X

സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; 5 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ 5 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. ആദര്‍ശ്, ശ്രീക്കുട്ടന്‍, നിധിന്‍, ഹരിലാല്‍, ബിജിന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവര്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

കേസിലെ പ്രധാന പ്രതികളായ ജ്യോതിഷ്, സുജിന്‍ എന്നിവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇരുവര്‍ക്കുമായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജ്യോതിഷും സുജിനും ആണ് വെട്ടിയതെന്നാണ് പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരുടെ മൊഴി. മട്ടന്നൂര്‍ ഇടവേലിക്കലില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇന്നലെ വെട്ടേറ്റിരുന്നു.

സിപിഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂര്‍ എകെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ രാത്രി പത്തോടെയായിരുന്നു സംഭവം. ഇടവേലിക്കല്‍ വിഗ്‌നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

രാത്രി എട്ടോടെ മട്ടന്നൂര്‍ ടൗണില്‍ വെച്ച്, വെട്ടേറ്റ റിജിനും ആക്രമി സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്‌നം ഒഴിവാക്കിയതാണ്. അതിന് ശേഷമാണ് രാത്രി പത്തോടെ ഇടവേലിക്കലെത്തി ആക്രമി സംഘം ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

webdesk13: