പല സി.പി.എം ഓഫീസുകളും ബി.ജെ.പിയുടേതാവും. ഇപ്പോള്‍ തന്നെ ചില സി.പി.എം ഓഫീസുകളില്‍ നിന്നാണ് പല വര്‍ഗീയ വിഷവും പുറത്തേക്ക് പ്രവഹിക്കുന്നത്. എ.കെ.ജി സെന്ററില്‍ നിന്ന് പോലും ആ കാറ്റ് പുറത്തേക്ക് വമിക്കുന്നു. ഇതുകൊണ്ടൊന്നും അവര്‍ രക്ഷപ്പെടില്ല. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയോട്, ഇരിക്കൂ അകത്ത്; ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് ഇടപെടാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആര്‍ജ്ജവമുണ്ടായിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്കുണ്ടായത്, ഗതികെട്ട ജനങ്ങളുടെ വികാര പ്രകടനം കൂടിയാണ്. ഏകാധിപതിയുടെ പതനം അടുത്തുവെന്നതിന്റെ വലിയ സൂചനയാണിത്. അടിസ്ഥാന ജനത മതേതര കേരളത്തെ തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിന് വന്‍ വിജയം സമ്മാനിക്കും.

Health

ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് കാരണമാകുമോ?

ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്

Published

on

ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്

ഇയർഫോണുകൾ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ജോലി ആവശ്യങ്ങൾക്കോ വിനോദത്തിനോ വേണ്ടി മണിക്കൂറുകളോളം ഇവ ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. സംഗീതം ആസ്വദിക്കാനും ദീർഘനേരം ഫോണിൽ സംസാരിക്കാനും ഇവ നൽകുന്ന സ്വകാര്യത ചെറുതല്ല. എന്നാൽ ഇയർഫോണിൻ്റെ ഉപയോഗം നമ്മുടെ കേൾവിശക്തിയെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

അമിതമായ ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് (Noise-Induced Hearing Loss) കാരണമാകുമെന്നത് ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ നാലിലൊരാൾക്ക് കേൾവി സംബന്ധമായ തകരാറുകൾ കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം ഇയർഫോണുകളുടെയും ഇയർബഡുകളുടെയും അമിതമായ ഉപയോഗമാണ്. ഇയർ ബഡ്‌സിന്റെയും ഇയർഫോണിന്റെയും ഉപയോഗം കാതുകൾക്കുള്ളിൽ നേരിട്ട് ശബ്ദം എത്തിക്കുമ്പോൾ കേൾവി സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു അതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ശബ്ദം വില്ലനാകുന്നത് എങ്ങനെ?

നമ്മൾ കേൾക്കുന്ന ശബ്ദം ചെവിക്ക് ഹാനികരമാകുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്നാമതായി ശബ്ദതീവ്രത അഥവാ എത്ര ഉച്ചത്തിലാണ് നാം കേൾക്കുന്നത് എന്നതിനെ സംബന്ധിച്ചാണ്. രണ്ടാമതായി ശബ്ദസ്രോതസ്സും ചെവിയും തമ്മിലുള്ള അകലം, മൂന്നാമതായി എത്ര സമയം തുടർച്ചയായി നാം കേൾക്കുന്നു. ഈ മൂന്ന് കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ കേൾവിശക്തിയെ എന്നെന്നേക്കുമായി തകരാറിലാക്കാം.

ഡെസിബെല്ലിന്റെ നിയന്ത്രിത അളവും കാതുകളുടെ ആരോഗ്യവും

ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ (dB) എന്ന യൂണിറ്റിലാണ്. സാധാരണ ശബ്ദ സംഭാഷണങ്ങൾ 30 മുതൽ 60 ഡെസിബെൽ വരെയാണെങ്കിൽ ഉച്ചത്തിൽ സംസാരിക്കുമ്പോൾ നമ്മുടെ സ്വരം 70 മുതൽ 90 ഡെസിബെല്ലായി ഉയരും. എന്നാൽ ഇയർഫോണുകളിൽ ഇത് 80 മുതൽ 110 ഡെസിബെൽ വരെ ഉയരാം. 120 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ചെവി വേദനകൾക്ക് കാരണമാവുകയും, ഇയർഫോണുകൾ കർണ്ണപടത്തോട് ചേർന്നിരിക്കുന്നതിനാൽ അവ ചെറിയ തരംഗങ്ങൾ പോലും ആന്തരിക കർണ്ണത്തിലെ കോക്ലിയയെ നേരിട്ട് സ്റ്റിമുലേറ്റ് ചെയ്യുന്നു. 85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി 8 മണിക്കൂറോളം കേൾക്കുന്നത് വരാനിരിക്കുന്ന വലിയ കേൾവി പ്രശ്നങ്ങളുടെ സൂചനയാണ്. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മൾ തിരിച്ചറിഞ്ഞു എന്ന് വരില്ല.

എങ്ങനെയാണ് കേൾവി തകരാറിലാകുന്നത്?

നമ്മുടെ ആന്തരിക കർണത്തിൽ കോക്ലിയ (Cochlea) എന്നൊരു ഭാഗമുണ്ട്. ഇതിനുള്ളിലെ ദ്രാവകവും സൂക്ഷ്മമായ രോമകോശങ്ങളുമാണ് ശബ്ദതരംഗങ്ങളെ തിരിച്ചറിഞ്ഞ് മസ്തിഷ്കത്തിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്നത്. ഉയർന്ന ശബ്ദത്തിലുള്ള സംഗീതം ഇയർഫോണിലൂടെ നേരിട്ട് ചെവിയിലേക്ക് എത്തുമ്പോൾ ഈ രോമകോശങ്ങൾക്ക് അമിതമായ സമ്മർദ്ദം അനുഭവപ്പെടുന്നു. തുടർച്ചയായുള്ള ഈ ആഘാതം കോശങ്ങളെ നശിപ്പിക്കുകയും, ഒരിക്കൽ ഈ രോമകോശങ്ങൾ നശിച്ചുപോയാൽ അവ വീണ്ടും വളരില്ല എന്നത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിലെ (Ambient Noise) ശബ്ദം തന്നെ 70-80 dB ഉണ്ടാകും. അനാവശ്യം എന്ന് കരുതുന്ന ശബ്ദങ്ങൾ മറികടക്കാൻ നാം ഇയർഫോണിലെ വോളിയം 90 ഡെസിബെല്ലിന് മുകളിലേക്ക് പരമാവധി ഉയർത്താറുണ്ട്. ഇത് ചെവിക്ക് ഇരട്ടി ആഘാതമാണ് നൽകുന്നത്. യാത്രകളിലെ ഇത്തരം അശ്രദ്ധമായ ശീലങ്ങൾ പ്രായമാകുമ്പോൾ കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

കേൾവിശക്തി പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയല്ല അവ പതിയെ നമ്മുടെ കേൾവി ശക്തിയെ ബാധിക്കുകയും തുടർന്ന് കേൾവി നഷ്ടമാകുന്ന അവസ്ഥയിൽ എത്തുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒരു ഇ.എൻ.ടി (ENT) വിദഗ്ധനെ കാണുക:
1 . ചെവിക്കുള്ളിൽ എപ്പോഴും മൂളലോ മണിമുഴക്കമോ കേൾക്കുന്ന അവസ്ഥ.
2 . മറ്റുള്ളവർ സംസാരിക്കുന്നത് അവ്യക്തമായി തോന്നുക.
3 . ശബ്ദമുള്ള ഇടങ്ങളിൽ വെച്ച് സംസാരം വേർതിരിച്ചറിയാൻ പ്രയാസം അനുഭവപ്പെടുക.
4 . ടിവി കാണുമ്പോഴോ പാട്ട് കേൾക്കുമ്പോഴോ വോള്യം അമിതമായി കൂട്ടിവെക്കാൻ തോന്നുക.
5 . ചെവിക്കുള്ളിൽ ഭാരമോ അടഞ്ഞതുപോലെയുള്ള അനുഭവമോ ഉണ്ടാവുക

ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:

കേൾവിശക്തി സംരക്ഷിക്കാൻ ആഗോളതലത്തിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് 60-60 റൂൾ. ഇതിൽ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതായത് നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഡിവൈസിന്റെ 60 ശതമാനത്തിൽ താഴെ ശബദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഉയർന്ന ശബ്ദത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിർബന്ധമായും 60 ശതമാനമായോ അതിൽ കുറവായോ മാറ്റുക. ഇതിൽ രണ്ടാമത്തെ 60 സൂചിപ്പിക്കുന്നത് തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ ഇടവേളകൾ കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. ചിലർക്ക് ജോലി സംബന്ധമായി ഇയർഫോൺസ് ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ നോയ്സ് ക്യാൻസലേഷൻ (noise canceling headphones) ഫീച്ചറുള്ള ഹെഡ്സെറ്റുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇത് ചെവിക്ക് ഏൽപ്പിക്കുന്ന സമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നു.

കേൾവിക്കുറവ്, ചെവി അടഞ്ഞിരിക്കുക, ചെവിയിൽ മുഴക്കം (Tinnitus) തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുക. ഉയർന്ന ശബ്ദം മൂലമുണ്ടാകുന്ന കേൾവി തകരാറുകൾ തുടക്കത്തിലേ ചികിത്സിച്ചാൽ ഒരു പരിധിവരെ ഭേദമാക്കാൻ സാധിക്കുമെങ്കിലും, വൈകുംതോറും ഇത് ശാശ്വതമായ കേൾവി പരിമിധികളിലേക്കും നയിച്ചേക്കാം. അശാസ്ത്രീയമായ ചികിത്സാരീതികളും ഓൺലൈനിലെ വ്യാജ പ്രചാരണങ്ങളും പിന്തുടരുന്നത് നിങ്ങളുടെ സാമ്പത്തികനഷ്ടത്തിന് പുറമെ കേൾവിശക്തി തന്നെ ഇല്ലാതാക്കാനും കാരണമാകും. അതിനാൽ, ശാസ്ത്രീയമായ ചികിത്സയിലൂടെ നിങ്ങളുടെ കേൾവി സുരക്ഷിതമാക്കുക.”

Continue Reading

kerala

യുഡിഎഫ് കൺവെൻഷനുകൾക്ക് വ്യാഴാഴ്ച തുടക്കമാവും

26 , 27 തീയതികളിലാണ് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കൺവെൻഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.

Published

on

മലപ്പുറം: മലപ്പുറം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത് – മുനിസിപ്പൽ കൺവെൻഷനുകൾക്ക് വ്യാഴാഴ്ച ( മാർച്ച് 26 ) തുടക്കമാവും. 26 , 27 തീയതികളിലാണ് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കൺവെൻഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.
മാർച്ച് 26 ന് വൈകീട്ട് നാലിന് കോട്ടപ്പടി തിരൂർ റോഡിലെ പഴയ ലീഗ് ഓഫീസ് പരിസരത്ത് മലപ്പുറം മുനിസിപ്പൽ കൺവെൻഷൻ നടക്കും.

വൈകീട്ട് നാലിന് തന്നെ കോഡൂർ പഞ്ചായത്ത് കൺവെൻഷൻ ചെമ്മൻകടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിലും രാത്രി ഏഴിന് പൂക്കോട്ടൂർ എ.യു.പി സ്കൂൾ പരിസരത്ത് പൂക്കോട്ടൂർ പഞ്ചായത്ത് കൺവെൻഷനും നടക്കും. മാർച്ച് 27 ന് വൈകീട്ട് നാലിന് ആനക്കയം പഞ്ചായത്ത് കൺവെൻഷൻ ആനക്കയം റിയോ ഓഡിറ്റോറിയത്തിൽ നടക്കും. രാത്രി ഏഴിന് മൊറയൂർ, പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷനുകൾ നടക്കും. മോങ്ങം ഹിൽടോപിലാണ് മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കൊളത്തൂർ ഹൈസ്കൂളിലാണ് പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷൻ നടക്കുന്നത്. എല്ലാ കൺവൻഷനുകളിലും സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.

Continue Reading

Video Stories

2 മില്യൺ കാഴ്ചക്കാരുമായി ഡർബി ട്രയ്ലർ ട്രെൻഡിങ്ങിൽ; ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

.ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടിയ ട്രയ്ലർ രണ്ടു മില്യൺ കാഴ്ചക്കാരും കഴിഞ്ഞു സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

Published

on

By

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രയ്ലർ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ മുന്നിലാണ്.ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടിയ ട്രയ്ലർ രണ്ടു മില്യൺ കാഴ്ചക്കാരും കഴിഞ്ഞു സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. സെൻസർ കഴിഞ്ഞ ഡർബിക്ക് U/A സർട്ടിഫിക്കറ്റ് ആണ് ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും, പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻ്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 27 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്ന ഡർബിയുടെ ടീസറും റങ്ക് തെളിന്ദവളല്ലേ ഗാനവും ടൂർ ഗാനവും ഇപ്പോളിതാ ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ജി സി സി രാജ്യങ്ങളിലെ വിതരണം നിർവ്വഹിക്കുന്നത്. മറ്റു വിദേശ രാജ്യങ്ങളിലെ വിതരണം ആർ എഫ് റ്റി എന്റർടൈൻമെൻറ്സ് നിർവഹിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്.

ഡർബിയുടെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്: ഡി.ഒ.പി : അഭിനന്ദൻ രാമനുജം, തിരക്കഥ : സഹ്‌റു സുഹ്റ, അമീർ സുഹൈൽ, എഡിറ്റിംഗ് : ആർ. ജെറിന്‍, സ്ക്രിപ്റ്റ് കൺസൾട്ടന്റ് : ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ : അർഷാദ് നക്കോത്ത്, ആക്ഷൻ : തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജമാൽ വി ബാപ്പു, കലാസംവിധാനം : അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ : നജീർ നസീം, മേക്കപ്പ് : റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ : നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രജിൽ കെയ്‌സി, കൊറിയോഗ്രാഫി : റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ : കിഷൻ മോഹൻ, സൗണ്ട് മിക്സ് : എം ആർ രാജകൃഷ്ണൻ,സ്റ്റിൽസ് : എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീൻ, സ്റ്റുഡിയോ : സപ്താ റെക്കോർഡ്സ്, ഡിഐ: സപ്താ വിഷൻ. കളറിസ്റ്റ് : കെ എസ് രാജശേഖരൻ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : മെഹ്ബൂബ്, വി.എഫ്.എക്സ് : ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ : കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Continue Reading

Trending